കീഴാള സ്വരാജ് – അദൃശ്യമാക്കപ്പെടുന്ന വിമോചന സാധ്യതകളുടെ വെളിച്ചം

കീഴാള സ്വരാജ് – അദൃശ്യമാക്കപ്പെടുന്ന വിമോചന സാധ്യതകളുടെ വെളിച്ചം

മലയാളത്തിലെ ആനുകാലികങ്ങളിൽ കേരളത്തിലെ പ്രമുഖ എഴുത്തുകാർ നടത്തിയ സാംസ്ക്കാരിക രാഷ്ട്രീയ ഇടപെടലുകളോടുള്ള സൂക്ഷ്മവും സംക്ഷിപ്തവുമായ വിമർശനങ്ങളുടെ ഒരു സമാഹാരമാണ് ഫ്ളയിം ബുക്ക്സ് (Flame Books ) പുറത്തിറക്കിയിരിക്കുന്ന ‘കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം’ എന്ന പുസ്തകം. രണ്ടു പതിറ്റാണ്ടിലേറെ വിവിധ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപർക്കുള്ള കത്ത് വഴി എ. കെ രവീന്ദ്രൻ കേരള സമൂഹത്തിനു മുന്നിൽ തുറന്നിട്ട സംവാദത്തിന്റെയും വിമർശത്തിന്റേയും ലോകം പുതിയ ഉൾക്കാഴ്ചകൾ സാധ്യമാക്കുകയും വ്യവസ്ഥാപിത രീതികളുടെ വൈരുധ്യങ്ങളും കപടനാട്യങ്ങളും വഞ്ചനകളും തുറന്നു കാട്ടുകയും ചെയ്യുന്നു. ഈ പുസ്തകത്തിന്റെ വായനാനുഭവം.

എ കെ ഷിബുരാജ്

മലയാള എഴുത്ത് വ്യവഹാര ചരിത്രത്തിന് അത്രമേൽ പരിചിതമല്ലാത്ത ഉള്ളടക്കം കൊണ്ടും സ്വരൂപം (Form ) കൊണ്ടും ഏറെ വ്യത്യസ്തമായ ധൈഷണികവും ദാർശനികവുമായ ഇടപെടലിന്റെ മൂർത്തരൂപമാണ് എ. കെ രവീന്ദ്രന്റെ ‘കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം’ എന്ന പുസ്തകം. അദ്ദേഹത്തിന്റെ 2009 ൽ പുറത്തിറങ്ങിയ ‘കീഴാള സ്വരാജ്’ എന്ന പുസ്തകത്തിന് ശേഷം മലയാളത്തിലെ ആനുകാലികങ്ങളിൽ കേരളത്തിലെ പ്രമുഖ എഴുത്തുകാർ നടത്തിയ സാംസ്ക്കാരിക രാഷ്ട്രീയ ഇടപെടലുകളോടുള്ള സൂക്ഷ്മവും സംക്ഷിപ്തവുമായ വിമർശനങ്ങളുടെ ഒരു സമാഹാരമാണ് ഫ്ളയിം ബുക്ക്സ് (Flame Books ) പുറത്തിറക്കിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെ വിവിധ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപർക്കുള്ള കത്ത് വഴി എ. കെ രവീന്ദ്രൻ കേരള സമൂഹത്തിനു മുന്നിൽ തുറന്നിട്ട സംവാദത്തിന്റെയും വിമർശത്തിന്റേയും ലോകം പുതിയ ഉൾക്കാഴ്ചകൾ സാധ്യമാക്കുകയും വ്യവസ്ഥാപിത രീതികളുടെ വൈരുധ്യങ്ങളും കപടനാട്യങ്ങളും വഞ്ചനകളും തുറന്നു കാട്ടുകയും ചെയ്യുന്നതായി കാണാം. അതിഗാഢമായ മനനത്തിലൂടെയും സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെയും തന്റെ വിമോചന പ്രത്യയശാസ്ത്ര പരിസരങ്ങളിലൂടെയുള്ള മുൻകാല പ്രവർത്തനങ്ങൾ നൽകിയ തിരിച്ചറിവുകളിലൂടെയും കൈവന്ന ബോധ്യങ്ങൾ സുതാര്യമായും സ്പഷ്ടമായും ഓരോ കത്തിലും നിറഞ്ഞു നിൽക്കുന്നത് തികച്ചും വേറിട്ട ഒരു വായനാനുഭവം ആണ്.

“രവീന്ദ്രന്റെ ഭാഷ ശൈലി സൂത്ര രൂപത്തിലുള്ളതാണ്. ചെറിയ ചെപ്പിൽ ചുരുളുകളാക്കി അമർത്തി വെച്ചിരിക്കുന്ന ടേപ്പ് പോലെ ചിന്താദൈർഘ്യം അവയിൽ ആലേഖനം ചെയ്തിരിക്കുന്നു. പദപ്രയോഗങ്ങളുടെ കണിശതകൊണ്ടാണ് ഈ സൂത്രം ചമച്ചിരിക്കുന്നത്. അതിനാൽ തുറന്ന മനസ്സ്, ഗാഢവായന, വിശദീകരണം, വ്യാഖ്യാനം, അന്വേഷണം എന്നിവ ആവശ്യപ്പെട്ടുകൊണ്ട് കത്തുകളുടെ ബാഹ്യരൂപത്തെ ഈ രചനകൾ ഉപേക്ഷിക്കുന്നു.” ഈ പുസ്തകത്തിന്റെ ആമുഖത്തിൽ അശോക കുമാർ വി നടത്തുന്ന നിരീക്ഷണം വായനക്കാർക്കുള്ള ശരിയായ മാർഗ്ഗനിർദ്ദേശമാണ്.

Book cover- Written by A K Ravindran

വർഗ്ഗരാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും

 കേരളത്തിലെ ഇടതുപക്ഷ സംവാദങ്ങൾ ഒരു ഇരുണ്ട ടണലിനകത്ത് വെളിച്ചം കാണാനാകാതെ പ്രത്യാശയറ്റ് ഊർദ്ധശ്വാസം വലിക്കുന്നതിനുള്ള കാരണങ്ങൾ പല കത്തുകളിലൂടെയും എ. കെ രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെ സാധ്യതകളിൽ ‘പുതിയ ജനാധിപത്യം രൂപപ്പെടട്ടെ! എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ 2016  നവംബറിൽ പ്രസിദ്ധീകരിച്ച ബി രാജീവന്റെ ‘എന്തായിരിക്കണം ഭാവിയുടെ സഖ്യം’ എന്ന ലേഖനത്തിനുള്ള മറുപടിയാണ് ഒന്നാമത്തെ കത്ത്. ആധിപത്യത്തിന് അധികാരം കൂടിയേ തീരൂ. ഭരണകൂടാധികാരമാവട്ടെ, ഏതു ജനവിഭാഗത്തിന്റെ പേരിലായാലും അന്തിമമായി ജനവിരുദ്ധമാവാതെ വയ്യ. ജനാധിപത്യത്തിനകത്തെ ഈ അടിസ്ഥാന വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്യാൻ രാജീവൻ എന്തിനു മടിക്കുന്നു എന്ന് മനസിലാകുന്നില്ല. രവീന്ദ്രൻ ചോദിക്കുന്നു.

തുടർന്ന് എ. കെ രവീന്ദ്രൻ പറയുന്ന കാര്യങ്ങൾ ഈ പുസ്തകത്തിന്റെ സുപ്രധാന പരികല്പനയായി കാണാവുന്ന സ്വത്വ രാഷ്ട്രീയത്തിന്റെ നൈതികതയെയും സ്വാതന്ത്ര്യാനുഭവങ്ങളെയുംകുറിച്ചാണ്. വർഗ്ഗരാഷ്ട്രീയത്തെയും സ്വത്വരാഷ്ട്രീയത്തെയും ഒരേ തലത്തിൽ പ്രതിഷ്ടിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലിബറൽ സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതികളെ സ്വത്വ രാഷ്ട്രീയത്തിന്റെ പരിമിതികളായി ചിത്രീകരിക്കുന്നതു ശരിയല്ല എന്നും. കീഴാള സ്വയംഭരണം കീഴാള ജനാധിപത്യ പരികല്പനയിൽ നിന്ന് മൗലികമായി വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘കീഴാളം’ മേലാളത്തിന്റെ വാച്യമായ വിപരീതമല്ല. കീഴാള ജനത പ്രകൃതിയെപ്പോലെ ഉർവ്വരത, പ്രത്യൽപ്പാദനപരത, സ്വാശ്രയക്ഷമത എന്നിവയാൽ സമ്പന്നരാണ് എന്ന് തിരിച്ചറിയുന്ന രവീന്ദ്രനെപ്പോലുള്ള സാംസ്ക്കാരിക വിമർശകർ അപൂർവ്വമാണെന്ന് കാണാം. തുടർന്ന് കീഴാള ജനതയെ സംബന്ധിച്ച് സ്വയംഭരണം എന്തുകൊണ്ട് സുസാധ്യവും വിമോചനാത്മകമാവുന്നു എന്നും വിശദീകരിക്കുന്നുണ്ട്. മേലാള വിഭാഗത്തിന്റെ നിലനിൽപ്പ് തന്നെ കീഴാള ജനതയെ ആശ്രയിച്ചും അധികാര പ്രയോഗത്തിലൂടെ അവരെ അധിനിവേശപ്പെടുത്തിയും ആയതിനാൽ സൂക്ഷമ രാഷ്ട്രീയ തലത്തിൽ ജനാധിപത്യ പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് കീഴാള സ്വരാജിന് ശ്രമിക്കേണ്ടതാണെന്ന് അദ്ദേഹം പറയുന്നു.

പത്രാധിപർക്കുള്ള എ. കെ രവീന്ദ്രന്റെ കത്തുകൾ ഒന്നാകെ ചേർന്ന് നമ്മുടെ നിലനിൽപിന് ഏറ്റവും അനിവാര്യമായ ജീവിത- രാഷ്ട്രീയ ദർശനത്തിന്റെ ബൗദ്ധിക രൂപരേഖ അവതരിപ്പിക്കുന്നു എന്നതാണ് ഈ സമാഹാരത്തിന്റെ അപൂർവ്വതയും ആനന്ദവും എന്നും അശോക കുമാർ നിരീക്ഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മലയാള സാംസ്ക്കാരിക ലോകം എ. കെ രവീന്ദ്രനും സമാന ചിന്തകരും പല കാലങ്ങളിൽ ഉയർത്തിയ വിമർശം കണ്ടില്ലെന്നു നടിക്കുകയോ വഴിമാറി നടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതെന്ന് ഡോ. ഓ. കെ സന്തോഷ് ഈ പുസ്തകത്തിന്റെ പ്രവേശികയിൽ പറയുന്നുണ്ട്. സാമൂഹികാസമത്വവും ജാതി വിവേചനവും ലിംഗപരമായ അസമത്വങ്ങളുമെല്ലാം പരിഹരിച്ച, സാർവ്വദേശീയമായി പ്രശംസിക്കപ്പെട്ട ‘കേരള മോഡൽ’ എന്ന സുഭദ്രവും സ്‌ഥിരവുമായ ഇടമായും സമൂഹമായും നാം മാറിയെന്ന, പ്രതീയിയിലാണ് വ്യവസ്ഥാപിത രാഷ്ട്രീയ സമൂഹവും അവരെ പിന്തുണച്ച ബുദ്ധിജീവികളും സാംസ്ക്കാരിക പ്രവർത്തകരും നിലയുറപ്പിച്ചത്. ഇതൊരു മായാലോകമാണെന്നും കേരളത്തിലെ അസംഘടിതരും പാർശ്വവത്കൃതരുമായ സമൂഹങ്ങളുടെ ജീവിതാവസ്ഥകൾ ഈ രാഷ്ട്രീയ പ്രൊപ്പഗാണ്ടയ്ക്ക് വെളിയിലാണെന്നും വിളിച്ചു പറയുന്നവരിൽ ഒരാളാണ് എ കെ രവീന്ദ്രൻ എന്നും അദ്ദേഹം അടയാളപ്പെടുത്തുന്നു.

അക്രമാസക്തമായ ഭരണകൂടങ്ങളും ഡോഗ്മകളും സങ്കുചിതമായ പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞ ലോകത്ത്‌, മനുഷ്യ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് എ. കെ രവീന്ദ്രൻ എഴുതുന്നതെന്നും അത് ഓരോ വ്യക്‌തിയുടെയും അനിഷേധ്യമായ അസ്‌തിത്വത്തിന്റെ സാകല്യമായാണ് അദ്ദേഹം കാണുന്നതെന്നും ടി ടി ശ്രീകുമാർ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതിയിട്ടുണ്ട്. ബൗദ്ധിക ജാഗ്രതയോടെയും അധികാരത്തോടെ സത്യം പറയുന്നതിന്റെയും, മെച്ചപ്പെട്ട ലോകത്തിനായി പോരാടുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള കാലാതീതമായ ഓർമ്മപ്പെടുത്തലാണ് ഈ കത്തുകളുടെ സമാഹാരം എന്നും.  

വൈവിധ്യമാർന്ന ലോകത്തെ ഏതെങ്കിലും പ്രത്യയശാസ്ത്ര നിബന്ധനകളാലോ നിക്ഷിപ്ത താല്പര്യങ്ങളുടെ സംരക്ഷണാർത്ഥമോ അല്ലാതെ തുറന്ന സമീപനത്തോടെ കാണാനുള്ള ശ്രമമാണ് എ കെ രവീന്ദ്രൻ  നടത്തുന്നത് എന്ന് കാണാം. അധീശത്വ വ്യവഹാരങ്ങളെ വിമർശനാത്മകമായി നോക്കിക്കാണുവാനും അതിന്റെ ഭാഗമായി തുടർന്നുവരുന്ന ചൂഷണവ്യവസ്ഥയെയും അടിച്ചമർത്തലുകളെയും അംഗീകരിക്കാതിരിക്കാനും ഉള്ള ശ്രമം ഓരോ കത്തിലും അദ്ദേഹം തുടരുന്നതായി കാണാം. അതിന്റെ ഭാഗമായി കൊളോണിയൽ അധിനിവേശത്തെയും മുതലാളിത്ത പ്രത്യയശാസ്ത്രത്തെയും അതിന്റെ സ്വാധീനത്തിലുള്ള ഭരണകൂട ഇടപെടലുകളെയും വിശകലനം ചെയ്യുകയും അതിന്റെ ചരിത്രപരമായ വിധ്വംസക പ്രവർത്തനങ്ങളെ തുറന്നു കാട്ടുകയും ചെയ്യുന്നു.

വലിയ ഒരു വിഭാഗം മനുഷ്യർക്ക് സ്വാതന്ത്ര്യവും അന്തസ്സോടെ ജീവിക്കാനുള്ള അവസരവും നിഷേധിച്ചുകൊണ്ടാണ് നിലനിൽക്കുന്ന അധികാരവ്യവസ്ഥ അതിന്റെ വിവേചനം തുടരുന്നത്. സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, ദളിതർ, മൽസ്യ തൊഴിലാളികൾ തുടങ്ങി ഒട്ടനവധി വിഭാഗങ്ങൾ ഇതിന്റെ ഇരകളാക്കപ്പെടുകയും ജീവിതത്തിൽ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നു. അവരുടെ അധ്വാനവും അറിവും അനുഭവങ്ങളും മേലാള വിഭാഗത്തിന്റെ മാനദണ്ഡങ്ങളോടെ മാത്രം അംഗീകരിക്കുകയോ അല്ലെങ്കിൽ തമസക്കരിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ നിർബാധം തുടരുകയും ചെയ്യുന്നു. ഭൗതികമായും സാംസ്‌കാരികമായും മേലാള വിഭാഗം അവരെ നിയന്ത്രിക്കുകയും വൈവിധ്യങ്ങൾ ലോകത്തുനിന്നും തുടച്ചു നീക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് തുറന്നു കാട്ടുകയാണ് ഓരോ കത്തിലൂടെയും എ കെ രവീന്ദ്രൻ ചെയ്യുന്നത്.

എ കെ രവീന്ദ്രൻ
എ കെ രവീന്ദ്രൻ

മൂലധന വിരുദ്ധമായ കീഴാള സ്വരാജ്

 ‘കീഴാള സ്വരാജ്’ എന്ന ആശയത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിത്. ഭരണകൂടത്താൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ സാംസ്ക്കാരിക സാമ്പത്തിക വ്യവഹാരങ്ങളുടെ ഉള്ളടക്കം പുറത്തു നിന്ന് പുരോഗമനാത്മകമെന്നു തോന്നിപ്പിക്കുകയും, ആഗോള മുതലാളിത്തത്തിന്റെയും അധീശ വിഭാഗങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയുമാണല്ലോ ചെയ്യുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഭക്ഷണം തുടങ്ങിയ സർവ്വ മേഖലകളിലും അതിന്റെ സ്വാധീനം കാണാനാകും. ഈ സാഹചര്യത്തിൽ മനുഷ്യ ജീവിതത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്ന, നീതിപൂർവ്വമാക്കുന്ന ഒരു പുനഃസംഘടനയ്ക്ക് വക നൽകുന്ന അറിവുകളെയും ആശയങ്ങളെയും നമ്മുടെ സംവാദ ഭൂമികയിൽ എത്തിക്കാനുള്ള ഒരു ശ്രമമാണ്  ഈ പുസ്തകം.

ലിബറൽ ജനാധിപത്യത്തിനകത്ത് മൂലധന സേവയും അധികാരവാഞ്ജയും ഉൾച്ചേർന്നിരിക്കുന്നു എന്ന് തിരിച്ചറിയുന്നിടത്താണ് സ്വാതന്ത്ര്യം, സമത്വം, നീതി തുടങ്ങിയ പരികല്പനകളുടെ കാതൽ കീഴാള സ്വരാജിൽ രവീന്ദ്രൻ കണ്ടെത്തുന്നത്. അതോടൊപ്പം തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഊടുവഴികളിൽ മനുഷ്യവംശം വിമോചന സ്വപ്നവുമായി അലയുന്നതിന്റെ വ്യർത്ഥതയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പ്രഭാത് പട്നായിക്കിന്റെ ഒരു ലേഖനത്തോടുള്ള പ്രതികരണത്തിൽ മൂലധനത്തെ ഫലപ്രമായി ചെറുക്കാൻ തൊഴിലാളി വർഗ്ഗ നേതൃത്വത്തിനാവില്ലെന്നു ചരിത്രം തെളിയിച്ചു കഴിഞ്ഞ കാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട് . മൂലധന വിരുദ്ധതയാണ് സ്വത്വ രാഷ്ട്രീയത്തിന്റെ കാതൽ എന്നും. അതുപോലെ ഉപഭോഗ ശേഷം, ഇടതു- വലത് ഭേദമില്ലാതെ, വികസനം വലിച്ചെന്നറിയുന്ന ജന സമൂഹങ്ങളാണ് പാർശ്വവൽകൃതർ; പ്രകൃതി ഉൾപ്പെടെയുള്ള കീഴാള സ്വത്വങ്ങൾ. ഇങ്ങനെ വ്യവസ്ഥാപിത ചിന്താധാരയ്‌ക്കെതിരെ കലാപവും കാതലുള്ള വിമർശവും തുറന്നുവിടുന്ന നിരീക്ഷണങ്ങൾ ഓരോ കത്തിലും അദ്ദേഹം തുടരുന്നുണ്ട്. 

അതിലേറെ ശ്രദ്ധേയമാണ് കമ്മ്യുണിസ്റ്റുകൾ പ്രചരിപ്പിക്കുന്നതുപോലെ തൊഴിലാളിവർഗ്ഗമല്ല മിച്ചമൂല്യത്തിന്റെ പ്രാഥമിക സ്രോതസ്സ് എന്നും കൂലിയില്ലാവേലയാണത് എന്നുമുള്ള തിരിച്ചറിവ്. അതിന്റെ പ്രതിരൂപങ്ങളാണ് ഗാർഹിക അടിമത്തം മുതൽ കുടിയിറക്കുകളും വെട്ടിപ്പിടിത്തവും വരെയുള്ള കൊള്ളയുടെ വ്യത്യസ്ത രൂപങ്ങൾ. കീഴാള ജനതയിൽ നിന്നും പ്രകൃതിയിൽ നിന്നും കൊള്ളയടിച്ച വസ്തുവഹകളുടെയും അധ്വാനത്തിന്റെയും പുറത്താണ് വ്യവസായത്തൊഴിലാളികളുടെ അധ്വാനം. സ്വന്തം കാലിൽ നിലനില്പില്ലാത്തതു കാരണം തൊഴിലാളി വർഗ്ഗത്തിന് ചെറുത്തുനിൽപ്പ് രാഷ്ട്രീയവുമായി അധികം മുന്നോട്ടു പോകാനാവില്ല. കൂടാതെ അധികാരം പിടിച്ചെടുക്കാനല്ലാതെ അതിനെ ‘സ്ത്രൈണ’മോ അവർണ്ണമോ ആയി അപനിർമ്മിക്കാൻ അതിനാവില്ല. എന്നാൽ മൗലികമായി മൂലധന വിരുദ്ധവും അധികാര വിരുദ്ധവുമാണീ കീഴാള സ്വത്വരാഷ്ട്രീയം. അതുകൊണ്ട് സ്വത്വരാഷ്ട്രീയം അധികാര രാഷ്ട്രീയവുമായുള്ള ബന്ധ വിച്ഛേദനത്തിനു തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു.

കൂലിയില്ലാവേലയും കീഴാളരും

 പ്രത്യുൽപാദന ശക്തിയുടെ കൂലിയില്ലാവേലയിൽ  അടിയുറച്ച രാഷ്ട്രീയ- സാമ്പത്തിക ദർശനം നമുക്ക് ഗാന്ധിയിലും അംബേദ്ക്കറിലും കാണാം. ഗാന്ധിയുടെ ‘ഗ്രാമ സ്വരാജ്’ എന്ന സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായി കീഴാള സ്വയം ഭരണം അഥവാ കീഴാള സ്വരാജ് എന്ന സങ്കല്പിത്തിലേക്കാണ് അംബേദ്കറെ പിന്തുടർന്നാൽ നമുക്കെത്തിച്ചേരാനാവുക എന്ന് എ കെ രവീന്ദ്രൻ പറയുന്നു. 2019 ജനുവരിയിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച സുനിൽ പി ഇളയിടത്തിന്റെ ലേഖനങ്ങളോടുള്ള പ്രതികരണത്തിൽ മാർക്‌സിലൂടെ അംബേദ്ക്കറെ വായിക്കുന്നതും അംബേദ്ക്കറിലൂടെ മാർക്സിനെ വായിക്കുന്നതും രണ്ടു വ്യത്യസ്ത വ്യവഹാരങ്ങളാണെന്നു രവീന്ദ്രൻ പറയുന്നുണ്ട്. പരസ്പ്പര വിരുദ്ധമാണ് രണ്ടിന്റെയും ദിശാബോധം എന്നും. മർദിത ജനതയുടെ വിമോചനത്തിനായി മാർക്സ് കണ്ടെത്തിയത് യുറോപ്പിയൻ തൊഴിലാളി വർഗ്ഗത്തെയും അംബേദ്ക്കർ ആശ്രയിച്ചത് ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളെയുമായിരുന്നല്ലോ. അംബേദ്‌കർ ജാതി ഉന്മൂലനത്തെ തൊഴിലാളിവർഗ്ഗം പോലുള്ള ഏതെങ്കിലും ബാഹ്യ ഏജൻസിയിലൂടെ സാധ്യമാക്കേണ്ടതോ സാധ്യമാവുന്നതോ ആയല്ല കണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്.  

സ്ത്രൈണവും അവർണ്ണവുമായ ദിശാബോധം

വ്യവസ്ഥാപിത ഇടതുപക്ഷ ചിന്താധാരയോട് സന്ധിയില്ലാത്ത കലാപം ചെയ്തു കടന്നുപോയ ടി കെ രാമചന്ദ്രനെപ്പറ്റിയുള്ള കുറിപ്പുകൾ ഈ പുസ്തകത്തിൽ ഉണ്ട്. വിശാലമാകുംതോറും ഇടതുപക്ഷം അതല്ലാതായിത്തീരുന്നതും ഇടതുപക്ഷം സംശയാതീതമായി അതായിത്തീരുംതോറും വിശാലമല്ലാതാകുന്നതുമായ വൈരുദ്ധ്യത്തെ മറികടക്കുന്ന ഒന്നായിരുന്നു ടി കെ മുന്നോട്ടുവച്ച ‘വിശാല ഇടതു’ സങ്കല്പം. അതിൽ ഏറെ മുന്നോട്ടുപോയപ്പോഴും ഹൈന്ദവ പുനരുത്ഥാന പ്രവണതകൾക്കെതിരെയുള്ള പോരാട്ടത്തിൽ ഒരുതരം ബൗദ്ധിക രക്തസാക്ഷിത്വത്തിലേക്ക് ആണ്ടിറങ്ങുകയാണ് ടി കെ  ചെയ്‍തതെന്നു അദ്ദേഹം പറയുന്നു. ഹൈന്ദവ ഫാസിസത്തിന്റെ അതിശക്തമായ ബൗദ്ധികാടിസ്ഥാനങ്ങളെ ചെറുതായൊന്നു സ്പർശിക്കാൻ മാത്രമേ ടി കെ യ്ക്ക് കഴിഞ്ഞുള്ളു. അത് അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിന്റെ കുറവല്ല എന്നും മാർക്സിസം എന്ന ആയുധത്തിന്റെ തന്നെ ഈ രംഗത്തെ പരിമിതികളെയാണ് അടയാളപ്പെടുത്തുന്നതെന്നും രവീന്ദ്രൻ നിരീക്ഷിക്കുന്നു.

സംവരണത്തെക്കുറിച്ചുള്ള രവീന്ദ്രന്റെ നിലപാടുകൾ ഏറെ ചിന്തോദ്വീപങ്ങളാണ്. മാതൃഭൂയിൽ കെ. ഇ. എൻ. എഴുതിയ ഒരു ലേഖനത്തിനോടുള്ള പ്രതികരണമായി അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. ”അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് അവരിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട അവകാശങ്ങളുടെ ചെറിയൊരു നഷ്ടപരിഹാരമായി” സംവരണത്തെ അവതരിപ്പിച്ചുകൊണ്ടുള്ള കെ. ഇ. എൻ. ന്റെ നിലപാടിനോട് യോജിക്കാനാവില്ല. അവരുടെ നഷ്ടം എന്നന്നെക്കുമുള്ള നഷ്ടമാണ്. മറ്റൊരുവിധത്തിൽ മാനവരാശിയുടെ മൊത്തം നഷ്ടമാകുന്നു. അധികാരത്തിന്റെ വിതരണത്തിലെ നീതി മാത്രമാണ് സംവരണത്തിലൂടെ ഇപ്പോൾ സംബോധന ചെയ്യപ്പെടുന്നത്. വിഭവങ്ങളുടെ വിതരണമൊന്നും നിലവിലെ സംവരണത്തിലില്ല. അധികാരത്തിന്റെയും വിഭവ സമാഹരണത്തിന്റെയും ഉറവകളെ അത് കണക്കിലെടുക്കുന്നില്ല. കൂടാതെ ഹിന്ദുത്വ ഫാസിസ്റ്റുകളും കെ. ഇ. എൻ. ന്റെ പാർട്ടിയും തമ്മിലുള്ളത് അധികാര മത്സരമല്ലാതെ മറ്റൊന്നുമല്ലെന്നും അധികാരത്തെ അപനിർമ്മിക്കൽ ഈ പാർട്ടികളുടെയൊന്നും അജണ്ടയല്ലെന്നും പറയുന്നുണ്ട്.

 ജാതി വ്യവസ്ഥയ്‌ക്കെതിരായ സമരം പൂർണ്ണമാകണമെങ്കിൽ ദളിതരുടെ നേതൃത്വത്തിലുള്ള സവർണ്ണ- വിരുദ്ധ പ്രവർത്തനവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള പുരുഷാധിപത്യ വിരുദ്ധ പ്രവർത്തനവും ഒത്തുപോകേണ്ടതുണ്ട് എന്നും ഈ പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്. പുരുഷന്മാരുടെ സ്വത്വപരമായ പരിവർത്തനമാണ് വേണ്ടതെങ്കിൽ നിലവിലെ ആണധികാര വികസനപ്രക്രിയയെ സ്ത്രൈണവും അവർണ്ണവുമായ ദിശാബോധത്തോടെ അടിമുടി പുതുക്കി പണിയുകയല്ലേ വേണ്ടത് എന്ന് രവീന്ദ്രൻ ചോദിക്കുന്നു.

ഫെമിനിസം വേറെ; സ്ത്രീവാദം വേറെ

ഫെമിനിസം വേറെ; സ്ത്രീവാദം വേറെ എന്ന തലക്കെട്ടിൽ പാഠഭേദത്തിൽ പ്രസിദ്ധീകരിച്ച കത്തിൽ ലിംഗ നീതിയെക്കുറിച്ചുള്ള രവീന്ദ്രന്റെ വ്യത്യസ്തമായ നിരീക്ഷണങ്ങൾ കാണാം. ‘ഫെമിനിസ’ ത്തിനു സാധ്യവുമാവുന്ന വിശാല വീക്ഷണമോ വിമോചനദൗത്യമോ ‘സ്ത്രീവാദ’ ത്തിനില്ല. നവോത്ഥാനാനന്തരം ‘സ്ത്രീ’ എന്ന മാനക ലിംഗ സൂചനയിലേക്ക് എല്ലാ ജാതികളിലെയും പെണ്ണുങ്ങൾ ആനയിക്കപ്പെടുകയാണുണ്ടായത്. ‘സ്ത്രീവാദ’ ത്തിനു പരികല്പനാപരമായി ‘പുരുഷാധിപത്യ’ ത്തെ അഭിസംബോധന ചെയ്യാനേ കഴിയൂ. ‘ആൺകോയ്മ’ യെ അഡ്രസ് ചെയ്യാൻ കീഴാള സ്വത്വ ബോധമുള്ള ‘പെൺവാദ’ ത്തിനാണ് കഴിയുക. ‘സ്ത്രീവാദം’ മുതലാളിത്ത ലിബറൽ ഫെമിനിസത്തിന്റെയും സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെയും ഭാഗമാണെങ്കിൽ ‘കീഴാള പെൺവാദം’ ബ്രാഹ്മിണിസ്റ്റു വിരുദ്ധവും യൂറോപ്പ്യൻ ആധുനികതാ വിരുദ്ധവുമായ പരികല്പനയാകുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ലിബറൽ ജനാധിപത്യ സംവിധാനത്തിന്റെ അന്തസ്സാരശൂന്യമായ ഇടങ്ങളെ സൂക്ഷമമായി വിലയിരുത്തുന്നുണ്ട് ഈ പുസ്തകത്തിൽ. തുല്യരല്ലാത്തവരെപോലും തുല്യരായി പരിഗണിക്കാനുള്ള സന്മനസ്സ് ലിബറൽ ജനാധിപത്യത്തിനുണ്ടെന്ന അംബേദ്‌കറിന്റെ നിരീക്ഷണം അദ്ദേഹവും പങ്കുവയ്ക്കുന്നു. മനുഷ്യർ തമ്മിലുള്ള തുല്യതയില്ലായ്മ അവഗണിച്ചുകൊണ്ട് ഭരണാധികാരികൾക്ക്, മുകളിൽ നിന്ന് നീതി നടപ്പാക്കാൻ ‘തുല്യ പൗരത്വം’ ‘സാർവ്വത്രിക വോട്ടവകാശം’ തുടങ്ങിയ പാരികല്പനകൾ അനിവാര്യമാകുന്നതെന്നു അദ്ദേഹം പറയുന്നു. ‘മനുഷ്യത്വ’ ത്തെ ‘പൗരത്വ’ ത്തിലേക്ക് വെട്ടിച്ചുരുക്കുന്ന കാഴ്ചയാണത്. അതുപോലെ ഹിന്ദുത്വ ഫാസിസത്തിനെതിരെ സംസാരിക്കുന്നവർ എന്തെ മൂല്യങ്ങളും മൂലധനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒന്നും മിണ്ടുന്നില്ല എന്ന് അദ്ദേഹം സണ്ണി എം കപിക്കാടിനോട് ചോദിക്കുന്നുണ്ട്. പഴയ മൂലധനത്തിലിന്റെ ഘടനയിലും സ്വഭാവത്തിലും പ്രവർത്തന മേഖലകളിലും സഞ്ചാര വഴികളിലുമൊക്കെ വന്നുചേർന്ന മൗലിക മാറ്റങ്ങൾ പരിഗണിക്കാതെ ഇപ്പോഴും നെഹ്രുവിയൻ നവോഥാന മൂല്യങ്ങൾക്കുവേണ്ടി വാദിക്കുന്നത് നിരർത്ഥകമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

പ്രളയം കൊണ്ടുവന്ന വിപ്ലവം

‘പ്രളയം കൊണ്ടുവന്ന വിപ്ലവം: കന്യാസ്ത്രീ സമരം എന്ന പനി’ എന്ന ലേഖനത്തിൽ വളരെ റാഡിക്കൽ എന്ന് വിശേഷിപ്പിക്കാവുന്ന ചില നിരീക്ഷണങ്ങൾ എ കെ രവീന്ദ്രൻ പങ്കുവയ്ക്കുന്നുണ്ട്. ജലപ്രളയം ആദ്യം ചെയ്‌തത് ഭരണകൂടാധികാരം മുച്ചൂടും റദ്ദാക്കുകയാണ്. നിയമവാഴ്ച അക്ഷരാർത്ഥത്തിൽ നിഷ്ക്രിയമായി. ഭരണകൂട നുകത്തിൽ നിന്നും ജനത സ്വതന്ത്രരായി. നാടിന്റെയും നാട്ടാരുടേയും രക്ഷ സ്വന്തം കൈകളിലാണെന്ന് അവർ തിരിച്ചറിഞ്ഞു. ഭരണകൂടത്തെ മാത്രമല്ല പൊതുവും സ്വകാര്യവുമായ മൂലധനത്തെയും പ്രളയം അട്ടിമറിച്ചു. പ്രളയ ദിനത്തിൽ വസ്തുവഹകൾക്ക് അവയുടെ വിനിമയ മൂല്യവും പൊങ്ങച്ച മൂല്യവും നഷ്ടമായി. ഉപയോഗ മൂല്യവും ധാർമിക മൂല്യവും എന്തെന്ന് ജനങ്ങളറിഞ്ഞു. അനുതാപ പ്രേരിത സേവനങ്ങൾ കൂലിയില്ലാവേലയുടെ ഗണത്തിലെ പെടൂ. കൂലിയില്ലാവേലയിലൂടെ മാത്രമേ നമുക്ക് മനുഷ്യനാവൂ എന്നത് പ്രളയം പഠിപ്പിച്ച പാഠം എന്ന് കേരളത്തിന്റെ  പൊതുബോധത്തെ അദ്ദേഹം വിവേകപൂർവ്വം ഓർമ്മിപ്പിക്കുന്നുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും ആഖ്യാനങ്ങൾക്ക് ഒരു മറുരേഖ വരയ്ക്കുകയാണ് എ കെ രവീന്ദ്രൻ. അതിലൂടെ രാഷ്ട്രീയ സാംസ്ക്കാരിക വ്യവഹാരങ്ങളെ കേന്ദ്രീകൃത ഘടനയിൽ നിന്നും ശകലിത ഘടനയിലേക്കു വ്യക്തിപരമായ അവഹേളനം നടത്താതെ പരിവർത്തിപ്പിക്കുകയെന്ന സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ദൗത്യം ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കുന്നത് കേവലമായ കാര്യമല്ല. തന്റെ മൗലികവും വേറിട്ടതുമായ ചിന്തകളിലൂടെ  മനുഷ്യ സ്വാതന്ത്ര്യവും ജനായത്തവും തുല്യതയും നേരിടുന്ന രോഗാതുരമായ അപഭ്രംശങ്ങളെ സംരചനാപരമായി അവതരിപ്പിക്കുകയാണ് അദ്ദേഹം. മനുഷ്യ സമൂഹം ഇന്നനുഭവിക്കുന്ന നാനാവിധമായ പ്രതിസന്ധികളെ നിർധാരണം ചെയ്തെടുക്കാൻ കൊളോണിയൽ ആധുനികതയോടും ജ്ഞാനോദയത്തിന്റെ ആശയധാരകളോടും അതിന്റെ സാർവലൗകിക മേൽക്കോയ്മയോടും ധൈഷണികമായി വിയോജിക്കുന്ന എ കെ രവീന്ദ്രന്റെ ചിന്തകൾ അനിവാര്യമാകുന്നുണ്ട്. 

പുസ്തകം ലഭിക്കാൻ ബന്ധപ്പെടുക: 9447254630

കടപ്പാട് : മറുവാക്ക് മാസിക

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email