
നിലമ്പൂർ : ജീവന്റെ വിലയുള്ള ആദിവാസി സമരം
നിലമ്പൂരിലെ ആദിവാസി സമരം അധികാരവടംവലി നടത്തുന്ന കക്ഷിരാഷ്ട്രീയക്കാരുടെ പതിവ് സമരമല്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾക്കും അന്തസ്സോടെ ജീവിക്കാനും വേണ്ടി ആദിവാസികൾ നടത്തുന്ന ജീവന്റെ വിലയുള്ള സമരമാണത്. സർക്കാരും മാധ്യമങ്ങളും അവഗണിക്കുമ്പോഴും അവർ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. ഭരണകൂടം വാക്കു പാലിക്കാതിരിക്കുമ്പോൾ ജനായത്തം ഇല്ലാതാകുന്നു എന്ന് പൊതുസമൂഹത്തെ ഓർമ്മിപ്പിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അശ്വതി കെ രാജ്.
“ജീവന്റെ വിലയെന്ത്?”
“ആർക്കാണ് സമരം ചെയ്യാനുള്ള അവകാശം?”
“ആരാണ് തീവ്രവാദികൾ?”
“മനുഷ്യന് ഭൂമിയുടെമേലുള്ള അവകാശത്തിന്റെ മാനദണ്ഡമെന്താണ്?”
ചോദ്യങ്ങൾ കഴിഞ്ഞില്ല, എങ്കിലും ഇതിൽ നിന്നും ഒന്ന് ചിന്തിച്ചു തുടങ്ങാം.
“ജീവന്റെ വിലയെന്ത്?”
ആദ്യ ചോദ്യത്തിന് മലപ്പുറത്തു കളക്ടറേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആദിവാസി സഹോദരങ്ങളുടെ ഉത്തരം ഒരു കരാറാണ് എന്നായിരിക്കും. 2024ൽ കളക്ടർ ഒപ്പിട്ട കരാർ. കേന്ദ്ര സർക്കാർ അനുവദിച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി 2024 ഡിസംബർ 31 നുള്ളിൽ നിലമ്പൂരിൽ ഭൂരഹിതരായ ആദിവാസികൾക്ക് 50 സെന്റ് വീതം നൽകാമെന്നു കളക്ടർ ഒപ്പിട്ട് നൽകിയ കരാർ. അതെങ്ങനെ ജീവന്റെ വിലയാകും? ആദിവാസികൾക്ക് ഒരേക്കറിൽ കുറയാത്ത അളവിൽ ഭൂമി നൽകണമെന്ന് നിയമം നിലവിൽ വന്നിട്ട് രണ്ടു ദശകത്തിനടുത്തായല്ലോ. അത് സുപ്രീം കോടതിയും ഹൈക്കോടതിയും വിധികളിലൂടെ പലവട്ടം പുനർനിർണ്ണയിച്ചതുമാണല്ലോ. വിരൽത്തുമ്പിൽ വിവരമെത്തുന്ന ഈ കാലത്ത് ആർക്കും എപ്പോഴും പരിശോധിക്കാൻ പാകത്തിന് രേഖകൾ സമൃദ്ധമായുള്ളപ്പോൾ മേൽ പറഞ്ഞത് സാധൂകരിക്കാൻ കൂടുതൽ മെനക്കെടുന്നില്ല. അപ്പോൾ രാജ്യം അംഗീകരിച്ച ഒന്നിനു മേൽ പിന്നെ കളക്ടർ എന്ത് ഒപ്പിട്ടു നൽകാൻ? നിയമം ഉണ്ടെന്നതുകൊണ്ടെന്തു കാര്യം? നിയമങ്ങളൊക്കെ കൃത്യമായി പാലിച്ചിരുന്നെങ്കിൽ കേരളത്തിൽ 8295 ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുണ്ടെന്നൊരു കണക്ക് chatgpt തരില്ലല്ലോ. 2022 നവംബറിലെ കണക്കാണ് കേട്ടോ. 3 കൊല്ലം കൊണ്ട് ഭൂരഹിതരുടെ എണ്ണത്തിനെന്തു സംഭവിച്ചു എന്നറിയാൻ താല്പര്യമുള്ളവർ RTI വെച്ചോളൂ. എന്തായാലും നിലമ്പൂരിൽ കുറെ ഭൂരഹിതരായ സഹോദരങ്ങളുണ്ട്. അവർ 314 ദിവസം നടത്തിയ ഐതിഹാസിക സമരം നിരാഹാരത്തിലേക്ക് കടന്നു, സമരവഴിയിൽ ജീവൻ പോകുന്നതിനു തൊട്ട് മുൻപ് ലഭിച്ച ഉറപ്പായിരുന്നു ആ കരാർ. 2024 ഡിസംബർ 31 ന് മുൻപ് നിലമ്പൂരിൽ സമരം ചെയ്ത 60 കുടുംബങ്ങൾക്ക് എല്ലാ നടപടികളും പൂർത്തിയാക്കി പട്ടയം നൽകുമെന്ന് ഒപ്പിട്ട് നൽകിയപ്പോൾ അവിടെ തിരി കൊളുത്തപ്പെട്ടത് പാർശ്വവൽകൃത ജനതയുടെ മുൻനിരവത്കരണത്തിലേക്കുള്ള കുതിപ്പിനായിരുന്നു. സ്വന്തം പേരിൽ സ്ഥലവും കിടപ്പാടവുമുള്ള ബിന്ദു വൈലാശ്ശേരി അന്ന് അന്നമിറക്കാതെ അടങ്ങാത്ത ഊർജത്തോടെ, മരണത്തെ മുന്നിൽ കണ്ടും സന്ധി ചെയ്യാതെ വീറോടെ പൊരുതിയത് ആ കുതിപ്പിനു വേണ്ടിയായിരുന്നു. തന്റെ സമുദായത്തിലെ ഭൂരഹിതർക്ക് വേണ്ടിയായിരുന്നു. ആ കരാറിന് ജീവന്റെ വിലതന്നെയാണുള്ളത്.

“ആർക്കാണ് സമരം ചെയ്യാനുള്ള അവകാശം?”
രണ്ടാം ചോദ്യത്തിന് ഉത്തരം പറയാൻ അത്ര പ്രയാസമുണ്ടോ? പ്രത്യേകിച്ച് അടിസ്ഥാനവർഗ്ഗത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി നടന്നിട്ടുള്ള സമരപാരമ്പര്യങ്ങളുടെ തഴമ്പ് പേറുന്ന പാർട്ടിയുടെ അധികാരത്തിൻ കീഴിൽ ജീവിക്കുമ്പോൾ ആ കാര്യത്തിൽ ഉത്തരം പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യമുണ്ടോ? അങ്ങനെയാണെങ്കിൽ ഉത്തരമെന്താ? സമരം ചെയ്യാൻ അവകാശം അടിസ്ഥാന വർഗ്ഗത്തിന്. ഹ അതെങ്ങനെ ശരിയാകും? അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി സമരം ചെയ്യുന്നവരല്ലേ അധികാരത്തിലുള്ളത്. അവർ അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി കഷ്ടപ്പെട്ട് കൊടികുത്തി വാഴുമ്പോൾ, ആ വാഴുന്നവർക്കെതിരെ എങ്ങനെ സമരം ചെയ്യും? അപ്പോൾ അടിസ്ഥാന വർഗ്ഗത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കണ്ടേ? എന്തിന്? അങ്ങനെ ആവശ്യങ്ങൾ തീർന്നാൽ പിന്നെ അടിസ്ഥാന വർഗ്ഗമില്ലാണ്ടായി പോകില്ലേ? വർഗ്ഗമില്ലാണ്ടായാൽ പിന്നെ വർഗ്ഗസമര സ്വപ്നമെങ്ങനെ നടക്കും? ശോ. ആകെ കുഴഞ്ഞല്ലോ. വലിയ വലിയ സ്വപ്‌നങ്ങൾ നേടാൻ അടിസ്ഥാന വർഗ്ഗം ത്യാഗമൊക്കെ ചെയ്യണം. അതിനു വേണ്ടി ഭൂരഹിതരായ ആദിവാസികൾ ഭൂരഹിതരായി തന്നെയിരിക്കണം എന്നാണോ? ഏയ് ഒരിക്കലുമല്ല. 2 സെന്റ് 3 സെന്റ് ഭൂമിയൊക്കെ അർഹരായവർക്ക് തരും. അർഹരായവരുടെ പട്ടിക തയാറാക്കുമ്പോൾ കൂട്ടികുറച്ചിലുകൾ ഉണ്ടാവുന്നത് സ്വാഭാവികം. അതോടെ ആദിവാസി എന്ന അടിസ്ഥാന വർഗം, വർഗ്ഗനാശ ഭീഷണിയില്ലാതെ, ഉറപ്പുള്ള വോട്ട് ബാങ്കായി എന്നെന്നും നിലനിൽക്കും. ഭരണ തുടർച്ചകളുടെ കാലം തീരും മുൻപ് ഭൂരഹിതരെ ഇല്ലാതാക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് ഗവണ്മെന്റ്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ കിട്ടും. അപ്പോൾ ഞങ്ങൾക്ക് 2 സെന്റ് ഭിക്ഷ വേണ്ട ഞങ്ങളുടെ അവകാശമായി അംഗീകരിക്കപ്പെട്ട ഒരേക്കറിൽ കുറയാത്ത ഭൂമി വേണമെന്നാവശ്യപ്പെട്ട് ആദിവാസി സമരം ചെയ്താൽ, അടിസ്ഥാനവർഗത്തിന്റെ കൊടിയേന്തുന്നവർ അവരെ ഭിന്നിപ്പിച്ചു സമരം പൊളിക്കുകയല്ലാതെ വേറെന്ത് ചെയ്യും. അതിനുവേണ്ടി സമരക്കാരെ മാവോയിസ്റ്റ് ആക്കണം, അവർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാരോപിക്കണം, പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഗവണ്മെന്റിനെ തകർക്കാനുള്ള കുൽസിതരുടെ സ്‌പോൺസേർഡ് സമരമാണെന്നാരോപിക്കണം, ഇതിലൊന്നും തകരാത്ത സമരോർജ്ജത്തെ നേരിടാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞിട്ട് വേണം ഒന്നൊന്നായി ഇറക്കാൻ.


“ആരാണ് തീവ്രവാദികൾ?”
തീവ്രവാദികൾ ആരാണെന്നുള്ള ചോദ്യത്തിന് നീണ്ട ലിസ്റ്റു തന്നെയുണ്ട് ഉത്തരമായി. കളക്ടറെ കാണാൻ വന്നവരുടെ നിവൃത്തിയില്ലായ്മയിൽ നിന്നുമുയർന്ന സമരാഹ്വാനത്തിൽ അവർക്കൊപ്പം ചേർന്ന തീവ്രവാദികൾ അനവധി നിരവധിയാണ്. പിറ്റേദിവസത്തെ പരിപാടിക്കായി കെട്ടിയ പന്തലിൽ മഴകൊള്ളാതെ ഇരിക്കാൻ അനുവദിച്ച പന്തലുകാരനാണ് ആ ലിസ്റ്റിൽ ഒന്നാമത്. പന്തലിനരുകിൽ വലിച്ചു കെട്ടിയ ടർപ്പായക്കു കീഴിൽ അടപ്പു കൂട്ടിയ സഹോദരങ്ങൾക്ക് ചായ വെക്കാൻ കലവും കുടിവെള്ളവും പൊതുമ്പും ഓലമടലും ചകിരിയും ചിരട്ടയും കൊടുത്ത കുറച്ച് ഉമ്മമാരാണ് ലിസ്റ്റിൽ അടുത്ത പേരുകാർ. ഒരു ദിവസത്തെ പട്ടിണിക്ക് ശേഷം രണ്ടാം ദിവസം മുതൽ അന്നത്തിനായി ബക്കറ്റ് എടുത്ത് റോട്ടിൽ നിൽക്കുന്ന ആദിവാസി സഹോദരങ്ങൾക്കായി പലചരക്കും പാകം ചെയ്യാനുള്ള പാത്രങ്ങളും എത്തിച്ച വ്യാപാരി വ്യവസായി സംഘടനയിലുള്ളവർ ആ ലിസ്റ്റിലെ കൊടും ഭീകരരാണ്. നിങ്ങൾ ആരുമാവട്ടെ, നിങ്ങളുടെ പാർട്ടിയേതുമാവട്ടെ, നിങ്ങൾ നിൽക്കുന്നത് മലപ്പുറത്തിന്റെ മണ്ണിലാണ്. ഇവിടെ നിങ്ങൾ പട്ടിണി കിടക്കില്ല എന്ന് പറഞ്ഞവർക്ക് അന്നം നൽകിയവരെ കൊടും ഭീകരരെന്നതിൽ കവിഞ്ഞെന്ത് വിളിക്കാൻ. അങ്ങനെയങ്ങനെ പായ നൽകിയും പച്ചക്കറി നൽകിയും സഹോദരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ വേരോടെ തകർക്കേണ്ടത് അത്യന്താപേക്ഷിതം തന്നെയാണ്. സംശയമില്ല. ആ പന്തലിലേക്ക് ഒരു പൂച്ചെണ്ടുമായി കടന്നു ചെല്ലുന്ന കുഞ്ഞിനെവരെ തീവ്രവാദിയാക്കി മുദ്രകുത്തിയെ മതിയാകു. അവിടേക്കു ചെല്ലുന്നതാരായാലും, ആ കസേരയിൽ ഒരു മിനിട്ടിരിക്കുന്നതാരായാലും അവരുടെ സ്ഥാപിത താല്പര്യത്തെക്കാൾ അവരെ അവിടെ പിടിച്ചിരുത്തുന്നത് മറ്റുചിലതാണ്. കാറ്റും മഴയും വരുമ്പോൾ പന്തലിന്റെ നടുവിലേക്കു ഒതുങ്ങികൂടുന്ന മനുഷ്യരുടെ, മൂത്രമൊഴിക്കാൻ പറ്റിയ ഇടം കണ്ടെത്തുംവരെ, ചിലപ്പോഴത് പുലരുംവരെയാകാം, പിടിച്ചുവെക്കുന്ന, കുളിച്ച് വസ്ത്രം മാറാനൊരു മറയില്ലാതെ ദിവസങ്ങളായി റോഡ് സൈഡിൽ കിടക്കുന്ന ഒരുപറ്റം സ്ത്രീകളുടെ ദയനീയതയും, അവരുടെ കണ്ണിൽ തെളിയുന്ന ഒടുങ്ങാത്ത സമരാഗ്നി പകരുന്ന ആവേശവുമാണത്. മനുഷ്യനെ മനുഷ്യനായി കാണുന്ന, സഹോദര്യത്തിൽ വിശ്വസിക്കുന്ന പലരും അങ്ങോട്ടെത്തുമ്പോൾ അവരുടെ ജാതിയും ജാതകവും ചികഞ്ഞ് തീവ്രവാദം മുതൽ സാമൂഹ്യവിരുദ്ധത വരെ എന്തും ചാർത്തപ്പെടാം. ആ പന്തലിൽ കാലെടുത്തു വെക്കുന്നവർക്കും അതറിയാം.

“മനുഷ്യന് ഭൂമിയുടെ മേലുള്ള അവകാശത്തിന്റെ മാനദണ്ഡമെന്താണ്?”
ഉത്തരം പറയാൻ തുനിയുന്നവരാരായാലും ആ ചോദ്യം ഒരുവട്ടമെങ്കിലും സ്വയം ചോദിക്കണം. ആദിവാസികൾക്ക് ഭൂമി നൽകുക, ആദിവാസികൾ ഭൂരഹിതരാണ്, ആദിവാസികൾ ഭൂമി ചോദിക്കുന്നു, ഇതൊക്കെ കേൾക്കുമ്പോൾ എന്താണ് തോന്നുന്നത്? ഈ വാചകങ്ങൾ വിളിച്ചോതുന്ന ചില പൊരുത്തക്കേടുകളില്ലേ? ആദിവാസികൾ അഥവാ ആദിമനിവാസികൾ എന്നാൽ ആദ്യം മുതൽക്കേ ഉണ്ടായിരുന്നവരെന്നാണ് അർത്ഥം. ഇന്നത്തെ സംസ്കൃത സമൂഹോത്പത്തിക്കു മുൻപേ ഉണ്ടായിരുന്നവരെന്നർത്ഥം. കാടായിരുന്നിടം നാടായി മാറിത്തുടങ്ങിയപ്പോൾ പുരോഗമനത്തിന്റെ കാറ്റ് തട്ടാതെ കാടകത്തേക്ക് ഒതുങ്ങി തങ്ങളുടെ സ്വത്വം കാത്തവർ. അവരെങ്ങനെ ഭൂരഹിതരായി? കുടിയേറിയും കയ്യേറിയും വികസനം പറഞ്ഞും മണ്ണിന്റെ അധികാരം കടലാസ്സിലേക്ക് പതിക്കപ്പെട്ടപ്പോൾ നടന്ന ചതിയാണ് ആദിവാസിയെ ഭൂരഹിതരാക്കിയത്. 75 വർഷം മുൻപ് വയനാട്ടിൽ 70% ആദിവാസിയും 30% അല്ലാത്തവരുമായിരുന്നു. ഇപ്പോൾ അനുപാതം നേരെ തിരിച്ചാണെന്ന് കണക്കുകൾ പറയുന്നു. വയനാട്ടിൽ മാത്രമല്ല, വനഭൂമി വിസ്തൃതി അധികമുള്ള എല്ലാ ജില്ലയിലും ഈ അനുപാതമാറ്റം സംഭവിക്കുന്നണ്ടെന്നു തന്നെയാണ് കണക്കുകൾ പറയുന്നത്. അതായതു ‘എങ്കളെ മണ്ണ് എങ്കൾക്കു’ എന്നത് കാല്പനിക മുദ്രാവാക്യമല്ല, മറിച്ച് വസ്തുതാധിഷ്ഠിതമായ അവകാശ പ്രഖ്യാപനമാണ്. കൊടുംചതിയിലൂടെ അവർക്കു നഷ്ടമായതിനെ തിരിച്ചു പിടിക്കാനുള്ള അവരുടെ സമരത്തിന്റെ ധാർമികതയളക്കാൻ നമുക്കെന്താവകാശം?
നിലമ്പൂരിലെ ആദിവാസി ഭൂസമരത്തിന്റെ രണ്ടാംഘട്ടം മലപ്പുറം കളക്ട്രേറ്റിന്റെ മുന്നിൽ ആരംഭിച്ചിട്ട് ഒരു മാസത്തോടെടുക്കുന്നു. നിലമ്പൂർ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടും ഏതാണ്ടത്രയും തന്നെയായി. അതിന് കാരണം ജൂൺ 23 നു പ്രഖ്യാപിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. നിലമ്പൂരിലെത്തുന്ന പ്രമുഖർ ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളിലെ വിഭവങ്ങളുടെ പേരുകൾ വരെ ജനങ്ങളിലേക്കെത്തിക്കാൻ പാടുപെടുന്ന മാധ്യമ സുഹൃത്തുക്കളിലെത്രപേർ കളക്ടറേറ്റിനു മുന്നിലെ സമരപന്തലിൽ എത്തിയെന്നറിയില്ല. അത് ആദിവാസികളുടെ കാലങ്ങളായുള്ള സമരമല്ലേ, അതിനെന്തു പ്രസക്തിയെന്ന ചോദ്യത്തെ ഉള്ളിലൊളിപ്പിച്ച്, അത് മലപ്പുറത്തല്ലേ, അത് കളക്ടർക്കെതിരെയല്ലേ അതിന് തെരെഞ്ഞെടുപ്പുമായി ബന്ധമില്ലല്ലോ എന്നിങ്ങനെ ഒഴികഴിവുകൾ എത്രവേണമെങ്കിലും പറയാം. അടിസ്ഥാന വർഗ്ഗത്തിന്റ ഒരിക്കലും തീരാത്ത സമരത്തേക്കാൾ അൺലിമിറ്റഡ് പൊരിച്ച മീൻ കിട്ടുന്ന കടയാണല്ലോ മലയാളികൾ അറിയേണ്ടത്.
സമരത്തിന്റെ നാൾവഴിയിങ്ങനെ

ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നിലമ്പൂർ ITDP ഓഫീസിനു മുമ്പിൽ, 314 ദിവസം നീണ്ടു നിന്ന പട്ടിണി സമരം ഒത്തുതീർപ്പാക്കി കൊണ്ട് 2024 മാർച്ച് 18നു മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകുമെന്ന കളക്ടർ ഒപ്പിട്ടു നൽകിയ കരാർ പാലിക്കാത്തതിനെ തുടർന്നാണ് രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ട സമരത്തിന്റെ നേതൃത്വമെറ്റെടുത്തിരിക്കുന്നത് സമര സൂര്യൻ ഗ്രോ വാസുവേട്ടനാണ്. വഴിമാറാത്ത കമ്യൂണിസ്റ്റുകാരായ വാസുവേട്ടൻ സാരഥിയായതോടെ സമരലക്ഷ്യത്തിന് കണിശത കൈവന്നിട്ടുണ്ട്. ഏറ്റെടുക്കൽ കഴിഞ്ഞ്, പ്ലോട്ട് തിരിച്ചിട്ട ഭൂമി നൽകുന്നതിലെന്താണ് തടസ്സമെന്നു ചോദിച്ചാൽ നറുക്കിടണമെന്നാണ് ഇപ്പോൾ ഭരണകൂടം പറയുന്നത്. സമരം ചെയ്ത ഭൂരഹിതരായ 60 പേർക്ക് നൽകാൻ തീരുമാനമായ ഭൂമിക്കു ഇപ്പോൾ അവകാശികൾ 150 നടുത്തു ആളുകൾ. പുതിയ കണക്കെടുപ്പ് പ്രകാരം ഭൂരഹിതരുടെ എണ്ണം അധികരിച്ചത്രെ. ആ ലിസ്റ്റിൽ നിന്നും നറുക്ക് ലഭിക്കുന്നവർക്ക് നൽകാമെന്നാണ് പുതിയ വാദം. സമരം ചെയ്തവർ തഴയപ്പെടില്ലേ എന്ന ചോദ്യത്തിനും എല്ലാവർക്കും നൽകാൻ ഭൂമിയുള്ളപ്പോൾ നറുക്കെന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല. ആദിവാസികൾക്ക് നൽകിയ കരാറുകൾ പാലിക്കപ്പെടുന്നതിൽ ഈ അലംഭാവം ഉണ്ടാവുന്നതെന്തുകൊണ്ടാണ്? സംഘടിതമല്ലാത്ത എല്ലാ സമരങ്ങളിലും ഈ ഉദാസീനത പ്രകടമാണ്. അവിടെ മുൻപ് ചോദിച്ച ചോദ്യം മറ്റൊരു തരത്തിൽ ഉന്നയിക്കേണ്ടതുണ്ട്. ആരാണ് സമരം ചെയ്യേണ്ടത്? എന്തിനാണ് സമരം ചെയ്യേണ്ടത്? സമരം ചെയ്യാൻ അത്യന്താപേക്ഷിതമായത് ന്യായമായ ആവശ്യങ്ങളല്ല മറിച്ച് നിയതമായ രാഷ്ട്രീയ സംഘടനകളുടെ കൊടിയാണ്. രാഷ്ട്രീയ സംഘടനകൾക്ക് ചേറിലും ചളിയിലും കിടക്കുന്ന മനുഷ്യപ്പുഴുക്കളുടെ ജീവിത സമരത്തിൽ എന്ത് കാര്യം. അവർ അൺലിമിറ്റഡ് മീൻ കഴിച്ചും അഖില സംസ്ഥാന ദേശീയ യാത്രകൾ നടത്തിയും രാജ്യോദ്ധാരണം നടത്തട്ടെ.