മുത്തങ്ങ : ഇതിഹാസങ്ങളുണ്ടാവുന്നത് ഇങ്ങനെ

മുത്തങ്ങ : ഇതിഹാസങ്ങളുണ്ടാവുന്നത് ഇങ്ങനെ

മുത്തങ്ങ പോലീസ് വെടിവെപ്പിന്റെ ഭീകരത പൊതു സമൂഹത്തോട് വിളിച്ചുപറഞ്ഞവരിൽ പ്രധാനിയായിരുന്നു അരുന്ധതി റോയ്. കാട് സംരക്ഷിക്കാൻ പോയ കാക്കിധാരികളുടെ ഒരു നേരത്തെ ഭക്ഷണം ഒരായിരം ആദിവാസികുടുംബങ്ങളുടെ വീടുകളും വസ്തുവകകളുമൊക്കെ ഉണ്ടാക്കിയതിനെക്കാൾ ജൈവാപചയ സാധ്യതയില്ലാത്ത ഉച്ഛിഷ്ടങ്ങളാണ് ബാക്കിയാക്കിയത് എന്ന് അവർ പരിസ്ഥിതിവാദികളെ ഓർമ്മിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ആന്റണിയോട് ‘താങ്കളുടെ കൈകളിൽ രക്തക്കറ പൂണ്ടിരിക്കുന്നു, സർ. താങ്കൾ തെറ്റു തിരുത്തിയേ തീരൂ; ഉടൻ തന്നെ.’ എന്ന് തുറന്നു പറയുകയും ചെയ്തു. മുത്തങ്ങ സന്ദർശിച്ച ശേഷം അവർ മുഖ്യമന്ത്രിക്കെഴുതിയ കത്ത് വീണ്ടും വായിക്കേണ്ടത് ഒരു അനിവാര്യതയാണ്.

ഓരോ സമൂഹത്തിന്റെയും ആയുസ്സിൽ അതിന്റെ ധാർമ്മികമായ നിലവാരം വെളിവാക്കുന്ന ചില മുഹൂർത്തങ്ങളുണ്ടാകാറുണ്ട്. ഇത് അത്തരമൊരു മുഹൂർത്തമാണ്. മുത്തങ്ങ അതിക്രമം കേരളചരിത്രത്തിൽ ഇടം പിടിക്കുക, മർദ്ദിതരും ദരിദ്രരുമായ ഒരു ജനവിഭാഗം നീതിക്കായി നടത്തിയ അസാധാരണവും ചരിത്രപ്രധാനവുമായ ഒരു സമരത്തെ ഉന്മൂലനം ചെയ്യാൻ ഗവണ്മെന്റ് നടത്തിയ ശ്രമമെന്ന നിലയ്ക്കാവും. അത് ചരിത്രത്തിൽ ഇടം പിടിച്ചെടുക്കുകതന്നെ ചെയ്യും. കാരണം കേരളത്തിലെ മറ്റു സമരങ്ങളിൽ നിന്നും വ്യത്യസ്തമായി അധികാരവടംവലി നടത്തുന്ന രാഷ്ട്രീയക്കാരുടെ ക്ഷുദ്രവും നിസ്സാരവുമായ കടിപിടിപോലെയല്ലിത്. ശരിക്കും അധികാരമില്ലാത്തവർ ശക്തിയുള്ളവർക്കെതിരെ നടത്തുന്ന യഥാർത്ഥ പോരാട്ടമാണ്. ഇങ്ങനെയൊക്കെയാണ് പുരാവൃത്തങ്ങൾ സൃഷ്ടിക്കപ്പെടാറ്.

നൂറുകണക്കിന് ആദിവാസികൾക്കു നേരെ കേരള പോലീസ് നിറയൊഴിച്ച് മുത്തങ്ങ വന്യജീവി സങ്കേതം (അടുത്തയിടെ അടച്ചുപൂട്ടിയ ഗ്വാളിയർ റയോൺസ് ഫാക്ടറിയുടെ യൂക്കാലിപ്റ്റസ് തോട്ടമായാണ് ഇതിന്റെ ചില ഭാഗങ്ങൾ ഉപയോഗിക്കപ്പെടുന്നത്) ഞാൻ സന്ദർശിക്കുകയുണ്ടായി. മുറിവേറ്റവരെ പ്രവേശിപ്പിച്ച് സുൽത്താൻ ബത്തേരിയിലെ ഒരു ആശുപത്രിയും ഞാൻ സന്ദർശിച്ചു. സങ്കേതത്തിനു തൊട്ടുള്ള ചില ആദിവാസി ഊരുകളിലും ഞാൻ പോയി. ക്രൂരമായ പോലീസ് മർദ്ദനത്തിന്റെ ആഘാതങ്ങളിൽ നിന്നും മുക്തരായിക്കൊണ്ടിരിക്കുന്ന ജാനുവിനെയും ഗീതാനന്ദനെയും കോഴിക്കോട് ജയിലിൽ പോയി ഞാൻ കണ്ടു. ഇതിനൊക്കെ പുറമേ വെടിവയ്പിനു ദൃക്സാക്ഷികളായ നിരവധിയാളുകളുമായി ഞാൻ സംസാരിക്കുകയും ചെയ്തു.

സ്ത്രീകളും കൈക്കുഞ്ഞുങ്ങളും കുട്ടികളും വൃദ്ധരുമടങ്ങുന്ന നൂറുകണക്കിന് ജനങ്ങൾക്കു നേരെ നിറയൊഴിച്ച് കേരള പോലീസ് നടപടിക്ക് സമീപകാല ചരിത്രത്തിൽ സമാനതകളില്ല. പെട്ടെന്ന് മനസ്സിൽ വരുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയാണ്. ദൃക്സാക്ഷി വിവരണങ്ങളിൽ നിന്നും മനസ്സിലായത് രണ്ടുപേരാണ് മരിച്ചതെന്ന ഔദ്യോഗികഭാഷ്യം തീർത്തും തെറ്റാണെന്നാണ്. ഞാൻ സംസാരിച്ചവർ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് പറഞ്ഞത്.

ഇങ്ങനെ സംഭവിച്ചതിന് ന്യായീകരണമോ ഒഴികഴിവുകളോ ഇല്ല തന്നെ. ‘ബന്ദി’ പ്രശ്നത്താൽ പ്രകോപിതരായതാണ് എന്ന പോലീസ് ഭാഷ്യംപോലും ഒരു ന്യായീകരണമല്ല. സന്ധി സംഭാഷണത്തിന് ശ്രമിക്കുകപോലും ചെയ്യാതെ വെടിവെച്ച നടപടി മനുഷ്യജീവനു യാതൊരു വിലയും കല്പിക്കാത്തതുകൊണ്ടാണ്- ആദിവാസികളുടെ ജീവൻ മാത്രമല്ല; ബന്ദികളായി പിടിക്കപ്പെട്ട പോലീസുകാരന്റെയും വകുപ്പുദ്യോഗസ്ഥന്റെയും. സാക്ഷാൽ തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകലുകളെയും ബന്ദിസംഭവങ്ങളെയും ഗവണ്മെന്റുകൾ ഇത്തരത്തിലല്ല മുമ്പ് നേരിട്ടിട്ടുള്ളത്. പോലീസുകാരനെ വധിച്ചവർ തീർച്ചയായും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ അവിടെ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ആദിവാസി ഗോത്രമഹാസഭയെയോ, അല്ലെങ്കിൽ ആദിവാസി സമൂഹത്തിനെ ഒന്നടങ്കമോ ഈ കൃത്യത്തിന് ഉത്തരവാദികളാക്കാൻ നിങ്ങൾക്കാവില്ല.

ദുരന്തത്തെ അതിജീവിച്ചവരുമായി ഞാൻ ആശുപത്രിയിൽ വച്ചു സംസാരിച്ചു. പലർക്കും തങ്ങൾക്കേറ്റ മുറിവുകളെക്കാൾ വേദനയുണ്ടാക്കുന്നത് ചെറിയ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളെ കാണാതായതാണ്. പോലീസ്മർദ്ദനമേറ്റ് താഴെ വീണപ്പോൾ കൈയിൽ നിന്നും തെറിച്ചുപോയ പിഞ്ചുകുഞ്ഞിനെ അന്വേഷിക്കുന്ന ഒരച്ഛനെ ഞാനവിടെ കണ്ടു. സ്ത്രീകളും വൃദ്ധരുമടക്കം ധാരാളം പേരെ കാണാതായിട്ടുണ്ട്. ഇവർ മരിച്ചുപോയോ അതോ ജീവിച്ചിരിപ്പുണ്ടോ, അതോ സങ്കേതത്തിനകത്ത് എവിടെയെങ്കിലും പരുക്കേറ്റ് വിശന്നു തളർന്ന് ഒളിച്ചിരിക്കുകയാണോ എന്നൊന്നും ആർക്കുമറിയില്ല.

ഒരാഴ്ച കഴിഞ്ഞിട്ടും കാണാതായവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കാനോ, ജയിലിലെയും ഹോസ്പിറ്റലിലെയും രേഖകളുമായി ഒത്തു നോക്കി പ്രിയപ്പെട്ടവരെയോർത്തുള്ള സങ്കടവും അനിശ്ചിതത്വവും കാരണം മരവിച്ചുപോയവരെ സമാധാനിപ്പിക്കാനോ ഉള്ള യാതൊരു നടപടിയും എടുത്തിട്ടില്ല. അവരുടെ സ്ഥാനത്ത് സ്വയം സങ്കല്പ്പിക്കാൻ പോലുമാവുമോ നിങ്ങൾക്ക്?

മുത്തങ്ങയിലെ പോലീസ് നടപടി

ഇതിനിടയിൽ, ആ പ്രദേശത്തുള്ള ആദിവാസികളെ ഒന്നടങ്കം പോലീസ് ഭീകരാന്തരീക്ഷമുണ്ടാക്കി ഭയത്തിലാഴ്ത്തുകയാണ്. പോലീസ് ഊരുകളിൽ കടന്ന് തോന്നിയപോലെ പുരുഷന്മാരെ അറസ്റ്റുചെയ്യുന്നു. മർദ്ദിച്ചു വലിച്ചിഴച്ച് കൊണ്ടുപോകുന്നു. അവർക്കെന്തു സംഭവിച്ചു എന്ന് കുടുംബാംഗങ്ങൾക്ക് യാതൊരു വിവരവുമില്ല. ഞങ്ങൾ സന്ദർശിച്ച പല ഗ്രാമങ്ങളിലും പേടിച്ചരണ്ട് ഏതാനും സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമുള്ള ശ്മശാനസമാനമായ ഊരുകളാണ് കണ്ടത്. ആണുങ്ങളെല്ലാം ഓടിപ്പോയിരുന്നു. സമരത്തെ പൂർണ്ണമായും നശിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നത് വ്യക്തമാണ്. തഴക്കമുള്ള കളിക്കാരുടെ ക്രൂരമായ രാഷ്ട്രീയ വിനോദമാണിത്.

പത്രപ്രവർത്തകരെയും ക്യാമറാമാൻമാരെയും ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വെടിവയ്പിനുശേഷം പതിനഞ്ച് മണിക്കൂറോളം സംഭവസ്ഥലത്ത് മാധ്യമപ്രവർത്തകരെ അനുവദിച്ചിരുന്നില്ല.

ആദിവാസികൾ ജോലിക്കുപോകാൻപോലും ഭയപ്പെടുന്നു എന്നതാണ് ഈ പോലീസ്‌രാജിന്റെ ഫലം. അവരെ പണിക്കെടുക്കാൻ മറ്റുള്ളവർ ഭയക്കുന്നു. ഫലത്തിൽ ആദിവാസികൾ വിശന്നു മരിച്ചുകൊണ്ടിരിക്കുകയാണ് കൂട്ടക്കൊലയ്ക്കിടയ്ക്ക് അവരുടെ റേഷൻ കാർഡുകൾ പോലും കത്തിച്ചുകളഞ്ഞിരുന്നു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ സമരം ചെയ്യാനിടയാക്കിയ സ്ഥിതിഗതികൾ ഒന്നുകൂടി രൂക്ഷമാവുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് തടഞ്ഞുവെച്ചവരെ അടിയന്തരമായി വിട്ടയയ്ക്കുകയും അവർ സ്വന്തം ഗ്രാമങ്ങളിൽ സുരക്ഷിതരായി തിരിച്ചെത്തിയെന്നുറപ്പാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. പലർക്കും തങ്ങളുടെ ജീവിത സമ്പാദ്യങ്ങളത്രയും നഷ്ടപ്പെട്ടിരിക്കുന്നു- ഭക്ഷണമില്ല, വെള്ളമെടുക്കാൻ പാത്രങ്ങളില്ല, ധരിക്കാൻ വസ്ത്രങ്ങളില്ല.

കൂട്ടക്കൊലയെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകളിൽ പാടെ വിസ്മരിക്കപ്പെട്ട ഒരു വസ്തുത ഭൂരഹിതരായ 53,000 ആദിവാസികൾക്ക് ഡിസംബർ 2002-ഓടെ ഭൂമി നല്കുമെന്ന കേരള ഗവണ്മെന്റിന്റെ പൊള്ളയായ വാഗ്ദാനമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന് വഴിവച്ചത് എന്നതാണ്. 28 വർഷമായി തുടരുന്ന അക്ഷന്തവ്യമായ കള്ളക്കളികളുടെ ശൃംഖലയിലെ മറ്റൊരു കണ്ണിയാണിതും. തകർന്ന സ്വപ്നങ്ങളുടെ കണ്ണാടിച്ചീളുകൾക്കുമേൽ പടുത്തുയർത്തിയതാണ് നമ്മുടെ രാഷ്ട്രം.

എ കെ ആന്റണി

താങ്കളുടെ കൈകളിൽ രക്തക്കറ പൂണ്ടിരിക്കുന്നു, സർ. താങ്കൾ തെറ്റു തിരുത്തിയേ തീരൂ; ഉടൻ തന്നെ.

പരിശിഷ്ടം: ഒരു ചെറിയ നിരീക്ഷണം-യൂക്കാലിത്തോട്ടം പൂർവ്വസ്ഥിതിയിലാക്കാനുള്ള വ്യഗ്രതയിൽ മനുഷ്യരെ കൊന്നൊടുക്കുക മാത്രമല്ല, വെടിവയ്പ്പുകളുടെ ഇടവേളയിൽ പോലീസ് സംഘം അവിടെവച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ‘പാരിസ്ഥിതിക സംവേദനക്ഷമത’യേറിയ യുദ്ധഭൂമിയിൽ ചിതറിക്കിടന്ന പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും ഒരു കഥ പറയുന്നുണ്ട്. രാഷ്ട്രസംരക്ഷകരുടെ ഒരു നേരത്തെ ഭക്ഷണം ഒരായിരം ആദിവാസികുടുംബങ്ങളുടെ വീടുകളും വസ്തുവകകളുമൊക്കെ ഉണ്ടാക്കിയതിനെക്കാൾ ജൈവാപചയ സാധ്യതയില്ലാത്ത ഉച്ഛിഷ്ടങ്ങളാണ് ബാക്കിയാക്കിയത്.

കടപ്പാട് : എഡി ദിലീപ്‌രാജ് എഡിറ്റ് ചെയ്ത തന്റേടങ്ങൾ കേരള സമൂഹ ഭൂപടം മുത്തങ്ങ സമരത്തത്തിനു ശേഷം

Arundhati Roy

Arundhati Roy

മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്. ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. എഴുത്തുകാരി എന്നതിലുപരി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ്‌ അരുന്ധതി റോയ്.

View All Articles by Arundhati Roy

Share Article
Whatsapp Email