
മുത്തങ്ങ: കപട പരിസ്ഥിതിവാദികളുടെ ഒറ്റുകൊടുക്കൽ
ആദിവാസി ജനതയുടെ അതിജീവനത്തിനും അന്തസ്സോടെ ജീവിക്കാനുമുള്ള സമരമായിരുന്നു മുത്തങ്ങയിൽ നടന്നത്. അതിനോട് ഭരണകൂടം കാണിച്ച നെറികേട് പോലെ കുറ്റകരമായിരുന്നു പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ചിലർ നടത്തിയ ഇടപെടലുകളും. ആദിവാസി ജീവിതത്തോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവവും മുൻവിധികളും വെറുപ്പും നിറഞ്ഞതായിരുന്നു. ആദിവാസി ജനത സ്വപ്നം കണ്ട ജീവിതവും മുത്തങ്ങ സമരത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളും പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അവർ നടത്തിയ ശ്രമങ്ങളും വിശദമാക്കുകയാണ് എം ഗീതാനന്ദൻ. ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗത്തിൽ.
കൃഷി വകുപ്പിന്റെ കീഴിൽ ഉണ്ടായിരുന്ന ആറളം ഫാം ആദിവാസി പുനരധിവാസത്തിന് നൽകിയ പോലെ മറ്റു ഫാമുകൾ കൈമാറിയിട്ടുണ്ടോ?
വിതുര ഫാർമിൽ നിന്നും കുറച്ചു സ്ഥലം ആദിവാസികൾക്ക് നൽകിയിട്ടുണ്ട്. നെല്ലിയാമ്പതി ഫാം ട്രൈബൽ മിഷൻ എടുത്തിരുന്നു. അത് നിക്ഷിപ്ത വനഭൂമി ആയിരുന്നു. ട്രൈബൽ മിഷൻ കണ്ടെത്തിയ 30000 ഏക്കറിൽ വരുന്ന സ്ഥലങ്ങൾ ആണ് ഇതെല്ലാം. ഈ പദ്ധതികളെയൊക്കെ എല്ലാവരും എതിർത്തു എന്നതാണ് യാഥാർഥ്യം. സിപിഎം ആണ് ഏറ്റവും ശക്തമായി എതിർത്ത്. അബ്ദുല്ല കുട്ടി അന്ന് എം പി ആയിരുന്നു. അദ്ദേഹം കേന്ദ്ര മന്ത്രിമാരെ നേരിൽക്കണ്ട് ആറളം ഫാം ആദിവാസികൾക്ക് കൊടുക്കരുത് എന്ന് പറഞ്ഞു. ആ കത്ത് എന്റെ കൈയിൽ ഉണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് കണ്ണായ ഭൂമി ആദിവാസികൾക്ക് കൊടുക്കരുത് എന്നാണ്. പിരിഞ്ഞു പോയ തൊഴിലാളികളെ അടക്കം കൊണ്ട് വന്നു സമരം ചെയ്യിച്ചു. ജാനുവിനെ ഉപരോധിക്കാൻ തീരുമാനിച്ചു. ഫാം പ്രവൃത്തിക്കാതെ തൊഴിലാളികൾ ഒരു ആനുകൂല്യവും കിട്ടാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. ജാനുവിനെ ഫാമിനകത്ത് കയറ്റാതിരിക്കാൻ ഗുണ്ടകളെ ഒക്കെ ഏർപ്പെടുത്തിയിരുന്നു. അവർ എല്ലാ ഗേറ്ററുകളും അടച്ചു. എങ്കിലും അതൊക്കെ മറികടന്ന് ആദിവാസി സംഗമം മുത്തങ്ങ സമരത്തിന് മുൻപ് ആറളം ഫാമിൽ തന്നെ ഞങ്ങൾ സംഘടിപ്പിച്ചു. അവിടുത്തെ പൂജ ചെയ്യാൻ എന്ന ആവശ്യം പറഞ്ഞു ആദിവാസികൾ ഫാമിന്റെ ഉള്ളിൽ കടക്കുകയായിരുന്നു. ജാനു വന്നു ഒന്നര മാസം നീണ്ടു നിന്ന ഗോത്ര പൂജയൊക്കെ നടത്തി നീണ്ട ഉത്സവമാക്കി അതിനെമാറ്റി. 2002 മാർച്ചു മാസം ആയപ്പോൾ ആയിരത്തോളം ആദിവാസികൾ ഫാമിന്റെ അകത്തു ഉണ്ടായിരുന്നു. പിന്നീട് അവർക്കു സ്വന്തന്ത്രമായി ആറളം ഫാമിൽ വരാൻ പറ്റുന്ന അവസ്ഥ വന്നു. അവിടെ കുടിൽ കെട്ടാൻ ഒക്കെ ട്രൈബൽ മിഷൻന്റെ പിന്തുണയും ഉണ്ടായിരുന്നു. ഭൂമി ലഭിക്കാൻ വേണ്ടി 2002 നവംബറിൽ ആറളത്ത് സമരം നടക്കുന്നുണ്ട്. 2003 ജനുവരിയിൽ ആണല്ലോ മുത്തങ്ങ സമരം നടക്കുന്നത്.
മുത്തങ്ങ സമരഭൂമി ആയി തെരഞ്ഞെടുക്കുമ്പോൾ അത് ഒരു വന്യജീവി സംരക്ഷണ കേന്ദ്രം ആണെന്ന കാര്യം പരിഗണിച്ചിരുന്നോ? അത് സർക്കാരിന്റെ എതിർപ്പിന് കാരണമാകുമെന്നും?
സത്യത്തിൽ അത് പരിഗണിച്ചിരുന്നില്ല. നമ്മളെ സംബന്ധിച്ചു വയനാട് മുഴുവൻ വന്യജീവി സംരക്ഷണ കേന്ദ്രം ആണല്ലോ. 35000 സ്ക്വയർ കിലോമീറ്റർ വരുന്ന തോൽപ്പെട്ടി, സുൽത്താൻ ബത്തേരി, മുത്തങ്ങ, കുറിച്ചിയാട് ഉൾപ്പടെ 4 റേഞ്ചുകൾ വരുന്നതാണ് വന്യജീവി സങ്കേതം. ഈ റേഞ്ചുകൾക്കുള്ളിൽ തന്നെയാണ് പല ആദിവാസി ഊരുകളും ഉള്ളത്. അതുകൊണ്ടു വന്യജീവി സംരക്ഷണ കേന്ദ്രം അതിക്രമിച്ചു കടന്നു എന്നത് ശരിയല്ല.
മുത്തങ്ങയിൽ യഥാർത്ഥത്തിൽ നടത്തിയത് മൈഗ്രേഷൻ ആണ്. മുത്തങ്ങയ്ക്ക് ചുറ്റുമുള്ള മറ്റു വാസസ്ഥലങ്ങളിൽ നിന്നും മുത്തങ്ങ റേഞ്ചിന്റെ ഉള്ളിലേക്ക് മാറി താമസിച്ചു എന്ന് പറയാം. പുറത്തു നിന്നും ഉള്ളത് നൂൽപുഴയുടെ ചില ഭാഗങ്ങളിൽ ഉള്ളവരും കോട്ടത്തറ ഭാഗത്തു നിന്നുള്ളവരും മാത്രമാണ് വയനാട് വന്യജീവി സങ്കേതത്തിന് പുറത്തുള്ളവർ ഉള്ളൂ. ബാക്കിയുള്ളവർ എല്ലാം ഏതെങ്കിലും റേഞ്ചിൽ ഉള്ളവർ ആണ്. തോൽപ്പെട്ടി, തിരുനെല്ലി, കാരമാട്, ഗുണ്ഡികപറമ്പ് ഭാഗത്തുള്ളവർ എല്ലാം തോൽപ്പെട്ടി റേഞ്ച് വന്യജീവി സങ്കേതത്തിന് ഉള്ളിൽ താമസിക്കുന്നവർ ആണ്. അവർക്ക് അവിടെ ഭൂമി ഇല്ലാത്തത് കൊണ്ട് അവർ മുത്തങ്ങയിലേക്കു വന്നു. മുത്തങ്ങ റേഞ്ചിൽ തന്നെ പതിനൊന്ന് ആദിവാസി കോളനികൾ ഉണ്ട്. എന്തായാലും ഇത് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഉള്ളിൽ അതിക്രമിച്ച് കടന്നു എന്ന ഭരണപരമായ തർക്കം ഉയർത്തിക്കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
സമരത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോൾ ഞങ്ങൾ പരിഗണിച്ചത് ജൈവ വൈവിധ്യം ഉള്ള വനമല്ല എന്ന കാര്യം മാത്രമാണ്. വനം വകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ള സ്ഥല ആണെങ്കിലും. മാത്രവുമല്ല 30000 ഏക്കർ നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് നൽകാനുള്ള ഒരു പ്രൊപോസൽ കേന്ദ്ര സർക്കാരിന് മുൻപിൽ അന്ന് ഉണ്ടായിരുന്നു. അതായിരുന്നു മുത്തങ്ങ കയ്യേറാനുള്ള ഒരു ബലം .
രണ്ടാമത്തേത് മുത്തങ്ങയ്ക്കകത്ത് റിസേർവ് ഫോറെസ്റ്റ് കൂടാതെ നിക്ഷിപ്ത വനഭൂമി കൂടി ഉണ്ടെന്നായിരുന്നു ഞങ്ങൾക്ക് മനസിലായത്. അതിൽ ഏതൊക്കെ റിസേർവ് ഫോറെസ്റ് ആണെന്ന് വനം വകുപ്പിന് ഇപ്പോഴും അറിയില്ല. വനം വകുപ്പിന്റെ രേഖകളിൽ പ്ലാന്റേഷൻ എന്നാണ് ഉള്ളത്. 1942 ലാണ് അവസാനം റിസേർവ് ഫോറെസ്റ് ആയി ഉത്തരവിറക്കിയ ഓർഡർ വന്നത്. ബാക്കി പലതും സ്വകാര്യ വനഭൂമി ആണ്.
ഏകദേശം 8000 ഏക്കർ ഭൂമി ഉണ്ടാവും. ഈ 8000 ഏക്കറും തരിശു ഭൂമി ആണ് എന്നതാണ് വസ്തുത. അവിടെ അയ്യായിരത്തോളം ആളുകൾ ചേർന്ന് ഒരു ഗ്രാമം ഉണ്ടാക്കുക എന്നായിരുന്നു ആലോചിച്ചത്. നാഷണൽ ഹൈവേയുടെ അടുത്ത് കാടില്ലാത്ത പ്രദേശം എന്നതായിരുന്നു ഞങ്ങൾ പരിഗണിച്ച വേറൊരു കാര്യം. 825 കുടുംബങ്ങളിൽ നിന്നായി നാലായിരത്തി ഇരുന്നൂറോളം ആദിവാസികൾ അവിടെ എത്തിയിരുന്നു. പൊൻകുഴി, അംബൂതിമല, തകരപ്പാടി തുടങ്ങിയ മൂന്ന് മലകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. വച്ച് പിടിപ്പിച്ച മുളകൾ, യൂക്കാലി, മറ്റു മുൾച്ചെടികൾ ഒക്കെയേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതൊരു ഡീംഡ് ഫോറസ്ററ് ആയി വേണമെങ്കിൽ പറയാം. വനമില്ലെങ്കിലും പരമ്പരാഗതമായി വനം വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളൊക്കെ അങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്.
പൊൻകുഴി അമ്പലത്തിന്റെ ഏരിയ മുതൽ ഞണ്ടിറുക്കി എന്ന് പറയുന്ന ഗൂഡല്ലൂർ ഭാഗത്തേക്ക് പോകുന്ന റോഡ് വരെ ബിർളയ്‌ക്കു വേണ്ടി യൂക്കാലി വച്ച് പിടിപ്പിച്ച സ്ഥലങ്ങൾ ആണ്. അവിടെയൊന്നും ഒരു ജൈവ വൈവിധ്യവും ഇല്ല. പിന്നെ വന്യ ജീവികൾ ഉണ്ട് എന്നത് സത്യമാണ്. അതിനു കാരണങ്ങൾ ഉണ്ട്. കാരണം അവരുടെ ജല സ്രോതസ്സ് മെയിൻ റോഡിന് ഇപ്പുറം ഉള്ള നൂൽപുഴ ആണ്. മുത്തങ്ങയിൽ വെള്ളം ഇല്ലാത്തതുകൊണ്ട് വന്യ ജീവികൾ വെള്ളം കുടിക്കാൻ വരുന്നു ഒരു ഭാഗം ആണത്. മുത്തങ്ങയിൽ സിമന്റ് കുളം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു തുള്ളി വെള്ളം അവിടെ ഇല്ല. ഹരിതവൽക്കരണം നടത്താതെ വെള്ളം ഉണ്ടാവില്ല. വെളുത്ത മണൽ പ്രദേശം കൂടിയാണത്. അവിടെയുള്ള തോട്ടിൽ മഴക്കാലത്തു പോലും വെള്ളം ഉണ്ടാവില്ല. 40 വർഷം മുമ്പ് വരെ തകരപ്പടി ഭാഗം ചതപ്പുനിലം ആയിരുന്നു. അത് വരണ്ടു പോയത് യൂക്കാലി വന്നതോടുകൂടിയയാണെന്ന് നാട്ടുകാർ പറയുന്നു. അല്ലാതെ ആദിവാസികളല്ല കാട് നശിപ്പിച്ചത്.
മുത്തങ്ങയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാമോ?
2003 ജനുവരി 2, 3 തീയതികളിൽ ആണ് മുത്തങ്ങയിൽ കയറുന്നത്. പോലീസിനൊന്നും അവിടം കയ്യേറുന്നതുവരെ അതിനെക്കുറിച്ച് അറിയില്ലായിരുന്നു, പ്രത്യേകിച്ച് അതിന്റെ വ്യാപ്തിയെക്കുറിച്ച്. 2002 നവമ്പറിൽ ആറളത്ത് ആദിവാസി സംഗമം നടക്കുന്ന സമയത്തുതന്നെ വയനാട്ടിൽ സമരം ചെയ്യാനുള്ള ക്ലാസുകളും പ്രവർത്തനങ്ങങ്ങളും തയ്യാറെടുപ്പുകളും വിവിധ ഊരുകളിൽ നടക്കുന്നുണ്ടായിരുന്നു. പോകേണ്ട ആളുകളുടെ ലിസ്റ്റ് ഒക്കെ തയ്യാറാക്കുന്നത് അപ്പോൾ നടക്കുന്നുണ്ടായിരുന്നു. ഭൂമി ഇല്ലാത്ത മനുഷ്യർ എവിടെ വേണമെങ്കിലും രക്ഷപ്പെട്ടു പോകാൻ തയ്യാർ ആയിരുന്നു. മുത്തങ്ങയിൽ ആണ് പോകുന്നതെന്ന് അവസാന സമയത്താണ് തീരുമാനിച്ചത്. പറ്റിയ ഒരു സ്ഥലം എന്ന് മാത്രമേ ആദ്യം എല്ലാവരോടും പറഞ്ഞിരുന്നുള്ളൂ. അത്രയേ എല്ലാവർക്കും അറിയാമായിരുന്നുള്ളൂ. സ്ഥലം തീരുമാനിക്കാനും മറ്റു കാര്യങ്ങൾക്കുമായി ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു.
ആയിരം കുടുംബങ്ങൾ വയനാട് ജില്ലയിൽ നിന്നുള്ള ലിസ്റ്റിൽ ഉണ്ടായിരുന്നു. എല്ലാ യോഗങ്ങളും പൊതു സ്ഥലത്താണ് സംഘടിപ്പിച്ചത്. രഹസ്യ യോഗങ്ങൾ ഒന്നും ഇല്ലായിരുന്നു. പോകുന്ന ആളുകളോട് 250 രൂപയാണ് വാങ്ങിയത്. ഷെഡ് കെട്ടാനുള്ള പ്ലാസ്റ്റിക് ഷീറ്റ് വാങ്ങാൻ. പിന്നെ കുറച്ചു ഭക്ഷ്യ വസ്തുക്കൾക്കുള്ള പൈസയും. മൈസൂരിൽ നിന്നും ഷെഡ് കെട്ടാനുള്ള സാധങ്ങൾ വാങ്ങി. അരിയൊക്കെ പല സ്ഥലങ്ങളിലായി ശേഖരിച്ചു വച്ചു. തീനൂർ കോളനി, മാനന്തവാടി ഭാഗത്തെ ചില വീടുകളിൽ ഒക്കെ. ആയിരത്തോളം കുടുംബങ്ങൾ പത്തു കിലോ വീതം അരി സംഘടിപ്പിച്ചിരുന്നു.
വലിയൊരു ഗ്രുപ്പിനോട് നൂൽപ്പുഴയിൽ ഉള്ള തിരുവണ്ണൂർ എന്ന ഊരിൽ എത്താൻ പറഞ്ഞു. സന്ധ്യയോടെ ആളുകൾ അവിടെ എത്താൻ തുടങ്ങി. രാത്രി ആയപ്പോൾ അവിടെ അഞ്ഞൂറോളം കുടുംബങ്ങൾ എത്തിയിട്ടുണ്ടായിരുന്നു. അവിടെ നിന്നും രാവിലെ 4 മണിക്ക് വയലിലൂടെ അമ്പുകുത്തിയിലേക്കു കടക്കാൻ പുലിതൂക്കി എന്നൊരു കോളനി ഉണ്ട്. പുലിതൂക്കിയിലേക്കു രാത്രി തന്നെ പോയിരുന്നു. അവിടെ നിന്നും വെളുപ്പിന് 4 മണിക്ക് ഒരു കാട്ടു പാതയിലൂടെ പത്തു മിനിറ്റ് നടന്ന് ഒരു തുറസായ സ്ഥലത്ത് എത്തി. കാടിനടുത്ത ഒരു പ്രദേശം ആണ് പുലിതൂക്കി. ഏകദേശം ആയിരത്തിനടുത്ത ആളുകൾ ഉണ്ടായിരുന്നു. ആറു മണിക്ക് അമ്പുകുത്തിക്കടുത്തുള്ള ഒരു കാവിനടുത്തുള്ള ഒരു തോടിന്റെ അരികിൽ ആളുകൾ ക്യാമ്പ് ചെയ്തു. ആളുകൾ വീട്ടിൽ നിന്നും കൊണ്ടുവന്ന സാധങ്ങൾ ചാക്കിൽ കെട്ടി എടുത്തിരുന്നു. അവരിൽ പലരും സ്ഥിരമായി മുത്തങ്ങയിൽ താമസിക്കാൻ വേണ്ടി പഴയ കുടിലുകൾ ഒക്കെ പൊളിച്ചു വന്നവർ ആയിരുന്നു. ചിലർ വളർത്തു മൃഗങ്ങളെ അടക്കംകൊണ്ട് വന്നു. പലർക്കും അധികം സാധങ്ങൾ ഒന്നും സ്വന്തമായി ഉണ്ടായിരുന്നില്ല. മുത്തങ്ങയിൽ സ്ഥിരമായി താമസിക്കുക തന്നെയായിരുന്നു അവരുടെ സ്വപ്നം.
ബാക്കി ആളുകൾ പകൽ സമയത്ത് വാഹനങ്ങളിലൊക്കെ എത്തി. ജാനുവിന്റെ നാട്ടിലെ ആളുകളൊക്കെ പകൽ ആണ് വരുന്നത്. ജനുവരി 3 നു രാവിലെ ആണ് നാട്ടുകാർ മുത്തങ്ങയിൽ എന്തൊക്കെയൊ നടക്കുന്നു എന്ന് മനസിലാക്കിയത്. പിറ്റേന്ന് തന്നെ വില്ലജ് ഓഫീസറും തഹസിൽദാരും ഒക്കെ വന്നു തുടങ്ങി. കൂടെ പരിസ്ഥിതി പ്രവർത്തകൻ ബാദുഷയും ഉണ്ടായിരുന്നു. അവിടുത്തെ സഹകരണം സംഘം സെക്രട്ടറിയും സിപിഎം കാരനും ആയ ജോർജ് ആണ് പൊലീസിന് അറിയിക്കുന്നത് എന്നാണ് കോടതി രേഖകളിൽ ഉള്ളത്. അവിടെ വന്യജീവി സങ്കേതം ആണെന്നും അവിടെ കേറാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു. ഞങ്ങളുമായി കുറെ തർക്കം ഒക്കെ ഉണ്ടായി. ഞങ്ങൾ പറഞ്ഞത് അതൊക്കെ സർക്കാരും ആയി സംസാരിക്കാൻ ആണ്. ഞങ്ങൾ അവരുമായി തർക്കിക്കാൻ ഇല്ല എന്നും അറിയിച്ചു. ഓരോ ദിവസംവും ആളുകൾ കൂടി കൂടി വന്നു. പോലീസ് അവിടെ അപ്പോഴൊന്നും വന്നിട്ടേയില്ല. മുത്തങ്ങ സംഭവം നടക്കുന്ന ദിവസം മാത്രമാണ് പോലീസ് വന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായി വരാറുണ്ടായിരുന്നു.
അമ്പുകുത്തി മലയിൽ ആണ് ആദ്യം ടെന്റ് ഉണ്ടാക്കിയത്. അടുത്ത ദിവസം തകരപ്പാടിയിൽ ഒരു വിഭാഗം ആളുകൾ പോയി. അങ്ങനെ പല ആളുകളേയും ഓരോ സ്ഥലത്തായി വിന്യസിച്ചു. ഒരാഴ്ച ആയപ്പോൾ മൂന്നു മലകളുടെയും ഭാഗങ്ങളിൽ ആളുകൾ ഷെഡ് കെട്ടി. മൂന്ന് ഗ്രാമങ്ങൾ പോലെ ആയിരുന്നു സെറ്റിൽ ചെയ്തതത്. മുറുക്കാൻ കട, ചായക്കട, ഷെഡുകൾ ഒക്കെയായി ഒരു ഗ്രാമത്തിന്റെ അന്തരീക്ഷം ആയിരുന്നു അവിടെ. പകൽ ആളുകൾ കിണർ കുഴിക്കുകയും ഷെഡ്ഡ് കെട്ടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഊരുകൂട്ടങ്ങൾ ഉണ്ടാക്കി. ഇരുപത്തിയെട്ട് ഊരുകൂട്ടങ്ങൾ അവിടെ ക്രമീകരിച്ചു. ഓരോ ഊരിനും പേരൊക്കെ ഉണ്ടായിരുന്നു. അതിന് ഓരോ മൂപ്പനും.
ഇതൊക്കെ നടക്കുമ്പോൾ എന്തൊകൊണ്ടായിരിക്കും പോലീസ് ഇടപെടാതിരുന്നത്?
ഇടയ്ക്കിടെ ഫോറെസ്റ് ഉദ്യോഗസ്ഥർ വന്നു ചില വിവരങ്ങൾ ഒക്കെ ചോദിക്കും എന്നല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗ് (GIM) തുടങ്ങിയ സമയം ആയിരുന്നു. അതാണ് പോലീസ് വരാതിരിക്കാനുള്ള ഒരു കാരണം ആയി പിന്നീട് മനസിലായത്. അത് കഴിഞ്ഞാൽ സീരിയസ് ആക്ഷൻ ഉണ്ടാകും എന്നായിരുന്നു കിട്ടിയ വിവരം. അപ്പോഴേക്കും ഫെബ്രുവരി ആയി.
മുത്തങ്ങ GIM ന്റെ ഭാഗമായി ടുറിസത്തിനു സ്വകാര്യ കമ്പനിക്ക് കൈമാറാൻ തീരുമാനിച്ച സ്ഥലം ആയിരുന്നു എന്നാണ് പിന്നീട് മനസിലാക്കാൻ കഴിഞ്ഞത്. തെന്മല ടൂറിസവും മുത്തങ്ങ ടൂറിസവും. ആരായിരുന്നു ആ പ്രോജക്ടിന് പിന്നിൽ എന്ന് ഇപ്പോഴും അറിയില്ല.
ഞങ്ങൾ മുത്തങ്ങയിൽ കയറി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കോൺഗ്രസ്സുകാരുടെ പ്രസ്താവനയും വന്നിരുന്നു. വികസന പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ അനുവദിക്കില്ല എന്ന്. ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് പദ്ധതിക്കുവേണ്ടി തങ്ങൾ അടിയുറച്ചു നിൽക്കും എന്നൊക്കെ. വലിയ ഹെലിപ്പാഡ് ഒക്കെയായിരുന്നു അതിന്റെ പ്ലാനിൽ ഉണ്ടായിരുന്നത്.
പിന്നെ ബാദുഷയെപ്പോലുള്ള പ്രകൃതി സംരക്ഷണ പ്രവർത്തകർ വനം വകുപ്പുമായി ചേർന്ന് പ്രവൃത്തിക്കുന്നവർ ആയിരുന്നു. അവർ ഒരു കോൺട്രാക്ട്രരുടെ സഹായത്തോടെയാണ് സുപ്രീം കോടതിയിൽ കേസ് കൈകാര്യം ചെയ്തത്. അവർ സുപ്രീം കോടതിയുടെ കീഴിലുള്ള സെൻട്രൽ എംപവേർഡ് കമ്മറ്റിക്ക് (CEC) ഒരു കത്ത് കൊടുത്തു. വനം വനേതര ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ അത് പരിശോധിക്കേണ്ട കമ്മറ്റി ആയിരുന്നു അത്. വിവേക് മേനോൻ എന്ന പത്രപ്രവർത്തകനാണ് ബാദുഷയ്ക്കു വേണ്ടി ചുക്കാൻ പിടിച്ച ഒരാൾ. വിവേക് മേനോൻ ആദിവാസികളെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ കത്താണ് ഒഴിപ്പിക്കാനുള്ള ഒരു കാരണമായി പിന്നീട് ചൂണ്ടിക്കാണിച്ചത്.
എന്നാൽ പ്രധാന പ്രശനം മുത്തങ്ങ വിൽപ്പനയ്ക്ക് വച്ച ഒരു സ്ഥലം ആയിരുന്നു എന്നതാണ്. കോഴിക്കോടുള്ള ഒരു വ്യവസായ സംഘം ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ദീപിക പത്രം ആയിട്ടൊക്കെ ബന്ധമുള്ളർ ആയിരുന്നു അത്.
പ്രകൃതി സംരക്ഷണത്തിന്റെ പേരിലും മറ്റും ആദിവാസികളെ മുത്തങ്ങയിൽ നിന്നും ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ടവർക്ക് നിക്ഷിപ്ത താൽപ്പര്യങ്ങൾ പലതും ഉണ്ടായിരുന്നു, അല്ലെ?
മന്ത്രി സുധാകരനെ പ്രകോപിപ്പിച്ചത് വനം വകുപ്പിന്റെ ഒരു പ്രൊജക്റ്റ് തടസ്സപ്പെടുത്തി എന്നതുകൂടിയാവണം. പിന്നെ ഇതിൽ ഇടപെട്ട് പ്രവർത്തിച്ച പലർക്കും സാമ്പത്തിക താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഓരം പറ്റി നടന്നവരാണ് ബാദുഷയും സംഘവും. ബാദുഷയുടെ അനുജന് അതിനകത്തു പോത്തു ഫാം ഒക്കെ ഉണ്ടായിരുന്നു. അവരുടെ കുടുംബം മാഫിയ പ്രവർത്തനവുമായി നേരത്തെ ബന്ധം ഉള്ള ആളുകളാണെന്നാണ് അറിയാൻ കഴിഞ്ഞത്. അന്ന് അവരുടെ വരുമാനം ചന്ദന കൊള്ള, തടി കച്ചവടം ഒക്കെ ആയിരുന്നു. ബത്തേരിയിൽ പലരും പണം ഉണ്ടാക്കിയത് അങ്ങനെ ആയിരുന്നു. ഒരുകാലത്ത് ചന്ദനം കൊള്ള നടത്തിക്കൊണ്ട് വരുന്ന വഴി മുത്തങ്ങ ആയിരുന്നു. ഇത് ചുമക്കാൻ പണിക്കു പോയ ചില ആളുകൾ ഞങ്ങളോട് ഇതിനെപ്പറ്റി പറഞ്ഞിരുന്നു.
പിന്നെ മുത്തങ്ങ ചെക്ക് പോസ്റ്റ് ഒരുപാട് നികുതി വെട്ടിപ്പ് നടത്തുന്ന ഒരു സ്ഥലം ആയിരുന്നു. ആദിവാസികളുടെ ഒരു സ്ഥിര സാന്നിധ്യം പല തട്ടിപ്പുകൾക്കും തടസമായി. വാറ്റ്, മാൻവേട്ട ഒക്കെ നടക്കുന്ന സ്ഥലം കൂടി ആയിരുന്നു അത്. ഒരു ദിവസം ഒരു മാൻ എങ്കിലും പുറത്തേക്ക് പോകുമായിരുന്നു എന്ന് അവിടുത്തെ ആളുകൾ പറയുമായിരുന്നു. ഞങ്ങൾ വന്നതോടെ അതൊക്കെ തടസ്സപ്പെട്ടു. ഞങ്ങൾ അവിടെ ചാരായ നിരോധന മേഖല ആക്കി. വാറ്റ് കേന്ദ്രങ്ങൾ അടിച്ചു തകർത്തു. ഞങ്ങൾക്ക് അതിനായി സന്നദ്ധ പ്രവർത്തക സംഘം ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് പ്രാദേശികമായും ഞങ്ങൾക്ക് ശത്രുക്കൾ ഉണ്ടായി. രാഷ്ട്രീയക്കാരും ഭരണകൂടവും അത്തരം ആളുകളെ ഞങ്ങൾക്ക് എതിരെ ഉപയോഗപ്പെടുത്തി. ചാരായം നിരോധിച്ചത് ആണ് മുഖ്യ പ്രശ്നമായി മാറിയത്.
ഇത്തരം കാര്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നോ ?
ഇല്ല, സൂക്ഷ്മമായി ആരും ഇത്തരം കാര്യങ്ങളിലേക്ക് പോയിട്ടില്ല. ബാദുഷയൊക്കെ വനം വകുപ്പിന്റെ ഏജന്റ് ആണെന്ന് ബോധ്യമായത് ചില സംഭവങ്ങൾ കൊണ്ടാണ്. ഒന്ന് ഹെലിപ്പാട് പദ്ധതിക്ക് അവർ വനം വകുപ്പിന്റെ കൂടെ ആയിരുന്നു. ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള ഹട്ട് ഒക്കെ അവിടെ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. പരിസ്ഥിതി സംരക്ഷകർ ആണെങ്കിൽ അതൊക്കെ എതിർക്കേണ്ടതല്ലേ?
ഇപ്പോൾ നികുതി വകുപ്പ് ചെക് പോസ്റ്റ് ഉള്ളത് തകരാപ്പാടിയുടെ അങ്ങേ അറ്റത്താണ്. നേരത്തെ അത് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ താഴെ ആയിരുന്നു. മുത്തങ്ങ സമരം നടക്കുന്നതിന് മുൻപ് ഈ ചെക് പോസ്റ്റ് രണ്ടര കിലോമീറ്റർ മാറ്റി സ്ഥാപിക്കണം എന്ന വനം വകുപ്പ് നിർദ്ദേശം വച്ചപ്പോൾ അതിനെ എതിർത്ത് പരാജയപ്പെടുത്തിയത് ബാദുഷയും സംഘവും ആണ്. അപ്പോൾ ആ ചെക് പോസ്റ്റ് വന്നാൽ കള്ളക്കടത്ത് നടക്കുന്ന ഇടവഴികൾ അടയുമായിരുന്നു. മുത്തങ്ങ സമരത്തിന് ശേഷം ആണ് ചെക് പോസ്റ്റ് മാറ്റിയത്. ചെക് പോസ്റ്റ് മാറ്റിയാൽ കാട്ടാനകളുടെ വഴി തടസപ്പെടും എന്നായിരുന്നു എതിർത്തവർ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അത് കള്ളക്കടത്ത് ലോബിയുടെ ആവശ്യം ആയിരുന്നു. പുതിയ ചെക് പോസ്റ്റ് വന്നപ്പോൾ വെട്ടിപ്പ് നടത്താനുള്ള ഇട റോഡുകൾ അടയ്ക്കപ്പെട്ടു.
മുത്തങ്ങയിൽ ആദിവാസികൾ താമസിക്കാൻ തുടങ്ങിയതിനും വെടിവെപ്പ് നടന്ന ദിവസത്തിനും ഇടയിൽ എന്തെങ്കിലും പ്രധാന സംഭവങ്ങൾ നടന്നിട്ടുണ്ടോ?
ജനുവരി 15 ആം തീയതി വനംവകുപ്പിന്റെ ഉത്തരമേഖല സമ്മേളനമോ മറ്റോ പാലക്കാട് നടക്കുന്നുണ്ട്. ചീഫ് ഫോറെസ്റ് കോൺസെർവേറ്റർ അവിടെ വന്നിരുന്നു. അയാൾ 15 നു ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഫെബ്രുവരി15 കഴിഞ്ഞിട്ട് മുത്തങ്ങയിൽ നടപടി ഉണ്ടാവും എന്ന് അതിൽ പറയുന്നുണ്ട്.
ഞങ്ങളുടെ സമരത്തിന്റെ വഴിത്തിരിവായി മാറുന്ന മറ്റൊരു സംഭവം ഉണ്ടായി. അത് പോലീസ് വെടിവെപ്പിലേക്കെത്തിക്കുന്നതായിരുന്നു.
ഫെബ്രുവരി 17 ആം തീയതി ഒരു തീപിടുത്തം ഉണ്ടായി. അത് ആരോ ബോധപൂർവ്വം ചെയ്തത് ആയിരുന്നു. യൂക്കാലിയും മറ്റും വേഗം കത്തി അമരുന്ന സമയം ആയിരുന്നു. അതോടെ ആളുകൾ ഒഴിഞ്ഞു പോകും എന്നായിരിക്കണം അവരുടെ കണക്കു കൂട്ടൽ. ഞാൻ തകരപ്പടിയിൽ ഉണ്ടായിരുന്നു. ജാനു നാട്ടിൽ പോയിരുന്നു. പകൽ 11 മണിക്കാണ് തീ കാണുന്നത്. ഞാനും മരിച്ചുപോയ അശോകനും തകരപ്പാടിയിൽ വച്ചാണ് കിഴക്കൻ ഭാഗത്തു രണ്ടു കിലോമീറ്റർ ദൂരെ തീ കാണുന്നത്. രണ്ടു സ്ഥലത്ത് പുക കാണാൻ പറ്റിയിരുന്നു. തലേദിവസം അടച്ചു പൂട്ടിയ വാഹനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പോകുന്ന റോഡിലൂടെ ചിലർ കിഴക്കോട്ടു പോയിരുന്നു എന്ന് ഞങ്ങൾക്ക് നേരത്തെ വിവരം കിട്ടിയിരുന്നു.
കാട്ടുതീയുടെ അപകടം ഞങ്ങൾക്ക് മനസിലായി. അത് പെട്ടെന്ന് തന്നെ വൻ തോതിൽ വ്യാപിക്കും എന്ന്. അംബൂതി മലയിൽ അത് എത്തിയാൽ പുല്ലിന് തീ പിടിച്ചു കൂടുതൽ അപകടം ഉണ്ടാക്കും. നെല്ലൂർ വയലിന്റെ രണ്ട് ഭാഗത്തും തീ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അവിടെ ഓടി എത്തുമ്പോഴേക്കും12 മണി ആയിക്കാണും. തലേദിവസം അംബൂതി മലയും തകരപ്പാടിയും തമ്മിൽ ബന്ധിപ്പിക്കാൻ റോഡ് വെട്ടുന്നുണ്ടായിരുന്നു. അവർ തീയിൽപ്പെടുമോ എന്നതായിരുന്നു വേറൊരു ആശങ്ക. അവരെയൊക്കെ റോഡിനരികിൽ തുറസ്സായ സ്ഥലത്ത് എത്തിച്ചു. ഒന്നര മണി ആകുമ്പോഴേക്കും ഒരു വലിയ സ്ഥലം കത്തി അമർന്നു. ഇരുപതോളം കുടിലുകൾ കത്തിപ്പോയി.
രണ്ടര മണി ആയപ്പോൾ ചില അപരിചിതരെ ഞങ്ങൾ കണ്ടുമുട്ടി. അവരെ പല സ്ഥലത്തു വച്ച് കണ്ടിരുന്നു. അവരിൽ സ്ഥലവാസികൾ, വനം വകുപ്പിന്റെ വാച്ചർമാർ ഒക്കെയുണ്ടായിരുന്നു. ഒരു വാടക വണ്ടി തടഞ്ഞു നിർത്തിയപ്പോൾ അതിൽ ഡ്രൈവറെയും രണ്ടുപേരെയും പെട്രോൾ, ഉണങ്ങിയ ആനപിണ്ടം ഒക്കെ കണ്ടു. അപ്പോഴാണ് തീ വന്ന വഴി മനസിലായത്. അങ്ങനെ 22 പേരെ ഞങ്ങൾ പല സ്ഥലത്തു നിന്നായി പിടികൂടി. അവരിൽ ചില്ലർ കുറ്റസമ്മതം നടത്തി. വാടക വണ്ടിയുടെ പുറകിൽ ഒരു സ്‌കൂട്ടറിൽ ഒരു ഫോട്ടോഗ്രാഫർ കൂടി ഉണ്ടായിരുന്നു. ഒരു പക്ഷെ ഞങ്ങൾ കത്തിച്ചു എന്ന കേസിന് തെളിവ് ഉണ്ടാക്കാൻ ആയിരിക്കണം ശ്രമം. അവരെ പിടിച്ചു വയ്ക്കുകയും പരാതി എഴുതി കളക്ടർക്കു കൊടുക്കുകയും ചെയ്തു. ഞങ്ങളുടെ വാസസ്ഥലം കത്തിച്ചു എന്നതായിരുന്നു ആക്ഷേപം. എന്നാൽ അത് അന്വേഷിക്കാൻ കളക്ടർ ഒക്കെ രാത്രിയിൽ ആണ് വരുന്നത്. പിറ്റേ ദിവസം ഞങ്ങൾ പിടിച്ച മൂന്ന് ഉദ്യോഗസ്ഥർ അടക്കം 22 പേരെ ബന്ദിയാക്കി എന്ന പരാതിയിൽ ഞങ്ങൾക്കെതിരെ കേസ് എടുക്കുകയായിരുന്നു.
പിറ്റേ ദിവസം, ഫെബ്രുവരി 18 നു ബന്ദിയാക്കിയവരെ വിട്ടയക്കുക, ആദിവാസികളെ കുടിയിറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു ഹർത്താൽ നടന്നു. കോൺഗ്രെസ്സുകാരായിരുന്നു അതിന് മുൻകൈയെടുത്തത്. ബാദുഷയുടെ ആളുകളും സിപിഎം ആളുകളും കൂടെ ഉണ്ടായിരുന്നു. പല ജാതിയിൽപ്പെട്ടവർ, മുസ്ലിം വിഭാഗക്കാർ ഒക്കെ പിടിക്കപ്പെട്ടവരിൽ ഉണ്ടായിരുന്നു. അതും അവർ ഞങ്ങൾക്കെതിരെ ഉപയോഗിച്ചു. പ്രശ്നത്തെ വർഗീയവൽക്കരിച്ചു.
ഫെബ്രുവരി 18 ന് പോലീസ് വന്ന് ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. അവരെ തിരിച്ചു കൊണ്ടുപോയി. ആര് പറഞ്ഞിട്ടാണ് തീ വച്ചത് എന്നൊക്കെ അപ്പോൾ അവർ ഞങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോടതിയിൽ അവർ തീ കെടുത്താൻ കൌണ്ടർ ഫയർ ചെയ്യുകയായിരുന്നു എന്നാണ് പറഞ്ഞത്. ആ കേസ് ഇപ്പോൾ എറണാകുളം സിജെഎം കോടതിയിൽ ഉണ്ട്. ഞങ്ങൾ അവരെ ബന്ദിയാക്കി എന്നാണ് ഇപ്പോ കേസ്. കാട്ടിൽ തീ പടർന്ന സംഭവം സി ബി ഐ അന്വേഷിക്കണം എന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ഏകദേശം 4000 ഏക്കർ കത്തിയിട്ടുണ്ട്. കാട്ടു തീയെക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ല. മുത്തങ്ങ സംഭവത്തിനു ശേഷം ഞാൻ ജയിലിൽ നിന്നും നൽകിയ നിവേദനത്തിൽ ഈ വിഷയം അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പോലീസ് വെടിവെപ്പിനെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടു.
ഫെബ്രുവരി18 നു തന്നെ ഞങ്ങളെ ഒഴിപ്പിക്കാനുള്ള തീരുമാനം അവർ എടുത്തിരുന്നു. ഫെബ്രുവരി 17 നു രാത്രി 8 മണിക്ക് കളക്ടർ മൊഴി എടുത്തു തിരിച്ചു പോകുബോൾ കൂടെ എസ് പിയോ ഡി വൈ എസ്പിയോ കൂടെ ഉണ്ടായിരുന്നു. കാട്ടിൽ രാത്രി ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു രാത്രി വന്നിട്ട് അവർ പറഞ്ഞത്. കളക്ടർ ഞങ്ങൾക്കു അനുകൂല നിലപാട് എടുക്കാതിരിക്കാൻ അവരെ ജനക്കൂട്ടം വഴിയിൽ തടഞ്ഞു. അയാളുടെ കയ്യിൽ ഉണ്ടായിരുന്ന പേപ്പറുകൾ ഒക്കെ പിടിച്ചു കൊണ്ടുപോയി. കൊല്ലത്തുനിന്നുള്ള ഗോപാലൻ എന്ന കളക്ടർ ശരിക്കും പേടിച്ചു പോയിരുന്നു. അയാളെ നിർബന്ധിപ്പിച്ച് ഞങ്ങളെ കുടിയിറക്കാനുള്ള ഉത്തരവിറക്കുകയായിരുന്നു. ക്രമസമാധാന പ്രശനം ഉണ്ടെന്നുകൂടി വരുത്തിത്തീർക്കണമല്ലോ. മന്ത്രിസഭ തീരുമാനം മാത്രം പോരല്ലോ. അത് വളരെ ആസൂത്രിതമായിരുന്നു. അതിനുള്ള പരിപാടികൾ ഫെബ്രുവരി 15 മുതൽ പാലക്കാട് ആരംഭിക്കുന്നുണ്ട്. അതിനു ശേഷം മന്ത്രി സുധാകരൻ രഹസ്യമായി രണ്ടു തവണ വയനാട്ടിൽ വന്നു പോയി എന്നാണ് ഞങ്ങൾക്കു കിട്ടിയ വിവരം. കാട്ടുതീയെ ഞങ്ങൾ അതിജീവിച്ചപ്പോൾ ആണ് വെടിവെപ്പിലേക്ക് പോകുന്നത്.
(തുടരും)