
വേരുകളിലേക്കുള്ള വഴികൾ തേടി…
മലയാളത്തിലും തന്റെ ഗോത്ര ഭാഷയായ റാവുളയിലും എഴുതുന്ന സുകുമാരൻ ചാലിഗത, ശക്തമായ കവിതകളിലൂടെയും ഹൃദയസ്പർശിയായ ചെറുകഥകളിലൂടെയും ഗോത്ര ജീവിതത്തിന്റെ ആത്മാവിനെ പകർത്തുന്നു. അടുത്ത സെഷന് ഇരുതി കളക്ടീവിലെ ഹരിയും നാരായണനും (നാരു) നേതൃത്വം നൽകി. ദളിത്, ഗോത്ര സ്വത്വങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന പറയ്, ജെംബെ എന്നീ ഉപകരണങ്ങളാണവർ ഉപയോഗിച്ചത്. പന്തി വെബ് മാഗസിൻ വനം വകുപ്പുമായി ചേർന്ന് വയനാട്ടിലെ കുറുവാദ്വീപിൽ സംഘടിക്കപ്പിച്ച ക്യാമ്പിന്റെ അനുഭവങ്ങൾ ശിവകാമി പങ്കുവയ്ക്കുന്നു.
ജാതീയത, വർഗീയത, മുതലാളിത്തം, കൊളോണിയലിസം എന്നിവയെ പ്രതിരോധിക്കുകയും അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദങ്ങളെ നീതിക്കും സമത്വത്തിനും വേണ്ടി ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് പന്തി.
‘പന്തി’ എന്ന പേര് തന്നെ അതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും ഉൾക്കൊള്ളുന്നു. ആഴത്തിൽ വേരൂന്നിയ സാമൂഹിക അതിരുകൾ ലംഘിച്ച്, വ്യത്യസ്ത ജാതികളിൽ നിന്നുള്ള മനുഷ്യർ ഒരേ മേശയിൽ ഭക്ഷണം പങ്കിടാൻ ഒത്തുകൂടിയ, സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകി 1917-ൽ കേരളത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ പന്തിഭോജനത്തിൽ നിന്നാണ് ഇത് പ്രചോദനം ഉൾക്കൊണ്ടത്.

കേരള വനം വകുപ്പുമായി സഹകരിച്ച് 2025 മെയ് 17, 18 തീയതികളിൽ വയനാട്ടിലെ കുറുവാദ്വീപിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ക്യാമ്പ് പന്തിയുടെ ആദ്യ ചുവടുവെപ്പായി മാറി. ” Root and Routes” എന്ന പേരിൽ “Youth Intervention for a Sustainable Future: Reimagining Forests” എന്ന പ്രമേയം മുന്നോട്ട് വയ്ക്കുന്ന ക്യാമ്പ്, പുതു തലമുറയ്ക്ക് പ്രകൃതിയുമായി ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കാനും അതിനെ സംരക്ഷിക്കുന്നതിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് പുനർവിചിന്തനം നടത്താനുമുള്ള ഒരു ഇടമായി വർത്തിച്ചു. കൂടുതൽ സുസ്ഥിരവും നീതിയുക്തവുമായ ഒരു നാളെ കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുന്ന കൈകളെയും ഹൃദയങ്ങളെയും പരിപോഷിപ്പിക്കുന്നതിനുള്ള ഒരു പ്രതീകാത്മകമായ തുടക്കമായിരുന്നു അത്.
വയനാട്ടിലെ ആദിവാസി കവിയും കഥാകാരനും സാമൂഹിക പ്രവർത്തകനുമായ സുകുമാരൻ ചാലിഗദ്ദ കൈകാര്യം ചെയ്ത ആദ്യ സെഷനേക്കാൾ അർത്ഥവത്തായ മറ്റൊരു തുടക്കവും സങ്കല്പിക്കാനാവുന്നതല്ല.

മലയാളത്തിലും തന്റെ ഗോത്ര ഭാഷയായ റാവുളയിലും എഴുതുന്ന സുകുമാരൻ ചാലിഗദ്ദ, ശക്തമായ കവിതകളിലൂടെയും ഹൃദയസ്പർശിയായ ചെറുകഥകളിലൂടെയും ഗോത്ര ജീവിതത്തിന്റെ ആത്മാവിനെ പകർത്തുന്നു. സാധാരണ സാഹിത്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി, പരമ്പരാഗത ഘടനകളിൽ നിന്ന് വിടപറഞ്ഞ് ഗോത്ര ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെയും സത്തത്തെയും സമർത്ഥമായി ചിത്രീകരിക്കുകയാണ് അദ്ദേഹത്തിന്റെ കൃതികൾ. അദ്ദേഹത്തിന്റെ കവിതകൾ പലപ്പോഴും കൂവലുകളെയും നിശബ്ദതകളെയും പോലും ഇഴചേർത്ത്, കാടിന്റെ താളത്തെയും ആദിവാസി ജനതയുടെയും ജീവിത സ്പന്ദനത്തെയും പ്രതിധ്വനിപ്പിക്കുന്നു.
ചൂഷണം ചെയ്യാനുള്ള ഒരു വിഭവമായിട്ടല്ല, മറിച്ച് ജീവിക്കുന്ന, ശ്വസിക്കുന്ന ഒരു കൂട്ടുകാരനാണ് പ്രകൃതി; തന്റെ സമൂഹം പ്രകൃതിയുമായി എത്രമാത്രം ഇണങ്ങി ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥകളും അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ക്യാമ്പ് അംഗങ്ങൾക്ക് ഉൾക്കാഴ്ച്ച നൽകിയതിലുപരി; അവ ഒരു ജീവസുറ്റ അനുഭവം കൂടിയാണ് സൃഷ്ടിച്ചത്. പ്രകൃതിയെ സംരക്ഷിക്കുക എന്നാൽ അതിനെ ദീർഘകാലമായി പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത മനുഷ്യരെ ബഹുമാനിക്കുക എന്നത് കൂടിയാണെന്ന ശക്തമായ ഓർമപ്പെടുത്തലോടുകൂടി അദ്ദേഹം സെഷൻ അവസാനിപ്പിച്ചു.
അടുത്ത സെഷന് നേതൃത്വം നൽകിയത് കേരള വനം വകുപ്പിലെ ജീവശാസ്ത്രജ്ഞനായ സായൂജ് രവി ആണ്. വയനാട്ടിലെ വനസംരക്ഷണ ഉദ്യമങ്ങളെക്കുറിച്ചും മനുഷ്യ- മൃഗ സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം വളരെ ആധികാരികമായി സംസാരിച്ചു. വയനാടിൻ്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിരവധി സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കുകയും AI ഫെൻസിംഗ്, Wildlife Hospice Care, ഉത്തരവാദിത്തമുള്ള ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ സമീപനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി.

അദ്ദേഹത്തിൻ്റെ അവതരണം പരിസ്ഥിതി സംരക്ഷണത്തിന് പിന്നിലെ ശാസ്ത്രത്തെയും തന്ത്രത്തെയും കുറിച്ച് വിലമതിക്കാനാവാത്ത അറിവുകൾ പകർന്നു നൽകുക മാത്രമല്ല, മറിച്ച് പരിസ്ഥിതി സംരക്ഷണത്തെ ഒരു കൂട്ടായതും തുടർച്ചയായതുമായ ഉത്തരവാദിത്തമായി കാണാൻ ക്യാമ്പിൽ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അടുത്ത സെഷന് ഇരുതി കളക്ടീവിലെ ഹരിയും നാരായണനും (നാരു) നേതൃത്വം നൽകി. ദളിത്, ഗോത്ര സ്വത്വങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന പറയ്, ജെംബെ എന്നീ ഉപകരണങ്ങളാണവർ ഉപയോഗിച്ചത്. പുരാതന തമിഴ് താളവാദ്യമായ പറയ് പരമ്പരാഗതമായി ദളിത് വിഭാഗത്തിലെ പറയർ സമൂഹമാണ് നിർമ്മിക്കുകയും വായിക്കുകയും ചെയ്യുന്നത്. കൂടാതെ ഇത് വളരെക്കാലമായി പ്രതിരോധത്തിന്റെ ശബ്ദമാവുകയും ദളിത് സമൂഹത്തിൻ്റെ സാംസ്കാരിക ജീവിതത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള ഗോബ്ലറ്റ് ആകൃതിയിലുള്ള തോൽവാദ്യം ആയ ജെംബെ, മാലിങ്കെ, ബംബാര തുടങ്ങിയ ഗോത്ര സമൂഹങ്ങൾക്കിടയിൽ സമാന പ്രാധാന്യമുള്ളവയും, ആചാരങ്ങളിലും കഥപറച്ചിലുകളിലും കേന്ദ്ര പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. ശക്തമായ താളങ്ങളിലൂടെ, ശബ്ദം സാമൂഹികവും സാംസ്കാരികവുമായ സംഭാഷണത്തിന്റെ ഒരു രൂപമായി മാറുന്ന ഒരിടം ഹരിയും നാരുവും സൃഷ്ടിച്ചു. ജാതി അടിച്ചമർത്തലിനെ ചോദ്യം ചെയ്യാനും മായ്ച്ചുകളഞ്ഞ ചരിത്രങ്ങൾ വീണ്ടെടുക്കാനും സംഗീതവും കവിതയും ഉപയോഗിച്ച ദളിത് ആത്മീയ നേതാവും കവിയും സാമൂഹിക പരിഷ്കർത്താവുമായ പൊയ്കയിൽ അപ്പച്ചനെക്കുറിച്ചും അവർ സംസാരിച്ചു. അദ്ദേഹത്തിന്റെ ഒരു പാട്ട് പാടിക്കൊണ്ട്, ക്യാമ്പിൽ പങ്കെടുത്തവരെ ശബ്ദം, താളം, പ്രതിരോധം എന്നിവയുടെ ശക്തി ഓർമ്മിപ്പിക്കുകയും ചെയ്തു.

എം.കെ. രാംദാസ് സംവിധാനം ചെയ്ത “നേകൽ” എന്ന മലയാളം ഡോക്യുമെന്ററിയുടെ പ്രദർശനത്തോടെയാണ് ആദ്യ ദിവസം അവസാനിച്ചത്. നാടൻ നെല്ലിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന പത്മശ്രീ ചെറുവയൽ രാമന്റെ ജീവിതവും പൈതൃകവുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. വയനാട്ടിൽ നിന്നുള്ള ഒരു ആദിവാസി കർഷകനായ രാമൻ, നാടൻ നെൽവിത്തുകളും വേരൂന്നിയ പരമ്പരാഗത കൃഷി പരിജ്ഞാനവും സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. നാടുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധം, കാലാവസ്ഥാ രീതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ രേഖപ്പെടുത്തൽ, 63 ഇനം നാടൻ നെല്ല് സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നിവ “നേകൽ” എന്ന ഡോക്യുമെൻ്ററി പകർത്തി.
കുറുവാദ്വീപിലെ സമൃദ്ധമായ പ്രകൃതിദൃശ്യങ്ങളിലൂടെയുള്ള ഉന്മേഷദായകമായ നടത്തത്തോടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്. സമ്പന്നമായ പച്ചപ്പും ഒഴുകുന്ന വെള്ളത്തിന്റെയും ചിലമ്പുന്ന പക്ഷികളുടെയും സൗമ്യമായ ശബ്ദങ്ങളാൽ ചുറ്റപ്പെട്ട കുറുവദ്വീപിലൂടെയുള്ള നടത്തം ആവാസവ്യവസ്ഥയുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥ നിരീക്ഷിക്കാൻ ക്യാമ്പ് അംഗങ്ങളെ അനുവദിച്ചു. വെറുമൊരു നടത്തം എന്നതിലുപരി, സ്വപ്രതിഫലനത്തിന്റെയും അവബോധത്തിന്റെയും നിമിഷങ്ങളായിരുന്നു അത്. പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലായത് മാറി.
ഡിഎഫ്ഒ അജിത് കെ. രാമന്റെ നേതൃത്വത്തിൽ നടന്ന അവസാന സെഷൻ, വർദ്ധിച്ചുവരുന്ന മനുഷ്യ ഇടപെടലുകൾക്കിടയിൽ ആനകൾ, കടുവകൾ, പുള്ളിപ്പുലികൾ, മറ്റ് വന്യമൃഗങ്ങൾ എന്നിവ നേരിടുന്ന വെല്ലുവിളികൾ വരച്ചു കാട്ടുകയായിരുന്നു. വന്യജീവി സമ്പർക്കത്തെ മാധ്യമങ്ങൾ പലപ്പോഴും എങ്ങനെയാണ് സംവേദനാത്മകമായി ചിത്രീകരിക്കുന്നതെന്നും, സമ്പർക്കത്തിന്റെ മൂലകാരണങ്ങൾ അവഗണിക്കുകയും ഈ മൃഗങ്ങളെ മനുഷ്യരാശിക്ക് ഭീഷണികളായി ചിത്രീകരിക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിമർശനാത്മകമായി പരിശോധിച്ചു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ എന്നീ റിപ്പോർട്ടുകൾ വിശകലനം ചെയ്ത്, എല്ലാ വന്യജീവികളെയും ആവാസവ്യവസ്ഥയുടെ സഹവാസികളായി കാണുന്ന വിവേകപൂർണ്ണവും സഹാനുഭൂതിയോടുകൂടിയതുമായ ഒരു വീക്ഷണം സ്വീകരിക്കാൻ അദ്ദേഹം ക്യാമ്പ് അംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഇല്ലാതാവുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ ഏറെ കാര്യങ്ങൾ മനസിലാക്കാൻ സഹായിച്ചു. പന്തിയുടെ ഉള്ളടക്കത്തിൽ എങ്ങനെ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ടുവരാം, എന്തൊക്കെ പുതിയ ഉള്ളടക്കങ്ങൾ കൊണ്ടുവരാം, സാമൂഹ്യ മാധ്യങ്ങളിലൂടെ എങ്ങനെ ആശയങ്ങൾ ഫലപ്രദമായി പങ്കുവയ്ക്കാം തുടങ്ങിയ ചർച്ചകളും അവിടെ നടന്നു.
“Root and Routes” എന്ന ക്യാമ്പ് സുശക്തവും അതേ സമയം വളരെ ലളിതവുമായ ഒരു തിരിച്ചരിവിലേക്കാണ് വഴിയൊരുക്കിയത്. ഗോത്ര സമൂഹങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, മറ്റ് ജീവജാലങ്ങൾ എന്നിവരോടൊപ്പം നമ്മളും പ്രകൃതിയുടെ ഭാഗം മാത്രമാണ്,അതിൽ നിന്ന് വേറിട്ട് നിൽക്കുന്നവരല്ല. നമ്മൾ അവർക്കാർക്കും മുകളിലോ താഴെയോ ആവുന്നില്ല. നാം എല്ലാവരും തുല്യ ഇടവും തുല്യ അവകാശങ്ങളും തുല്യ ഉത്തരവാദിത്തവും പങ്കിടുന്നു. കാട്ടിലൂടെയുള്ള ഓരോ ചുവടുവെപ്പും, കേട്ട ഓരോ കഥയും, അനുഭവിച്ച ഓരോ ശബ്ദവും ഈ സത്യത്തെ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പന്തിയുടെ ഈ ക്യാമ്പ് ഒരു അനുഭവത്തേക്കാളുപരി, എല്ലാ ജീവനുകളെയും തുല്യമായും പരസ്പരബന്ധിതമായും കാണുമ്പോഴാണ് യഥാർത്ഥ ഐക്യം ആരംഭിക്കുന്നത് എന്ന ആശയത്തിലേക്കുള്ള ഉണർവായി മാറുകയായിരുന്നു.