മുത്തങ്ങ: വെടിവെപ്പ് ദിവസം സംഭവിച്ച കാര്യങ്ങൾ

മുത്തങ്ങ: വെടിവെപ്പ് ദിവസം സംഭവിച്ച കാര്യങ്ങൾ

മുത്തങ്ങയിൽ പോലീസ് വെടിപ്പ്‌ നടക്കുമ്പോൾ ഗോത്ര മഹാസഭ കൺവീനർ ആയിരുന്ന എം ഗീതാനന്ദൻ അവിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് സാക്ഷിയായിരുന്നു. ആദിവാസി പ്രക്ഷോഭത്തെ ഭീകരപ്രവർത്തനമായിട്ടാണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ മുത്തങ്ങയിൽ കഴിയുകയായിരുന്ന ആദിവാസികളുടെ നേർക്ക് വെടിവെപ്പ് നടന്ന 2003 ഫെബ്രുവരി 19 ന് നടന്ന അതിക്രമങ്ങളും തുടന്ന് ചാർജ് ചെയ്യപ്പെട്ട കേസുകളുടെ സ്ഥിതിയും വിവരിക്കുകയാണ് ദീർഘ സംഭാഷണത്തിന്റെ മൂന്നാം ഭാഗത്തിൽ.

പോലീസുകാർ സായുധരായി എത്താനും എന്തുവിലകൊടുത്തും ആദിവാസികളെ കുടിയിറക്കാനുമുള്ള സർക്കാരിന്റെ തീരുമാനത്തെയും അതിനുള്ള തയ്യാറെടുപ്പിനെയും കുറിച്ചുള്ള തെളിവുകൾ പിന്നീട് ലഭിച്ചിരുന്നോ?

ഫെബ്രുവരി 18 നു കണ്ണൂരിൽ നിന്നും പോലീസ് വരുമ്പോൾ ആയുധങ്ങൾ കൊണ്ടുവരേണ്ടതിനെപ്പറ്റിയുള്ള കത്ത് ഇപ്പോൾ നമ്മുടെ കയ്യിൽ ഉണ്ട്.

മുഖ്യമന്ത്രി എ കെ ആന്റണി അറിഞ്ഞുകൊണ്ടായിരിക്കുമോ എല്ലാം നടന്നത്?

അറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കും. ഇത്രയും മാരകമായ രീതിയിൽ ഒഴിപ്പിക്കണം ചെയ്യണം എന്ന് പറഞ്ഞുകാണില്ല. എങ്ങനെ ഒഴിപ്പിക്കണം എന്ന് തീരുമാനിക്കുന്ന ഒരു ഗൂഢ സംഘം പോലീസിനുള്ളിൽ ഉണ്ടാകും. ഉത്തര മേഖല ഡി ജി പി ശങ്കർ റെഡ്ഢി ഒക്കെ വെടിവെപ്പിന് എതിരായിരുന്നു എന്നാണു അറിയാൻ കഴിഞ്ഞത്. വനം മന്ത്രി സുധാകരനും കെ എ പി ചീഫ് സുരേഷ് രാജ് പുരോഹിതും ചേർന്നാണ് ആസൂത്രണം ചെയ്തത്. വെടിവെപ്പും ഗ്രനേഡ് പ്രയോഗം ഒക്കെ ഫെബ്രുവരി19 നു രാവിലെ തന്നെ ചെയ്യുന്നുണ്ട്. ആദ്യം തകരപ്പാടി റോഡിൽ ഒക്കെ നിന്നുകൊണ്ട് മൈക്കിൽ ഒഴിഞ്ഞു പോകണം എന്ന് വിളിച്ചു പറയുന്നു. പിന്നീട് പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, കൂട്ടത്തിൽ നാട്ടുകാരും മുത്തങ്ങയിലേക്ക് കയറുന്നു. എല്ലാം കൂടി ഒരു ആയിരത്തിനു താഴെ ഉള്ള ആൾക്കൂട്ടം മുത്തങ്ങയിലേക്കു കയറുകയായിരുന്നു. തകരപ്പാടിയിൽ ഞങ്ങൾ രാത്രി തന്നെ വഴി തടസ്സപ്പെടുത്തിയിരുന്നു. അതൊക്കെ ജെ സി ബി കൊണ്ട് അവർ മാറ്റി. ആദ്യം ആദിവാസികൾ അവരെ ഓടിക്കാൻ നോക്കുന്നുണ്ട്. തകരപ്പാടിയിൽ ഞങ്ങൾ ഒരുപാട് പേര് ഉണ്ടായിരുന്നല്ലോ. ആരും ഒഴിഞ്ഞു പോകരുതെന്ന് എന്ന് തലേദിവസം തന്നെ അറിയിപ്പ് കൊടുത്തിരുന്നു. കൃഷിപ്പണി, അംഗനവാടി ഒക്കെ സാധാരണപോലെ തുടരാൻ ആയിരുന്നു പ്ലാൻ. അവർ കുടിലുകൾക്കു തീ വച്ചുകൊണ്ടാണ് വന്നത്. തൂണുകൾ ഒക്കെ കോടാലി കൊണ്ട് വെട്ടി. തകരപ്പാടി കുളത്തിനടുത്ത് എത്തിയപ്പോൾ ആദിവാസികൾ പ്രതിരോധിക്കാൻ നോക്കി. കുടിൽ കത്തിക്കൽ ആണ് ആദിവാസികളെ പ്രകോപിപ്പിച്ചത്. വ്യാപകമായി കുടിലുകൾ കത്തിക്കാൻ തുടങ്ങി. പ്രശ്നം രൂക്ഷം ആയപ്പോൾ നാട്ടുകാരെ പോലീസ് പറഞ്ഞയച്ചു. അവർക്കു നാട്ടുകാരെയും ഫോറെസ്റ്റുകാരെയും മറ്റും തിരിച്ചറിയാൻ ബുദ്ധിമുട്ട് ആകുമല്ലോ. നാട്ടുകാർ മുദ്രാവാക്യം വിളിച്ചാണ് എത്തിയത് .

C K Janu holding the image of Jogi, who was killed in Muthanga police firing
കൊല്ലപ്പെട്ട ജോഗിയുടെ ചിത്രവുമായി സി കെ ജാനു

വെടിവെപ്പിന് കാരണമായ എന്തെകിലും പ്രകോപനം ഉണ്ടായിരുന്നോ?

തകരപ്പാടിയിൽ രണ്ടു മൂന്ന് റൗണ്ട് വെടിവെപ്പ് നടന്നു. ഒരു നടപടി ക്രമവും പാലിച്ചില്ല. തകരപ്പാടി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു സംഘർഷം ഉണ്ടായിരുന്നു. 11 മണിയായപ്പോൾ തകരപ്പാടി ഭാഗത്തുള്ള മുഴുവൻ കുടിലുകളും കത്തിച്ചു കഴിഞ്ഞിരുന്നു. ആദിവാസികളെ നന്നായി മർദിക്കുകയും ചെയ്തിരുന്നു. അങ്ങെനെ പോയ ഒരു പോലീസ് സംഘം കിഴക്കോട്ടു പോയി ഇടത്തോട്ടു മാറി സഞ്ചരിക്കുകയും കാട്ടിൽ അകത്തു പെട്ട് പോവുകയും ചെയ്തു. പൊൻകുഴി ഭാഗത്തു ആദിവാസികളും ഉണ്ടായിരുന്നു. അവർ പല സ്ഥലങ്ങളിൽ നിന്നും ഓടിവന്നു അഭയം തേടിയവർ ആയിരുന്നു. അവിടെയാണ് 26 ഓളം പോലീസുകാർ പെട്ടുപോകുന്നത്. പോലീസുകാർ പലരും അവശരായിരുന്നു. അക്കൂട്ടത്തിലാണ് പിന്നീട് മരിച്ച പോലീസുകാരൻ വിനോദ് ഒക്കെ ഉണ്ടായിരുന്നത്. ആദിവാസികൾ ജാഥയായി പോലീസുകാർ ഇരിക്കുന്ന ഭാഗത്തേക്കാണ് പോയത്. അത് അവരെ ആക്രമിക്കാൻ അല്ലായിരുന്നു. അക്രമം ഭയന്ന പോലീസുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും എഴുന്നേറ്റ് കിഴക്കോട്ടു ഓടി. പിന്നെ അവർ ചിതറിപ്പോയി. ഓടുമ്പോൾ അവർ ആദിവാസികൾക്കു നേരെ വെടിവച്ചു. 300 മീറ്റർ അകലെ ഒരു മലയിൽ നിന്നും എനിക്ക് ഇത് കാണാമായിരുന്നു. ഇത് നടക്കുന്നത് രാവിലെ 9.30 നും10 മണിക്കും ഇടയിൽ ആണ്. ആ സംഘർഷത്തിൽ മൂന്ന് ആദിവാസികൾക്ക് പരിക്കേറ്റു. ഒരാൾക്ക് ഗ്രനേഡ് എറിഞ്ഞ പരിക്ക്. ഒരാൾക്ക് കാലിലും മറ്റൊരാൾക്ക് കൈയ്യിലും. ഓടിയ പോലീസുകാർ പലരും കാട്ടിൽ ഒറ്റപ്പെട്ടു വീണു. അതിൽ ഒരാൾ ആണ് മരിച്ച വിനോദ് എന്ന പോലീസുകാരൻ. പിന്നെ ശശിധരൻ എന്ന ഫോറെസ്റ് ഉദ്യോഗസ്ഥനും. ബാക്കി ആളുകൾ പല സ്ഥലത്തേക്കായി രക്ഷപ്പെട്ടു. മരിച്ച വിനോദ് ആണ് ആദ്യം വെടി വച്ചത് എന്നാണ് പിന്നീട് അറിഞ്ഞത്. വെടി വച്ചപ്പോൾ ആദിവാസികൾ പ്രകോപിതരായി. അങ്ങനെ അവർ പൊലീസുകാരെ മർദിച്ചു. ഞാൻ ഒക്കെ അപ്പോഴേക്കും അവിടെ എത്തിയിരുന്നു, കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുകയും ചെയ്തു. വിനോദിനെ ഞാൻ തന്നെയാണ് രക്ഷപ്പെടുത്തികൊണ്ട് വന്നത്. വിനോദിന് അപ്പോൾ ചെറിയ പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തകരപ്പാടി സംഘർഷം നടക്കുമ്പോൾ ആദിവാസികൾ സാധാരണ ഉപയോഗിക്കുന്ന അമ്പും വില്ലും എടുത്തു പ്രതിരോധിക്കാൻ നടത്തിയ ശ്രമമൊക്കെ മാധ്യങ്ങൾ വളരെ മോശമായാണ് ചിത്രീകരിച്ചത്. ഒരു യുദ്ധ സമാനമായ സാഹചര്യം ആണെന്ന് വരുത്തിത്തീർത്തു.

വെടികൊണ്ട ആദിവാസികളും പരുക്കേറ്റ പോലീസുകാരും പല സ്ഥലത്തായി കിടക്കുകയായിരുന്നു. അവരെയെല്ലാം എടുത്തു പൊൻകുഴി ഭാഗത്തെ കൗണ്ടൻ വയലിലെ ഷെഡ്ഡിൽ കിടത്തി. ഒരു ഭാഗത്തു ആദിവാസികളും മറു ഭാഗത്തു പോലീസുകാരും കിടക്കുകയായിരുന്നു. 11 മണി കഴിഞ്ഞപ്പോൾ പോലീസുകാരിൽ കുറച്ചു പേരെ കാണാൻ ഇല്ല എന്നുള്ളത് അവർക്കു മനസിലായി. അവർ ഷെഡിൽ ഉണ്ടെന്നു മാധ്യമങ്ങളോട് ഞങ്ങൾ ആണ് അറിയിച്ചത്.

അപ്പോഴേക്കും ഒഴിപ്പിക്കൽ അവസാനിപ്പിച്ചിരുന്നു. പോലീസും പ്രതിസന്ധിയിൽ ആയിരുന്നു. നല്ല മുറിവുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ മുള കൊണ്ട് ഉണ്ടാക്കിയ സ്ട്രക്ച്ചറിൽ ആണ് കൊണ്ട് പോയത്. അവസാനം അയാൾ നമ്മൾക്കെതിരെ സാക്ഷി പറയുകയുണ്ടായി. പരിക്ക് കൂടുതൽ ഉണ്ടായിരുന്നത് ആദിവാസികൾക്ക് ആയിരുന്നു. എല്ലാവരെയും ആശുപത്രിയിൽ എത്തിക്കണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. പോലീസ് വെടിവെപ്പ് അവസാനിപ്പിക്കുക, പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിക്കുക, വെടിവെപ്പിനെപറ്റിയും തീ വെപ്പിനെപറ്റിയും സി ബി ഐ അന്വേഷിക്കുക – ഇതൊക്കെയായിരുന്നു അപ്പോൾ ഞങ്ങളുടെ ആവശ്യങ്ങൾ. എന്നാൽ അവർ ഒന്നും ചെയ്തില്ല, അവർ പരുക്കേറ്റവരെ ആശുപതിയിൽ കൊണ്ട് പോകുന്നത് മനഃപൂർവ്വം വൈകിപ്പിച്ചു. അവരെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു എന്ന കേസ് ഉണ്ടാക്കാൻ ആയിരുന്നു അങ്ങനെ ചെയ്തത്. ഇപ്പോൾ അവരെ തട്ടിക്കൊണ്ടു പോയി വിനോദിനെ കൊലപ്പെടുത്തി എന്നതാണ് കേസ്.

Vinod, the policeman killed in Muthanga police firing
കൊല്ലപ്പെട്ട വിനോദ്

ഇവരെ മോചിപ്പിക്കാൻ എന്ന നില്യ്ക്കാണ് വൈകുന്നേരം അഞ്ചര മണിക്ക് കൂടുതൽ പോലീസുകാർ വീണ്ടും വരുന്നത്. അത്രയും നേരം അവർ ഒന്നും ചെയ്തില്ല. പത്രക്കാർ ഡോക്ടർമാർ വരാൻ തായ്യാറാണെന്ന് അറിയിച്ചു. റോഡിൽ മെഡിക്കൽ വാൻ ഒക്കെ ഉണ്ടായിരുന്നു, ഒരു അര കിലോമീറ്റർ നടന്നാൽ അവിടെ എത്താം. ഡോക്ടർമാർ പോയാൽ അവരെയും ബന്ദിയാക്കും എന്ന് രാഷ്ട്രീയക്കാർ ഡോക്ടർമാരെ പറഞ്ഞു പേടിപ്പിച്ചു.

തകരപ്പാടി ഭാഗത്തു ആണ് ആദ്യം കുടിലുകൾക്ക് തീവെപ്പുണ്ടായത്. ഈ സംഭവത്തിൽ കണ്ണൂരിൽ നിന്നുള്ള രണ്ടു കോൺഗ്രെസ്സുകാർക്ക് തീപ്പൊള്ളലേറ്റു തലശ്ശേരി സഹകരണ ആശുപത്രിയിൽ കിടന്ന കാര്യം ഒക്കെ പിന്നീട് അറിയാൻ കഴിഞ്ഞു. അവർ സുധാകരന്റെ ആളുകളായിരുന്നു. അഴീക്കോട് കോളനിയിയിലെ രണ്ടു ദളിതർ ഉണ്ടായിരുന്നു. രണ്ടുപേര് തലശ്ശേരിക്കാർ ആയിരുന്നു.

പതിനൊന്നു മണിക്ക് രാവിലത്തെ ഒഴിപ്പിക്കൽ നിർത്തിയപ്പോൾ ചർച്ച ഒന്നും ഉണ്ടായില്ലേ?

പതിനൊന്നു മണിക്ക് ശേഷം ഡി വൈ എസ പി ഉണ്ണിയും വേറെ ഒരാളുമാണ് ചർച്ച നടത്തിയത്. അവർ ആലോചിച്ചിട്ട് പറയാം എന്ന് പററഞ്ഞു പിരിഞ്ഞു. എന്നാൽ അവർ വേറെ ഒരു പദ്ധതിയുമായിട്ടാണ് തിരിച്ചെത്തിയത്. സുരേഷ് രാജ് പുരോഹിത് എന്ന കെ എ പി ബറ്റാലിയന്റെ ചീഫിനെ കണ്ണൂരിൽ നിന്ന് വിളിച്ചു വരുത്തി. അയാൾ സ്ഥലത്തെത്തി വെടിവയ്ക്കാൻ ഉത്തരവിട്ടപ്പോൾ ഉത്തരമേഖല ഡി ജി പി ശങ്കർ റെഡ്ഢി എതിർത്തു എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ പത്രക്കാരെ ഒക്കെ അവിടെ നിന്നും മാറ്റി. പിന്നീട് നടന്നത് ഒരു നരനായാട്ട് തന്നെയായിരുന്നു.

രണ്ടാം ഘട്ടം വെട്ടിപ്പ് നടന്ന സമയത്തു വിനോദിന് വെട്ടേറ്റിട്ടുണ്ടാവണം. വിനോദും പരിക്കേറ്റവരും ഷെഡിൽ കിടക്കുകയായിരുന്നു. ചുറ്റും ആദിവാസികൾ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിനു നേരെ വെടിവയ്‌ക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. അഞ്ചര മണിക്ക് പോലീസ് ആയുധങ്ങളുമായി വരുന്നു എന്ന സൂചന ഉണ്ടായിരുന്നു. അവർ ജാഥപോലെ വന്നു അമ്പതു മീറ്റർ അകലെ നിന്നും രണ്ടു ഗ്രുപ്പായി പിരിഞ്ഞു. ആദിവാസികളെ വളഞ്ഞു വെടിവെപ്പ് തുടങ്ങിയപ്പോൾ ജനങ്ങൾ പലഭാഗത്തേക്കായി ഓടാൻ തുടങ്ങി. കുറച്ചു പേർക്ക് പരിക്കേറ്റു. അതിൽ വിനോദിനും വെട്ടേറ്റു. അത് ആര് ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.അവർക്കു വെട്ടുന്ന ആളെ ശരിക്കും കാണാൻ പറ്റുമായിരുന്നു. അങ്ങനെയെകിൽ വെട്ടിയ ആദിവാസിയെ അല്ലെ അവർ വെടിവയ്‌ക്കേണ്ടത്. വെടിയേറ്റ ജോഗി ദൂരെ ആയിരുന്നു. ജോഗി ആണെന്നുള്ള മട്ടിലാണ് കഥ പുറത്തു വന്നത്. ഗ്രനേഡ് കൊണ്ടാണ് ജോഗി മരിക്കുന്നതെന്ന തർക്കം ഉണ്ട്. അത് ഇതുവരെ കോടതിയിൽ ഉന്നയിച്ചിട്ടില്ല. വെടി കൊണ്ടിട്ടല്ല എന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്.

വിനോദിനെ തട്ടിക്കൊണ്ടു പോയി വെട്ടി കൊന്നു എന്നതാണ് ഇപ്പോഴത്തെ കേസ്. അതിനു സാക്ഷി പറയുന്നത് വെടിവയ്ക്കാൻ വന്ന പോലീസ്‌കാർ മാത്രമാണ്. കൈരളിയുടെ ഷാജി പട്ടണം ഇതൊക്കെ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അവർക്കു ആര് കൊലപ്പെടുത്തി എന്ന് കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. ഷാജിയുടെ ക്യാമറ മരത്തിന്റെ മുകളിൽ നിന്നും ഒരു 50 -100 മീറ്റർ ദൂരെ ഉണ്ടായിരുന്നു. അവിടെ നടന്ന കൊലപാതകം ഷാജിയുടെ ക്യാമറയിൽ പതിയേണ്ടതാണ്. പിന്നെ പോലീസുകാരുടെ വീഡിയോ ഉണ്ട് . അങ്ങെനെ സംഭവം നടക്കുമ്പോൾ അവർ അത് ഷൂട്ട് ചെയ്യേണ്ടതല്ലേ? ജോഗിയുടെ കേസ് ഇപ്പോഴത്തെ കേസ് കഴിഞ്ഞിട്ട് വേണം കൊണ്ടുവരാൻ. പോലീസ്കാരനെ കൊന്നതിൽ ഒന്നാം പ്രതി ഞാനും രണ്ടാം പ്രതി മരിച്ചു പോയ അശോകനുമാണ്. ജാനുവിനെ പ്രതിയാക്കിയില്ല. അവിടെ അടികൊണ്ടു വീണവരെ ഒക്കെ അവർ പ്രതികളാക്കി. അവർ അവിടെ ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ എളുപ്പം ആണല്ലോ. സ്ത്രീകൾ ഉൾപ്പടെ. വെടി കൊണ്ട് കാലുപോയ വേലായുധൻ, മാരൻ, അനിൽ ഒക്കെ പ്രതിയാണ്. ഞാൻ യഥാർത്ഥത്തിൽ അവിടെ ഇല്ലായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ ഞാൻ സർക്കാരിന് എഴുതിയ കത്ത് അവർക്കു തെളിവായി കിട്ടി.

വെടിവെപ്പ് ദിവസം നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ എന്തൊക്കെയായിരുന്നു എന്ന് പറയാമോ?

700 നും 800 നും ഇടയിലുള്ള ആളുകൾ മനുഷ്യാവാകാശ ലംഘനങ്ങൾക്ക് ഇരയായിട്ടുണ്ട്. 208 പേര് ക്രൂരമായ മർദ്ദനത്തിന് വിധേയരായി. അവർ ആറ് ഫോറെസ്റ് കേസുകളുടെയും ആറ് ക്രിമിനൽ കേസുകളുടെയും ഭാഗമായി. അതിൽ ചിലർ മരണപ്പെട്ടു. കൊലപാതകത്തിന് 302 വകുപ്പ് ചാർജ് ചെയ്ത കേസുകളിൽ യുവതികളും അമ്മമാരും ഉണ്ടായിരുന്നു. എന്തുകൊണ്ട് സ്ത്രീകൾ വന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്? അവിടെ കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്നവർ, വെടിയേറ്റവർ, പരുക്കേറ്റവർ ഒക്കെയാണ് കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. മരിച്ചു പോയ ജോഗി ഉൾപ്പടെ അതിൽ പ്രതിയായിരുന്നു.16 ഓളം പേർക്ക് പല ഭാഗത്തായി വെടിയേറ്റിരുന്നു. വൈകുന്നേരം മാത്രം18 റൗണ്ട് വെടിയുതിർത്തു. മൊത്തം 57 റൗണ്ട് ആണെന്നാണ് എന്റെ ഓർമ്മ. നേരിട്ടു അവിടെ 50 മീറ്റർ റേഞ്ചിൽ ഉപയോഗിക്കാൻ പാടില്ലാത്ത സ്ടൺ ലാക് ഗ്രനേഡും അവിടെ ഉപയോഗിച്ചിരുന്നു. രാവിലെ ആണ് കൂടുതലും ഉപയോഗിച്ചത്. കെ എ പി ചീഫ് സുരേഷ് രാജ് പുരോഹിത് ആണ് വൈകുന്നേരം വെടിവെപ്പിന് നേതൃത്വം നൽകിയത്.

ക്രൈം ബ്രാഞ്ച് അന്വേഷണ ഘട്ടത്തിൽ ചോദ്യത്തെ ചെയ്യൽ നടക്കുന്ന ഘട്ടത്തിൽ രണ്ടു പേര് കുഴഞ്ഞു വീണു മരിക്കുകയും ഒരാൾ രക്തം ഛർദിച്ചു മരിക്കുകയും, മറ്റൊരാൾ മനോനില തെറ്റി ആത്മഹത്യ ചെയ്യുകയും ചെയ്തു. പീഡനം കൊണ്ട് മരിച്ചു എന്ന് പരാതി കൊടുത്തു എങ്കിലും അന്വേഷണം ഉണ്ടായില്ല. സി ബി ഐ കസ്റ്റഡിയിലെ മർദ്ദനം വലിയ വിവാദം ആയിരുന്നു. സി പി ഐ (എം) ഉൾപ്പടെ അന്ന് ഹർത്താൽ നടത്തിയിരുന്നു.

മനുശ്യാവകാശ കമ്മീഷൻ, പട്ടിക ജാതി പട്ടിക വർഗ കമ്മിഷൻ, പൂർണ്ണിമ അഡ്‌വാനിയുടെ ദേശീയ വനിതാ കമ്മിഷൻ ഒക്കെ ആണ് ഇത്തരം കാര്യങ്ങൾ അന്വേഷിച്ചത്. പൂർണ്ണിമ അഡ്‌വാനി മാത്രമാണ് നല്ല റിപ്പോർട്ട് നൽകിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ജേക്കബ് പുന്നൂസിന്റെതായിരുന്നു. കുട്ടികളെ ജയിലിൽ അടച്ചത് കുറ്റം ആണെന്ന് ജേക്കബ് പുന്നൂസ് തന്നെ പറഞ്ഞിരുന്നു. 161 കുട്ടികളെ ജയിലിൽ അടച്ചിരുന്നുവെങ്കിലും 48 കുട്ടികളുടെ വിവരങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്നാണു ആ റിപ്പോർട്ടിൽ പറഞ്ഞത്. പിന്നീട് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതിയിൽ നിന്നാണ് ഉത്തരവ് ഉണ്ടാവുന്നത്. അഡ്വക്കേറ്റ് നന്ദിനി ആണ് അത് വാദിച്ചത്. ജസ്റ്റിസ് ബസന്തിന്റെ ബെഞ്ചിൽ ആയിരുന്നു കേസ്.

കേസുകളുടെ സ്ഥിതി എന്താണ് ?

ആദ്യം പന്ത്രണ്ടു കേസുകൾ ആണ് ഉണ്ടായിരുന്നത്. ആറ് ഫോറസ്ററ് ഒഫൻസ് കേസുകൾ (ഒഫൻസ് റിപ്പോർട്ട്) ഉണ്ടായിരുന്നു. ആറ് പോലീസ് കേസുകളും ആയിരുന്നു. പിന്നീട് അത് ക്ലബ് ചെയ്തു മൂന്നു കേസ് ആക്കി. ആദ്യം രണ്ടു ഫോറെസ്റ് കേസുകൾ തള്ളി പോയിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ബാക്കി ഫോറെസ്റ് കേസുകളും പിൻവലിച്ചു. 2004 -06 ആകുമ്പോഴേക്കും ഫോറെസ്റ് കേസുകൾ ഇല്ലാതായി. ക്രിമിനൽ കേസ് സി ബി ഐ ക്കു കൈമാറുകയായിരുന്നു. അവരാണ് 3 കേസ് ആക്കിയത്. അതിൽ 180 പേര് പ്രതികൾ ആയി ഉണ്ടായിരുന്നു. അതിൽ ചിലർ മരണപ്പെട്ടു. ഫോറെസ്റ്റ് കേസ് അടക്കം 780 ഓളം പേർക്കെതിരെ കേസ് ഉണ്ടായിരുന്നു. ഇപ്പോൾ നടക്കുന്ന കൊലപാതക കേസിൽ ജാനു ഇല്ല. ജാനു അവിടെ ഉണ്ടായിരുന്നില്ല.

2004 -2016 വരെ കൊച്ചിയിൽ ആണ് കേസ് നടന്നു കൊണ്ടിരുന്നത്. അതിനുശേഷം ആണ് കോടതി തന്നെ സ്വമേധയാ വയനാട്ടിലേക്ക് മാറ്റി. ജാനു ബി ജെ പിയിലേക്ക് പോയപ്പോൾ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയിരുന്നു. ഒരാള് മരിച്ച കേസ് ആയതുകൊണ്ട് അയാളുടെ കുടുംബത്തിന് നീതിയുടെ പ്രശ്നം ഉള്ളതുകൊണ്ട് എന്റെ കേസ് പിൻവലിക്കാൻ അപേക്ഷിച്ചില്ല. കേസ് തുടരട്ടെ എന്നാണു നിലപാട് എടുത്തത്. ജസ്റ്റിസ് കമാൽ പാഷയുടെ സഹോദരൻ സഹാൽ പാഷ എന്ന ജഡ്ജി ആണ് ഇത്രയും ആദിവാസികളെ കൊച്ചിയിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ല എന്നും കൽപ്പറ്റ അതെ പദവിയുള്ള കോടതിയിൽ കേസ് തുടരാനും വിധിച്ചത്. 2016 മുതൽ കൽപ്പറ്റ സെഷൻസ് കോടതിയിൽ ആണ് കേസ് നടക്കുന്നത്. സി ബി ഐ ക്കും അതിൽ എതിർപ്പില്ലായിരുന്നു. ഒരു കേസ് കൊച്ചിയിൽ തുടരുന്നുണ്ട്. രണ്ടെണ്ണം കൽപ്പറ്റയിലും. കേസിൽ ഉൾപ്പെട്ട ഒരു മുപ്പതു പേരെങ്കിലും വിചാരണക്കിടയിൽ മരിച്ചു പോയിക്കാണും .

വനം വകുപ്പിന്റെ കേസുകൾ തള്ളിപ്പോകാൻ കാരണം എന്തായിരുന്നു?

ആറ് കേസുകളിൽ രണ്ടെണ്ണം കോടതി തന്നെ തള്ളി. മറ്റൊരു കേസ് കള്ളക്കേസ് ആയിരുന്നു. അങ്ങനെ മാൻ വേട്ട നടത്തി എന്ന കേസ് തള്ളിപ്പോയ്. പിന്നെ ഉണ്ടായിരുന്നത് വന്യജീവി സങ്കേതത്തിൽ കൈയേറി മരങ്ങൾ നശിപ്പിച്ചു, അനധികൃതമായി അതിക്രമിച്ചു കടന്നു എന്നുള്ളതാണ്. അതിക്രമിച്ചു കടന്നു എന്നുള്ളത് തെളിയിക്കാൻ പറ്റിയില്ല. വന്യജീവി സംരക്ഷണ കേന്ദ്രം ആണെന്നുള്ള വ്യക്തമായ വിജ്ഞാപനം ഇല്ലായിരുന്നു. റിസേർവ് വനം എന്നുള്ളതും വ്യക്തമായി തെളിയിക്കാൻ പറ്റിയില്ല. പ്ലാന്റേഷൻ എന്നായിരുന്നു അവരുടെ റെക്കോർഡിൽ ഉണ്ടായിരുന്നത്. മുത്തങ്ങ റേഞ്ചിനുള്ളിൽ നാല് ഫോറെസ്റ് സെക്ഷൻ ആണ് ഉണ്ടായിരുന്നത്. 1976 ,1977 , 1978 , 1979 എന്നീ വർഷങ്ങളിൽ ക്ലിയർ ഫെൽ ചെയ്തു ഉണ്ടാക്കിയ പ്ലാന്റേഷൻ. വന്യജീവി സംരക്ഷണ കേന്ദ്രം ആക്കി മാറ്റുന്നത് 1985 ൽ ആയിരുന്നു. നമ്മൾ വാദിച്ചത് അത് സ്വതന്ത്രമായി ആളുകൾ സഞ്ചരിക്കുന്ന സ്ഥലം ആണെന്നാണ്.1942 ൽ റിസേർവ് ചെയ്യുമ്പോൾ തകരപ്പാടി മുതൽ മാവിനാഹല്ല, മുതുമല റേഞ്ച് വരെ വേട്ടക്കുരുമാർക്കും കാട്ടുനായ്ക്കർക്കും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശവും നൽകിയിരുന്നു. ഞങ്ങളുടെ അപേക്ഷ പ്രകാരം ഉമ്മൻ ചാണ്ടി സർക്കാർ തള്ളിപ്പോകാത്ത കേസുകൾ പിൻവലിക്കുകയായിരുന്നു. ശരിയായ റെക്കോർഡുകൾ വനം വകുപ്പിന്റെ കയ്യിൽ ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങൾക്കെതിരെയുള്ള കേസുകൾ തെളിയിക്കുക ബുദ്ധിമുട്ടായിരുന്നു.

ഇങ്ങനെ പ്ലാന്റേഷൻ ഭൂമിയും ആദിവാസികൾക്ക് യാത്ര ചെയ്യാൻ അവകാശവുമുള്ളതുമായ സ്ഥലത്തു അതിക്രമിച്ചു കടന്നു എന്ന വാദം നിലനിൽക്കാതെ ആവുമ്പോൾ എന്തിനു പോലീസ് അവിടെ എത്തി എന്നും വെടിവെപ്പ് നടത്തി എന്നും ഉള്ള ചോദ്യം നിലനിൽക്കുന്നില്ലേ?

അതിനു അവർക്കു വേറെ വാദം ഉണ്ടല്ലോ. ക്രമ സമാധാന പ്രശ്നം ആയിട്ട് അവർ മാറ്റുന്നുണ്ടല്ലോ. അതൊക്കെ അന്വേഷിക്കാൻ സാധ്യതയുള്ളതായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട സ്വതന്ത്ര ഏജൻസിയെക്കൊണ്ടുള്ള അന്വേഷണം. അത് അട്ടിമറിക്കപ്പെട്ടല്ലോ. മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ വേറെ നിയമപോരാട്ടത്തിനു പോകേണ്ടി വരും.

സി ബി ഐ എന്തെങ്കിലും പുതുതായി കണ്ടെത്തിയോ? പോലീസിന്റെ ഭാഗത്ത് തെറ്റുകളോ മറ്റോ?

സി ബി ഐ യെ ആന്റണി ഒക്കെ സ്വാധീനിച്ചിട്ടുണ്ട്. അന്ന് സംഭവം നടക്കുമ്പോൾ ബി ജെ പി ആയിരുന്നു കേന്ദ്രത്തിൽ. എങ്ങനെയാണ് കേസ് പൊളിച്ചതെന്നു പറയാം. പോലീസ് വെടിവെപ്പ് നടന്നപ്പോൾ ഡൽഹിയിലും വലിയ കോലാഹലങ്ങൾ നടന്നിരുന്നു. ഡൽഹിയിലെ മനുഷ്യാവകാശ പ്രവർത്തക നിർമ്മല ദേശ്പാണ്ഡെയുടെ പരാതി മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ജസ്റ്റിസ് ആനന്ദ് ആയിരുന്നു ജഡ്ജി. മുത്തങ്ങ സംഭവത്തിലേക്ക് എത്തിച്ച സംഭവങ്ങളും പോലീസ് വെടിവെപ്പും എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കണം എന്ന് അദ്ദേഹം മാർച്ച് മാസം ഒരു ഓർഡർ ഇറക്കി. സ്വതന്ത്രവും നീതിയുക്തവുമായ ഒരു അന്വേഷണം നടക്കണം എന്നായിരുന്നു സംസ്ഥാന സർക്കാരിന് നൽകിയ ഉത്തരവ്. അപ്പോൾ ഞങ്ങൾക്ക് എതിരിയയുള്ള കേസുകൾ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് ആയിരുന്നു. എനിക്കൊന്നും വയനാടിൽ അപ്പോൾ പ്രവേശനം ഇല്ലായിരുന്നു. ഏഴാമത്തെ കേസ് ആയി ജോഗിയുടെ മരണം ഇപ്പോഴും അന്വേഷിക്കപ്പെടാതെ കിടക്കുന്നു.

Nirmala Deshpande, author and activist
നിർമ്മല ദേശ്പാണ്ഡെ

മെയ് 23 നു ആരും ആവശ്യപ്പെടാതെ ആന്റണി കേസ് സി ബി ഐ ക്കു വിടുകയാണ്. അവിടെയാണ് കേസിന്റെ അട്ടിമറി. അങ്ങനെ സ്വതന്ത്രവും നീതിയുക്തവുമായ ഒരു അന്വേഷണം എന്ന ജസ്റ്റിസ് ആനന്ദിന്റെ ഉത്തരവ് പൊളിച്ചു. അങ്ങനെ സി ബി ഐ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന നിലയിൽ മനുഷ്യാവകാശ കമ്മീഷൻ തന്ന ദൗത്യം മാത്രമേ പറ്റുള്ളു എന്ന് പറയണമായിരുന്നു. അവിടെയാണ് ആന്റണി സ്വാധീനിച്ചിരിക്കാൻ സാധ്യതയുള്ളത്. അതായത് മനുഷ്യാവകാശ ലംഘനം അന്വേഷിക്കുന്ന സി ബി ഐ യുടെ ദൗത്യം പൊളിച്ചിട്ടു ഞങ്ങൾക്ക് എതിരെ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കൊലക്കേസ് ഉൾപ്പടെയുള്ള കേസുകൾ സി ബി ഐ യെ ഏൽപ്പിച്ചു. സി ബി ഐ അതുമാത്രം അന്വേഷിച്ചു കുറ്റപത്രം കൊടുക്കുകയും ചെയ്തു. മനുഷ്യാവകാശം ലംഘനം അവർ അന്വേഷിച്ചില്ല. അതിനെതിരെ ഞങ്ങൾ ഹൈക്കോടതിയിൽ പോയി. ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ആവശ്യപ്പെട്ടത് വേറെ എജൻസിയെക്കൊണ്ട് ചെയ്യണം എന്നായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാൽ മാത്രമേ പക്ഷപാതപരമല്ലാത്ത അന്വേഷണം നടക്കൂ എന്നായിരുന്നു വാദം. കാളീശ്വരം രാജ് ആയിരുന്നു വക്കീൽ. കോടതി അത് തള്ളിക്കളഞ്ഞു.

സി ബി ഐ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ല എന്ന ഒരു റിപ്പോർട്ട് കൊടുത്തു. അങ്ങനെ പ്രശ്നം അവർ ഒതുക്കി തീർത്തു. ആന്റണി കേന്ദ്രത്തിന്റെ സഹായത്തോടെ ചെയ്ത ഒരു വലിയ അട്ടിമറി ആണ്. കുട്ടികളെ ജയിലിൽ ഇട്ട കേസ് നന്ദിനി ആയിരുന്നു വക്കീൽ. കെ കെ സുരേന്ദ്രൻ മാഷ് വേറെ ഒറ്റയ്ക്ക് കേസ് നടത്തി.

Poornima Advani, the former chair person of National Women's Commision
പൂർണിമ അഡ്വാനി

അന്ന് പൂർണിമ അഡ്വാനി അധ്യക്ഷയായ വനിത കമ്മീഷൻ നല്ല നിലപാട് ആണ് എടുത്തത്. പട്ടിക ജാതി കമ്മിഷനിൽ ആന്റണിയുടെ ആൾ ആയിരുന്നു. ഡൽഹിയിൽ ആന്റണിക്ക് നല്ല സംരക്ഷണം ആണ് കിട്ടിയത്. വാജ്‌പേയ് യുമായും നല്ല ബന്ധം ഉണ്ടായിരുന്നു ആന്റണിക്ക്. 2004 ലിൽ സി ബി ഐ കുറ്റപത്രം നൽകി. കുട്ടികളെ ജയിലിൽ ഇട്ടതുമായി ബന്ധപ്പെട്ട് മാത്രം ഞങ്ങൾക്ക് അനുകൂല വിധി കിട്ടി. അത് അങ്ങനെ ചെയ്യാൻ മാത്രമാണ് നിർവ്വാഹം ഉണ്ടായിരുന്നത്. എട്ടു ജഡ്ജിമാർ കേസ് കേൾക്കുന്നുണ്ടായിരുന്നു. ജസ്റ്റിസ് ബസന്ത് ഒക്കെ മോശം സമീപനം ആയിരുന്നു. ജസ്റ്റിസ് പദ്മനാഭൻ മാത്രമാണ് നന്നായി കേസ് കേട്ടത്. നേരത്തെ ഞങ്ങളുമായി കരാർ ഉണ്ടാക്കിയ റവന്യൂ സെക്രെട്ടറി ആയിരുന്ന രാംകുമാർ ഹൈക്കോടതിയിൽ വന്നപ്പോൾ അദ്ദേഹത്തെ മാറ്റണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ജോഗിയുടെ മരണം ഒരു എഫ് ഐ ആർ മാത്രമായി ആയി അന്വേഷിക്കാതെ കിടക്കുകയാണ് ഇപ്പോഴും.

(തുടരും)

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email