ആധുനിക കുടുംബ സങ്കൽപ്പത്തിനകത്തെ അധികാര കേന്ദ്രീകരണവും പുരുഷ മേധാവിത്വവും

ആധുനിക കുടുംബ സങ്കൽപ്പത്തിനകത്തെ അധികാര കേന്ദ്രീകരണവും പുരുഷ മേധാവിത്വവും

എങ്ങനെയാണ് ആധുനിക കുടുംബ സങ്കൽപ്പത്തിനകത്ത് അധികാര കേന്ദ്രീകരണവും പുരുഷ മേധാവിത്വവും നിലനിർത്തിയത്? പ്രബല സമുദായകളും ഭരണകൂടങ്ങളും അതിൽ വഹിക്കുന്ന പങ്കെന്ത്? കുടുംബ ജീവിതത്തിനകത്തെ സംഘർഷങ്ങളുടെ അടിസ്ഥാനം എന്താണ്? പുരോഗമന പുരുഷന്മാരും സ്വന്തം ജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?

കേരളത്തിലെ കുടുംബ ജീവിതം തകർച്ചയിലേക്കോ? -Part 2

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ വിവാഹ കുടുംബ പരിഷ്‌ക്കാരങ്ങൾ ആവശ്യപ്പെടുന്ന സാമുദായിക ശക്തികൾ വളരെ വർധിച്ചു എന്ന് നമുക്കറിയാം. സ്വയം മാറാനുള്ള ഒരു ത്വര നിരവധി സമുദായ സംഘടനകൾ ഉയർത്തി തുടങ്ങി. അതിൽ നായന്മാർ മാത്രമല്ല, സിറിയൻ ക്രിസ്ത്യാനികൾ, പിന്നീട് ഈഴവർ, ധീവരർ തുടങ്ങി പല ജാതിക്കാരും സർക്കാരിനോട് തങ്ങളുടെ കുടുംബ രീതികൾ മാറ്റിത്തരണം എന്നാവശ്യപ്പെട്ടു. മുതലാളിത്ത വ്യവസ്ഥയിൽ ജീവിക്കാൻ പറ്റുന്ന കുടുംബ വ്യവസ്ഥ രൂപീകരിക്കണം എന്ന അവരുടെ ആവശ്യം അനുസരിച്ച് സർക്കാർ പല മാറ്റങ്ങളും വരുത്തി. മുതലാളിത്ത സ്വത്ത് വർധനയിലൂടെയുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ അച്ചടക്കമുള്ള പ്രജകളായി മാറണമെങ്കിൽ പുതിയ കുടുംബ വ്യവസ്ഥ വേണം എന്നായിരുന്നു എല്ലാ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളൂം പറഞ്ഞത്. ഈ പുതിയ കുടുംബം നമ്മൾ പുറമെ നിന്ന് നോക്കുമ്പോൾ തോന്നും പൊതുവെ അധികാരം കുറഞ്ഞതാണെന്ന്. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ വരേണ്യ ആധുനിക കുടുംബത്തിന്റെ പരമാധികാരം പരിപൂർണ്ണമായി അസ്തമിച്ചിട്ടില്ല എന്ന് കാണാനാകും. 

എങ്ങനെയാണ് ആധുനിക കുടുംബ സങ്കൽപ്പത്തിനകത്ത് അധികാര കേന്ദ്രീകരണം നിലനിർത്തിയതെന്നു നോക്കാം. മലയാളി സാംസ്ക്കാരിക വ്യവഹാരങ്ങളിൽ എല്ലാം തന്നെ സ്ത്രീയും പുരുഷനും തുല്യനിലയിൽ സഹജീവിതം നയിക്കേണ്ട പങ്കാളികൾ എന്ന നിലയിൽ അല്ല കാണുന്നത്. സഹ ജീവിത പങ്കാളിയായി ഭാര്യയെ കാണുന്ന രീതി ഒരു സാമൂഹ്യ ഔഷധം ആയിട്ടാണ് കേരളത്തിൽ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ മുന്നോട്ടു വെക്കുന്നത്. അപ്പോൾ ഒരു കാര്യം അവിടെ കുഴപ്പം ആയി നിലനിൽക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസം നേടിയ പുരുഷന്റെ മേൽക്കോയ്‌മയിലും മേൽനോട്ടത്തിലും രൂപമെടുക്കേണ്ട സഹജീവിതമാണ് അവർ മുന്നോട്ടുവച്ചത്. ഒരാളെ രൂപീകരിക്കാനുള്ള പൂർണ്ണ അധികാരം മറ്റൊരാൾക്ക് കൊടുക്കുന്നത് പരമാധികാരത്തിന്റെ ഒരു മിന്നലാണ്‌. 

Book By J Devika

ശുദ്ധ രക്തവാദത്തിന്റെ വഴികൾ 

രണ്ടാമതായി മേൽപ്പറഞ്ഞ എല്ലാ സമുദായ സംഘടനകളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശുദ്ധരക്ത വാദത്തെ പിന്താങ്ങുന്നു എന്നുള്ളതാണ്. അതായത് ഒരു ജാതിയിലുള്ള എല്ലാവരുടെയും രക്തം പരിശുദ്ധമാണ്. നാരായണ ഗുരു ഇതിനെയൊക്കെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ശുദ്ധരക്ത വാദത്തെ പിന്താങ്ങാത്ത പല സാമുദായിക പരിഷ്ക്കർത്താക്കൾ പോലും സജാതീയ വിവാഹത്തിന്റെ പക്ഷത്തായപ്പോൾ പരോക്ഷമായ രീതിയിൽ ശുദ്ധ രക്തവാദത്തെ അനുകൂലിച്ചു എന്നുള്ളതാണ്. ഹിംസാത്മക ശിക്ഷണ അധികാര രൂപങ്ങളുടെ വാഹനമായല്ല അണുകുടുംബം അവതരിപ്പിക്കപ്പെട്ടതെങ്കിലും അത് ശുദ്ധരക്തത്തെ തലമുറതോറും പ്രവഹിപ്പിക്കാനുള്ള വാഹനമായി അംഗീകരിക്കപ്പെട്ടു. ഇവിടെയും പരമാധികാരത്തിന്റെ പ്രത്യേകത അത് ശുദ്ധരക്തവാദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. 

ഇതേ സമയത്താണ് കേരളത്തിൽ സ്ത്രീധനം ഒരു വരവിലയായി മാറുന്നത്. വരവില എന്നത് ആണുങ്ങൾക്ക് സ്വന്തം ജാതിയിൽ തന്നെ കല്യാണം കഴിക്കാനുള്ള ഇൻസെന്റീവ് ആണ്. സ്വന്തം ജാതിയിൽ കല്ല്യാണം കഴിച്ചാൽ മാത്രമേ അയാൾക്ക് ഭാര്യയുടെ സ്വത്ത് കൈവരൂ എന്നതാണ്. അതുകൊണ്ടാണ് പല വിപ്ലവകാരികളായ പുരോഗമന പുരുഷന്മാരും സ്വന്തം ജാതിയിൽ നിന്ന് തന്നെ വിവാഹം കഴിക്കുന്നതും. പഴയ ജാതി വ്യവസ്ഥയിൽ എന്ന പോലെ സ്ത്രീ ശരീരം തലമുറകളായി ശുദ്ധ രക്തത്തെ ഒഴുക്കാനുള്ള ഒരു ഉപകരണമായി നിലനിൽക്കുകയും ചെയ്തു. അതുകൊണ്ടാണ് പുരുഷന്മാരേക്കാൾ സ്ത്രീകൾ വ്യാപകമായി ഗർഭ നിരോധന ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നത്. 

ശ്രീനാരായണ ഗുരു

മൂന്നാമത്തെ കാര്യം, പിതൃ അധികാരത്തിന്റെ സ്വത്തുക്കളുടെ മേലുള്ള അവകാശവും കുടുംബ സ്വത്തുക്കൾ സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ എടുക്കാനുമുള്ള അധികാരവുമാണ്. കുടുംബ സ്വത്തുക്കൾ വിഹിതം വച്ചതിലൂടെ മരുമക്കത്തായ സ്ത്രീകൾക്ക് പലർക്കും സ്വത്തവകാശങ്ങൾ കിട്ടി. പക്ഷെ ക്രമേണ ഇത് കൈകാര്യം ചെയ്യാനുള്ള അധികാരം ചെറുപ്പക്കാരായ ആണുങ്ങൾക്ക് തന്നെ ആയിരുന്നു. ഇത് തെക്കേ ഇന്ത്യ മുഴുവൻ ഉള്ള പ്രതിഭാസമാണ്. കൂടാതെ മതം മാറിയ കുടുംബങ്ങൾക്ക് കുടുംബ സ്വത്തോ കുടുംബ സംരക്ഷണമോ ഉറപ്പിക്കും വിധമുള്ള അനന്തരാവകാശ നിയമങ്ങളെ തിരുവിതാംകൂറും കൊച്ചിയും ശക്തമായി എതിർത്തിട്ടുണ്ട്. 

ഗൃഹണീ പദം അലങ്കരിക്കുന്ന സ്ത്രീ 

വരേണ്യ സ്ത്രീയെ ആധുനികവൽക്കരിക്കുക എന്നാൽ ഗൃഹണീ പദം സ്വമനസാലെ സ്വീകരിക്കാൻ അവരെ പ്രാപ്തയാക്കുക എന്നതാണ്. എന്നാൽ അത് മാത്രമായിരുന്നില്ല. പിതൃദായത്തെയും സജാതീയ വിവാഹത്തെയും കൂടി അവർ സ്വമനസ്സാലെ സ്വീകരിക്കണം എന്നുള്ളതാണ്. അതിന്റെ ഭാഗമായാണ് പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകളുടെ പേരിൽ നോവലുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായത്. അപ്പോഴൊക്കെ വരേണ്യ സ്ത്രീകളുടെ സാമൂഹിക ഇടത്തെയും ശരീരപ്രയോഗ സാധ്യതയേയും വളരെ ചുരുക്കുന്നു എന്നുള്ളത് വ്യക്തമാണ്. അതുകൊണ്ട് ഫസ്റ്റ് ജനറേഷൻ ഫെമിനിസ്റ്റുകൾ പലരും അവർക്കു സ്വാതന്ത്ര്യം വേണം എന്ന് പറയുന്നുണ്ട്. പക്ഷെ  ‘യൂറോപ്പ്യൻ വനിതകളെപ്പോലെ ഉദ്യാനങ്ങളിൽ ഉലാത്താനോ പുരുഷന്മാരോട് സാമൂഹ്യമായി ഇടപെടാനോ നൃത്തം ചെയ്യാനോ വഴിവക്കിലെ കടകളിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ എന്നാണ് അവർ പറഞ്ഞത്. ശരീരം സമുദായ വൃത്തങ്ങൾക്കു പുറത്തു പോകരുത് എന്നുള്ളതായിരുന്നു അവരുടെയും ധാരണ. 

ഇതിന്റെ പ്രാധാന്യം നമ്മൾ ഒരിക്കലും മറക്കരുത്. അങ്ങനെ പരമ്പരാഗതമായി കൈവശം വച്ച സ്വത്തുക്കൾ സമുദായത്തിലെ പുരുഷന്മാരുടെ ഇടയിൽ സമമായി വീതിക്കണം എന്നുള്ളത് നടന്നു. എന്നാൽ മറുവശത്ത് ഈ സ്വത്തുക്കൾ ഈ സമുദായത്തിന്റെ പരിധിക്ക് അപ്പുറം പോകാത്ത വിധം സജാതീയ വിവാഹ രീതി ശക്തമാക്കി, സ്ത്രീകളെ അതാണ് ഉത്തമ സ്ത്രീത്വം എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി. അത് ലംഘിക്കുന്ന സ്ത്രീകളെ കഠിനമായി ശിക്ഷയ്ക്കുകയും ചെയ്‌തു. വി ടി ഭട്ടതിരിപ്പാട് അടക്കമുള്ളവർ അതിനു മുൻകൈ എടുത്തിട്ടുണ്ട്. നഴ്സിംഗ് ജോലി ചെയ്യുന്നവരെ മോശക്കാരായി കാണുന്ന രീതിയുടെ കാരണം അവർ സ്വന്തം  സമുദായത്തിന് പുറത്തുള്ള മനുഷ്യരെ പരിചരിക്കുന്നു എന്നുള്ളത് കൊണ്ടാണ്. അത് ഭരണകൂടം അംഗീകരിക്കുന്നതുകൊണ്ടാണ് അവർക്കു മതിയായ വേതനം നൽകാൻ സർക്കാരുകൾ ഇപ്പോഴും മുൻകൈ എടുക്കാത്തത്. സമുദായത്തിന്റെ നോട്ടത്തിനു പുറത്തേക്കു പോകുന്ന സ്ത്രീകളെ തങ്ങൾ പ്രോത്സാഹിപ്പിക്കില്ല എന്നുതന്നെയാണ് ഭരണകൂടത്തിന്റെയും നയം. 

V. T. Bhattathiripad's autobiography
വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ

വരേണ്യ കുടുംബങ്ങളിലെ മാറ്റങ്ങൾ 

1980 കൾ ആവുമ്പോഴേക്കും വരേണ്യ കുടുംബത്തിലെ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം തേടി ഗ്രാമീണ മേഖലകളിൽ സ്ഥാപിക്കപ്പെട്ട കോളേജുകളിൽ പോകാൻ തുടങ്ങുന്നു. ഉന്നത വിദ്യാഭ്യസം നേടി ശക്തമായ വ്യക്തിവൽക്കരണം സ്ത്രീകൾക്കിടയിലുണ്ടാകുന്നു. അതോടൊപ്പം കേരളം ക്രമേണ ഒരു പ്രവാസ ആശ്രിത സമൂഹമായി മാറുകയും ചെയ്യുന്നുണ്ട്. ഇത് കുടുംബത്തിന്റെ ധർമ്മത്തെ തന്നെ കാര്യമായി മാറ്റുന്നു. അവരുടെ വ്യക്തിവത്കൃതമായ സ്വത്വങ്ങൾ കുടുംബത്തിനുള്ളിൽ നിന്നും മറ്റു പലതും ആവശ്യപ്പെടാൻ തുടങ്ങുന്നു. അവർ പല രീതിയിൽ പല സമ്പ്രദായങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങുന്നു. പുരുഷന്റെ പരിഷ്‌കർത്താവ് എന്ന നിലയെ പലപ്പോഴും അംഗീകരിക്കാതെയും വരുന്നു. 

ഇതോടൊപ്പം പ്രവാസ ആശ്രിത കുടുംബങ്ങളിൽ കുട്ടികൾ വലുതായി കുടുംബത്തിന്റെ പിന്തുടർച്ച ഉറപ്പാക്കും എന്ന പ്രതീക്ഷയ്ക്ക്  മങ്ങലേൽക്കാൻ തുടങ്ങി. ആത്മ നിയന്ത്രണത്തിലൂടെ സ്വയം മാതൃകകളായ മാതാപിതാക്കളല്ല, നേരെ മറിച്ച് കുട്ടിയുടെ കഴിവുകളെ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച്  ആധുനിക മുതലാളിത്തത്തിനുവേണ്ടി കുട്ടികളെ സൂക്ഷ്മമായി രൂപപ്പെടുത്തുന്ന മാതാപിതാക്കളാണ് വരേണ്യ കുടുംബത്തിന്റെ കേന്ദ്രത്തിൽ ഇപ്പോൾ ഉള്ളത്. ഇതിനായി കുട്ടികളുടെ മേൽ സമ്മർദ്ദം ചെലുത്താനുള്ള ഉത്തരവാദിത്തം സ്ത്രീക്കാണ്. മദർ പി ടി എ ഒക്കെ വരുന്നത് ഇതിന്റെ ഭാഗമായാണ്. ഈ സ്ത്രീ വിദ്യാഭ്യാസം കുറഞ്ഞ പഴയ അമ്മയല്ല എന്നോർക്കണം. മദർ പി ടി എ ഇല്ലാതിരുന്ന തൊണ്ണൂറുകൾക്ക് മുൻപ് ഇത് ഏറ്റെടുത്തിരുന്നത് സ്കൂളുകൾ ആയിരുന്നു എന്നും. 

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോൾ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നു, ജനസംഖ്യ പരിണാമം പൂർത്തിയാവുന്നു. ഭാര്യ ഭർതൃ ബന്ധവും ഇതോടൊപ്പം വ്യത്യസ്തപ്പെട്ട് വരുന്നുണ്ട്. ഒന്നാമത് അത് സാമ്പത്തിക ബന്ധമാണ്. സ്ത്രീയുടെ വീട്ടിൽ നിന്നും ധനം കിട്ടിയാലും ഭാര്യ ഭർത്താവിനെ സാമ്പത്തികമായി ആശ്രയിക്കുന്ന സ്ഥാപനമാണ്. ഭർത്താവിന്റെ മേൽക്കയ്യിൽ മാത്രം ഉണ്ടായേക്കാവുന്ന വൈകാരികവും ആശയപരവുമായ സഹജീവിത സാധ്യത ഉൾക്കൊള്ളുന്ന സ്ഥാപനമാണ് പുതിയ മലയാളി കുടുംബം. അല്ലെങ്കിൽ കുട്ടികളെ വളർത്തുന്ന കൂട്ടുത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാവുന്ന സഹജീവിതം. ഇതിൽ ഏതെങ്കിലും ഒന്നാണ് സഹജീവിതത്തിന്റെ അടിത്തറ.

Nursing Professionals from Kerala
അംഗീകാരം തേടുന്ന നേഴ്സിങ് മേഖല

 ഭാര്യ വീട്ടുത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിന് പുറമെ ഭർത്താവിന് സൗന്ദര്യപരമായ ആനന്ദമേകി കുടുംബത്തെ കെട്ടുറപ്പുള്ളതാക്കി മാറ്റണം എന്നുള്ളത് വളരെ വ്യാപകമാണ്. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ തൊഴിൽ പ്രവേശന സാധ്യത കമ്മിയായി തന്നെ തുടരുകയും വരേണ്യ കുടുംബത്തിന്റെ ആദ്യം പറഞ്ഞ അധികാരകേന്ദ്രീകരണ സ്വഭാവത്തിൽ കാര്യമായ മാറ്റം ഇന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിലേക്ക് സ്ത്രീകൾ കടന്നതോടെ പരിഷ്ക്കർത്താവായ ഭർത്താവിനെ ആശ്രയിക്കാനുള്ള പ്രേരണ കുറഞ്ഞു വരികയാണ് ഉണ്ടായത്. അതോടൊപ്പം സ്ത്രീകളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന വിവര സാങ്കേതിക വിദ്യയും ഡിജിറ്റൽ ഇടങ്ങളും ഒക്കെ വ്യാപകമാവുന്നു. വീട്ടിൽ ലഭിച്ചിരുന്ന സേവനങ്ങൾ പലതും വിപണിവൽക്കരിക്കപ്പെടുന്നത് കൊണ്ടും കുട്ടികളെ വളർത്താൻ സ്ഥാപനങ്ങൾ ഉയർന്നു വന്നതുകൊണ്ടും കുട്ടികളെ ഒരുമിച്ചു വളർത്തുന്ന സഹജീവിത സാധ്യത ഭാര്യ ഭർത്താക്കന്മാർക്കിടയിൽ കുറഞ്ഞ് വന്നു. ഇത് ഒരുപാട് സംഘർഷങ്ങൾ കുടുംബങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക ആശ്രിതത്വം എന്ന കാരണം കൊണ്ട് മാത്രം ഭാര്യമാർ ഭർത്താക്കന്മാരേയും തിരിച്ച് വയോജന സേവനങ്ങളും വൃദ്ധ പരിപാലനവും ചെലവേറിയതും അപരിചിതമായതും കൊണ്ട് ഭർത്താക്കന്മാർ ഭാര്യമാരെയും സഹിക്കുകയും ചെയ്യുന്നു. ഇത്തരം കുടുംബങ്ങൾ ധാരാളം ഉണ്ട്. 

 പ്രബല സമുദായങ്ങളും കുടുംബവും 

അതുപോലെ ഏറെക്കുറെ ശക്തമായി നിൽക്കുന്ന ഒന്നാണ് കേരളത്തിലെ പല പ്രബല സമുദായങ്ങൾ. കേരളത്തിൽ ഇടതുപക്ഷം ഇത്രയൊക്കെ വലുതായിട്ടും മറ്റൊരു സാമൂഹ്യ ഭാവനയൊന്നും ഉയർത്താൻ അതിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു നമ്മൾ ഒക്കെ ഈ യോഗത്തിനു ശേഷം തിരിച്ചു പോകുന്നത് ജാതിയിലും മതത്തിലും പുരുഷാധികാരത്തിലും ഒക്കെ ഉറച്ചു നിൽക്കുന്ന കുടുംബത്തിലേക്ക് തന്നെയാണ്. അതിന് പുറത്തുള്ള ഇടങ്ങളൊന്നും കേരളത്തിൽ കാര്യമായി വളർന്നിട്ടില്ല. യുറോപ്പിലൊക്കെ അസംതൃപ്തരായ പങ്കാളികൾ അവർക്കിടയിലെ പ്രശ്നം പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ മറ്റൊരു പങ്കാളിയെ സ്വീകരിക്കാൻ സത്യസന്ധത കാണിക്കും. ഇവിടെ ജാതി മേൽക്കായ്മയുടെ മൂല്യങ്ങളെ കൈവിടാൻ കഴിയാത്തത് കാരണം അതിനു മുതിരാറില്ല. 

 ദേശാന്തര ഗമനം കാരണം ഇവിടെ നിലനിൽക്കുന്ന സമുദായങ്ങൾക്കപ്പുറവും ജാതി മത പരിഗണകൾക്കപ്പുറവും പുതിയ സമുദായങ്ങൾ വളരുന്നുണ്ട്. മനുഷ്യർ പല ദേശങ്ങളിലായി ചിതറിക്കിടക്കുന്നതാണ് സമുദായ ശക്തികൾക്ക് ഭയം ജനിപ്പിക്കുന്നത്. അല്ലാതെ കുടുംബങ്ങളുടെ തകർച്ചയല്ല. അതോടൊപ്പം സമുദായ ശക്തികൾ പലിശയ്ക്ക് സാമ്പത്തിക വായ്പ്പയൊക്കെ നൽകുന്ന കോർപ്പറേറ്റുകളായി മാറുകയും ചെയ്യുന്നുണ്ട്. അങ്ങനെ അവർ ഋണ മുതലാളിത്തത്തിന്റെ ഭാഗമാവുകയാണ്. അതുകൊണ്ട് സമുദായ അതിർത്തികളെ പൊലീസിങ് ചെയ്യാനുള്ള ശേഷി അവർക്കില്ല. അതുകൊണ്ടു അത്തരം ജോലി അവർ സംഘപരിവാറിന് കൈമാറുന്നു. ലൗ ജിഹാദ് എന്ന വ്യവഹാരം സമുദായ അതിർത്തികൾക്കപ്പുറം കുടുംബങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പോലീസിങ്ങിന്റെ ഭാഗമാണ്. സമുദായ അധികാരികളും തീവ്ര വലതുപക്ഷവുമായുള്ള യോജിപ്പിന്റെ കാര്യം അതാണ്. 

അവരേണ്യ കുടുംബങ്ങളിൽ എന്താണ് സംഭവിക്കുന്നത്

സമുദായവും അണുകുടുംബവും രുപീകരിച്ച് ഭരണകൂടത്തിൽ നിന്ന് വിഭവങ്ങൾ നേടിയെടുത്ത് സ്വയം ശക്തമാകുന്ന സവർണ്ണ ചരിത്രമല്ല അവരേണ്യ കുടുംബങ്ങൾക്കുള്ളത്. അതിന്റെയെല്ലാം തിരസ്‌ക്കാരത്തിന്റെ ചരിത്രമാണ്. 1950 വരെയെങ്കിലും തൊഴിലാളി സ്ത്രീകൾ പണിയെടുക്കാൻ പാടങ്ങളിൽ പോകുന്നവരാണ്. അവരെ വീട്ടമ്മമാരാക്കാൻ പറ്റില്ല. ക്രമേണ തൊഴിലാളി സ്ത്രീകളുടെ വരുമാനം രണ്ടാം വരുമാനമായി മാറുന്നുണ്ട്. അവരുടെ കഠിനമായ ജോലിയെ വളരെ ലഘുവായിട്ടുള്ളതായാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനം ആണ് അവർക്ക് ലഭിച്ചത്. അതേസമയം ആയാസം കുറഞ്ഞ ജോലിക്കും പുരുഷന് ലഭിച്ചത് വർധിച്ച കൂലിയും.1980 കളിൽ പരമ്പരാഗത വ്യവസായങ്ങൾ തകരുന്നതോടെ തൊഴിലാളി സ്ത്രീകൾ കൂട്ടത്തോടെ തൊഴിൽ നഷ്ടപ്പെട്ട് അസംഘടിത അനൗപചാരിക മേഖലകളിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് തൊഴിലാളികൾക്കിടയിൽ സ്ത്രീധനം കാര്യമായി വരുന്നത്. 

തൊണ്ണൂറുകൾ ആവുമ്പോഴേക്കും ഗൾഫിൽ നിന്നും പണം വരുന്നതോടെ ഈ കുടുംബങ്ങളിൽ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. സവർണ്ണ കടുംബങ്ങൾ ഈ വരുമാനം പണപ്പെരുപ്പം അധികം ബാധിക്കാത്ത സ്വർണ്ണം, റിയൽ എസ്റ്റേറ്റ് എന്നിവയിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. കൂലി കൂടുതൽ കിട്ടുന്നുണ്ടെങ്കിലും പണപ്പെരുപ്പം കാരണം സാധാരണ തൊഴിലാളികൾക്ക് വരുമാനം മതിയാവാതെ വരികയുമായിരുന്നു. ഉദാരവൽക്കരണത്തെ തുടർന്ന് ജീവിത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചുമുള്ള നമ്മുടെ ധാരണ തന്നെ മാറി മറിയുന്നു. കുടുംബ ജീവിതം നയിക്കുന്നത് വളരെ ചെലവേറിയ ഒന്നായി മാറുന്നു. തൊണ്ണൂറുകളിലാണ് ആരോഗ്യവും വിദ്യാഭ്യാസവും നമ്മൾ സാമൂഹിക മേഖലയിൽ നിന്നും വിപണി മേഖലയിലേക്ക് മാറ്റുന്നത്. അതോടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവും വളരെയധികം വർധിക്കുന്നു.

 ഈ പ്രതിസന്ധി അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് കുടുംബ ശ്രീ വരുന്നത്. ഇടത്തരം കടുംബങ്ങളിലെ പ്രതിസന്ധിയാണ് കുടുംബ ശ്രീ യിലേക്ക് സ്ത്രീകളെ ഇത്രയധികം ആകർഷിച്ചത്. എന്നാൽ ഇപ്പോൾ കുടുംബ ശ്രീക്ക് പരിഹരിക്കാനാവാത്ത പ്രതിസന്ധിയാണ് അവിടെയുള്ളത്. ഭീകരമായി പലിശ പിരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ കുടുംബ ജീവിതത്തിന്റെ അടിത്തറ ഇളക്കിക്കൊണ്ടിരിക്കുകയാണ്. തീർച്ചയായും കുടുംബ ശ്രീ വഴി ലഭിക്കുന്ന പണം സ്ത്രീകളുടെ കുടുംബത്തിനകത്തെ സ്ഥാനത്തിന് മാറ്റം വരുത്തുന്നുണ്ട്. അതേസമയം അമിതമായ അധ്വാനത്തിലൂടെ സ്ത്രീകൾ കുടുംബങ്ങളെ താങ്ങി നിർത്തേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. ഇങ്ങനെ വൈരുധ്യങ്ങൾ നിറഞ്ഞ ശാക്തീകരണമാണ് ഭൂരിപക്ഷം ഇടത്തരം ദരിദ്ര കുടുംബങ്ങളിൽ നടക്കുന്നത്. സവർണ്ണ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടിയതോടെ പിതൃ മേധാവിത്വത്തെ എതിർക്കാൻ ശ്രമിക്കുന്ന ഒരു കാഴ്ചയും നമുക്ക് കാണാം. ഇതിന് ഇടയ്ക്ക് നിൽക്കുന്ന സ്ത്രീകളാണ് തങ്ങളുടെ അവകാശങ്ങൾക്കായി സമരമുഖത്തേക്ക് വരുന്നത്. ഇതൊക്കെ മനസ്സിൽ വച്ചുകൊണ്ടു വേണം നമ്മൾ ഭാവിയെക്കുറിച്ചു ചിന്തിക്കാൻ. 

(അവസാനിച്ചു )

J Devika

J Devika

എഴുത്തുകാരിയും പരിഭാഷകയും അധ്യാപികയുമാണ് ജെ ദേവിക. തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസർ ആയ ദേവിക ചരിത്രം, സാമൂഹിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, വികസന പഠനങ്ങൾ, സാഹിത്യ പഠനങ്ങൾ തുടങ്ങിയ ജ്ഞാന രംഗങ്ങളിൽ ഗവേഷണം നടത്തുന്നു. ഇംഗ്ളീഷിലും മലയാളത്തിലും നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹ്യ ശാസ്ത്ര കൃതികൾ മലയാളത്തിൽ നിന്ന് ഇംഗ്ളീഷിലേക്കും ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്കും പരിഭാഷ ചെയ്യുന്നു.

View All Articles by J Devika

Share Article
Whatsapp Email