
ലിംഗനിലയും സ്ത്രീ ലൈംഗികതയുടെ നിയന്ത്രണവും ജാതിയുടെ സാമൂഹിക പുനരുൽപാദനത്തിലേക്ക് നയിക്കുന്നു
പ്രശസ്തമായ മക് ആർതർ ഫെല്ലോഷിപ്പ് ലഭിക്കുന്ന ആദ്യ ദലിത് വ്യക്തിയാണ് ചരിത്രകാരി ഷൈലജ പൈക്ക്. പൂനെയിലെ ഒറ്റമുറി വസതിയിൽ വളർന്ന പൈക്ക് വലിയ അക്കാദമിക് അംഗീകാരങ്ങൾ നേടിയ ശേഷം, ഇപ്പോൾ അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ (University of Cincinnati ) ചരിത്രം സ്ത്രീ ലിംഗനില ലൈംഗികത എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം പ്രൊഫസറാണ്. ദലിത് സ്ത്രീകളുടെ ചെറുത്തുനിൽപ്പിൻ്റെ കഥയും വിമോചന ചിന്തകളും അവയുടെ അർത്ഥങ്ങളും പുതിയ സാധ്യതകളും ആണ് ഷൈലജ പൈക്ക് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. പൈക്ക് അവരുടെ പ്രവർത്തനങ്ങളുടെ നേട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ അർത്ഥ തലങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
“മുഖ്യമായും പാ൪ശ്വവത്കരിക്കപ്പെടുന്ന സ്ത്രീകളുടെ കാ൪മ്മികത്വത്തിൽ അരങ്ങേറുന്ന പരമ്പരാഗതമായ ഒരു പൊതുനാടകവേദിയാണ് ‘തമാഷ’ യെന്നു പറയാം. മഹാരാഷ്ട്രയിലെ ദളിത് സ്ത്രീകൾ അവതരിപ്പിച്ചുവരുന്ന ഒരു രംഗാവിഷ്ക്കാരരൂപമാണത്. സഞ്ചരിക്കുന്ന മതേതര lതിയേറ്റ൪ എന്നു വിശേഷിപ്പിക്കാവുന്ന ഈ അനുഷ്ഠാനകലയിൽ സംഗീതവും നൃത്തവും ഒത്തുച്ചേരുന്നു. ഞാൻ അത് കണ്ടാണ് വള൪ന്നത്, അതിനൊപ്പം ചുവടുവെയ്ക്കുകയും അതിലെ പാട്ടുകളൊക്കെ കുറെ പാടുകയും ചെയ്തിട്ടുമുണ്ട്. ജാതി വ്യവസ്ഥ രൂപപ്പെടുത്തിയ ലൈംഗികപരവും ലിംഗപരവുമായ ചിട്ടവട്ടങ്ങൾ ദളിത് തമാഷ സ്ത്രീകളെ അടിച്ചമ൪ത്തുന്നതിൽ എങ്ങനെയൊക്കെ പ്രവ൪ത്തിക്കുന്നു എന്നത് വിമർശനവിധേയമാകാതെ തുടരുകയാണ്”- ഈ വിഷയത്തിൽ പുസ്തകം എഴുതിയ ശൈലജ പൈക്ക് പറയുന്നു. ഷൈലജ പൈക്കിൻ്റെ The Vulgarity of Caste: A Social and Intellectual History of Dalith Performance of Tamasha എന്ന പുസ്തകം ദളിത് തമാഷയുടെ സാമൂഹികവും ബൗദ്ധികവുമായ ചരിത്രവും അതിൽ ദളിത് സ്ത്രീകളുടെ പങ്കും അന്വേഷിക്കുന്നു.
പൂനെയിലെ ഒറ്റമുറി വസതിയിൽ വളർന്ന ഷൈലജ പൈക്ക് വലിയ അക്കാദമിക് അംഗീകാരങ്ങൾ നേടിയ ശേഷം, ഇപ്പോൾ അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ (University of Cincinnati ) ചരിത്രം, സ്ത്രീ, ലിംഗനില, ലൈംഗികത എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം പ്രൊഫസറാണ്. ജാതി, ലിംഗനില, ലൈംഗികത എന്നീ വിഷയങ്ങളിൽ അവർ പഠനം നടത്തുന്നു. ദളിത് ഫെമിനിസത്തിൻ്റെ നിലവിലുള്ള ആശയധാരകൾ പ്രബലപ്പെടുത്തുകയും ഈ വിഷയത്തിൽ പുതിയ ചോദ്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും പുതിയ ഉത്തരങ്ങളിലേക്ക് നമ്മെ നയിക്കാൻ കഴിയുന്ന ഉറവിടങ്ങൾ കണ്ടെത്തുകയും ചെയ്യുകയാണ് ഷൈലജ പൈക്ക്.
പൈക്കിൻ്റെ ആദ്യ പുസ്തകമായ Dalit Women’s Education in Modern India: Double Discrimination, ഇന്ത്യയിലെ വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കാൻ ദളിത് സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെ കഥയാണ്. അവരുടെ രണ്ടാമത്തെ കൃതി, The Vulgarity of Caste: Dalits, Sexuality, and Humanity in Modern India, മഹാരാഷ്ട്രയിലെ തമാഷ നർത്തകിമാരുടെ ചരിത്രവും വർത്തമാനവും ആസ്‌പദമാക്കിയുള്ളതാണ്. പാർശ്വവത്കരിക്കപ്പെട്ട ജാതികളിൽ നിന്നുള്ള ഈ സ്ത്രീകൾ ലൈംഗികച്ചുവയുള്ള പ്രകടനങ്ങളിലൂടെ ഒരേസമയം തൃഷ്ണയുടെയും അപമാനത്തിന്റെയും പ്രതീകങ്ങളായാണ് കണക്കാക്കപ്പെട്ടിരുന്നത്.
ദലിത് സ്ത്രീകളുടെ ചെറുത്തുനിൽപ്പിൻ്റെ കഥയും വിമോചന ചിന്തകളും അവയുടെ അർത്ഥങ്ങളും പുതിയ സാധ്യതകളും ആണ് ഷൈലജ പൈക്ക് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഭാഷണത്തിൽ, പൈക്ക് അവരുടെ പ്രവർത്തനങ്ങളുടെ നേട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ അർത്ഥ തലങ്ങളെക്കുറിച്ചും ദ വൾഗാരിറ്റി ഓഫ് കാസ്റ്റിൻ്റെ ഇന്ത്യൻ പതിപ്പ് പ്രസിദ്ധീകരിച്ച നവയാനയുടെ പ്രസാധകനായ എസ് ആനന്ദുമായി സംസാരിക്കുന്നു.
അഭിനന്ദനങ്ങൾ ഷൈലജ – താങ്കളുടെപുസ്തകത്തിന്റെ പ്രസാധകരാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. മക് ആർതർ ഫെല്ലോഷിപ്പ് താങ്കൾക്കും ദളിത് സ്ത്രീകളുടെ ലോകത്തിനും എന്ത് സന്ദേശമാണ് നൽകുന്നത് ?
ദലിതനാകുക എന്നാൽ, ദലിതുകളെ അശുദ്ധരും മലിനപ്പെട്ടവരും അതിനാൽ തൊട്ടുകൂടാത്തവരുമായി മുദ്രകുത്തുന്ന ഒരു ജാതി വ്യവസ്ഥയിൽ ദലിതനായി ജനിക്കുക എന്നതാണ്. ചരിത്രപരമായി, ദലിതരുടെ നിഴൽ പോലും മലിനീകരിക്കപ്പെടുന്നതായി കണക്കാക്കപ്പെട്ടിരുന്നു. പ്രബല ജാതികൾ ദലിതർക്ക് അറിവ് നേടാനോ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്താനോ, പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനോ, കുട ഉപയോഗിക്കാനോ, വൃത്തിയുള്ളതും പുതിയതുമായ വസ്ത്രങ്ങൾ ധരിക്കാനോ, നിവർന്നു നിൽക്കാനോ, ഇരുനില പാർപ്പിടങ്ങൾ പണിയാനോ, പാദരക്ഷകൾ ധരിക്കാനോ വീട്ടിൽ ഉയരമുള്ള വാതിലുകൾ നിർമ്മിക്കാനോ അനുവദിച്ചിരുന്നില്ല. ഈ സ്ഥിതിയിൽ ദളിത് സ്ത്രീ ആകുക എന്നത് ജാതിയുടെയും ലിംഗനിലയുടെയും രാഷ്ട്രീയ പ്രയോഗത്താൽ ഇരട്ട പ്രഹര ശേഷിയുള്ള അടിച്ചമർത്തപ്പെടലാണ്.
ഒരു ദലിത് സ്ത്രീ ആകുക എന്നത് “ദലിതർക്കിടയിലെ ദളിത്, അടിമയുടെ അടിമ” ആകുക എന്നതാണ്. ഈ സാഹചര്യത്തിൽ ഈ പരമോന്നത ബഹുമതിയിൽ ഞാൻ ആഹ്ലാദഭരിതയാണ്. നിരവധി വർഷങ്ങളായുള്ള എൻ്റെ കഠിനാധ്വാനവും വിദ്യാഭ്യാസ സാമൂഹിക നിയമനിർമ്മാണ രംഗങ്ങളിലുള്ള എൻ്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യവും ഫൗണ്ടേഷൻ തിരിച്ചറിഞ്ഞു എന്ന് ഞാൻ മനസിലാക്കുന്നു. ദലിതരുടെ, പ്രത്യേകിച്ച് ദലിത് സ്ത്രീകളുടെ ആശയങ്ങൾ, പ്രവർത്തനങ്ങൾ, ചരിത്രം, മനുഷ്യാവകാശങ്ങൾ എന്നീ മേഖലയിലെ പോരാട്ടം തുടങ്ങിയ മഹത്തായ പ്രവർത്തനങ്ങളുടെ ആഘോഷമാണ് ഈ ഫെലോഷിപ്പ്. ഒരു ദലിത് സ്ത്രീ വൈഞ്ജാനിക രംഗത്ത് നിൽക്കുന്ന ഒരാളെന്ന നിലയിൽ, എൻ്റെ സ്വന്തം അധ്വാനം ഉൾപ്പെടുന്ന ദലിത് പഠനങ്ങൾ വിവിധ വൈജ്ഞാനിക മേഖലകളിലേക്ക് നൽകിയ സംഭാവനകളെ ഈ ഫെലോഷിപ്പ് അടയാളപ്പെടുത്തുന്നു എന്ന് ഞാൻ കരുതുന്നു. ജാതി, ലിംഗനില, വർഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം അനുഭവിച്ചതിന് ശേഷം, നിശ്ചയദാർഢ്യത്തോടെയും കഠിനാധ്വാനം ചെയ്തും ഞാൻ മുന്നോട്ട് പോവുകയായിരുന്നു. തങ്ങളുടെ ജീവിതം പങ്കുവച്ച ദലിത് സ്ത്രീകളോടും ഈ യാത്രയുടെ ഭാഗമായ എൻ്റെ ഉപദേശകരോടും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ നേട്ടം ദക്ഷിണേഷ്യയിലും പുറത്തുമുള്ള ജാതി വിവേചനത്തിനെതിരായ ദലിതുകളുടെയും അല്ലാത്തവരുടെയും പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ഗവേഷണ സംവിധാനങ്ങൾ ജാതി പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതിരിക്കുകയും ജാതി, വിവേചനം തുടങ്ങിയ പ്രശ്‌നങ്ങൾ പഠിക്കുന്ന ഗവേഷകരെ അകറ്റി നിർത്തുകയും ചെയ്യുന്ന ഈ സമയത്ത്, മക് ആർതർ എങ്ങനെയാണ് ഇതിൽ നിന്നും വ്യത്യസ്തമാകുന്നത്?
ചരിത്രം, മാനവികത, ദലിത് പഠനങ്ങൾ എന്നിവയ്ക്ക് മക് ആർതർ ഫെലോഷിപ്പ് നൽകിയ അംഗീകാരം ജാതി- സാമൂഹിക അസമത്വങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആഴത്തിലാക്കാനും ജാതിവിരുദ്ധവും, വംശവിരുദ്ധവും, പുരുഷാധിപത്യ വിരുദ്ധവുമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജാതി വ്യവസ്ഥ ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഈ യാഥാർഥ്യത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല. ഉയർന്ന ജാതിയിലെ വരേണ്യവർഗം ജാതി വ്യവസ്ഥ നിലവിലില്ലെന്ന് നടിക്കാൻ ഇഷ്ടപ്പെടുന്നു. അവർ സമകാലിക യാഥാർത്ഥ്യത്തിലെ ജാതീയ ഭീകരതയെ അവഗണിക്കുകയാണ്. എൻ്റെ സൃഷ്ടികൾക്കുള്ള ഈ അംഗീകാരം, ജാതി എന്ന ഭീകര സ്വത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയെ അടിവരയിടുന്നു. അതോടൊപ്പം, ഈ ഭീകരത നൂറ്റാണ്ടുകളായി എങ്ങനെ പ്രവർത്തിക്കുന്നു, അതിന്റെ ഗുണഭോക്താക്കൾ എപ്രകാരം നേട്ടമുണ്ടാക്കി പ്രത്യേക പദവി കരസ്ഥമാക്കുന്നു, അവർ അടിച്ചമർത്തപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും എങ്ങനെയൊക്കെ ദുർബലപ്പെടുത്തുന്നു എന്നൊക്കെയുള്ള പഠനത്തിന്റെ പ്രാധാന്യവും വെളിപ്പടുത്തുന്നു.

“അസാധാരണമായ മെറിറ്റ് ഉള്ളതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെട്ട സർഗ്ഗാത്മക പ്രവർത്തനങ്ങൾ വാഗ്ദാനം നൽകുന്ന” തിരഞ്ഞെടുത്ത കുറച്ച് അമേരിക്കൻ പൗരന്മാർക്കാണ് ഗ്രാൻ്റ് നൽകുന്നതെന്നാണ് ഫൗണ്ടേഷൻ പറയുന്നത്. ഈ സാഹചര്യത്തിൽ താങ്കൾ ഇനി എന്താണ് ചെയ്യാൻ പോകുന്നത്? അധ്യാപന ജോലിയിൽ നിന്ന് വിട്ടുനിന്നുകൊണ്ട് എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗ്രാൻ്റ് താങ്കളെ സഹായിക്കുമോ?
അമേരിക്കൻ നിവാസികൾക്കും പൗരന്മാർക്കും ആണ് ഗ്രാൻ്റ് നൽകുന്നത്. ചെയ്തുവരുന്ന മൂന്നാമത്തെ മോണോഗ്രാഫിൻ്റെയും രണ്ട് കോ -എഡിറ്റഡ് വാല്യങ്ങളുടെയും പണിയിലേ൪പ്പെട്ടിരിക്കുകയാണ് ഇപ്പോൾ ഞാൻ. ഗവേഷണത്തിലും എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനും ജാതി, പുരുഷാധിപത്യ വിരുദ്ധ, വംശ വിരുദ്ധ പ്രതിരോധപ്രവർത്തനങ്ങളിൽ തുടരുവാനും എന്നെ ഈ ഗ്രാൻ്റ് സഹായിക്കും എന്നു തന്നെ കരുതുന്നു.
താങ്കളുടെ അടുത്ത പുസ്തകം എന്തിനെക്കുറിച്ചായിരിക്കും?
എൻ്റെ അടുത്ത പുസ്തകം 20-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ “ലൈംഗികത -ലിംഗനില- ജാതി” സമസ്യയെ ആസ്‌പദമാക്കിയുള്ളതാണ്. ജാതിയുടെ അശ്ലീലത (The Vulgarity of Caste ) എന്ന എൻ്റെ പുസ്തകത്തിൽ ഈ കൃതിയുടെ ചില വശങ്ങൾ ഞാൻ പരാമർശിച്ചിട്ടുണ്ട്. ഞാൻ രണ്ട് കോ -എഡിറ്റഡ് പുസ്തകങ്ങളിലും പങ്കാളിയാവുന്നുണ്ടെന്നു പറഞ്ഞല്ലോ – ഒന്ന് ജാതിയെയും വർഗ്ഗത്തെയും കുറിച്ചുള്ളതും മറ്റൊന്ന് ദളിത് പരിപ്രേഷ്യവുമായി ബന്ധപ്പെട്ടതുമാണ്.
പൊതു വായനക്കാർക്കായി ഒരു പുസ്തകം എഴുതുന്നത് പരിഗണിക്കുമോ?
അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!
കഴിഞ്ഞ ദശകത്തിൽ കറുത്തവർക്കും ദലിതർക്കും ഇടയിൽ പുതിയ ഐക്യദാർഢ്യം ശക്തിപ്പെടുന്നതായി കണ്ടുവരുന്നു. അധികം വായിക്കപ്പെടാത്ത അക്കാദമിക് പുസ്തകങ്ങൾ ഇതിനെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് പറയാമോ?
അക്കാദമിക് പുസ്തകങ്ങളുടെ സ്വാധീനം ആഴത്തിൽ ഉണ്ടാകുന്നുണ്ടെങ്കിലും അവയ്ക്ക് പരിമിതമായ പ്രചാരമാണ് ലഭിക്കുന്നത് എന്ന് ഞാൻ സമ്മതിക്കുന്നു. അക്കാദമിക് വേദികൾക്കപ്പുറത്ത് ശ്രദ്ധാപൂർവ്വവും തന്ത്രപരവുമായ പ്രചാരം നൽകിയാൽ പുതിയ വായനക്കാരിലേക്ക് അവ എത്തിക്കാൻ കഴിയും. അക്കാദമിക് രംഗത്തെ പ്രവർത്തനങ്ങൾക്കപ്പുറം നോൺ-അക്കാദമിക് വർക്ക്ഷോപ്പുകൾ, കോൺഫറൻസുകൾ, പൊതു ചർച്ചകൾ എന്നിവ ഇതിന്റെ പ്രചാരത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.
തമാഷ കലാകാരന്മാരിലേക്ക് (Tamasha artists) താങ്കളെ ആകർഷിച്ചത് എന്താണെന്ന് പറയാമോ?
പ്രധാനമായും ദലിതർ പങ്കെടുക്കുന്ന ഒരു ജനകീയ നാടകവേദിയാണ് തമാഷ. ഇത് പരമ്പരാഗത ദലിത് സാംസ്കാരിക നാടകാവതരണമായി കണക്കാക്കപ്പെടുന്നു – സംഗീതവും നൃത്തവും ഉൾപ്പെടുന്ന, മതേതരവും സഞ്ചരിക്കുന്നതുമായ കലാവേദി ആണത്. വലിയ സമൂഹം ഇതിനെ പലപ്പോഴും അഷ്ലീൽ (അശ്ലീലം) എന്ന് മുദ്രകുത്തുന്നു. തമാഷ കണ്ടാണ് ഞാൻ വളർന്നത്, അതിലെ ചില പാട്ടുകൾക്ക് നൃത്തം ചെയ്യുകയും പാടുകയും ചെയ്തിരുന്നു. എന്നിരുന്നാലും, കുട്ടിക്കാലത്ത്, ജാതി, ലിംഗനില, ലൈംഗികത എന്നിവയിൽ അന്തർലീനമായ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു.
2003-ൽ ദലിത് സ്ത്രീകളുമായി അഭിമുഖം നടത്തുന്നതിനിടെയാണ് തമാഷ കലാകാരന്മാരെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത്. പ്രാദേശിക ടിവിയിൽ ഞാൻ അവരെ എപ്പോഴും കണ്ടിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഞാൻ അവരോട് സംസാരിച്ചിട്ടില്ലാത്തതിനാൽ അവരെക്കുറിച്ച് എനിക്ക് എപ്പോഴും അറിയാൻ താൽപ്പര്യമുണ്ടായിരുന്നു. ഞാൻ എൻ്റെ ആദ്യ പുസ്തകം പൂർത്തിയാക്കിയ ശേഷം, തമാഷ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചും അവർ പുരുഷന്മാർ, കവികൾ, സ്റ്റേറ്റ് സംവിധാനങ്ങൾ, അവയുടെ നിയന്ത്രണങ്ങൾ എന്നീ ഘടകങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അത് എങ്ങനെ അവരുടെ ജീവിതത്തെ മോശമായി ബാധിക്കുന്നു എന്നും മനസിലാക്കാൻ ഞാൻ തീരുമാനിച്ചു. തമാഷയെ സംബന്ധിച്ച വൈഞ്ജാനികവും ജനപ്രിയവുമായ പഠനങ്ങളിൽ സ്ത്രീകളുടെ ശാക്തീകരണം, ദാരിദ്ര്യം, ജാതി അതിക്രമങ്ങൾ എന്നിവയെക്കുറിച്ചു വളരെ അപൂർവമായി മാത്രമാണ് പരാമർശിച്ചിരിക്കുന്നത്. ഈ പഠനങ്ങൾ തമാഷ സ്ത്രീകളെപ്പറ്റിയുള്ള ലൈംഗിക അസാന്മാർഗിക പരാമർശങ്ങൾ നിലനിർത്തുകയും അവരെ സ്വയം നിർണ്ണയാവകാശങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്നു. അതോടൊപ്പം ഉന്നതകുലജാതരായ പുരുഷൻമാരെ ദുഷിപ്പിക്കാനും അവരുടെ ക൪തൃത്വരൂപീകരണത്തിനു വഴിവെയ്ക്കുകയും ചെയ്യുന്ന ഉല്ലാസ വസ്‌തുക്കളാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പുരുഷന്മാരുടെ വികാരങ്ങളും ഫാൻ്റസികളും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ചരക്കായി തമാഷ സ്ത്രീകൾ കണക്കാക്കപ്പെടുന്നു.
എല്ലാവരും ഉയർന്ന ജാതിയിലെ കവികളെയും എഴുത്തുകാരെയും പുകഴ്ത്തുന്നു, സംഗീതത്തിൻ്റെയും സംഗീത ഉപകരണങ്ങളുടെയും വിശദാംശങ്ങൾ പ്രചരിപ്പിക്കുന്നു. മറുവശത്ത് ദലിത് തമാഷ സ്ത്രീകളെ അടിച്ചമർത്തുന്നതിനായി ഉപയോഗിച്ച ജാതി വ്യവസ്ഥയിലൂന്നിയ ലൈംഗികവും ലിംഗ വിവേചനപരവുമായ വ്യവസ്ഥാപിത രീതികൾ പരിശോധിക്കപ്പെടാതെ തുടരുന്നു. ജാതി ആധിപത്യം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് സൂക്ഷ്മമായി പഠിക്കാൻ തമാഷ ഞാൻ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ ഇവയാണ്. തമാഷയിലെ എൻ്റെ ഇടപെടലുകളെക്കുറിച്ചും എൻ്റെ പുതിയ അന്വേഷണ രീതികളെക്കുറിച്ചും ഞാൻ The Vulgarity of Caste എന്ന പുസ്തകത്തിൽ വിശദമായി എഴുതിയിട്ടുണ്ട്.
ദലിത് സ്ത്രീകളുടെ, പ്രത്യേകിച്ച് തമാഷ കലാകാരന്മാരുടെ ജീവിത സ്വാതന്ത്ര്യവും അതിന്റെ അപഹരണവും എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുള്ള സവർണ ഫെമിനിസ്റ്റുകളുടെയും ദലിത് പുരുഷന്മാരുടെയും നിരീക്ഷണങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് താങ്കളുടെ കണ്ടെത്തലുകൾ. ഇക്കാര്യത്തിൽ ഡോ.അംബേദ്കറുടെ ചിന്തകളെയും താങ്കൾ വിമർശിച്ചിട്ടുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ജാതി വ്യവഹാരങ്ങളിൽ ലിംഗനിലയെയും ലൈംഗികതയെയും കുറിച്ച് മറ്റുള്ളവരെ സ്വാധീനിക്കുന്ന രീതിയിൽ താങ്കൾ നടത്തിയ ഇടപെടലിനെക്കുറിച്ചു പറയാമോ?
ജാതിയമായ അടിച്ചമ൪ത്തൽ നമ്മുടെ ദൈനംദിനജീവിതത്തിൽ ലിംഗവിവേചനവും ലൈംഗികതയുമായി എങ്ങനെയൊക്കെ കൂടികല൪ന്നു വരുന്നു എന്നുള്ള വിഷയത്തിൽ നാം എങ്ങനെ ചിന്തിക്കുന്നു എന്നതിൽ ഞാൻ നിർണായകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, “ലൈംഗികത -ലിംഗനില –ജാതി കോംപ്ലക്സി”നെക്കുറിച്ച് ( The sex-gender-caste complex ) ഞാൻ സിദ്ധാന്തങ്ങൾ രൂപീകരിക്കുകയുണ്ടായി. ദളിത് തമാഷ സ്ത്രീകളെ അടിച്ചമർത്തുന്നത്തിൽ ജാതി വ്യവസ്ഥയുടെ ലൈംഗികവും ലിംഗനിലാസ്പദവുമായ ക്രമീകരണങ്ങളെയാണ് (Sexual and gendered arrangements) ഞാൻ ഉദ്ദേശിച്ചത്. ലിംഗനിലയും സ്ത്രീ ലൈംഗികതയുടെ നിയന്ത്രണവും ജാതിയുടെ സാമൂഹിക പുനരുൽപാദനത്തിലേക്ക് നയിക്കുന്നു. അത് സംബന്ധിച്ച ഏതൊരു ലംഘനവും ജാതി ശ്രേണിക്ക് ഭീഷണിയാകുന്നതിനാൽ ലൈംഗികതയുടെ കാര്യത്തിൽ സ്ത്രീകളെ നിയന്ത്രിക്കണം എന്നുവരുന്നു. ലൈംഗിക – ലിംഗനില – ജാതി കോംപ്ലെക്സ് ഒരു കൂട്ടം നർത്തകികളെയും ഗായകരെയും തമാഷ സ്ത്രീകളെയും “വേശ്യ” എന്ന വിഭാഗത്തിലേക്ക് തന്ത്രപൂർവ്വം കൂട്ടിച്ചേർത്തു. ജാതി അടിസ്ഥാനമാക്കിയുള്ള ഫ്യൂഡൽ കർഷക അടിമ സമ്പ്രദായം ദലിത് സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും അവർക്കു പ്രവർത്തിക്കാനും, സംസാരിക്കാനും, ചിന്തിക്കാനും, വസ്ത്രം ധരിക്കാനും, ബഹുമാനം, സദ്‌ഗുണം, വിദ്യാഭ്യാസം, സമ്പത്ത് എന്നിവ നേടാനും ഉള്ള അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. പ്രബലരും ഉയർന്ന ജാതി മേധാവികളും അവരവരുടെ സ്വന്തം ഇഷ്ടത്തിനല്ലാതെ നിർദ്ദിഷ്ട തൊഴിലുകൾ പിന്തുടരാനും അവരെ നിർബന്ധിച്ചു. ഈ ക്രമീകരണങ്ങളുടെ പഠനത്തിലൂടെ, അത്തരം അസമത്വം വർത്തമാനകാലത്തു് എങ്ങനെ തുടരുന്നുവെന്നു തുറന്നുകാട്ടുവാനും ഞാൻ ഉദ്ദേശിക്കുന്നു.
1930-കളിലെ വട്ടമേശ സമ്മേളനങ്ങൾ, 2001-ൽ ഡർബനിൽ നടന്ന വംശീയതയ്‌ക്കെതിരായ ലോക സമ്മേളനം തുടങ്ങി താങ്കൾക്ക് മക് ആർതർ ഫെല്ലോഷിപ്പ് നൽകിയതടക്കം വരെയുള്ള സംഭവവികാസങ്ങൾ ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ പലപ്പോഴും വിദേശത്ത് അംഗീകാരം നേടിയെടുക്കുന്ന സന്ദ൪ഭങ്ങളും കൂടിയാണല്ലോ. എന്നാൽ അത് ഇന്ത്യയിൽ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. ഈ പാറ്റേണിനെക്കുറിച്ച് താങ്കൾ എന്ത് കരുതുന്നു? ഇന്ത്യൻ സമൂഹത്തെക്കുറിച്ച് ഇത് എന്താണ് സൂചിപ്പിക്കുന്നത്?
എൻ്റെ വേറിട്ട സംഭാവനകളും ചരിത്രം, മാനവികത, ദലിത് പഠനങ്ങൾ എന്നിവയുടെ പ്രാധാന്യവും മക് ആർതർ ഫെലോഷിപ്പ് അംഗീകരിച്ചതിൽ ഞാൻ സന്തുഷ്ടയാണ്. അമേരിക്കൻ കൗൺസിൽ ഓഫ് ലേൺഡ് സൊസൈറ്റീസിൻ്റെ ഫ്രെഡറിക് ബർഖാർഡ് ഫെലോഷിപ്പ്, സ്റ്റാൻഫോർഡ് ഹ്യുമാനിറ്റീസ് സെൻ്റർ ഫെലോഷിപ്പ്, നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ദി ഹ്യുമാനിറ്റീസ് – അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ സ്റ്റഡീസ് എന്നിവയുൾപ്പെടെ, കഴിഞ്ഞ 25 വർഷമായി, എൻ്റെ ഗവേഷണത്തിനും എഴുത്തിനും പിന്തുണയായി എനിക്ക് നിരവധി ഫെലോഷിപ്പുകൾ കിട്ടിയിട്ടുണ്ട്. സീനിയർ ലോംഗ് ടേം ഫെലോഷിപ്പ്, ഫോർഡ് ഫൗണ്ടേഷൻ ഫെലോഷിപ്പ്, ചാൾസ് ഫെൽപ്സ് ടാഫ്റ്റ് റിസർച്ച് സെൻ്റർ ഫെലോഷിപ്പ്, ലൂസ് ഫൗണ്ടേഷൻ ഫെലോഷിപ്പ് തുടങ്ങിയവ അതിലുൾപ്പെടും.
വിദ്യാഭ്യാസം സാമൂഹികം നിയമനിർമ്മാണം തുടങ്ങിയ രംഗങ്ങളിൽ എന്റെ ഗവേഷണവും എഴുത്തും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടാതെ എൻ്റെ പുസ്തകങ്ങളും ലേഖനങ്ങളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള അക്കാദമിക് വിദഗ്ധരും അല്ലാത്തവരും വായിക്കുന്നു. മാറ്റങ്ങൾക്ക് തുടക്കമിടാൻ സാമൂഹ്യ പ്രവർത്തകർ എൻ്റെ വൈഞ്ജാനിക രചനകളെ ആശ്രയിക്കുന്നു. വംശ വിരുദ്ധ, പുരുഷാധിപത്യ വിരുദ്ധ, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, അന്തർദേശീയ ഫെമിനിസം എന്നിവയെക്കുറിച്ചുള്ള ആഗോള സംഭാഷണത്തിൽ എൻ്റെ മികച്ച സംഭാവനകളെ ആഘോഷിക്കുന്നതാണ് മക് ആർതർ ഫെലോഷിപ്പ്. കൂടാതെ എന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരവും എനിക്ക് അതുവഴി ലഭിക്കുന്നു. നിങ്ങൾ ഉന്നയിച്ച അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം, ഇന്ത്യൻ വ്യവസ്ഥാപിത ചട്ടക്കൂടുകൾ “ജാതി ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയും ജാതിയും അതുണ്ടാക്കുന്ന വിവേചനവും പോലുള്ള വിഷയങ്ങൾ പഠിക്കുന്ന ഗവേഷകരെ അടിച്ചമർത്തുകയും ചെയ്യുന്നു” എന്ന നിങ്ങളുടെ മുൻപ്രസ്താവനയിൽ കണ്ടെത്താം. നിരൂപകർ (ഇന്ത്യൻ സമൂഹം മൊത്തവും) മാറ്റത്തെ സാധ്യമാക്കുന്നതിൽ നി൪ണ്ണായകമായ മികച്ച പഠനങ്ങളുടെ മൂല്യവും പുതിയ കാഴ്ചപ്പാടുകൾ, അതുല്യമായ മാതൃകകൾ, മാറ്റം കൊണ്ടുവരാൻ പ്രാപ്തമായ പുതിയ അറിവിന്റെ സൃഷ്ടി തുടങ്ങിയവയുടെ പ്രാധാന്യവും തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പരിഭാഷ : എ കെ ഷിബുരാജ്