റണജിത് ഗുഹ: തമസ്കൃതരുടെ ചരിത്രകാരൻ

റണജിത് ഗുഹ: തമസ്കൃതരുടെ ചരിത്രകാരൻ

‘കീഴാളത’ എന്ന സങ്കൽപ്പനം റണജിത് ഗുഹയാണ് ദക്ഷിണേഷ്യൻ ചരിത്രപഠനത്തിന്‍റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരുന്നത്. ദക്ഷിണേഷ്യൻ സാമൂഹികവ്യവസ്ഥയിലെ അധീനസ്വഭാവമുള്ള ഏതു കർതൃത്വത്തിനും—ഗുഹയുടെതന്നെ നിരീക്ഷണത്തിൽ വർഗ്ഗം, ജാതി, പ്രായം, ലിംഗം, അധികാരം എന്നിങ്ങനെയുള്ള ഏത് അധസ്ഥിത സാമൂഹികാവസ്ഥക്കും—ചേരുന്ന വിശേഷണമായാണ് കീഴാളത വിവക്ഷിക്കപ്പെട്ടത്. 1982 ലാണ് റണജിത് ഗുഹ എഡിറ്ററായി ആദ്യത്തെ സബാൾട്ടൺ സ്റ്റഡീസ് വോള്യം പ്രസിദ്ധീകരിക്കപ്പെടുന്നത്. 2023 ഏപ്രിൽ 28-ന് അന്തരിച്ച പ്രതിഭാധനനായ ചരിത്രകാരനായിരുന്ന പ്രൊഫസ്സർ റണജിത് ഗുഹയുടെ സംഭാവനകളെ ടി ടി ശ്രീകുമാർ വിലയിരുത്തുന്നു.

യൂറോപ്യൻ ജ്ഞാനാധിനിവേശത്തിന്‍റെ ഓറിയന്‍റലിസ്റ്റ് ചരിത്രരചനയും മാർക്സിസ്റ്റ് ചരിത്രകാരന്മാരടക്കമുള്ളവരുടെ ദേശീയതാചരിത്രവും ഇൻഡ്യാചരിത്രരചനയുടെ മുഖ്യധാരയുടെ അരങ്ങടക്കിവാണകാലത്ത് ഈ സമീപനങ്ങളുടെ അതിശക്തമായ വിമര്‍ശനത്തിലൂടെ വ്യത്യസ്തമായ ചരിത്രവിചാരമാതൃകയും മാർക്സിസ്റ്റ് കീഴാളചരിത്രരചനയുടെ (Subaltern history) രീതിശാസ്ത്രവും വികസിപ്പിച്ച പ്രതിഭാധനനായ ചിന്തകനായിരുന്നു ഏപ്രിൽ 28-ന് അന്തരിച്ച പ്രൊഫസ്സർ റണജിത് ഗുഹ. 100 വയസ്സ് തികയുന്നതിനു കൃത്യം ഒരുമാസം മുൻപാണ് അദ്ദേഹം വിടപറയുന്നത്. ചിന്തയുടെയും ജീവിതാവബോധത്തിന്‍റെയും ഏറ്റവും ഉയർന്ന തലങ്ങൾ സ്പർശിച്ച ധൈഷണിക യാത്രയായിരുന്നു അദ്ദേഹത്തിന് തന്‍റെ അക്കാദമിക് ജീവിതം. അക്കാദമിക് ലോകത്തു ഉറച്ചുനിന്നുകൊണ്ട് അതിനുപുറത്തുള്ള ലോകത്തെ ആഴത്തിൽ സ്വാധീനിക്കാൻ കഴിഞ്ഞ എഴുത്തുകാരനും ചരിത്ര ദാര്‍ശനികനുമായിരുന്നു അദ്ദേഹം. സുദീർഘമായ അദ്ദേഹത്തിന്‍റെ അദ്ധ്യാപന—ഗവേഷണ പരിശ്രമങ്ങൾ തുറന്നിട്ട വെളിച്ചങ്ങൾ പല തലമുറകളിൽപെട്ട വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷകർക്കും പ്രചോദനമായിട്ടുണ്ട്. എഴുപതുകളിൽ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലുമായി പ്രചാരത്തിൽവന്ന ആശ്രിതത്വ സിദ്ധാന്തംപോലെ യൂറോപ്പിന് പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട നവമാർക്സിസ്റ്റ് പഠനമാതൃകയാണ് ദക്ഷിണേഷ്യൻ ചരിത്രരചനയുടെ സന്ദർഭത്തിൽ കീഴാളപഠനങ്ങൾ വികസിപ്പിച്ചത്. അതിന്‍റെ ഉപജ്ഞാതാവും ഏറ്റവും ശക്തനായ പ്രയോക്താവുമെന്ന നിലയിൽ ദക്ഷിണേഷ്യ ലോകത്തിനു സംഭാവനചെയ്ത മൗലിക മാർക്സിസ്റ്റ് ചിന്തകനാണ് റണജിത് ഗുഹ. ചരിത്രത്തിൽ തമസ്കൃതരായ കീഴാളരുടെ ഏജൻസിയും കർതൃത്വും മനസിലാക്കുക എന്നത് നിസ്സാരമായ രചനാദൗത്യമായിരുന്നില്ല. യാഥാസ്ഥിതിക മാർക്സിസത്തിൽ കടിച്ചുതൂങ്ങാതെ, സർഗാത്മകമായ സൈദ്ധാന്തികാന്വേഷണത്തിലൂടെ രീതിപരവും ജ്ഞാനപരവുമായ നൂതനപന്ഥാവുകൾ കണ്ടെത്തുക എന്ന ശ്രമകരമായ ധൈഷണികസംരംഭമായിരുന്നു അദ്ദേഹത്തിന്‍റെത്.

കമ്യൂണിസ്റ്റ് ആക്റ്റിവിസത്തിൽനിന്ന് അക്കാദമിക് ലോകത്തേക്ക്

1923 മെയ് 23-ന് ജനിച്ച റണജിത് ഗുഹ നാൽപ്പതുകളിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായാണ് തന്‍റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിന്‍റെ സംഗ്രഹിച്ച ജീവചരിത്രക്കുറിപ്പ് ഷാഹിദ് അമീനും ഗൗതം ഭദ്രയും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട് (Amin & Bhadra, 1994). ആ കുറിപ്പിൽ സൂചിപ്പിക്കുന്നതുപോലെ ആദ്യം വിദ്യാർത്ഥി രാഷ്ട്രീയത്തിലും തുടർന്ന് എം.എ. പഠനത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായിച്ചേർന്ന അദ്ദേഹം യൗവ്വനാരംഭത്തിൽത്തന്നെ പൂർണ്ണമായും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. പ്രസിഡൻസി കോളേജിൽ വിദ്യാർത്ഥി ആയിരിക്കെയാണ് അദ്ദേഹം മാർക്സിസത്തിൽ ആകൃഷ്ടനാകുന്നതും കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നതും. പാർട്ടി പ്രവർത്തനംമൂലം താൽകാലികമായി പഠനം മുടങ്ങിയെങ്കിലും ബി.എ. ബിരുദവും തുടർന്ന് 1946 ൽ എം.എ. ബിരുദവും നേടി. ‘സ്വാധീനത’ എന്ന ബംഗാളി പാർട്ടിപത്രത്തിലായിരുന്നു ആദ്യം ജോലി ചെയ്‌തത്‌. പിന്നീട് 1947-ൽ കുറച്ചുകാലം മുംബയിൽനിന്നുള്ള കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമായ പീപ്പിൾസ് വാറിൽ അദ്ദേഹം പ്രവർത്തിച്ചു. അവിടെവച്ചാണ് അദ്ദേഹം സോവിയറ്റ് ചേരിയിലുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ യുവജനക്കൂട്ടായ്മയായ ലോക യുവജന പ്രസ്ഥാനത്തിൽ (World Federation of Democratic Youth) ഓർഗനൈസർ ആയി ജോലിനോക്കാൻ പാരീസിലേക്കു പോകുന്നത്. 1953ൽ കൽക്കത്തയിൽ തിരിച്ചെത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പാർട്ടി പ്രവർത്തനം പുനരാരംഭിച്ചത്. കോട്ടൺ മിൽ തൊഴിലാളികളുടെയും തുറുമുഖ തൊഴിലാളികളുടെയും ഇടയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ധൈഷണിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അധികം താമസിയാതെ മുഴുവൻ സമയ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് അക്കാദമിക് മേഖല തിരഞ്ഞെടുക്കുകയായിരുന്നു. പാർട്ടി അംഗത്വം അദ്ദേഹം അപ്പോഴും ഉപേക്ഷിച്ചിരുന്നില്ല. പഠനത്തിനും അദ്ധ്യാപനത്തിലും ഇടയിൽ പാർട്ടി പ്രവർത്തനവും അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. എന്നാൽ ഹംഗറിയിലെ സോവിയറ്റു അധിനിവേശം അക്കാലത്തു മറ്റു പലരെയുമെന്നപോലെ അദ്ദേഹത്തെയും മാനസിക സംഘര്‍ഷത്തിലാക്കി. 1956ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പാർട്ടി അംഗത്വം അദ്ദേഹം രാജിവച്ചു. 

ബംഗാളിലെ പെർമനന്‍റ് സെറ്റിൽമെന്‍റ് അനുസരിച്ചുള്ള ഭൂനിയമങ്ങളെക്കുറിച്ച് ആഴത്തിൽ നടത്തിയ പഠനമായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ സുപ്രധാനമായ അക്കാദമിക പഠനം (Guha, 1963). കൊളോണിയൽ ഭൂനിയമനങ്ങൾ അപഗ്രഥിക്കുന്നതിൽ വലിയ ഉൾക്കാഴ്ചകൾ പകർന്നു നൽകിയ പഠനമായിരുന്നു ഇത് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ പഠനത്തിന്‍റെ സവിശേഷതകളിൽ ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്നത് എഡ്‌വേഡ്‌ സൈദിനും (Said, 1978) മുൻപ് പൗരസ്ത്യവാദം എന്ന പരികല്പനയെ രാഷ്ട്രീയമായി വിശദീകരിച്ച പ്രധാന കൃതി ഇതാണെന്നാണ്. എഡ്വാർഡ് സൈദ്‌ തന്‍റെ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുമ്പോൾ അതിൽ റണജിത് ഗുഹയുടെ കൃതിയെക്കുറിച്ചു സൂചനയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 1995-ലെ പെൻഗ്വിൻ എഡിഷനിൽ എഴുതിയ പിന്നുരയിൽ തന്‍റെ വാദവുമായി സമരസപ്പെട്ടു പോകുന്ന കൃതികളെയും ധൈഷണികക്കൂട്ടായ്‌മകളെയും പരാമർശിക്കുന്നതിനിടയിൽ എഡ്വാർഡ് സൈദ്‌, ഗുഹയുടെ നേതൃത്വത്തിൽ നടന്ന അത്യുജ്ജ്വല ഇടപെടലാണ് സബാൾട്ടൺ പഠനങ്ങൾ എന്ന് വാഴ്ത്തുന്നുണ്ട് (Penguin 2003, p. 352). എന്നാൽ 1963-ലെ ഗുഹയുടെ ഈ കൃതി അദ്ദേഹം ഉദ്ധരിക്കുന്നതായി കാണുന്നില്ല. 

സെയ്ദിന്‍റെ ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിലും ഗുഹയുടെ ഈ പുസ്തകം അതിന്‍റെ തുടക്കത്തിൽതന്നെ പൗരസ്ത്യവാദത്തെക്കുറിച്ച് ചില കൃത്യമായ നിലപാടുകൾ എടുത്തുകൊണ്ടാണ് ആരംഭിക്കുന്നത്. യൂറോപ്യൻ കച്ചവടക്കാരുടെയും സന്ദര്‍ശകരുടെയും സാഹസികയാത്രികരുടെയും വിവരണങ്ങളിലൂടെ പൗരസ്ത്യ സമൂഹങ്ങളെക്കുറിച്ചുള്ള ഒരു സവിശേഷവാദം ഉയർന്നുവന്നത് എങ്ങനെയാണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു (Guha, 1963, p.18).

റണജിത് ഗുഹ
റണജിത് ഗുഹ

പൗരസ്ത്യസമൂഹങ്ങളെക്കുറിച്ച്, മനുഷ്യരെക്കുറിച്ചു, നിയമങ്ങളെക്കുറിച്ച്, എന്തിനു പ്രകൃതിയെക്കുറിച്ചുപോലും ഒരു വികല പ്രതിച്ഛായ ആയിരക്കണക്കിന് ഭാവനാവിലാസങ്ങളിലൂടെയും പാണ്ഡിത്യസ്വഭാവമുള്ള കൃതികളിലൂടെയും സൃഷ്ടിക്കപ്പെടുന്നതിന്‍റെ കൊളോണിയൽ പശ്ചാത്തലം അദ്ദേഹം ചർച്ചചെയ്യുന്നു. പഴങ്ങളെയും പൂക്കളെയും മൃഗങ്ങളെയും വർണ്ണിച്ചും ചിത്രീകരിച്ചും ബ്രാഹ്മണരെയും സുൽത്താൻമാരെയും ഉദ്യോഗസ്ഥവൃന്ദത്തെയും അടിമകളെയുമെല്ലാം കഥകളിലും നോവലുകളിലും കുത്തിനിറച്ചും ഒരു ഓറിയന്‍റലിസ്റ്റ് വ്യവഹാരവ്യവസായം തഴച്ചുവളരുന്നതിനെക്കുറിച്ചും ഗുഹ എഴുതുന്നുണ്ട്. ഇത്തരം പ്രതിനിധാനങ്ങളിലൂടെ പൗരസ്ത്യ ഉട്ടോപ്പ്യ യൂറോപ്പിൽ എങ്ങനെ രൂപംകൊണ്ടുവെന്നും അതിന്‍റെ രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ എന്താണെന്നും ഗുഹ ചർച്ചചെയ്യുന്നു (Ibid, p. 21). ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ കാലത്തുതന്നെ ഇംഗ്ലണ്ടിൽ ആര് ബംഗാൾ ഭരണത്തെക്കുറിച്ച് എന്തെഴുതിയാലും അതിൽ ഇന്ത്യയുടെ ‘ഭരണഘടന’യെക്കുറിച്ചും (ഹിന്ദു നിയമസംഹിതകളാണ് സൂചിതം) സംസ്കാരത്തെക്കുറിച്ചുമൊക്കെ തങ്ങളുട പാണ്ഡിത്യം വിളമ്പുന്നത് ശീലമായിരുന്നുവെന്നു ഗുഹ പറയുന്നു. ഓറിയന്‍റൽ ഡസ്‌പോട്ടിസം ഒരു ആശയം എന്ന രീതിയിൽ ക്രമേണ ചിത്രീകരിക്കപ്പെടുന്ന രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹം വിശദീകരിക്കുന്നുണ്ട് (Ibid, p.22). 

എഡ്വാർഡ് സൈദ്‌ തന്‍റെ ഓറിയന്‍റലിസ്റ്റ് വിമര്‍ശനത്തിലൂടെ എത്തിച്ചേർന്ന ചരിത്രമേഖലകൾ മുഴുവനും അത്രയുംതന്നെ സമഗ്രമായും വിമർശനാത്മകമായും ഗുഹ പരിശോധിച്ചു എന്ന് ഞാൻ വിവക്ഷിക്കുന്നില്ല. പക്ഷെ സെയ്ദിന്‍റെ പുസ്തകം ഇറങ്ങുന്നതിനും ഒന്നര ദശാബ്ദം മുമ്പുതന്നെ അതിന്‍റെ ഏറ്റവും ശക്തമായ ചില ഉൾക്കാഴ്ചകൾ ഗുഹ മുൻകൂട്ടി കണ്ടിരുന്നു എന്നത് അവഗണിക്കാൻ കഴിയുന്ന കാര്യമല്ല. മറ്റൊരർത്ഥത്തിൽ പോസ്റ്റ് കൊളോണിയൽ സമീപനത്തിന്‍റെ സൈദ്ധാന്തിക അടിത്തറപാകുന്ന കൃതികളിൽ ഒന്നായിത്തന്നെ ഈ പഠനത്തെ കണക്കാക്കാവുന്നതാണ്. മാത്രമല്ല, ഈ കൃതി അദ്ദേഹത്തിൻെറ ഒറ്റപ്പെട്ട ധൈഷണിക പരിശ്രമമല്ല എന്നൊരു ശക്തമായ സൂചന ഗായത്രി സ്പിവാക് (Spivak, 2014) വിവേക് ചിബ്ബറുടെ പുസ്തകത്തിന് (Chibber, 2013) എഴുതിയ വിശദമായ മറുപടിയിൽ നൽകുന്നുണ്ട്. റണജിത് ഗുഹ ഭൂഉടമ വർഗ്ഗത്തിന്‍റെ ഉന്നമനത്തെക്കുറിച്ചു വലുതായൊന്നും പറയുന്നില്ല എന്ന നിരീക്ഷണത്തെ ഖണ്ഡിച്ചുകൊണ്ടു ഇതെങ്ങെനെയാണ് ഗുഹയുടെ സംഭാവനകളിൽ പ്രധാനമാവുന്നത് എന്ന് മനസ്സിലാക്കാൻ 1963-ൽ എഴുതിയ A Rule of Property പുസ്തകവും ഗുഹ 2009 ൽ എഴുതിയ The small voice of history (Guha, 2009) എന്ന പുസ്തകവും ചേർത്തുവച്ച് വായിച്ചാൽമതി എന്ന് സ്പിവാക് നിർദ്ദേശിക്കുന്നുണ്ട്. അതായതു ഈ കൃതിയിലെ ആശയം അദ്ദേഹത്തിന്‍റെ ഏറ്റവും സമപീസ്ഥമായ ഒരു കൃതിയിൽപോലും പ്രതിഫലിക്കുന്നുണ്ട് എന്നർത്ഥം. 

ഇത്തരത്തിൽ നൂതനമായ മാർക്സിസ്റ്റ്—കീഴാള സമീപനം വികസിപ്പിക്കാൻ ഒരു പക്ഷെ പശ്ചാത്തലമായത്, അദ്ദേഹത്തിന്‍റെ ഈ ആദ്യകാല കമ്യൂണിസ്റ്റ് ആക്റ്റിവിസവും മാർക്സിസത്തോടുള്ള വിമർശനാത്മകമായ ധൈഷണികചായ്‌വുമാണ് എന്ന് കരുതുന്നതിൽ തെറ്റുണ്ടാവില്ല. കുറച്ചുകാലം ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപനത്തിനുശേഷം അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോവുകയും അവിടെ വിവിധ സർവകലാശാലകളിൽ പഠിപ്പിക്കുകയുംചെയ്തു. 1970—71 കാലത്ത് ഗാന്ധിയെക്കുറിച്ചുള്ള ഒരു പുസ്തകം എഴുതുന്നതിനായി സബാറ്റിക്കൽ അവധിയിൽ ഇന്ത്യയിൽവന്ന അദ്ദേഹം ഗുജറാത്തിൽ സഞ്ചരിക്കുകയും ഗാന്ധിയെക്കുറിച്ച് പുസ്തകം എഴുതാനുള്ള പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചു കാർഷിക കലാപങ്ങളെക്കുറിച്ചു പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാലത്താണ് അദ്ദേഹം നക്സൽബാരി സമരത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗാളിൽ നടക്കുന്ന ക്രൂരമായ അടിച്ചമർത്തലുകളെക്കുറിച്ച് “On torture and culture“ എന്ന ലേഖനം ഫ്രോണ്ടിയർ വാരികയിൽ എഴുതുന്നത് (Guha, 1971). വിപ്ലവകാരികളും നിയമവ്യവസ്ഥയുടെ രക്ഷകർത്താക്കളും തമ്മിലുള്ള ഏറ്റുമുട്ടൽ സിപിഐ(എം.എൽ) പ്രവർത്തകരുടെയും അനുഭാവികളുടെയും ക്രൂരമായ ലോക്കപ്പ് മർദ്ദനങ്ങളിലേക്കു നീങ്ങിയിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ലേഖനം പോലീസ് മർദ്ദനത്തിന്‍റെയും മൂന്നാംമുറയുടെയും സംസ്കാരത്തിന്‍റെ ഇന്നും അത്യന്തം പ്രസക്തിയുള്ള വിശകലനമായി മാറുന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെടുന്ന പലരും ഇലക്ട്രിക് ഷോക്ക് അടക്കമുള്ള പ്രാകൃത മർദ്ദനത്തിന്‍റെ ഫലമായി ഭ്രാന്ത് ബാധിച്ചവരായിവരായി മാറുന്നുവെന്ന് അദ്ദേഹം ഉദാഹരണങ്ങൾ ഉദ്ധരിച്ച് എഴുതുന്നുണ്ട്. ഭരണകൂട ഭീകരതയുടെ സംസ്കാരമായി, സൈക്കോസിസ് ആയി മൂന്നാംമുറ മനസ്സിലാക്കപ്പെടണമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ വരേണ്യവർഗ്ഗവും അവരുടെ വക്താക്കളും എങ്ങനെ ഗാന്ധിയുടെ വാദങ്ങളെ ഭരണകൂടഹിംസക്കുള്ള മറയാക്കുന്നു എന്നുകൂടി സൂചിപ്പിച്ചുകൊണ്ടാണ് ആ ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത്. 

യങ്ങ് ഇന്ത്യ’യിൽ എഴുതിയ ഒരു ലേഖനത്തിൽ (7 May 1925) താൻ സർവകാലത്തേക്കും അഹിംസ പാലിക്കണം എന്നല്ല പറയുന്നതെന്ന് ഗാന്ധി പറയുന്നത് ഗുഹ ഉദ്ധരിക്കുന്നുണ്ട്. അഹിംസ സ്വാതന്ത്ര്യം നേടുന്നതിന് വേണ്ടി മാത്രമാണ്. “എന്നാൽ സ്വരാജ് സ്ഥാപിച്ചുകഴിഞ്ഞാൽ നിങ്ങള്‍ക്കും എനിക്കും വേണ്ടത് അച്ചടക്കമുള്ള, ബുദ്ധിയുള്ള വിദ്യാഭ്യാസമുള്ള, ഉള്ളില്‍നിന്നു വ്യവസ്ഥയെ സംരക്ഷിക്കുന്ന, പുറത്തുനിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്ന ഒരു പോലീസ് സംവിധാനമാണ്” (Gandhi, 1968, pp.51—52). ഇത് സ്ഥാപനവൽക്കരിക്കപ്പെട്ട ആഭ്യന്തരഹിംസക്കുള്ള അനുവാദമാണ് എന്ന് റണജിത് ഗുഹ മനസ്സിലാക്കുന്നു. ഗാന്ധിയുടെ ഈ നിലപാടാണ് ബംഗാളിലെ കുലാക്കുകളായ ഫ്യുഡൽ ജോത്തേദാർമാർ സ്വീകരിച്ചത്. സാമ്രാജ്യത്വത്തോട് അഹിംസ പാലിക്കണമെങ്കിലും ആഭ്യന്തര ഭരണകൂടവിരുദ്ധ സമരങ്ങളോട് ഹിംസയാകാമെന്ന വാദമാണ് എല്ലാകാലത്തേക്കുമായല്ല താൻ അഹിംസ നിർദ്ദേശിക്കുന്നത് എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ഗാന്ധിതന്നെ ഭരണകൂടഹിംസയുടെ പ്രായോഗിക ദാര്‍ശനികനാവുകയാണ്. ഇന്ത്യൻ ഭരണകൂടത്തിന്‍റെ ജനവിരുദ്ധമായ ആഭ്യന്തര പോലീസ് നയത്തിന്‍റെ ഉറവിടവും അടിസ്ഥാനവുമെന്താണ് എന്ന സൂക്ഷ്മമായ അന്വേഷണമാണ് അദ്ദേഹത്തെ ഗാന്ധിയിൽവരെ ചെന്നെത്തിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വിമർശനം

ഈ കാലഘട്ടത്തിലെ രചനകളുടെ തുടർച്ചയാണ് “ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശവമടക്ക്” (Guha, 1976), “ഇന്ത്യൻ ജനാധിപത്യം എന്ന ലിബറൽ കെട്ടുകഥ” (Guha, 1977), “ഇന്ത്യയെ അറിയുക, ഇന്ത്യൻ ജയിലുകളിലൂടെ” (Guha,1979) തുടങ്ങിയ ലേഖനങ്ങൾ. അടിസ്ഥാനപരമായി ഇന്ത്യൻ ഭരണകൂടത്തിന്‍റെ സ്വഭാവത്തെയും അതിന്‍റെ സങ്കീർണ്ണമായ പ്രത്യയശാസ്ത്ര പശ്ചാത്തലത്തെയും മനസ്സിലാക്കാതെ ഇന്ദിരാഗാന്ധിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയിലൊ ഊന്നിയുള്ള ലിബറൽ വിശകലനങ്ങൾ എങ്ങനെ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന കാതലായ പ്രശ്‍നങ്ങൾ മനസ്സിലാക്കാതെ പോകുന്നുവെന്ന് വിവിധതലങ്ങളിൽനിന്ന് പരിശോധിക്കുന്ന പഠനങ്ങളായിരുന്നു ഇവയെല്ലാം. എഴുപതുകളിലെ ഇന്ത്യയെ ഇത്രമാത്രം സമീപസ്ഥമായിനിന്ന് നിരീക്ഷിക്കുന്ന രാഷ്ട്രീയപഠനങ്ങൾ കുറവാണ് എന്നതാണ് യാഥാർഥ്യം. മാത്രമല്ല, ഭരണകൂടഹിംസയും അതിന്‍റെ മർദ്ദകസംവിധാനവും മനഃശാസ്ത്രപരമായും സാമൂഹികശാസ്ത്രപരമായും അപഗ്രഥിക്കുന്നതിനുള്ള സൈദ്ധാന്തികമായ നിരവധി ഉൾക്കാഴ്ചകളും ഈ പഠനങ്ങൾ നൽകുന്നുണ്ട്.

കേരളത്തിലെ ഉദാഹരണം വച്ചുതന്നെ ഇന്ത്യയിലെ മാവോയിസ്റ്റ് കലാപത്തോടുള്ള ഭരണകൂടത്തിന്‍റെ പ്രതികരണം അതിക്രൂരമായ അടിച്ചമർത്തലിന്‍റേതായിരുന്നു എന്ന് നമുക്കറിയാം. എന്നാൽ കസ്റ്റഡിയിലെ ഈ മൂന്നാം മുറയെക്കുറിച്ചു കാര്യമായ ചർച്ച കേരളത്തിൽ ഉണ്ടാവുന്നത് അടിയന്തിരാവസ്ഥക്ക് ശേഷം രാജൻ സംഭവം പുറത്തായതോടെ മാത്രമാണ്. റണജിത് ഗുഹയാവട്ടെ ഇതേക്കുറിച്ചു നിർഭയമായി അക്കാലത്തുതന്നെ നിരന്തരം എഴുതിക്കൊണ്ടിരുന്നു. ബംഗാളിലെ സ്ഥിതിയാണ് അദ്ദേഹം ചർച്ച ചെയ്തത്. ബംഗാൾ പോലീസ് കസ്റ്റഡിയിലെ മൂന്നാമുറയുടെ കാര്യത്തിൽ മറ്റൊരു അൾജീരിയ ആവുന്നു എന്നദ്ദേഹം എഴുതി. ഇതിനോടുള്ള ബംഗാളി ലിബറൽ ബൂർഷ്വാസിയുടെ അലംഭാവത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു. കേരളത്തിലെ അക്കാലത്തെ ലിബറൽ ബുദ്ധിജീവികൾക്കുകൂടി ബാധകമായ വിമര്‍ശനമാണിത് എന്ന് നാം ഓർമ്മിക്കേണ്ടതുണ്ട്. ഇന്ത്യൻ ലിബറലിസത്തിന്‍റെ കൊളോണിയൽ പാരമ്പര്യമാണ് ഇതിലൂടെ വെളിവാകുന്നത് എന്നദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലെ കർഷക സമരത്തോട് സ്വീകരിച്ച നിലപാടടക്കം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യൻ ഭരണകൂടം എങ്ങനെ നിർകോളനീകരിക്കപ്പെട്ട ഒരു ജനാധിപത്യവിരുദ്ധ ഭരണകൂടമാവുന്നു എന്നദ്ദേഹം വിശദീകരിച്ചു. 

നീൽ ദർപ്പൻ’ —വിമര്‍ശനത്തിലെ വഴിത്തിരിവ്

എങ്കിലും ‘ഗാന്ധി പഠന’മെന്ന പദ്ധതി ഉപേക്ഷിച്ച് കർഷകസമരചരിത്രം പഠിക്കാൻ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തിൽ 1860 ൽ ദീനബന്ധു മിത്ര പ്രസിദ്ധീകരിച്ച‘നീൽ ദർപ്പൻ’ എന്ന നാടകത്തെക്കുറിച്ച് എഴുതിയ വിഖ്യാതമായ ലേഖനമാണ് അദ്ദേഹത്തിന്‍റെ ഇക്കാലത്തെ ഏറ്റവും മികച്ച ഇടപെടലായി കണക്കാക്കപ്പെടുന്നത്. ചരിത്രരചനയിലിലും ലിബറൽ രാഷ്ട്രീയത്തിന്‍റെ ആന്തരികയുക്തികളെ തുറന്നുകാണിക്കുന്നതിലും രീതിശാസ്ത്രപരമായ ഒരു വലിയ മുന്നേറ്റമായിരുന്നു ഈ പഠനം. സബാൾട്ടൺ പഠനങ്ങൾക്ക് സൈദ്ധാന്തികമായ ഉത്തേജനം നൽകിയ അദ്ദേഹത്തിന്‍റെ ആദ്യത്തെ പഠനവും ഒരർത്ഥത്തിൽ ഈ ലേഖനമാണ്. 1972 ൽ ഇത് രണ്ടു ലക്കങ്ങളിലായി ‘ഫ്രോണ്ടിയർ’ വാരികയിലും (Guha, 1972a; 1972b). പിന്നീട് ഇതിന്‍റെ കൂടുതൽ പ്രചാരമുള്ള വിപുലീകൃതരൂപം ‘ജേർണൽ ഓഫ് പെസന്റ് സ്റ്റഡീ’സിലും പ്രസിദ്ധീകരിച്ചു (Guha, 1974). ബംഗാളിലെ ഒൻപതു ജില്ലകളിലായി 1850-കളുടെ അവസാനത്തിൽ ലോക സാമ്പത്തികക്കുഴപ്പങ്ങളുടെ പാശ്ചാത്തലത്തിൽ പാപ്പരാക്കപ്പെട്ട ഇൻഡിഗോ കർഷകർ യൂറോപ്യൻ മൂലധനത്തിനെതിരെ നടത്തിയ വലിയ കലാപത്തെ അധികരിച്ചുള്ള നാടകമായിരുന്നു അത്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതോടെ അത് വിപുലമായി ചർച്ചചെയ്യപ്പെട്ടിരുന്നു. ഇത് വിപ്ലവകരമായ നാടകമായാണ് പൊതുവെ ബൗദ്ധികവൃത്തങ്ങളിൽ കൊണ്ടാടപ്പെട്ടിരുന്നത്. അതിന്‍റെ ലിബറൽ രാഷ്ട്രീയത്തിന്‍റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടു പുതിയൊരു കീഴാള വായനക്ക് വഴിതുറക്കുകയായിരുന്നു റണജിത് ഗുഹ ചെയ്‌തത്. കർഷക സമരത്തിന്‍റെ നാടകത്തിലെ പ്രതിനിധാനത്തെ സൂക്ഷ്മമായൊരു അപനിർമ്മാണത്തിനു വിധേയമാക്കിക്കൊണ്ട് ലിബറൽ രാഷ്ട്രീയത്തിന്‍റെ കൊളോണിയൽ ദാസ്യവും യഥാർത്ഥ പ്രത്യയശാസ്ത്ര ദൗത്യവും തുറന്നുകാട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ലിബറൽ എഴുത്തുകാരന്‍റെ കൃതി എന്ന നിലയിലും കർഷകസമരം ആളിപ്പടരുന്ന ഘട്ടത്തിൽ എഴുതപ്പെട്ട കൃതി എന്നനിലയിലും അത്തരം സമരങ്ങളോടുള്ള ലിബറൽ പ്രത്യയശാസ്ത്ര സമീപനമാണ് ‘നീൽ ദർപ്പൻ’ എന്ന നാടകം വെളിവാക്കിയതെന്നു ഗുഹ കണ്ടത്തുന്നു. അന്നത്തെ ലിബറൽ സമീപനത്തിന്‍റെ ഏറ്റവും പ്രശ്നഭരിതമായ വശം അത് ഭരണകൂടത്തിന്‍റെ അധികാരത്തോട് ചേർന്നുനിൽക്കുകയും ഉദ്യോഗസ്ഥ ദുര്‍ഭരണത്തെ മാത്രം കുറ്റപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. അതിനപ്പുറത്തേക്ക് രാഷ്ട്രീയം വികസിപ്പിക്കാനുള്ള പ്രാപ്തി ലിബറൽ സമീപനത്തിന് ഉണ്ടാവില്ല. ഈ സമീപനം ഒറ്റപ്പെട്ടതല്ല. നമ്മുടെ ദേശീയ സമരത്തിന്‍റെ ഉൾവ്യവസ്ഥകളെവരെ സ്വാധീനിച്ചുനിൽക്കുന്ന ഒന്നാണത്. കഥാപാത്ര നിർമ്മിതിയിലേക്കും സമരത്തിന്‍റെ പ്രതിനിധാനത്തിലെ സൂക്ഷ്മ സവിശേഷതകളിലേക്കും ഇറങ്ങിചെന്നുകൊണ്ട് അതിന്‍റെ ലിബറൽ വിപ്ലവനാട്യങ്ങളെ തുറന്നുകാണിക്കുന്ന ഈ വിശകലനം ശരിയായ കീഴാളപഠനമാതൃക സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനത്തെക്കുറിച്ചുള്ള പ്രാഥമികമായ പരിചിന്തനം കൂടിയായി മാറുന്നുണ്ട്. അതുകൊണ്ടു കൂടിയാവാം, ഈ പഠനമാണ് യഥാർത്ഥത്തിൽ ഗുഹ വെട്ടിത്തുറന്ന ചരിത്രരചനാപദ്ധതിയിലെ ആദ്യത്തെ സുപ്രധാനമായ കാൽവയ്‌പ്പെന്ന് ചരിത്രകാരനും ചിന്തകനുമായ പാർത്ഥ ചാറ്റർജി നിരീക്ഷിക്കുന്നത് (Chatterjee, 2009). വിപ്ലവകരം എന്ന് ഏറെ കൊണ്ടാടപ്പെട്ട ഒരു കൃതി എങ്ങനെ അത്തരം വിശേഷണങ്ങൾക്ക് അനര്‍ഹമാകുന്നു എന്ന അതിസൂക്ഷ്‌മമായ പ്രത്യയശാസ്ത്ര വിശകലനം ചരിത്ര—രാഷ്ട്രീയപഠന വിദ്യാർത്ഥികൾക്ക് ജ്ഞാനസിദ്ധാന്തപരമായ പുതിയൊരു അന്വേഷണദിശകൂടി പകർന്നുനൽകുന്നതായിരുന്നു. 

കീഴാളപഠനങ്ങൾ

‘കീഴാളത’ എന്ന സങ്കൽപ്പനം റണജിത് ഗുഹയാണ് ദക്ഷിണേഷ്യൻ ചരിത്രപഠനത്തിന്‍റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരുന്നത്. ഈ പരികല്പന ഗ്രാംഷിയുടെ “ജയിൽ നോട്ടുപുസ്തക”ങ്ങളിലാണ് ആദ്യമായി പ്രയോഗിക്കപ്പെടുന്നത് (Gramsci, 1971). ഗ്രാംഷിയിൽനിന്നാണ് താൻ ഈ പരികല്പന സ്വീകരിക്കുന്നത് എന്ന് ഗുഹ കീഴാളപഠനങ്ങളുടെ ആദ്യ വോള്യത്തിൽതന്നെ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഗ്രാംഷിയുടെ ഇറ്റാലിയൻ ചരിത്രത്തെക്കുറിച്ചുള്ള കുറിപ്പുകളിലെ സൈദ്ധാന്തിക പദ്ധതിയാണ് താൻ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അധികാരവ്യവസ്ഥക്കുള്ളിൽ ശ്രേണീപരമായ അപകർഷത്തെക്കുറിക്കുന്ന പദമാണ് കീഴാളത എന്ന് ചില പരിമിതികളോടെയാണെങ്കിലും വിശദീകരിക്കാൻ കഴിയും. ദക്ഷിണേഷ്യൻ സാമൂഹികവ്യവസ്ഥയിലെ അധീനസ്വഭാവമുള്ള ഏതു കർതൃത്വത്തിനും—ഗുഹയുടെതന്നെ നിരീക്ഷണത്തിൽ വർഗ്ഗം, ജാതി, പ്രായം, ലിംഗം, അധികാരം എന്നിങ്ങനെയുള്ള ഏത് അധസ്ഥിത സാമൂഹികാവസ്ഥക്കും—ചേരുന്ന വിശേഷണമായാണ് കീഴാളത വിവക്ഷിക്കപ്പെട്ടത്. ഗുഹ ഈ പരികല്പന കണ്ടെടുക്കുന്നതിനുമുന്‍പ് ഗ്രാംഷിയൻ പഠനങ്ങളിൽ യാതൊരു പ്രാധാന്യവും ഇതിനു ലഭിച്ചിരുന്നില്ല എന്ന് പൊതുവെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഉത്ഭവം ഗ്രാംഷിയിൽ നിന്നാണെങ്കിലും ഇതിന്‍റെ പിൽക്കാല സൈദ്ധാന്തിക വികാസത്തിന്‍റെ മുഴുവൻ ഖ്യാതിയും ഗുഹയുടെയും സബാൾട്ടൺ പഠന സമിതിയുടെയും ഉപയോഗത്തിയിലൂടെയുള്ള നിരന്തരമായ പുനർനിർവചനങ്ങൾക്കു അവകാശപ്പെട്ടതാണ്. ഡേവിഡ് ലഡൻ കൃത്യമായി സൂചിപ്പിച്ചതുപോലെ ഗ്രാംഷിയെ ഉപജീവിച്ചു കണ്ടെത്തി എന്നതിനപ്പുറം സബാൾട്ടൺ പഠനങ്ങൾ ഒരർത്ഥത്തിൽ കീഴാളതാ—സങ്കല്പം സ്വയം കണ്ടെത്തിയതുതന്നെ ആയിരുന്നു (Ludden, 2002). എന്നാൽ പ്രോലിറ്റേറിയറ്റ്—തൊഴിലാളിവർഗ്ഗം—എന്ന പദം ജയിൽ അധികാരികളിൽനിന്നും മറച്ചുവയ്ക്കാനാണ് ഗ്രാംഷി ഈ സങ്കൽപ്പനം ഉപയോഗിച്ചത് എന്ന ഗുഹയുടെയും ഗായത്രി സ്പൈവാക്കിന്‍റെയും മറ്റു സബാൾട്ടൺ ചിന്തകരുടെയും വാദങ്ങൾ ഖണ്ഡിക്കപ്പെട്ടിട്ടുണ്ട്. ഇന്‍റർനാഷണൽ ഗ്രാംഷി സൊസൈറ്റിയുടെ സെക്രട്ടറി മാർക്കസ് ഗ്രീൻ ഇതേക്കുറിച്ചു വിശദമായി എഴുതിയിട്ടുണ്ട് (Green, 2011). ഗ്രാംഷിയുടെ ജയില്‍ കുറിപ്പുകളുടെ 1971-ലെ എഡിഷനിലെ (Gramsci, 1971) തെരെഞ്ഞെടുത്ത കുറിപ്പുകളുടെ പരിഭാഷയിൽ ഉൾപ്പെടാത്ത നിരവധി ലേഖനങ്ങളിൽ ഗ്രാംഷി ‘പ്രോലിറ്റേറിയറ്റ്’ എന്ന പദവും ‘സബാൾട്ടൺ’ എന്ന പദവും ഒരുമിച്ചു ഉപയോഗിക്കുന്നുണ്ടെന്നും ഇത് രണ്ടും വ്യത്യസ്ത അർത്ഥത്തിലാണ് അദ്ദേഹം ഉപയോഗിച്ചിരുന്നതെന്നും ഗ്രീൻ വിശദീകരിക്കുന്നു. കീഴാളതയെ ഗ്രാംഷി വർഗ്ഗബന്ധമായി മാത്രമല്ല, വർഗ്ഗം, വർണ്ണം സംസ്കാരം, മതം എന്നിങ്ങളെയുള്ള പാർശ്വവൽക്കരണങ്ങളെക്കൂടി മനസ്സിലാക്കാനാണ് ഉപയോഗിച്ചത് എന്ന്, മുഴുവൻ ജയിൽകുറിപ്പുകളിലുമായി വിവിധ സന്ദർഭങ്ങളിൽ ഈ പദം കടന്നുവരുന്നത് ഉദ്ധരിച്ചുകൊണ്ടുതന്നെ ഗ്രീൻ വ്യക്തമാക്കുന്നുണ്ട്. സെൻസർഷിപ്പ് വാദം ഗ്രീൻ സമര്‍ത്ഥക്കുന്നതുപോലെ തള്ളിക്കളയാവുന്നതാണ്. അതുപോലെ ഗ്രാംഷി ഇത് പൂർണ്ണമായും സൈദ്ധാന്തികമായി വികസിപ്പിച്ചിരുന്നില്ല എന്ന വാദവും ഗ്രീൻ നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കാവുന്നതാണ്. എന്നാൽ ഗ്രീൻ ഗ്രാംഷിയിൽനിന്ന് വീണ്ടെടുക്കുന്ന അർത്ഥത്തിലും, ഒരു പക്ഷെ അതിനേക്കാളും ആഴത്തിലും, ഗുഹ ഈ പരികല്പന വികസിപ്പിക്കുന്നുണ്ട് എന്നകാര്യം അവിതർക്കിതമാണ്. 

1982 ലാണ് റണജിത് ഗുഹ എഡിറ്ററായി ആദ്യത്തെ സബാൾട്ടൺ സ്റ്റഡീസ് വോള്യം പ്രസിദ്ധീകരിക്കപ്പെടുന്നത്. “താഴെനിന്നുള്ള ചരിത്രം” (history from below) എന്ന സങ്കല്പം അതിന്‍റെ സൈദ്ധാന്തിക പരിസ്‌ഫൂർത്തിയിലെത്തിക്കാൻ ഗുഹ എഡിറ്റ് ചെയ്ത കീഴാളപഠന വോള്യങ്ങൾക്കു കഴിഞ്ഞിരുന്നു എന്നത് നിസ്സംശയം പറയുവാൻ കഴിയും. കീഴാളപഠനങ്ങളുടെ വിവിധ വോള്യങ്ങളിലായി അദ്ദേഹമെഴുതിയ ലേഖനങ്ങൾ ഈ സമീപനത്തിന് അടിവരയിടുന്നയായിരുന്നു. കൊളോണിയൽ ഇന്ത്യാ ചരിത്രരചനയെക്കുറിച്ചെഴുതിയ (Guha, 1982) പഠനം കീഴാള ചരിത്രപഠന മാതൃകക്ക് ജ്ഞാനസിദ്ധാന്തപരമായ അടിത്തറ നൽകുന്നതായിരുന്നു. വിവിധ സബാൾട്ടൺ സ്റ്റഡീസ് വോള്യങ്ങളിലായി അദ്ദേഹം എഴുതിയ ‘മേൽക്കോയ്മാരഹിതമായ അധീശത്വവും അതിന്‍റെ ചരിത്രനിർമ്മിതിയും’ (Guha, 1989)), പ്രതി—കലാപത്തിന്‍റെ ഗദ്യം (Guha, 1983)), ‘ചന്ദ്രയുടെ മരണം’ (Guha, 1987) തുടങ്ങിയ ലേഖനങ്ങളിലും അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പഠനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന 1983-ൽ എഴുതിയ കൊളോണിയൽ ഇന്ത്യയിലെ കർഷകകലാപങ്ങളുടെ അടിസ്ഥാന സവിശേഷതകൾ (Guha, 1983) എന്ന പുസ്തകത്തിലും, “കർഷക കലാപം: ചില സമീപകാല അനുഭവങ്ങൾ (Guha , 1982) എന്ന ലേഖനത്തിലും മറ്റനവധി പഠനങ്ങളിലുമായി സബാൾട്ടൺ സൈദ്ധാന്തിക സമീപനത്തിന്‍റെ കാഴ്ചപ്പാടുകൾ അദ്ദേഹവും ഗായത്രി സ്‌പിവാക്കും പാർത്ഥ ചാറ്റര്ജിയും ദീപേഷ് ചക്രവർത്തിയും ഡേവിഡ് ആർണോൾഡും ഗൗതംഭദ്രയും ഗ്യാനേന്ദ്രപാണ്ഡേയും ഡേവിഡ് ഹാർഡിമാനും ആ കൂട്ടായ്മയിലെ മറ്റു ചരിത്രരചയിതാക്കളും ചേർന്ന് വികസിപ്പിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന സുമിത് സർക്കാർ പിന്നീട് വിമര്‍ശകനായി മാറിയിട്ടുണ്ട്. 

ചരിത്രരചനയിൽ ഒരു പുതിയ പാത വെട്ടിത്തുറക്കുക എന്നത് എളുപ്പമല്ല. നിലവിലുള്ള ചിന്താമാതൃകകളെ ശ്രദ്ധാപൂർവ്വം മനസ്സിലാക്കിക്കൊണ്ടും അവയെ വിമർശനാത്മകമായി സ്വാംശീകരിച്ചുകൊണ്ടും അവയുടെ പരിമിതികളെ അതിലംഘിക്കാൻ കഴിയുന്ന തരത്തിൽ സൈദ്ധാന്തികചട്ടക്കൂടുകൾ വികസിപ്പിച്ചുകൊണ്ടും മാത്രമേ അത് സാദ്ധ്യമാവുകയുള്ളു. തികച്ചും നൂതനമായ ധൈഷണിക മുന്നേറ്റം ചരിത്രരചനയിൽ അദ്ദേഹം സൃഷ്ടിക്കുന്നത് ഒരേ സമയം എക്ലക്റ്റിക് എന്ന് പറയാവുന്നതും എന്നാൽ നിശിതമായ അർത്ഥത്തിൽ വ്യത്യസ്ത പഠന സമീപനങ്ങളുടെയും ഉള്ളിൽനിന്ന് വേണ്ടവ സ്വീകരിച്ചു അവയെ മറ്റൊന്നാക്കിത്തീർക്കുന്ന രീതിവിദ്യയിലൂടെയുമാണ്. ക്ലാസിക്കൽ മാർക്സിസവും ഗ്രാംഷിയൻ സമീപനവും ലിബറൽ ജനാധിപത്യ പാരമ്പര്യമുള്ള രാഷ്ട്രീയ—രാജനീതി പഠനമാതൃകകളും ഇഴചേർന്നു അദ്ദേഹത്തിന്‍റെ സമീപനത്തിന് അക്കാദമിക് പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. കീഴാള ചരിത്രരചന എന്ന നവപഠനരീതിക്കു അദ്ദേഹം പ്രാരംഭം കുറിച്ചപ്പോൾ അതിന്‍റെ അടിസ്ഥാനമായി വർത്തിച്ച രാഷ്ട്രീയധാരണകൾ പൂർണ്ണമായും മാർക്സിസത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ളതായിരുന്നില്ല. മാർക്സിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടും എന്നാൽ അതിന്‍റെ കേവലമായ താർക്കിക പോസിറ്റിവിസ്റ്റ് പാരമ്പര്യങ്ങളെ നിരാകരിച്ചുകൊണ്ടും നടത്തിയ സ്വതന്ത്രമായ അന്വേഷണമാണ് ഗുഹയെ കീഴാളചരിത്രവീക്ഷണത്തിലേക്കു നയിച്ചത്. അധികാരവും ചരിത്രവും തമ്മിലുള്ള ബന്ധം കേവലം വർഗ്ഗബന്ധം മാത്രമല്ലെന്നും അതിനപ്പുറം നീളുന്ന സങ്കീർണ്ണതകൾ അതിലടങ്ങിയിട്ടുണ്ടന്നും മനസ്സിലാക്കിക്കൊണ്ടാണ് അദ്ദേഹം കൂടുതൽ ആഴത്തിൽ അതിനെക്കുറിച്ചു പരിചിന്തിക്കുകയും പുതിയൊരു ചരിത്രപഠന ശാസ്ത്രം എന്നുപോലും വേണമെങ്കിൽ വിളിക്കാവുന്ന അന്വേഷണരീതിക്ക്‌ രൂപംകൊടുക്കുകയും ചെയ്തത്. കീഴാളത എന്ന കർതൃത്വത്തിനു ചരിത്രത്തിൽ ഉണ്ടാവുന്ന ഏജന്‍സിയെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണമായിരുന്നു ഗുഹയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ചരിത്രം ഉൾപ്പടെയുള്ള നിരവധി മാനുഷിക—സാമൂഹികശാസ്ത്ര പഠനമേഖലകളിലെ ദാര്‍ശനികവും രീതിശാസ്ത്രപരവുമായ പല സംശയങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും സന്ദേഹങ്ങൾക്കും ഉത്തരം നൽകിയ അതീവ പ്രാധാന്യമുള്ള, വ്യത്യസ്ത മാനങ്ങളുള്ള, ഇടപെടലായിരുന്നു അദ്ദേഹത്തിന്‍റേത്. വിപ്ലവാത്മകവും വിദ്ധ്വംസകവുമായ ഈ നവീന വിചാരമാതൃകയുടെ വിജയമാണ് ആഗോളതലത്തിൽ സബാൾട്ടൺ ചരിത്രരചന നേടിയ രാഷ്ട്രീയവും അക്കാദമികവുമായ സ്വീകാര്യതയുടെ സൂചകമായി ഞാൻ കണക്കാക്കുന്നത്. 

വിമർശനങ്ങൾ, സാദ്ധ്യതകൾ

റണജിത് ഗുഹയുടെ മുൻകൈയിൽ രൂപംകൊണ്ട ഈ സമീപനവും വിചാരമാതൃകയും ചരിത്രപഠനത്തിൽ പ്രബലമായതോടെ സ്വാഭാവികമായും അതിന്‍റെ പരിമിതികളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും പ്രത്യയശാസ്ത്രപരമായ ചായ്‌വുകളെക്കുറിച്ചും അതിലെ നിലപാടുകളുടെ ദുർബ്ബല്യങ്ങളെക്കുറിച്ചും ധാരാളം വിമര്‍ശനങ്ങളുമുണ്ടായി. കീഴാളപഠനങ്ങളുടെ ഒന്നും രണ്ടും വോള്യങ്ങൾ, കർഷകർ, ആദിവാസികൾ, തൊഴിലാളികൾ എന്നിവരുടെ ചരിത്രങ്ങളിലേക്കുള്ള അന്വേഷണങ്ങളായിരുന്നെങ്കിൽ പിന്നീടുള്ള മൂന്ന്, നാല് വോള്യങ്ങളിൽ ഈ അടിസ്ഥാന പരിസരത്തുനിന്നുള്ള പിന്മാറ്റം സുവ്യക്തമാണെന്നുമുള്ള ശക്തമായ വിമർശനമായിരുന്നു സുമിത് സർക്കാർ മുന്നോട്ടുവച്ചത് (Sarkar, 1997). പൊതുവിൽ പോസ്റ്റ് കൊളോണിയൽ പഠനങ്ങളോടുള്ള വിമർശനങ്ങളിൽ കീഴാളപഠനങ്ങളിലെ സൈദ്ധാന്തിക—രാഷ്ട്രീയ നിലപാടുകലും ധാരാളമായി വിമർശിക്കപ്പെടാറുണ്ട്. ഈ അടുത്തകാലത്തുണ്ടായ ഏറ്റവും സമഗ്രവും ശക്തവുമായ വിമർശനം വിവേക് ചിബ്ബറിന്‍റെ കൃതിയാണ് (Chibber, 2012). നിരവധി ഖണ്ഡന—മണ്ഡന വിമർശനങ്ങൾ നേരിടുകയും ഇപ്പോഴും പലതലങ്ങളിലായി ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന പുസ്തകമാണിത്. പാർത്ഥ ചാറ്റർജി, റണജിത് ഗുഹ, ദീപേഷ് ചക്രവർത്തി എന്നിവരുടെ കീഴാളപഠന സമീപനമാണ് ഈ പുസ്തകത്തിൽ വിമർശിക്കപ്പെടുന്നത്. ആത്യന്തികമായി ഈ വിമർശനം ഊന്നുന്നത് വർഗ്ഗവിശകലനത്തിൽനിന്നുള്ള കീഴാളപഠനങ്ങളുടെ വ്യതിയാനം യഥാർത്ഥത്തിൽ അത് പുറമെ അവകാശപ്പെടുന്നതുപോലെ വിപ്ലവാത്മകമല്ലെന്നും മറിച്ച് യൂറോകേന്ദ്രവാദത്തിലേക്കുള്ള മടങ്ങിപ്പോക്കായി പരിണമിക്കുന്നു എന്നുമായിരുന്നു. ഗായത്രി സ്പിവാക്, പാർത്ഥ ചാറ്റർജി തുടങ്ങിയവർ ശക്തമായ മറുപടികൾ നൽകിയിട്ടുണ്ട്. അതിന്‍റെ വിശദശാംശങ്ങളിലേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല. ക്‌ളാസിക്കൽ മാർക്സിസ്റ്റ് ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ളതാണ് ചിബ്ബറിന്‍റെ വിമർശനം. കാതലായ ചില വാദങ്ങൾ തീർച്ചയായും അതിലുണ്ട്. എന്നാൽ ആ പുസ്തകം വായിച്ച എനിക്ക് തോന്നിയത് പരസ്പരം വിഘടിച്ചുനിൽക്കുന്ന രണ്ടു സമീപനങ്ങളുടെ വ്യത്യസ്തതയാണ് ശ്രദ്ധേയമാവുന്നതു എന്നാണ്.

ചിബ്ബർ തന്നെയും കീഴാളപഠനങ്ങൾക്ക് മാർക്സിസ്റ്റ് പാരമ്പര്യമില്ലെന്നോ, അല്ലെങ്കിൽ അത് മാർക്സിസത്തിൽനിന്നുള്ള വ്യതിയാനമാണെന്നോ താൻ പറയുന്നില്ലെന്നു ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. സ്പിവാക് ചൂണ്ടിക്കാട്ടിയതുപോലെ വർഗ്ഗവിശകലനത്തിനപ്പുറത്തേക്കുപോയി എന്നത് കീഴാളപഠനങ്ങളോടുള്ള വിമര്‍ശനമാണെങ്കിൽ കീഴാളപഠനങ്ങളുടെ ലക്‌ഷ്യംതന്നെ വർഗ്ഗവിശകലനത്തിൽ ഊന്നുന്ന ബ്രിട്ടീഷ് മാർക്സിസ്റ്റ് സമീപനത്തിന്‍റെ വിമർശനമായിരുന്നു. അച്ചിന്‍ വിനായക്, പാർത്ഥ ചാറ്റർജി, സ്പിവാക്, ബ്രൂസ് റോബിൻസ് , വില്യം സേവേൽ, ബ്രൂസ് കമിംഗ്സ്, ജോർജ് സ്റ്റിൻമേട്സ്, മൈക്കിൾ ഷ്വാഴ്സ്, തിമോത്തി ബ്രണ്ണൻ തുടങ്ങി നിരവധിപേരുടെ അനുകൂല—പ്രതികൂല നിലപാടുകൾ, വിവേക് ചിബറുടെ മറുപടികളോടൊപ്പം വേർസോ ബുക്സ് തന്നെ പുസ്തകരൂപത്തിൽ സമാഹരിരിച്ചിട്ടുണ്ട് (Rosie, 2017). ഇത്തരം ചർച്ചകൾ തീർച്ചയായും തുടരേണ്ടതുണ്ട്. ഒരു സൈദ്ധാന്തിക വ്യവസ്ഥയും വിമർശനത്തിന് അതീതമല്ല. എന്നാൽ നാം ഇടപെടലുകളെയും അവയുടെ വിമർശനങ്ങളെയും മനസ്സിലാക്കുന്നത് ചരിത്രപരമായിക്കൂടിയാണ്, ജ്ഞാനസിദ്ധാന്തപരമായി മാത്രമല്ല. 

സ്വന്തം അക്കാദമിക് ജീവിതത്തിൽ ചരിത്രരചനയെത്തന്നെ ഗ്രാംഷിയൻ ചട്ടക്കൂടിലൂടെ യാന്ത്രികതയിൽനിന്ന് മോചിപ്പിച്ച സങ്കീർണ്ണമായ ചരിത്രപഠനസാദ്ധ്യതകൾ തുറക്കുക എന്ന ഉത്തരവാദിതത്വം സ്വയം ഏറ്റെടുത്തതിലൂടെയാണ് റണജിത് ഗുഹ നൂറുകണക്കിന് ഗവേഷകർക്കും ചരിത്രപഠിതാക്കൾക്കും പിന്നീട് മാർഗദർശി ആയിത്തിത്തീർന്നത്. ചരിത്രപഠനമേഖലയിൽ ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ എന്നല്ല ലോകത്തുതന്നെ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട ധൈഷണിക ഇടപെടലായിരുന്നു കീഴാളചരിത്രരചനയുടേത്. അസാമാന്യമായ സൈദ്ധാന്തിക ഉൾക്കാഴ്ചകളും രീതിപരമായ കൃത്യതയും കൊളോണിയൽ ആഗോളവ്യവസ്ഥയും ഗ്രാമീണരാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശക്തമായ വീക്ഷണവും സമന്വയിപ്പിച്ചാണ് അദ്ദേഹം കീഴാളചരിത്രരചന എന്ന പഠനമാതൃക സൃഷ്ടിക്കുന്നത്. ഇതിലൂടെ അദ്ദേഹം നിർവഹിച്ചത് ചരിത്രരചനയുടെ മണ്ഡലത്തിലെ അഭൂതപൂർവമായ പൊളിച്ചെഴുത്തായിരുന്നു. ആഗോളതലത്തിൽതന്നെ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും, അനവധി സഹയാത്രികരുടെയും അനുകർത്താക്കളുടെയും വിമര്‍ശകരുടെയും വലിയ ധൈഷണികസഞ്ചയത്തെ ലോക സർവ്വകലാശാലകളിലെ മാനുഷിക—സാമൂഹികശാസ്ത്രമേഖലയിൽ വളർത്തിയടുക്കുകയും ചെയ്ത അന്യാദൃശമായ ബൗദ്ധികനേതൃത്വമായിരുന്നു അദ്ദേഹത്തിന്‍റെത്. മറ്റൊരു ഇന്ത്യൻ ചരിത്രകാരനും ചിന്തകനും നേടാൻ കഴിയാത്ത സ്വാധീനമാണ് അദ്ദേഹത്തിന്‍റെ വിചാരമാതൃകക്ക് ലഭിച്ചത് എന്ന കാര്യം അവിതർക്കിതമാണ്. 

റഫറന്‍സ്

Amin, S., & Bhadra, G. (1994). Ranajit Guha: A biographical sketch. In Subaltern Studies VIII: Essays in Honour of Ranajit Guha (pp. 222—225). New Delhi: Oxford University Press.

Chatterjee, P. (2009). Editor’s introduction. In R. Guha, The small voice of history: Collected essays (pp. 1—18). Ranikhet: Permanent Black.

Chibber, V. (2012). Postcolonial theory and the specter of capital. London: Verso.

Gandhi, M. (1968). At it again. In The collected works of Mahatma Gandhi (Vol. XXVII, pp. 51—52). Ahmedabad: Navajivan Trust. Original work published 1925.

Gramsci, A. (1971). Selections from the prison notebooks of Antonio Gramsci (Q. Hoare & G. N. Smith, Eds. & Trans.). New York: International Publishers.

Green, M. E. (2011). Rethinking the subaltern and the question of censorship in Gramsci’s Prison Notebooks. Postcolonial Studies, 14(4), 387–404.

Guha, R. (1963). A rule of property for Bengal: An essay on the idea of permanent settlement. Paris: Mouton & Co.

Guha, R. (1971). On torture and culture. Frontier, 3(42–43), 9—15.

Guha, R. (1972a). Neel Darpan: A liberal’s view of a peasant revolt [Part 1]. Frontier, 5(34), 5—10.

Guha, R. (1972b). Neel Darpan: A liberal’s view of a peasant revolt [Part 2]. Frontier, 5(35), 7—11.

Guha, R. (1974). Nil Darpan: The image of a peasant revolt in a liberal mirror. The Journal of Peasant Studies, 2(1), 1—46.

Guha, R. (1976). Indian democracy: Long dead, now buried. Journal of Contemporary Asia, 6(1), 39–53.

Guha, R. (1977). Indian democracy: The liberal myth. Frontier, 9, 47—50.

Guha, R. (1977). Knowing India by its prisons. Frontier, 11(37), 15—29 October.

Guha, R. (1982). On some aspects of the historiography of colonial India. In Subaltern Studies (Vol. I, pp. 37—44). Delhi: Oxford University Press.

Guha, R. (1982). Writing on peasant insurgency: A recent experience. Frontier, 15(10—1).

Guha, R. (1983). Elementary aspects of peasant insurgency in colonial India. Oxford University Press.

Guha, R. (1983). The prose of counter—insurgency. In R. Guha (Ed.), Subaltern studies II: Writings on South Asian history and society (pp. 1—42). Delhi: Oxford University Press.

Guha, R. (1987). Chandra’s death. In R. Guha (Ed.), Subaltern studies V: Writings on South Asian history and society (pp. 135—165). Delhi: Oxford University Press.

Guha, R. (1989). Dominance without hegemony and its historiography. In Subaltern Studies (Vol. VI, pp. 210—230). Delhi: Oxford University Press.

Guha, R. (2009). The small voice of history: Collected essays. Ranikhet: Permanent Black.

Ludden, D. (2002). Introduction: A brief history of subalternity. In D. Ludden (Ed.), Reading subaltern studies: Critical history, contested meaning, and the globalization of South Asia (pp. 1—42). Ranikhet: Permanent Black.

Said, E. W. (1978). Orientalism. New York, NY: Pantheon Books.

Sarkar, S. (1997). The decline of the subaltern in subaltern studies. In Writing social history (pp. 82—108). Delhi: Oxford University Press India.

Spivak, G. C. (2014). Postcolonial theory and the spectre of capital. Cambridge Review of International Affairs, 27(1), 184—198.

Warren, R. (2017). The debate on postcolonial theory and the specter of capital. London: Verso.

 കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ്

T T Sreekumar

T T Sreekumar

ഹൈദരാബാദിൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ (EFL യൂണിവേഴ്സിറ്റി) പ്രൊഫസർ. വിദ്യാർത്ഥി പ്രസ്ഥാനത്തിലും നവ സാമൂഹിക പ്രസ്ഥാങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന അദ്ദേഹം, 2014 മുതൽ മാധ്യമ ദിനപത്രത്തിൽ നാലാംകണ്ണ് എന്ന ദ്വൈവാര പംക്തി ചെയ്തുവരുന്നു.

View All Articles by T T Sreekumar

Share Article
Whatsapp Email