രാഷ്ട്രീയ തമ്പുരാക്കന്മാർക്ക് മനസിലാകാത്ത ആദിവാസി ജീവിതവും സമരവും

രാഷ്ട്രീയ തമ്പുരാക്കന്മാർക്ക് മനസിലാകാത്ത ആദിവാസി ജീവിതവും സമരവും

എന്തുകൊണ്ടാണ് ഗോത്ര മഹാസഭയ്ക്ക് മുത്തങ്ങയിൽ കുടിൽകെട്ടി സമരം ചെയ്യേണ്ടി വന്നത്? സർക്കാരും മുഖ്യധാരാമാധ്യമങ്ങളും പ്രചരിപ്പിച്ചതുപോലെ,
പൊതുസമൂഹം ഏറ്റെടുത്തതുപോലെ,
മുത്തങ്ങ വനഭൂമിയോ വന്യജീവികേന്ദ്രമോ ആയിരുന്നില്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ പാർട്ടികൾ എങ്ങനെ ആദിവാസികളോട് അനീതി ചെയ്തു? മുത്തങ്ങയിലെ ആദിവാസി ജീവിതം എങ്ങനെ വ്യത്യസ്‌തമായിരുന്നു? പോലീസ് വെടിവെപ്പിന് സർക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു? തന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനമെന്തായിരുന്നു? സി കെ ജാനുവുമായി സ്വതന്ത്ര മാധ്യമപ്രവർത്തകനായ സി സുരേന്ദ്രനാഥ് നടത്തിയ അഭിമുഖത്തിന്റെ അവസാനഭാഗം.

സ്റ്റേറ്റ് കൂടാതെ പരിസ്ഥിതി സംഘടനകളും പൊതുസമൂഹവും ആദിവാസി സമരത്തെ അംഗീകരിക്കാത്തത് വലിയ ഒരു പ്രതിസന്ധി അല്ലേ?

സമരം ചെയ്യുന്ന ആദിവാസികൾ തീവ്രവാദികളാണ്, നെക്സലൈറ്റുകളാണ് എന്നൊക്കെയാണ് പലരും പ്രചരിപ്പിക്കുന്നത്. അന്തസ്സോടെ ജീവിക്കാനല്ലേ ഞങ്ങൾ സമരം ചെയ്യുന്നത്? അത് ഓരോ മനുഷ്യനും ഭരണഘടന വാഗ്ദാനം ചെയ്യുന്നില്ലേ?

ഞങ്ങൾ സമരം ചെയ്യാതെ എന്തുചെയ്യും? ഞങ്ങൾക്ക് അതല്ലാതെ വേറെ മാർഗമില്ല. അല്ലെങ്കിൽ ഞങ്ങൾ കൂട്ടത്തോടെ മരിക്കണം. ഈ രണ്ടു വഴികളെ ഞങ്ങളുടെ മുമ്പിലുള്ളൂ. ഞങ്ങളെ എതിർക്കുന്നവർക്കുള്ളതുപോലെ പലതും തെരഞ്ഞെടുക്കാനുള്ള സാധ്യതകൾ ഞങ്ങളുടെ ജീവിതത്തിലില്ല.

മുത്തങ്ങ സമരം ഉണ്ടാക്കിയ അനുകൂല സാഹചര്യങ്ങൾ എന്തൊക്കെയാണ്?

മുത്തങ്ങ സമരം എന്റെ കാഴ്ചപ്പാടിൽ നൂറു ശതമാനം വിജയിച്ച സമരമാണ്. ആദിവാസിയെ സംരക്ഷിക്കാൻ അവർ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവാണ് ആ സമരത്തിനൊടുവിൽ ഉണ്ടായത്. ഇപ്പോൾ ഓരോ പാർട്ടിക്കാരും ആദിവാസികളെ വീതം വെച്ചെടുത്തിരിക്കുകയല്ലേ? നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഞങ്ങളുണ്ടല്ലോ എന്നാണ് അവർ പറഞ്ഞിരുന്നത്. അത് ആളുകൾ അന്ധമായി വിശ്വസിച്ചിരുന്നു. മുത്തങ്ങ സമരത്തിൽ പങ്കെടുത്തവരിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നു. അവരെ പോലീസ് പീഢിപ്പിച്ചപ്പോൾ അവർ കരുതിയത് തങ്ങളുടെ പാർട്ടിക്കാർ രക്ഷിക്കാൻ വരും എന്നായിരുന്നു. എന്നാൽ സമരത്തിന് പോയവരെ പോലീസിന് ചൂണ്ടിക്കാട്ടിക്കൊടുത്തു കേസെടുപ്പിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്തത്. അപ്പോഴാണ് ആദിവാസിക്ക് തങ്ങളുടെ കൂടെ ആരും ഇല്ല എന്ന തിരിച്ചറിവുണ്ടായത്. സമരത്തിലൂടെ മാത്രമേ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. എല്ലാവരും ചൂഷണം ചെയ്ത് ചണ്ടിയായ ശരീരം മാത്രമേ ആദിവാസിക്കുള്ളൂ. മുത്തങ്ങ സമരത്തിലൂടെയാണ് എല്ലാവരും ഒന്നിച്ചാൽ മാത്രമേ ശരിയാവുകയുള്ളൂ എന്ന് മനസിലായത്.

കൂടാതെ കേരളത്തിൽ ആദിവാസിക്ക് കൊടുക്കാൻ ഭൂമി ഇല്ല എന്നായിരുന്നു സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. ഓരോ കമ്മീഷനും കേരളത്തിൽ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അത് മുത്തങ്ങ സമരത്തിന്റെ നേട്ടമാണ്. രാജമാണിക്യം, രംഗനാഥൻ മിശ്ര റിപ്പോർട്ടൊക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്. കൂടാതെ ഭൂമി ഞങ്ങളുടെ ജന്മാവകാശമാണെന്നുള്ള വലിയ ഒരു ബോധം ഉണ്ടായി. അത് ആരുടെയും ഔദാര്യം അല്ലെന്നും. അതിന്റെ ഭാഗമായിട്ടാണ് ചെങ്ങറയിലും അരിപ്പയിലും ഒക്കെ സമരം ഉണ്ടാവുന്നത്. ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നിലപാട് വ്യക്തമാക്കാൻ അത് നിർബന്ധിച്ചു. കേരളത്തിൽ ഭൂ പരിഷ്ക്കരണം കൊണ്ടുവന്ന ഇടതുപക്ഷം ആദിവാസി പ്രശ്നത്തെക്കുറിച്ചു മിണ്ടാറില്ലായിരുന്നു.

ബത്തേരിക്കടുത്തുള്ള ചിതലയം ഭൂമിയിൽ വി എസ് അച്യുതാനന്ദൻ അടക്കം വന്നു കൊടികുത്തിയ സ്ഥലങ്ങൾ ആണ്. ഇപ്പോൾ മൂന്നാമത് ഇടതുപക്ഷ സർക്കാർ ആണ് ഭരിക്കുന്നത്. മുത്തങ്ങയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പോലീസ് മർദിച്ച വീർത്ത എന്റെ മുഖം കാണിച്ച് കോളനികളിൽ നിന്നും വോട്ടു വാങ്ങിയവർ ഇതുവരെ അവർക്കു കൈവശരേഖ പോലും കൊടുത്തിട്ടില്ല.

മുത്തങ്ങ സമരത്തിനെതിരെ ഉണ്ടായ ഒരു വാദം വന്യജീവി കേന്ദ്രത്തിൽ അനധികൃതമായി അതിക്രമിച്ചു എന്നായിരുന്നല്ലോ?

മുത്തങ്ങ ഭൂമി വനം വകുപ്പിന്റെത് അല്ല. വനം വകുപ്പ് അറുന്നൂറ് ആദിവാസികളുടെ പേരിലാണ് അന്ന് കേസ് എടുത്തത്. എല്ലാ കേസുകളും തള്ളിപ്പോയി. 1914 ലെ ബ്രിട്ടീഷുകാരുടെ ഒരു ഉത്തരവിൽ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങൾക്ക് പാരമ്പര്യ അവകാശമുള്ള ഭൂമിയായിട്ടാണ് പറഞ്ഞിരിക്കുന്നത്. കൂടാതെ മുത്തങ്ങ 1971 ലെ വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ടിൽ (THE KERALA PRIVATE FORESTS (Vesting and Assignment) Act, 1971) പ്പെട്ട സ്ഥലം കൂടിയാണ്. അതിൽപ്പെട്ട പന്ത്രണ്ടായിരം ഏക്കർ ഭൂമി മുത്തങ്ങയിൽ ഉണ്ട്. അതിന്റെ 50% സ്ഥലം അര ഏക്കർ വച്ച് ഞങ്ങൾക്ക് തരാനിരുന്നതാണ്. ഇത് കൂടാതെ ബിർളയ്ക്ക് യൂക്കാലി പ്ലാന്റ് ചെയ്യാൻ പാട്ടത്തിന് കൊടുത്ത ഭൂമിയായിരുന്നു അത്.

കേന്ദ്ര സർക്കാറിലേക്ക് മുത്തങ്ങ ഒരു റിസേർവ് ഫോറെസ്റ് ആയി അനുവദിച്ചു തരണം എന്ന് ആവശ്യപ്പെട്ടുള്ള ഒരു പ്രൊപോസൽ മാത്രമാണ് വനം വകുപ്പിന് കോടതിയിൽ ഹാജരാക്കാൻ പറ്റിയുള്ളൂ. അത് നീലഗിരി ബിയോസ്‌ഫെയറുമല്ല, റിസേർവ് ഫോറെസ്റ്റും വന്യജീവി സങ്കേതവുമല്ല. അതാണ് ഞങ്ങളുടെ പേരിലുള്ള കേസുകൾ തള്ളിപ്പോയത്. ഇതൊന്നും ആരും ചർച്ച ചെയ്യില്ല. വനാവകാശ നിയമപ്രകാരവും വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് പ്രകാരവും അത് ആദിവാസിക്ക് കൊടുക്കാവുന്നതുമാണ്. അതൊഴിവാക്കാനാണ് പോലീസ് വെടിവെപ്പ് നടത്തി ഞങ്ങളെ അവിടെ നിന്നും ഒഴിപ്പിച്ചത്.

അന്ന് പോലീസ് മർദിച്ചതിന്റെ ശാരീരിക പ്രയാസങ്ങൾ ഇപ്പോൾ ഉണ്ടോ?

ഇപ്പോഴും ഭയങ്കര ബുദ്ധിമുട്ടുകൾ ഉണ്ട്. തണുപ്പ് കാലത്തൊക്കെയാണ് വേദന കൂടുതൽ. ഇരുന്നാൽ പഴയപോലെ ഒന്നും എഴുന്നേൽക്കാൻ കഴിയില്ല. പോലീസ് പീഡനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു. ഒന്നും സംഭവിച്ചില്ല. ജോഗി അണ്ണന്റെ മരണം പോലും പോലീസ് അന്വേഷിച്ചിട്ടില്ല. അതിനുവേണ്ടിയുള്ള പരാതി സ്വീകരിക്കുകപോലും ചെയ്തില്ല. അയാൾ പ്രതിപ്പട്ടികയിൽ ഉള്ള ആളാണെന്നാണ് പറയുന്നത്. ആദിവാസികളെ എന്തും ചെയ്യാം എന്നതിന്റെ അഹങ്കാരം ആണത്. വേറെ ഒരു സമൂഹത്തിലുള്ള ആളായിരുന്നു എങ്കിൽ ഇങ്ങനെ നടക്കുമോ? ആദിവാസികൾ മാത്രമല്ലല്ലോ സമരം ചെയ്യുന്നത്?
കേരള രാഷ്ട്രീയത്തിന്റെ ജീർണ്ണത നമ്മൾ കരുതുന്നതിനും അപ്പുറമാണ്. അതിന്റെ ഉള്ളിലേക്കിറങ്ങി ചെന്നാലേ അതിന്റെ ഭീകരത നമുക്ക് മനസിലാവുകയുള്ളൂ.

C K Janu and M. Geethanandan, after police being tortured by the Kerala police
പോലീസ് കസ്റ്റഡിയിൽ ഭീകരമായി മർദ്ദനമേറ്റ സി കെ ജാനുവും എം ഗീതാനന്ദനും

മുത്തങ്ങയിൽ എത്തിയപ്പോൾ അന്ന് അവിടെ കണ്ട അവസ്ഥ എന്തായിരുന്നു?

അവിടെ മുഴുവൻ കള്ള് വാറ്റ് കേന്ദ്രങ്ങൾ ആയിരുന്നു. ടാർ വീപ്പയിൽ കലക്കിവച്ച വാഷാണ് ഞങ്ങൾ കണ്ടത്. അതിൽ ഒന്ന് ആന കുടിച്ചിട്ട് ലക്കുകെട്ടിരുന്നു. മദ്യ -വന മാഫിയകളുടെ കേന്ദ്രമായിരുന്നു അത്. അതുകൊണ്ടാണ് ഞങ്ങൾക്കെതിരെയുള്ള ആക്രമണം ഇത്ര രൂക്ഷമായത്. അവിടെ കാടുപോയിട്ട് കാക്കയ്ക്ക് ഇരിക്കാൻ ഒരു മരംപോലും ഇല്ലായിരുന്നു. റോഡരികിലുള്ള ഇല്ലിക്കൂട്ടം കാരണം കാടാണെന്ന് പുറത്തു നിന്നും തോന്നുന്നതാണ്. കർണ്ണാടക, സത്യമംഗലം കാടുകളുടെ ബോർഡർ ആണത്. ആനക്കൊമ്പും ചന്ദനവും ഒക്കെ മുത്തങ്ങ വഴിയാണ് കടത്തുന്നത്. ഞങ്ങൾ കയറിയതോടെ ഇതൊക്കെ നിന്നുപോയി. 2003 ലെ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ ഈ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാൻ ഇരുന്നതാണ്. ഞങ്ങൾ സമരം നടത്തിയത് കൊണ്ടാണ് ആ ഭൂമി ഇന്ന് പൊതു സ്വത്തായി നിലനിൽക്കുന്നത്.

എങ്ങനെയായിരുന്നു അന്ന് സമരത്തിൽ പങ്കെടുക്കാൻ വന്ന മനുഷ്യരുടെ മുത്തങ്ങയിലെ ജീവിതം?

എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നു. ഒരുപാട് പേര് തിങ്ങി താമസിച്ചുകൊണ്ടിരുന്ന കുടിലിൽ നിന്നും വ്യത്യസ്ഥമായി ഓരോ കുടുംബത്തിന് വെവ്വേറെ കുടിലുകളായിരുന്നു ഞങ്ങൾ കെട്ടിയത്. ആദ്യമായി അൽപ്പം സ്ഥലം തങ്ങളുടെ കുടിലിനകത്ത് അവർക്കു കിട്ടി. പല വിഭാഗങ്ങൾക്കിടയിൽ ഐക്യം ഒക്കെ ഉണ്ടായി. ആളുകൾ ചാരായം ഒന്നും കഴിച്ചിരുന്നില്ല.

മാമനഹള്ള എന്ന നദിയുണ്ടായിരുന്നു. അവിടെ ഞങ്ങൾ ആദ്യം ചെയ്‌തത്‌ വറ്റിപ്പോയ അതിന്റെ തീരങ്ങളിൽ നീരുറവയെ പിടിച്ചുനിർത്തുന്ന കൈത വച്ചുപിടിപ്പിക്കുകയായിരുന്നു. ആന വെള്ളം കിട്ടാൻ കുത്തിയ കുഴികൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവിടുത്തെ സ്വാഭാവിക വനത്തെ തിരിച്ചുകൊണ്ടുവരാനുള്ള പണിയാണ് ഞങ്ങൾ ചെയ്‌തത്‌. നശിപ്പിക്കുന്ന ഒന്നും അവിടെ ആദിവാസികൾ ചെയ്തിട്ടില്ല. ആദിവാസികൾ നേരത്തെ താമസിച്ചപ്പോഴുള്ള ദൈവ തറകൾ ഒക്കെ അവിടെയുണ്ടായിരുന്നു. സർക്കാർ യൂക്കാലി വെച്ചു എല്ലാം നശിപ്പിക്കുകയായിരുന്നു. ഓരോ വർഷവും സോഷ്യൽ ഫോറെസ്ട്രിക്ക് വേണ്ടി ലോക ബേങ്കിൽ നിന്നും ഐ എം എഫിൽ നിന്നും കോടികളാണല്ലോ ഓരോ വർഷവും വാങ്ങിച്ചത്! അതിന്റെ പങ്കുപറ്റുന്ന വന മാഫിയയാണല്ലോ ഉണ്ടായിരുന്നത്. അവർക്ക് ഞങ്ങൾ മുത്തങ്ങയിൽ വന്നത് തടസമായി. ഞങ്ങൾ അവിടെ തുടർന്നിരുന്നുവെങ്കിൽ ഇന്ന് മുത്തങ്ങയുടെ ഭൂമി മറ്റൊന്നായേനേ.

മുത്തങ്ങ പോലീസ് നടപടിക്ക് ശേഷം ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറ്റവരെ തിരിച്ചുകൊണ്ടുവരാൻ എന്തെങ്കിലും പ്രവർത്തനങ്ങൾ അതിനു ശേഷം നടന്നിരുന്നോ?

ഞങ്ങൾ കോളനികളിൽ പോയി ക്യാമ്പുകൾ ഒക്കെ സംഘടിപ്പിച്ചിരുന്നു. ഗൗരവമായ പരിക്കുപറ്റിയ പലർക്കും ഉഴിച്ചിൽ ഒക്കെ ചെയ്തിരുന്നു. അധികമൊന്നും നടത്താൻ പറ്റിയിരുന്നില്ല. അതിനുള്ള സാമ്പത്തികം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. പലരുടെയും സഹായത്തോടെ സാധ്യമായതൊക്കെ പരമാവധി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

പിന്നീട് സി കെ എടുത്ത രാഷ്ട്രീയ തീരുമാനങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു?

മുത്തങ്ങ സമരത്തിന് ശേഷവും ഒരു സ്വതന്ത്ര സംഘടനയുടെ നേതൃസ്ഥാനത്ത് എനിക്ക് തുടരാമായിരുന്നു. അതുകൊണ്ടു എനിക്ക് ഗുണമുണ്ടായേക്കാം. പക്ഷെ ആളുകൾക്ക് അതുകൊണ്ടു ഗുണമില്ലല്ലോ. അതുകൊണ്ടാണ് പല സംഘടനകളിൽ പ്രവൃത്തിക്കേണ്ടി വന്നത്. ഗോത്ര മഹാസഭ വരുന്നതിനു മുൻപ് ഞാൻ രൂപം നല്കിയതായിരുന്നു ആദിവാസി വികസന പ്രവർത്തന സമിതി. എനിക്ക് അത് നിലനിർത്തിക്കൊണ്ട് പോകാമായിരുന്നു. അത് ചെയ്യാതിരിക്കാൻ കാരണം അത് ഇവിടുത്തെ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഞാൻ സമരം തുടങ്ങിയ എൺപതുകളിലെ രാഷ്ട്രീയ സാമൂഹിക പാരിസിഥിതിക സാഹചര്യമല്ല ഇന്നുള്ളത്. ഈ മാറ്റങ്ങൾക്കനുസരിച്ച് നമ്മളും മാറണം.

പണ്ട് ആദിവാസികളായിരുന്നു അടിമകൾ ആയിരുന്നത്. ഇന്ന് പൊതു സമൂഹത്തിലെ ആളുകളാണ് മാനസികമായി അടിമകൾ. പണ്ടത്തെ മാടമ്പി മനോഭാവത്തിൽ അൽപ്പം പോലും മാറ്റം വരുത്താൻ അവർക്കു കഴിയുന്നില്ല. അതുകൊണ്ടാണ് ആദിവാസി വിരുദ്ധ നിലപാട് അവർക്ക് എടുക്കാൻ തോന്നുന്നത്. എന്നിട്ട് ആദിവാസികൾ ബുദ്ധിയില്ലാത്തവരും അടിമകളുമാണെന്ന് വിളിച്ചു പറയും. പിന്നെ പ്രകൃതി നിയമങ്ങളെ മനസിലാക്കാത്ത ഈ മനുഷ്യരാണ് ജീവിതത്തെ സങ്കീർണ്ണമാക്കുന്നത്. മനുഷ്യൻ വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങളൂം ഈ പ്രകൃതിയിൽ ഉണ്ടെന്ന് അവർ അംഗീകരിക്കില്ല.

ജന്മിത്ത വ്യവസ്ഥതി ഇല്ലാതായി. എന്നാൽ ആ മനോഭാവം ഉള്ള ആളുകൾ ഇല്ലാതായില്ല. അവർ പുതിയ കാലത്തെ രാഷ്ട്രീയ തമ്പുരാക്കന്മാരായി രൂപാന്തരപ്പെടുകയാണ് ചെയ്തത്. ജന്മിത്വ മനോഭാവം ഉള്ള മനുഷ്യർ രാഷ്ട്രീയ പാർട്ടികളുടെയും സർക്കാരിന്റെയും അടിമകളായി തുടരുന്നു. ഇവിടുത്തെ കുടിയേറ്റ കർഷകരിൽ നിന്നുള്ള ആളുകൾ തന്നെയാണ് എം എൽ ഏ യും മന്ത്രിയും ഒക്കെയായി നാട് ഭരിക്കുന്നത്. കുടിയേറ്റ കർഷകരും സർക്കാരും ഒക്കെ ഒന്നാണ്.

ഒരു കാര്യം കൂടി പറയാം. അവിവാഹിതരായ അമ്മമാരുടെ പ്രശ്നങ്ങളിൽ ഒരുപാട് ഇടപെട്ട ഒരാളാണ് ഞാൻ. ഒരു സ്ഥലത്തും ആദിവാസിയായ ഒരു പുരുഷൻ കാരണം അവിവാഹിതയായ ആദിവാസി ‘അമ്മ ഉണ്ടായിട്ടില്ല. അങ്ങനെ ചെയ്തവരൊക്കെ സ്ത്രീയുടെ കൂടെ ഒന്നിച്ചു ജീവിക്കാൻ തയ്യാറാകും. ആദിവാസികൾ മോശക്കാരാണെന്ന് പറയുന്ന പൊതുസമൂഹത്തിലെ ആണുങ്ങളാണ് അവിവാഹിതരായ ആദിവാസി അമ്മമാരെ സൃഷ്ടിക്കുന്നത്.

കേരള സംഥാന രൂപീകരണത്തിന് ശേഷം ഇത്രയും കാലമായിട്ടും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് വേണ്ട ഒരു രാഷ്ട്രീയ അജണ്ട ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? മറ്റെല്ലാ വിഭാഗങ്ങൾക്കും അത് ഉണ്ടായില്ലേ? അതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് ഞങ്ങൾക്ക് രാഷ്ട്രീയ അധികാരം ലഭിച്ചിട്ടില്ല എന്ന് മനസിലാവുന്നത്. അതുണ്ടാക്കാൻ രാഷ്ട്രീയ അധികാരം നമ്മൾ നേടണം. അല്ലാതെ അതുണ്ടാവില്ല. അതിനുള്ള തുടക്കമിടേണ്ടതല്ലേ?

വേറെ ഏത് മാർഗമാണ് ഞങ്ങളുടെ മുമ്പിലുള്ളത്? എല്ലാ കാലത്തും ഞങ്ങൾ സമരം മാത്രം ചെയ്തു ജീവിച്ചാൽ മതിയോ? ഒരു ദിവസം മുൻപേ സമരം നിർത്താൻ കഴിഞ്ഞാൽ അതിൽ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. അത്രയും സ്വസ്ഥതയോടെ ഇരിക്കാൻ പറ്റുമല്ലോ. നിവൃത്തികേട്‌ കൊണ്ടാണ് സമരം ചെയ്യുന്നത്. അത് മനസിലാക്കാത്തവരാണ് എന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. അവർ അടിമകളാണ്. അവർക്കതിൽ നിന്നും മോചനമുണ്ടാകുമോ എന്നറിയില്ല.

(അവസാനിച്ചു)

C. Surendranath

C. Surendranath

കേരളത്തിലെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ് സി. സുരേന്ദ്രനാഥ്. അടുത്തിടെ എം. സുചിത്രയുമായി ചേർന്ന് "Choking on Toxic Smoke: The Brahmapuram Garbage Disaster in Kochi and Municipal Solid Waste Management in Kerala" എന്ന റിപ്പോർട്ട് അദ്ദേഹം രചിച്ചു. ഗോത്രജനതയുടെ ഉന്നമനത്തിനായി തദ്ദേശീയ കരകൗശല സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന വയനാട്ടിലെ ഉറവ് എന്ന സന്നദ്ധസംഘടനയിലും അദ്ദേഹം പ്രവർത്തിച്ചു.

View All Articles by C. Surendranath

Share Article
Whatsapp Email