
ആദിവാസികളുടെ കൊലച്ചോർ വേവിക്കുന്നവരോട്
2003 ജനുവരിയിൽ ആദിവാസികൾ മുത്തങ്ങയിൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഭൂവധികാരത്തിനായി കുടിൽകെട്ടി സമരം തുടങ്ങിയതിനെത്തുടർന്ന് ഫെബ്രുവരിയിൽ ഭരണകൂടം നിഷ്ഠൂരമായി അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അതിനോട് വളരെ കുറച്ച് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും മാത്രമേ അന്ന് പ്രതികരിച്ചിരുന്നുള്ളൂ. അതിലൊരാളായിരുന്നു എഴുത്തുകാരൻ സക്കറിയ. നാഗരിക സംസ്ക്കാരം എങ്ങനെ ആദിവാസി സമൂഹത്തോട് ഇപ്പോഴും അതിക്രമങ്ങൾ തുടരുന്നു എന്ന് മനസിലാക്കാൻ അന്ന് അദ്ദേഹം എഴുതിയ ലേഖനം സഹായിക്കും. മുത്തങ്ങ സമരത്തിന്റെ രാഷ്ട്രീയം ചർച്ചചെയ്യുന്ന ഈ അവസരത്തിൽ വായിച്ചിരിക്കേണ്ട പ്രസക്തമായ ലേഖനം ആണിത്.
ആദിവാസികൾ കാടു കയ്യേറി എന്നു കുറ്റം ചുമത്താൻ ഭരണകൂടത്തിനും രാഷ്ട്രീയജീവികൾക്കും സാംസ്കാരിക കടൽക്കിഴവന്മാർക്കും കിഴവികൾക്കും പരിസ്ഥിതിപൈങ്കിളിവാദികൾക്കും എങ്ങനെ ധൈര്യമുണ്ടായി? മനഃസാക്ഷിയുടെ- അതുണ്ടെങ്കിൽ – ഏതു ദ്രവിച്ച മൂലയിൽ നിന്നാണ് അവർ ഈ കൊടുംവിഷം മാന്തിയെടുത്ത് നാടിന്മേൽ വിതറിയത്?
ആദിവാസി കാടു കയ്യേറി എന്നു കുറ്റമാരോപിക്കുന്നത് മീൻ വെള്ളം കയ്യേറി എന്നു പ്രഖ്യാപിക്കുമ്പോലെയാണ്. ആലോചിക്കുക! സാംസ്കാരികനായകർ അട്ടഹസിക്കുന്നു: “ഇതെന്തു കഥ! ഞങ്ങൾക്ക് നീന്തിക്കുളിക്കാനുള്ള വെള്ളത്തെ ഞങ്ങൾ പൊരിച്ചുതിന്നേണ്ട മീനുകൾ കയ്യേറിയിരിക്കുന്നു! പുഴ ഞങ്ങളുടെ പരിസ്ഥിതിയും പൈതൃകവുമാണ്. പോലീസും പട്ടാളവുമെവിടെ? ഈ കയ്യേറ്റക്കാരെ ഇറക്കിവിടുക!”
കാട് ആദിവാസിയുടെ ജന്മവീടും ജീവിതസ്ഥലവും മരണഗൃഹവുമാണ്. അവരത് മൃഗങ്ങളും മരങ്ങളുമായി പങ്കുവയ്ക്കാനാരംഭിച്ചിട്ട് പതിനായിരക്കണക്കിന് സംവത്സരങ്ങളായി. ചരിത്രാതീതഭൂമിയെ ആന്തരികോർജ്ജങ്ങൾ കുലുക്കി മറിക്കുകയും ഭൂമി ഭൂഖണ്ഡങ്ങളായി പൊട്ടിപ്പിരിഞ്ഞ് മഹാസമുദ്രങ്ങളിലൂടെ ഒഴുകുകയും ചെയ്തപ്പോൾ മലമുകളിൽ അവർ ഉണ്ടായിരുന്നു.
ആസ്ട്രേലിയയിലെ ആദിവാസിയും ആഫ്രിക്കയിലെ ആദിവാസിയും ലാപ്ലാൻഡിലെ ആദിവാസിയും സഹ്യനിലെ ആദിവാസിയും സഹോദരങ്ങളാണ്. ഭൂമിയുടെ ആദ്യത്തെ തുണ്ടുകളോടൊത്ത് ഒഴുകിയ നാവികരാണവർ.
കേരളത്തിലെ ഇടനാട്ടിലും ആദിവാസികളുണ്ടായിരുന്നു. അവരെ വിടെ? ഇടനാട്ടിലും കാടുണ്ടായിരുന്നു. അതെവിടെ? ഇന്ന് കാടിനും പരിസ്ഥിതിക്കും വേണ്ടി ആഡംബരക്കണ്ണീരൊഴുക്കുന്നവരുടെയടക്കമുള്ള സവർണ്ണപൂർവ്വികർ ഇടനാട്ടിലെ ആദിവാസികളെ കീഴ്പ്പെടുത്തി. അവരുടെ കാടുവെട്ടി. അവരെ അടിമപ്പണിക്കാരാക്കി കൃഷിയിറക്കി.

ജന്മിത്വങ്ങളും ദേവസ്വങ്ങളും രാജത്വങ്ങളും തറവാടുകളും സ്ഥാപിച്ചു. ആദിവാസി അവയുടെ അതിരുകൾക്കു പുറത്ത് പറയനും പുലയനു മായിത്തീർന്നു. അവർ മണ്ണിൽ പണിതുണ്ടാക്കിയ അന്നം സവർണ്ണർ തൊട്ടു. ഉരുളയുരുട്ടിത്തിന്നു. പക്ഷേ, അവരെ തൊട്ടുകൂടാത്തവരായി പടിപ്പുരയ്ക്കു പുറത്തു നിർത്തി.
മലകളിലെ ആദിവാസികൾ ആ അധിനിവേശത്തിനു പുറത്തായിരുന്നു. മലകളുടെ കഷ്ടപ്പാട് ഏറ്റെടുക്കാൻ സവർണ്ണപൂർവ്വികർ തയ്യാറല്ലായിരുന്നു. വഞ്ചിനാട്ടിലെയും വള്ളുവനാട്ടിലെയുമെല്ലാം സുഖജീവിതം കൊണ്ട് അവർ തൃപ്തിപ്പെട്ടു.
താമസിയാതെ, ഇടനാട്ടിലെ നാലുകെട്ടുകൾക്കും പതിനാറുകെട്ടുകൾക്കും യൂറോപ്പിലെ കൊട്ടാരങ്ങൾക്കും സൗധങ്ങൾക്കും വേണ്ടി മലകളിലെ തേക്ക് കോടാലിക്കീഴിൽ മറിയാൻ തുടങ്ങി. സവർണ്ണരും വെള്ളക്കാരും കാട്ടിലേക്കു കയറി. അവർ കാടിളക്കി. ആദിവാസികളുടെ മേലുള്ള പുതിയ അധിനിവേശം ആരംഭിച്ചു. കാട് ഫ്യൂഡൽ മേലാളരു ടെയും വെള്ളക്കാരുടെയും സ്വത്തായി. വനംവകുപ്പ് എന്ന സത്വം കാടിന്റെമേൽ കരിനിഴൽ വീഴിച്ചു. ആദിവാസികൾ കാട്ടിൽ നിന്നു പുറംതള്ളപ്പെട്ടു തുടങ്ങി. പിന്നാലെ ഇടനാട്ടിൽ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരുന്ന ദരിദ്രസമൂഹങ്ങളിൽനിന്ന് പട്ടിണിക്കാരായ കുടിയേറ്റക്കാരുടെ അലകൾ ആദിവാസികളുടെ മണ്ണിലേക്ക് ഒഴുകി. ഈ പട്ടിണിക്കാർക്ക് ജാതി-മതവ്യത്യാസങ്ങളുണ്ടായിരുന്നില്ല. അദ്ധ്വാനശീലമായിരുന്നു അവരുടെ പൊതുസ്വഭാവം. ആദിവാസിയുടെ മണ്ണിന്മേൽ അങ്ങനെയൊരു പിടിമുറുക്കം കൂടിയുണ്ടായി.

വെള്ളക്കാരുടെ തോട്ടങ്ങൾ കാടുകളെ ‘ലിറ്റിൽ ഇംഗ്ലണ്ടു’കളാക്കി മാറ്റി. വനംവകുപ്പും വിദ്യുച്ഛക്തി വകുപ്പും കാടുകളെ വെട്ടിയും മുക്കിയും കൊന്നു. ഇടനാട്ടിലെ പുതുനാഗരികതയ്ക്കു വാതിലും ജനലും അലമാരിയും പണിയാൻ മരം വേണമായിരുന്നു. ഇടനാട്ടിലെ സുഖ ജീവിതം തുടരാൻ വിദ്യുച്ഛക്തി ആവശ്യമായിരുന്നു. മുങ്ങിമരിച്ച കാടുകളിൽനിന്നു പരന്ന വിദ്യുച്ഛക്തിയുടെ വെളിച്ചത്തിൽ സാംസ്കാരികനായകർ കവിതയെഴുതി. കാട്ടിലെ തേക്കിൽ പണിത എഴുത്തുമേശമേൽ അവർ പ്രകൃതിയെപ്പറ്റി വിലപിച്ചു. പുഴയിലെ മണലൂറ്റിപ്പണിത വീടുകളിൽ അവർ ‘മലയാളിത്തനിമ’ സൃഷ്ടിച്ചു! എല്ലാ സൗകര്യങ്ങളും പൂർത്തിയായി എന്നുറപ്പു വന്നപ്പോൾ അവർ പരിസ്ഥിതിവാദികളായി. കാടിനും മരത്തിനും പുഴയ്ക്കും വേണ്ടി പൊങ്ങച്ചക്കണ്ണീർ വാർത്തു.
അപ്പോൾ അഗളിയിലും അട്ടപ്പാടിയിലും പേപ്പാറയിലും ഇടുക്കിയിലുമെല്ലാം ജനപ്രതിനിധിസ്ഥാനം കവർന്നെടുത്ത രാഷ്ട്രീയക്കാരനും ഖജനാവിലൊട്ടിപ്പിടിച്ച ഉദ്യോഗസ്ഥനും ചേർന്ന് ആദിവാസികളെ കുളിപ്പിച്ചുകിടത്തി അവരുടെ നാമത്തിൽ അളവില്ലാത്ത ഭൂമിയും ധനവും ചോർത്തുകയായിരുന്നു. അരനൂറ്റാണ്ടോളം ആദിവാസികളുടെ പ്രശ്നങ്ങൾ ജനപ്രതിനിധികൾ പരിഹരിച്ചു കഴിഞ്ഞപ്പോൾ മലയാളത്തിൽ “അട്ടപ്പാടി” എന്ന് ഒരു പുതിയ വിശേഷണപദം രംഗപ്രവേശം ചെയ്തതു മാത്രമായിരുന്നു മിച്ചം. അട്ടപ്പാടി = ഒന്നും സ്വന്തമായി ഇല്ലാത്ത പാഴ് മനുഷ്യൻ.
സ്വന്തം വീട്ടിലേക്കു മടങ്ങിയ ആദിവാസികളെയാണ് മലയാളികൾക്കിടയിലെ സാംസ്കാരികനായികാനായകവേഷധാരികൾ രാഷ്ട്രീയ മേലാളരോടൊപ്പം ചേർന്ന് കയ്യേറ്റക്കാരെന്നു പേരുവിളിച്ചത്. പരിസ്ഥിതി പൈങ്കിളിമന്ത്രം ചൊല്ലി ശപിച്ചത്; രാഷ്ട്രീയമേലാളരുടെ വായിലേക്ക് ആദിവാസികൾക്കെതിരെ ഉദ്ധരിക്കാനുതകുന്ന ‘സാംസ്കാരികവചനങ്ങൾ’ ഊട്ടി ഒറ്റിക്കൊടുത്തത്. സവർണ്ണ ഫ്യൂഡൽ ജന്മിത്വകാലത്ത് അവർ കാടിന്റെമേൽ ആസ്വദിച്ച ഉടമസ്ഥതയുടെ ഓർമ്മകളുടെ പല്ലുകടിയും മുറുമുറുപ്പുമാണ് ഇന്ന് ആദിവാസികൾക്കെതിരെയുള്ള സാംസ്കാരിക വിഷവചനങ്ങളായി രൂപാന്തരപ്പെട്ട് ഉയരുന്നത്. മാത്രമല്ല, ആദിവാസികൾ അവരുടെ പുസ്തകം വാങ്ങുന്നവരല്ലല്ലോ. അവരുടെ കവിത വായിച്ച് ആരാധകമകന്റങ്ങൾ സ്ഥാപിക്കുന്നവരല്ലല്ലോ. അവരുടെ പ്രസംഗം കേൾക്കാൻ വരുന്നവരുമല്ലല്ലോ. കേരളമൊട്ടാകെ ചിതറിക്കിടക്കുന്ന അട്ടപ്പാടികൾ അവർക്കൊരു സാംസ്കാരികക്കമ്പോളമല്ല.
അരുന്ധതി റോയ് എഴുതിയതുപോലെ, നീതി നടപ്പാക്കുന്നതിലുണ്ടായ അനന്തമായ കാലതാമസമാണ് ആദിവാസികളെ ഭരണകൂടവുമായുള്ള അഭിമുഖീകരണത്തിലേക്കെത്തിച്ചത്. കേരളത്തിൽ പൗരന്മാർ നിയമം കയ്യിലെടുക്കുന്നത് ഇതാദ്യമോ? പോലീസുകാർ ഡ്യൂട്ടിയിൽ മരിക്കുന്നത് ഇതാദ്യമോ? പക്ഷേ, ലോകാവസാനമെത്തി എന്ന പ്രതീതിയുളവാക്കിക്കൊണ്ടാണ് മലയാള മാധ്യമങ്ങൾ ഒരു കോളജ് യൂണിയന്റെ വലിപ്പം പോലുമില്ലാത്ത ആദിവാസിസംഘത്തിന്റെ സഹനസമരത്തെ ചിത്രീകരിച്ചത്. ‘തീവ്രവാദി’, ‘ഭീകരവാദി’ തുടങ്ങിയ ഫാഷിസ്റ്റുകളുടെ പ്രിയങ്കരപദങ്ങൾ കൊണ്ട് അവരെ താറടിച്ചത്. ഇതിനിടയിൽ അർത്ഥഗർഭങ്ങളായ മൗനങ്ങളുമുണ്ട്. “സ്നേഹമയിയായി -ദളിതയുമായ- അമൃതാനന്ദമയിയുടെ വിശാലമൗനം കേൾക്കൂ.
ജാനുവും ജാനുവിനൊപ്പം നില്ക്കുന്ന ആദിവാസികളും അവരുടെ പ്രസ്ഥാനത്തെ, ആദിവാസികളെ അരനൂറ്റാണ്ടുനീളെ വഞ്ചിക്കുകയും വിറ്റു കാശാക്കുകയും ചെയ്ത രാഷ്ട്രീയപാർട്ടികളുണ്ടാക്കിയ യു.ഡി.എഫിന്റെയോ എൽ.ഡി.എഫിന്റെയോ ഭാഗമാക്കാൻ വിസമ്മതിച്ചു എന്നതാണ് അവർ ചെയ്ത ‘തെറ്റ്’. സാംസ്കാരിക നായകർക്ക് കാടിന്മേലുള്ള ആദിവാസികളുടെ പിടി പൊറുക്കാൻ കഴിയാത്തതുപോലെ, രാഷ്ട്രീയമേലാളർക്ക് ഈ ‘ധിക്കാരം’ പൊറുക്കാൻ സാധ്യമല്ല. ആ ‘തെറ്റി’ന്റെ വിലയാണ് അവർ കൊടുത്തത്. എ.കെ. ആന്റണിയുടെ പോലീസ് ഒരു ലോകമഹായുദ്ധം പോലെയാണു ആദിവാസികളുടെ എറുമ്പിൻ കൂട്ടത്തെ നേരിട്ടത്. ഉപദ്രവിച്ചാൽ എറുമ്പും കടിക്കും. നിങ്ങൾക്കതിനെ ഞെരിക്കാൻ ഒരു ചെറുവിരൽ മതി. ഭരണകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പണിചെയ്യാതെയും കൈക്കൂലി വാങ്ങിയും കസാലകൾ കയ്യേറിയിരിക്കുന്ന ഉദ്യോഗസ്ഥരിൽ വെറും പത്തുപേരെ പുറത്തിറക്കുക പോട്ടെ, അവരോടു ശബ്ദമുയർത്തി സംസാരിക്കാൻ ധൈര്യമില്ലാത്ത മുഖ്യമന്ത്രിയും രാഷ്ട്രീയനേതാക്കളുമാണ് ആദിവാസികളെന്ന എറുമ്പുകളോടു മഹായുദ്ധം പ്രഖ്യാപിക്കുന്നത്. മതത്തിന്റെയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയും പേരിൽ കുന്നുകൂടിയിരിക്കുന്ന ആയുധ ശേഖരങ്ങളുടെ നേരെ നോക്കാൻ പോലും ശേഷിയില്ലാത്ത മന്ത്രിമാരും രാഷ്ട്രീയനേതാക്കളും പോലീസുമാണ് ഇറാക്കിലെ ജൈവായുധ ശേഖരങ്ങളെയെന്നപോലെ ആദിവാസികളുടെ അടുക്കളക്കത്തികളെയും പണിയായുധങ്ങളെയും വൻ യുദ്ധസന്നാഹങ്ങളായി പ്രദർശിപ്പിക്കുന്നത്! അതിന് കൂട്ടുനിന്ന് വർണ്ണചിത്രങ്ങളടിക്കാൻ മലയാളപത്രങ്ങളും! പഴയ പറപ്പേടിയെയാണ് ഇവരെല്ലാം ചേർന്നു പുനരുജ്ജീവിപ്പിക്കുന്നത്. അധികാരത്തിന്റെയും പ്രചാരത്തിന്റെയും വിപണികൾ പിടിച്ചടക്കാനുള്ള പുതിയ മന്ത്രവാദമായി അവർ “ആദിവാസിപ്പേടി’യെ മാർക്കറ്റ് ചെയ്യുകയാണ്.

‘നാട്ടുകാർ’ ജാനുവിനെ പിടികൂടിയത്രേ! എന്തൊരക്ഷരത്തെറ്റ്! നരവേട്ടക്കാർ എന്നതാണ് ശരി! കേരളത്തിൽ ഇത്തരം നരവേട്ടക്കാർ എന്നുമുണ്ട്- സമൂഹത്തിലും മാധ്യമങ്ങളിലും. സ്ത്രീയെ വേട്ടയാടാനാണെങ്കിൽ പറയാനുമില്ല. ഒരിക്കൽ ഇതേ ‘നാട്ടുകാരും’ ഇതേ മാധ്യമങ്ങളും അജിതയോടും മറിയം റഷീദയോടും ചെയ്തതുപോലെ ഇന്നവർ ജാനുവിനെ കേരളം വിഴുങ്ങാൻ പോകുന്ന ദുർമന്ത്രവാദിനിയെന്ന വേഷം കെട്ടിക്കുകയാണ്. അത്രയുമായാൽപ്പിന്നെ വിവസ്ത്രയാക്കാനും എത്തിപ്പിടിക്കാനും കൈവയ്ക്കാനും ഹാ! എന്തു രസം!
ഒരുവിധത്തിൽ ഇതൊരു ലോകാവസാനം തന്നെയാണ്. ജാനുവിനെയും സ്വതന്ത്ര ആദിവാസിപ്രസ്ഥാനത്തെയും അടിച്ചമർത്തുന്നതിലൂടെ മലയാളികൾ ചെയ്യുന്നത്, ആദിവാസികൾ അവർക്കും നല്കിയ യഥാർത്ഥ പൈതൃകത്തിന്റെ ലോകം ചുട്ടെരിക്കുകയാണ്.
ഭരണകൂടത്തിന് ഇത് ഒരു ദിവസത്തെ ജോലി മാത്രം. ഒരു യുവ പോലീസുകാരന്റെ ജീവൻ മാത്രം. അവരുടെ ഭരണം അവസാനിക്കും വരെയെങ്കിലും ഒരു യുവതിയെ തടവിൽ വച്ചുകൊണ്ടിരിക്കാനുള്ള കള്ളക്കേസുകൾ നിർമ്മിക്കുക എന്ന നിസ്സാര ഉത്തരവാദിത്വം മാത്രം. പിന്നെ കൈമാറുക. മറിയം റഷീദയെയും ഫൗസിയയെയും അങ്ങനെയാണല്ലോ കെ. കരുണാകരൻ എ.കെ. ആന്റണിക്കു കൈമാറിയത്. എത ഗംഭീരമായാണ് അന്ന് ആന്റണി നിസ്സഹായകളും നിഷ്കളങ്കരുമായ ആ പരദേശി സ്ത്രീകളുടെ നെറുകയിൽ തന്റെ പരിശുദ്ധ കൈകൾ കഴുകിയൊഴിച്ചത്!
പക്ഷേ, ഈ നരവേട്ട കണ്ട് ആസ്വദിക്കുന്ന മലയാളികളേ, മറക്കണ്ട, അടുത്ത ഓണമുണ്ണാൻ മാവേലിക്കഥ പറഞ്ഞ്, കോടിയുടുത്ത് കൈകഴുകി ഇരിക്കുമ്പോൾ നിങ്ങളുരുട്ടുന്ന ഓരോ ഉരുളച്ചോറിലും ആദിവാസികളുടെ രക്തത്തിന്റെ കയ്പ് നിറഞ്ഞുനില്ക്കും. ആ കൊലച്ചോറാണ് നിങ്ങളിന്നു വേകാൻ വയ്ക്കുന്നത്.
കടപ്പാട്: കലാകൗമുദി, 2003