ദേശീയപ്രസ്ഥാനം പുറന്തള്ളിയ ബഹുസ്വരത

ദേശീയപ്രസ്ഥാനം പുറന്തള്ളിയ ബഹുസ്വരത

ദേശീയതാവിമർശനം എന്നനിലയിൽ മലയാളഗവേഷണത്തിൽ ശ്രദ്ധേയമായ ഗവേഷണപ്രബന്ധങ്ങളിൽ ഒന്നാണ് ഇ. രതീഷിന്റെ ‘ഇന്ത്യൻ സാംസ്‌കാരികദേശീയവാദവും മലയാളവിമർശനവും: തെരഞ്ഞെടുത്ത പാഠങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം'(2022 ). കോഴിക്കോട് സർവകലാശാലയിലെ മലയാള-കേരളപഠനവിഭാഗത്തിൽ പ്രസീത പി. യുടെ മാർഗദർശനത്തിൽ സമർപ്പിച്ച പ്രബന്ധമാണിത്. പ്രബന്ധത്തിന്റെ സവിശേഷതകളെയും ഉള്ളടക്കത്തെയും വിമർശനാത്മകമായി വിശകലനം ചെയ്യുകയാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ അധ്യാപകനായ ഡോ. രാധാകൃഷ്ണൻ ഇളയിടത്ത്.

ഇന്ത്യൻ സാംസ്‌കാരികദേശീയവാദവും മലയാളവിമർശനവും- ഭാഗം ഒന്ന്

തീവ്രഹിന്ദുത്വത്തിന്റെ സമകാല അപകടങ്ങളിൽ നിന്നുകൊണ്ടാണ് ഇ. രതീഷിന്റെ ‘ഇന്ത്യൻ സാംസ്‌കാരികദേശീയവാദവും മലയാളവിമർശനവും: തെരഞ്ഞെടുത്ത പാഠങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം’ എന്ന പ്രബന്ധം അതിന്റെ പരിസരത്തെ രൂപപ്പെടുത്തുന്നത്. രാഷ്ട്രീയ ഹിന്ദുത്വത്തിലേക്കും സാംസ്‌കാരിക ഹിന്ദുത്വത്തിലേക്കും ആവശ്യാനുസരണം പരിണമിക്കുന്ന പ്രത്യയശാസ്ത്രമാണ് സാംസ്‌കാരിക ദേശീയവാദം. സാംസ്‌കാരിക ദേശീയതയുടെയും ഹൈന്ദവതയുടെയും താല്പര്യങ്ങളെ പ്രതിരോധിച്ച ഒരു ധാര എക്കാലത്തും ഇന്ത്യയിലുണ്ടായിരുന്നു എന്ന് പ്രബന്ധം വാദിക്കുന്നു. ഈ ധാരയെ നിലനിർത്തേണ്ടത് അക്കാദമികമായ സമകാലിക ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ ബഹുസ്വരത പ്രധാനമാണ്. ഒഴിവാക്കലിലല്ല, ഉൾക്കൊള്ളലിലാണ് അതിന്റെ കാമ്പ് എന്ന് ഉറപ്പിക്കേണ്ടതുണ്ട്.

ചരിത്രവിജ്ഞാനീയത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഒരു പ്രതിചരിത്രനിർമ്മിതിക്കാണ് പ്രബന്ധം ശ്രമിക്കുന്നത്. പ്രതിചരിത്രനിർമ്മിതിയിൽ ഇന്ത്യയുടെ പ്രാചീന-മധ്യകാലചരിത്രവും ദേശീയതയുടെ സംവാദ-സമരമുഖങ്ങളും വിമർശനാത്മകമായി തെളിഞ്ഞുവരുന്നു. കീഴാള ബഹുജനപോരാട്ടങ്ങളെ ദത്തകേന്ദ്രിതമായി പ്രബന്ധം അവതരിപ്പിക്കുന്നു. ചരിത്രനിർമ്മിതിക്കായി കൊച്ചുകൊച്ചുസമരങ്ങളെയും തമസ്‌കരിക്കപ്പെട്ട ഓർമ്മകളെയും പ്രബന്ധം ഉപയോഗപ്പെടുത്തുന്നു. ദളിത് ചരിത്രരചനയിൽ നിലവിലുള്ള ഒരു പ്രതിസന്ധി പരിഹരിക്കുക കൂടിയാണ് ഈ നിലയിൽ പ്രബന്ധം.

Dr. E Ratheesh  Assistant professor, School of creative writing , Malayalam University, Tirur
തിരൂർ മലയാളം യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ ഡോ. ഇ രതീഷ്

ദേശവും ദേശീയതയും – സങ്കല്പനവ്യക്തതകൾ

വിവരണാത്മകവും വിമർശനാത്മകവുമാണ് പ്രബന്ധം. പ്രബന്ധത്തിന്റെ സങ്കല്പനവ്യക്തത മാതൃകാപരമാണ്. ദേശത്തെയും ദേശീയതയെയും പ്രബന്ധം നിർവചിക്കുന്നത് നോക്കുക. ‘ദേശം (Nation) ഒരു വസ്തുനിഷ്ഠ യാഥാർത്ഥ്യമാണ്. അത് വംശം, ഭൂപ്രകൃതി, ഭാഷ, ചരിത്രം, അതിർത്തികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഒറ്റയ്ക്കും മറ്റു ചില ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഇതര ദേശങ്ങളുമായി വ്യത്യാസപ്പെട്ടും നിൽക്കുന്നു. ഈ നിലയ്ക്ക് രൂപപ്പെടുന്ന ദേശത്തിന്റെ മേൽപ്പറഞ്ഞ ഘടകങ്ങളെ പരിരക്ഷിക്കുന്നതിന് വേണ്ടി മറ്റ് രാജ്യങ്ങളുമായി സംഘർഷത്തിലോ, മത്സരത്തിലോ ഏർപ്പെട്ടിരിക്കുമ്പോഴാണ് ദേശീയത (Nationalism) രൂപപ്പെടുന്നത്. അതായത് ദേശത്തിനുവേണ്ടിയുള്ള സിദ്ധാന്തമാണ് ദേശീയത.”(2022:17)

പതിനെട്ടാം നൂറ്റാണ്ടോടെ രൂപപ്പെടുന്ന ദേശീയത എന്ന ആശയം ആധുനികതയിലെ മറ്റ് ആശയങ്ങളോട് ബന്ധപ്പെട്ട് നിലനിൽക്കുന്നു. സാമ്രാജ്യത്വത്തിന്റെ സന്ദർഭത്തിൽ വിമോചനപരമാവുമ്പോൾ തന്നെ വംശീയത അതിനകത്ത് നിലനിൽക്കുന്നു. ആർഷവും സനാതനവുമായ പാരമ്പര്യം ദേശീയതയുടെ ഉള്ളടക്കമായി ആവിഷ്‌കരിക്കപ്പെട്ട സന്ദർഭത്തിൽ അതിനോടുള്ള എതിരിടലുകളും ഇന്ത്യയിൽ ഉണ്ടായി. ഈ നിലയിൽ സാമ്യതകളുടെയും വ്യത്യാസങ്ങളുടെയും ദാർശനികരൂപമാണ് ദേശീയത. വിവിധ ചിന്താധാരകളും അതിനകത്തെ അധീശതകളും വിമർശാത്മക പ്രതിധാരകളും ഉള്ളടങ്ങുന്ന ബൃഹദ്പ്രത്യയശാസ്ത്രയായി ദേശീയതയെ മനസ്സിലാക്കാം.

ദേശീയത സംബന്ധിച്ച വ്യത്യസ്ത കാഴ്ചപ്പാടുകളെ പ്രബന്ധം പരിശോധിക്കുന്നു. ഇന്ത്യൻ ദേശീയതാപഠിതാക്കളിൽ ശ്രദ്ധേയനായ ജി. അലോഷ്യസിന്റെ നിരീക്ഷണങ്ങളെയും രാഷ്ട്രീയദേശീയത (Political Nationalism) എന്ന പരികല്പനയെയും പ്രബന്ധം പിൻപറ്റുന്നു. ദേശീയതയുടെ രൂപാത്മകവിശകലനങ്ങൾ അതിനെ പാശ്ചാത്യ കണ്ടുപിടുത്തമാക്കുകയായിരുന്നു. സംസ്‌കാരവും അധികാരവും തമ്മിലുള്ള പാരസ്പര്യത്തെ മുൻനിർത്തുമ്പോൾ അതിന്റെ ഉള്ളടക്കം പ്രധാനമാവുന്നു. ഇന്ത്യയിൽ താഴ്ന്ന നിലയിൽ മാത്രമാണ് ദേശീയതയുടെ ആവിഷ്‌കാരങ്ങൾ നടന്നതെന്നും അത് വിദേശരാഷ്ട്രങ്ങളിൽ നിന്ന് സ്വാധീനമുൾക്കൊണ്ടുവെന്നും കോളനി പൂർവ്വ ഇന്ത്യയിലെ വൈരുദ്ധ്യങ്ങളെ പരിഹരിക്കാൻ കോളനിവൽക്കരണത്തിന് സാധിച്ചില്ലെന്നും അലോഷ്യസ് പറയുന്നു. ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കൾക്കോ ബ്രിട്ടീഷുകാർക്കോ ഇന്ത്യയിലെ ബഹുമുഖ മുന്നേറ്റങ്ങളെ തിരിച്ചറിയാനായില്ല. ബ്രിട്ടീഷുകാരുടെ വികസന സങ്കല്പങ്ങൾ സാമുദായിക വൈവിധ്യങ്ങളെ കണ്ടില്ലെന്ന് നടിച്ച് അവരുടെ പ്രശ്‌നങ്ങളെ സാമുദായികപ്രശ്‌നങ്ങളാക്കി ചുരുക്കി. ഇത്തരം മുന്നേറ്റങ്ങളെ മുൻനിർത്തി പ്രധാനമാകുന്ന സങ്കല്പനമാണ് രാഷ്ട്രീയദേശീയത.

Prof G Aloysius
പ്രൊഫ. ജി. അലോഷ്യസ്

സാഹോദര്യദേശീയതയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നതിന് സിസെക്കിന്റെ പ്രത്യയശാസ്ത്ര സങ്കല്പനങ്ങളെ പ്രബന്ധം ഉപയോഗിക്കുന്നു. അധികാരവ്യവസ്ഥകളോടുള്ള സാധാരണ മനുഷ്യന്റെ പ്രതികരണമായി സിസെക്ക് പ്രത്യയശാസ്ത്രത്തെ കാണുന്നു. മനുഷ്യഭാവനകളോട് തട്ടിച്ചുകൊണ്ട് ഭരണകൂടകേന്ദ്രിതമായല്ലാതെ മനുഷ്യരെ നേരിട്ട് അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങൾ സിസെക്കിൽ കാണാം. പ്രത്യയശാസ്ത്രം കപടാവബോധമാണെന്നും അധീശവർഗ്ഗത്തിന്റെ ആശയമാണെന്നും ഉള്ള കാഴ്ചപ്പാടിനെ തിരുത്തുന്നു അദ്ദേഹം. എതിരിടുന്ന ഭാവനകളാൽ നിർമ്മിതമായ യാഥാർത്ഥ്യമാണ് പ്രത്യയശാസ്ത്രം എന്ന് അദ്ദേഹം കരുതുന്നു.

Slavoj Zizek
സ്ലാവോയ് സിസെക്

സാംസ്‌കാരികദേശീയതയും ഹിന്ദുത്വവും

ദേശീയതയിൽ സംസ്‌കാരത്തെ കേന്ദ്രീകരിച്ചുള്ള രണ്ട് വിരുദ്ധ ചിന്താപാരമ്പര്യങ്ങളെ പ്രബന്ധം വിശകലനം ചെയ്യുന്നു. ബ്രിട്ടീഷ് ഭരണശക്തികളും ഉപരിവർഗ്ഗപ്രതിനിധികളും യൂറോപ്യൻ ഓറിയന്റലിസ്റ്റുകളും ജർമൻ ഇൻഡോളജിസ്റ്റുകളും ആദ്യകാല ചരിത്രകാരന്മാരും ഉൾക്കൊള്ളുന്നതാണ് സാംസ്‌കാരിക ദേശീയ ധാര. വൈവിധ്യങ്ങളെ ഒറ്റ വീക്ഷണത്തിലൂടെ ആവിഷ്‌കരിക്കുന്ന മാനകീകരണത്തിന്റെ വഴി ഇവരിൽ കാണാം. പരിഷ്‌കരണത്തിലും സംസ്‌കാരത്തെ ഇവർ ചലനരഹിതമായി പ്രതിഷ്ഠിക്കുന്നു. ബ്രാഹ്മണ്യ ആഖ്യാനങ്ങളെ അധികരിച്ചുകൊണ്ട് ഈ ധാര ബഹിഷ്‌കൃതരെയും മർദ്ദിതരെയും ഒഴിവാക്കുന്നു. സംസ്‌കാരത്തിന്റെ ബഹുവിധ വഴികൾ തമസ്‌കരിച്ച രൂപപ്പെടുന്ന ഒന്നാണിത്. ജാതി പോലുള്ള പീഡനത്തെ ഈ ധാര കണക്കിലെടുക്കുന്നില്ല.

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ആധിപത്യങ്ങളെ ഉൾക്കൊണ്ട് ഈ ധാരയിലൂടെ സാംസ്‌കാരിക ദേശീയവാദം രൂപപ്പെട്ടു. ആധുനിക പൂർവ്വ-ആധുനിക സന്ദർഭത്തിൽ അധികാരം കയ്യാളിയിരുന്ന അധീശവിഭാഗങ്ങൾ അവരുടെ പാരമ്പര്യങ്ങളെ ദേശീയതയുടെ സന്ദർഭത്തിലും മികച്ചതായി ആവിഷ്‌കരിച്ചു. അനന്യവും ഉന്നതവുമായ സംസ്‌കാരം ഇങ്ങനെ നിർമിക്കപ്പെട്ടു. അപരമാതൃകകളെ സൃഷ്ടിച്ചും നിരവധിയായവയെ ബഹിഷ്‌കരിച്ചുമാണ് ഈ പൊതുമാതൃക നിർമ്മിക്കപ്പെടുന്നത്. ഇന്ത്യൻജനതയെ മതാത്മകമാക്കുന്ന സാംസ്‌കാരിക ദേശീയതയുടെ രൂപീകരണം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഓറിയന്റലിസ്റ്റുകൾക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും ലഭിച്ച പ്രമാണങ്ങൾ ബ്രാഹ്മണ മേൽക്കോയ്മയുടെതായിരുന്നു. ഇവരുടെ ഇടപെടലുകളിലൂടെയാണ് ഇന്ത്യക്കാർക്ക് ഇന്ത്യയെ മനസ്സിലാക്കുന്നതിനുള്ള അവബോധപരിസരം സൃഷ്ടിക്കപ്പെടുന്നത്. ദേശീയസംസ്‌കാര മാതൃക ഹിന്ദുത്വപുനരുത്ഥാനത്തിന്റേതായി മാറുന്നു. ഇത്തരം മാതൃകകൾക്ക് ലോകസാഹചര്യത്തിലെ വംശീയസിദ്ധാന്തങ്ങളുടെ രൂപീകരണത്തോടുള്ള ബന്ധവും പ്രധാനമാണ്.

പതിനെട്ടാം നൂറ്റാണ്ട് അവസാനത്തിൽ ബംഗാൾ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക ദേശീയത ശക്തമായി. ദേശീയപ്രസ്ഥാനങ്ങളും നേതാക്കളും സാഹിത്യവും കലയും ചരിത്രവും ഇതിൽ പങ്കുവഹിച്ചു. ലിബറൽ ദേശീയനേതാക്കൾ സാംസ്‌കാരിക ദേശീയതയെ വിമർശനരഹിതമായി പിൻപറ്റിയപ്പോൾ മതരാഷ്ട്രവാദികൾ അതിനെ അക്രമോൽസുകമായി വളർത്തി. സാംസ്‌കാരിക ദേശീയതയുടെ ആശയസമുച്ചയത്തിൽ ജാതിമതദ്വേഷവും സ്ത്രീ-ദളിത് വിരുദ്ധതയും ശാസ്ത്രനിരാകരണവും ബ്രാഹ്മണമേൽക്കോയ്മയും ഉൾച്ചേരുന്നു.

ആധുനികതയോടുള്ള അഭിമുഖീകരണത്തിലാണ് ഹിന്ദുത്വത്തിന് ഭിന്ന വ്യാഖ്യാനങ്ങൾ ഉണ്ടാവുന്നത്. 1920-കളിൽ ഗാന്ധിയുടെ സ്വാധീനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനകീയമാകുന്നതിനു സമാന്തരമായി ഹിന്ദുദേശീയപ്രസ്ഥാനവും വികസിക്കുന്നു. വംശീയ ദേശീയതയെ തത്വപ്രമാണമായി ഹിന്ദുത്വദേശീയവാദികൾ കണ്ടു. ദുരാചാരങ്ങളെ തള്ളിക്കളഞ്ഞ് സനാതനത്വത്തെ ഹിന്ദുമതത്തിന്റെ അകമ്പായി ആരോപ്പിക്കുന്ന നിലപാട് രാജാറാം മോഹൻ റോയിയിൽ കാണാം. റോയിയുടെ ബ്രഹ്മസമാജം മനുഷ്യന്റെ ആത്മത്തിനകത്ത് തന്നെയാണ് ബ്രഹ്മം കുടിയിരിക്കുന്നതെന്ന് കണ്ട് ദൈവത്തിനും മനുഷ്യനും ഇടയിലെ ഇടനിലയെ നിരാകരിച്ചു.

ഹിന്ദുത്വവാദത്തിന്റെ ചരിത്രത്തെ പറയുമ്പോൾ ആര്യസമാജം (1875), ഹിന്ദുസഭ (1999), ഹിന്ദു സംഘാതൻ (1915), രാഷ്ട്രീയ സ്വയംസേവക സംഘം (1925), ജനസംഘം (1951) തുടങ്ങിയ സംഘടനകളെയും ദയാനന്ദ സരസ്വതി, വിവേകാനന്ദൻ, അരബിന്ദൻ, സവർക്കർ എന്നീ ചതുഷ്ടയത്തെയും പ്രബന്ധം സൂചിപ്പിക്കുന്നുണ്ട്. രാജാറാം മോഹൻ റോയിക്കുശേഷം ബ്രഹ്മസമാജത്തെ നയിച്ച കേശവചന്ദ്രസെനും ദയാനന്ദ സരസ്വതിയും വേദങ്ങളുടെ ആധികാരികതയ്ക്ക് പ്രാധാന്യം നൽകി. ആര്യാവർത്തമായിരുന്നു ദയാനന്ദസരസ്വതിയുടെ ആദർശരാഷ്ട്രം. ദയാനന്ദ സരസ്വതി ശൂദ്രർക്ക് വിദ്യാഭ്യാസം വേണമെന്ന് വാദിക്കുമ്പോഴും വർണ്ണവ്യവസ്ഥയെ തള്ളിപറഞ്ഞില്ല. കബീറിനെയും ഗുരുനാനാക്കിനെയും അദ്ദേഹം വിമർശിച്ചു.

ഇന്ത്യകാർക്കിടയിൽ പുരുഷത്വബോധം ജനിപ്പിക്കലാണ് അടിമത്വത്തിൽ നിന്നുള്ള മോചനത്തിന്റെ വഴിയെന്ന് അരബിന്ദൻ കരുതി. ദേശീയമായ ഉണർവ് മതപരമായ ഉയർച്ചയില്ലാതെ സാധ്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വിവേകാനന്ദനാകട്ടെ, ജാതിതിരസ്‌കാരമാണ് ഇന്ത്യയുടെ പതനത്തിന് കാരണമെന്ന് പറഞ്ഞു. ജാതി വ്യക്തിക്ക് തന്റെ പ്രകൃതി ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു. ബ്രാഹ്മണത്വത്തെ മാനവംശത്തിന്റെ ആദർശമായി കണ്ട് സംസ്‌കൃതനിരാസത്തെ കൊടിയ പാപമായി കരുതുന്നു വിവേകാനന്ദൻ. അതിന്റെ അടിസ്ഥാനത്തിൽ രാമാനുജനും കബീറും ബുദ്ധനും അദ്ദേഹത്തിന് കാപട്യമുള്ളവരായി.

ആര്യൻ, ആര്യവൃത്തം, ആർഷം, സനാതനം, ഭാരതവർഷം, അഖണ്ഡഭാരതം തുടങ്ങിയ സങ്കൽപ്പങ്ങളും ഭൂമിശാസ്ത്രഭാവനകളും കൊണ്ടാണ് സാംസ്‌കാരിക ദേശീയതയിലെ ഹിന്ദുത്വദേശനിർമ്മിതി സാധ്യമാക്കുന്നത്. ഏകസ്വരമായ ഘടകങ്ങളെ പൊതുഘടകങ്ങളാക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടന്നത്. പൗരസ്ത്യർക്ക് ചരിത്രമില്ല എന്ന സാമ്രാജ്യത്വ ചരിത്രരചയിതാക്കളുടെ വീക്ഷണത്തോടുള്ള എതിർനില കൂടിയായിരുന്നു ഇത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഹിന്ദുദേശീയത മൂർത്തമായ രാഷ്ട്രീയ രൂപം കൈവരിച്ചു.

ബാലഗംഗാധര തിലകന്റെ മരണശേഷം 1920-കളോടെ ഗാന്ധിയുടെ സ്വാധീനം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ശക്തമായിരുന്നു. സത്യം, അഹിംസ എന്നീ മുദ്രാവാക്യങ്ങളെ മുൻനിർത്തിയുള്ള അധിനിവേശവിരുദ്ധത ഗാന്ധിജി പ്രാവർത്തികമാക്കി. കൗശലപൂർവ്വം കോൺഗ്രസിനുള്ളിൽ അനുനയിക്കപ്പെട്ടിരുന്ന ഹിന്ദുമഹാസഭ 1930-ഓടുകൂടി തീവ്രമതാത്മക സ്വഭാവമുള്ള സ്വതന്ത്ര സംഘടനയായി. ബ്രാഹ്മണ്യത്തിന്റെ ഹിംസയെ തിരിച്ചറിയാത്ത സാഹിത്യപൊതുമണ്ഡലം സാംസ്‌കാരിക ദേശീയതയുടെ കവചമായി. സംസ്‌കാരത്തിന്റെ അധീശത സംബന്ധിച്ച സംവാദങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായിപോലും ഉണ്ടായില്ല. ഹിന്ദുസംസ്‌കാരത്തെ മതസംസ്‌കാരമായി ഗാന്ധിയും ഭൂമിശാസ്ത്രപരമായി സവർക്കറും വികസിപ്പിച്ചു. സാർവദേശീയ രാഷ്ട്രീയചലനങ്ങളുടെ സ്വാധീനം ഇതിനുണ്ടായിരുന്നു.

തീവ്രമതാത്മകതയെ രാഷ്ട്രീയത്തിൽ കലർത്തി സവർക്കർ ഹിന്ദുത്വദേശീയതയ്ക്ക് ശക്തി നൽകി. മുസ്ലീങ്ങളെ പ്രതിസ്ഥാനത്തുനിർത്തുന്ന ഹിന്ദുരാഷ്ട്രസങ്കല്പമായിരുന്നു അദ്ദേഹത്തിന്റേത്. പശുക്കളുടെയും ബ്രാഹ്മണരുടെയും വേദശാസ്ത്രങ്ങളുടെയും പരിരക്ഷ അദ്ദേഹം പ്രധാനമായി കണ്ടു. 1930-കളുടെ അവസാനത്തോടെ സവർക്കർ ഹിന്ദുമഹാസഭയെ നയിക്കുന്നു. അദ്ദേഹത്തിന്റെ ‘ഹിന്ദുത്വ: ആരാണ് ഹിന്ദു’ എന്ന കൃതിയിലൂടെ ഹിന്ദുരാഷ്ട്രസങ്കല്പം ശക്തിപ്പെട്ടു. സവർക്കറുടെ തുടർച്ചയായ ഗോൾവാൾക്കർ ദേശീയവാദത്തിന്റെ കുറവാണ് ഇന്ത്യയുടെ തകർച്ചയുടെ കാരണമെന്ന് കരുതി. അദ്ദേഹത്തിന്റെ വിചാരധാര മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ തുടങ്ങിയവരെ ആന്തരിക ഭീഷണികളായി കണ്ടു. ആര്യബ്രാഹ്മണ വംശീയതയിൽ അധിഷ്ഠിതമായി ഹിന്ദുത്വരാഷ്ട്രം പടുത്തുയർത്തുക എന്ന ഉദ്ദേശലക്ഷ്യങ്ങളാണ് സംഘപരിവാർ സംഘടനകൾക്കുള്ളത്.

ഹിന്ദുദേശീയതയെ ശക്തമാക്കിയ അച്ചടിസംസ്‌കാരത്തെ ഗീതാപ്രസ്സിന്റെയും കല്ല്യാൺ മാസികയുടെയും പ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തി പ്രബന്ധം പരിശോധിക്കുന്നു. കച്ചവടവും മതവും ധ്രുവീകരണരാഷ്ട്രീയവും ഇടകലർന്ന ചരിത്രമാണ് ഗീതാപ്രസിന്റേത്. 1923-ൽ ഭഗവത്ഗീതയുടെ ആദ്യവിവർത്തനത്തോടെ ഗീതാപ്രസാരംഭിച്ചു. വിഭാഗീയരാഷ്ട്രീയത്തെ അഭിസംബോധന ചെയ്തുകൊണ്ട് പിന്നീടത് വളർന്നുപന്തലിച്ചു. ഗോസംരക്ഷണം ഗീതാപ്രസ്സിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രം ആകുമെന്ന പ്രതീക്ഷയിലാണ് ഗീതാപ്രസ്സ് പ്രവർത്തിച്ചത്. കല്ല്യാൺ മാസികയിലെ ലേഖനങ്ങൾ ഹിന്ദു-മുസ്ലിം വിഭജനത്തിനും സ്ത്രീവിരുദ്ധ നിലപാടുകൾക്കും ഊന്നൽ നൽകി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലുടനീളം ഉണ്ടായ അയിത്തജാതിസമൂഹങ്ങൾ സാമൂഹികപദവി ഉയർത്തലിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. വൈശസമൂഹം ബ്രാഹ്മണ സാമുദായികഘടനയിലേക്ക് വരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഗീതാപ്രസ്സിന്റെയും കല്ല്യാൺ മാസികയുടെയും പ്രവർത്തനങ്ങൾ എന്ന് ഗവേഷകൻ കൂട്ടിച്ചേർക്കുന്നു. അടിത്തട്ട് സമൂഹങ്ങളുടെ രാഷ്ട്രീയങ്ങൾക്ക് കടകവിരുദ്ധമായ കാര്യങ്ങളായിരുന്നു ഇവ.

ഹിന്ദുദേശീയതയെ ശക്തമാക്കിയ ഗീതാപ്രസ്സിന്റെ പ്രസിദ്ധീകരണങ്ങൾ

സാമുദായിക വിഭാഗീയതകളുടെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉറുദു, ഹിന്ദുസ്ഥാനി, പേർഷ്യൻ ഭാഷകളേക്കാൾ ഹിന്ദിക്ക് പ്രചാരം ലഭിച്ചത്. വിപുലമായ രാഷ്ട്രീയപദ്ധതിയായി പിന്നീടത് വികസിച്ചു. ഹിന്ദി ദേശീയസ്വത്വം കൈവരിക്കുന്ന സന്ദർത്തിൽ തന്നെയാണ് ഹിന്ദുത്വ കർതൃത്വനിർമ്മിതികളും നടക്കുന്നത്. ഹിന്ദിയുടെയും ഉറുദുവിന്റെയും മിശ്രിതമായ ഹിന്ദുസ്ഥാനിയെ ദേശീയഭാഷയായി ഗാന്ധി മുന്നോട്ട് വച്ചു. പൊതുമണ്ഡലം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അപകടങ്ങൾ തിരിച്ചറിയുമ്പോഴും സാംസ്‌കാരിക പൊതുമണ്ഡലത്തിലും ദൈനംദിനജീവിതത്തിലും ഹിന്ദുത്വത്തിന്റെ ആശയാവലികൾ അബോധമായി തുടരുന്നു. ദേശീയത സമകാലത്ത് അപകടകരവും മൂർത്തവുമായ രാഷ്ട്രീയപ്രയോഗമാകുന്നു.

ധർമ്മശാസ്ത്രങ്ങളും ധമ്മശാസനങ്ങളും

ചാതുർവർണ്യത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും ആശയാവലികളിൽ നിന്നും ഭിന്നമാണ് ബൗദ്ധദർശനം എന്ന് പ്രബന്ധം സ്ഥാപിക്കുന്നു. ബ്രാഹ്മണ്യം ഹിംസയുടെയും ഉന്മൂലനത്തിന്റേതുമാകുമ്പോൾ ബൗദ്ധദർശനം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെതും ആകുന്നു. ബൗദ്ധദർശനത്തെ പിൻപറ്റി അശോകനും ഇതര രാജാക്കന്മാരും ഇന്ത്യയിലുണ്ടാക്കിയ മികവുകളെ പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു. ധർമ്മശാസ്ത്രങ്ങളും ധമ്മശാസനങ്ങളും അടിസ്ഥാനപരമായി ഭിന്നമാവുന്നു.”ബുദ്ധധർമ്മം ഹിന്ദുത്വവ്യവസ്ഥയിലെ ധർമ്മമായ വർണാശ്രമധർമ്മമല്ല. മറിച്ച് സാമൂഹിക സമത്വം, സഹജീവി പരിഗണന, അഹിംസ, ജനക്ഷേമം, ജന്തുജീവികാരുണ്യം തുടങ്ങിയ ഒട്ടേറെ മാനവികമൂല്യങ്ങൾക്കനുസൃതമായ നീതിബോധ ‘ധമ്മ’മാണ് എന്ന് വ്യവച്ഛേദിച്ചുതന്നെ അറിയേണ്ടതുണ്ട.”(2022:106). രാജധർമ്മമെന്നത് വർണാശ്രമധർമ്മമായി ധർമ്മശാസ്ത്രങ്ങൾ കരുതുന്നു. അവ വിഭാഗീയതയെ ഉൾക്കൊള്ളുമ്പോൾ ബൗദ്ധഗ്രന്ഥങ്ങൾ ജാതിപോലുള്ളവയെ കുറിച്ച് ഒന്നും പറയുന്നില്ല.

the Buddha
ബുദ്ധൻ

ബൗദ്ധവീക്ഷണങ്ങളിൽ കടന്നുവരുന്ന രാഷ്ട്രവ്യവസ്ഥാരൂപം ഗണഗോത്രവ്യവസ്ഥയാണ്. ബുദ്ധൻ സംഘം എന്ന സംവിധാനം രൂപപ്പെടുത്തിയത് ഗണഗോത്രവ്യവസ്ഥയെന്ന മാതൃകയിൽ നിന്നാണ്. ഇതിൽ നിന്നും രാജ്യങ്ങൾ പിന്നീട് മഹാജനപദങ്ങളിലേക്ക് വളർന്നു. ബ്രാഹ്മണർക്ക് ഗണാധിപത്യരാജ്യങ്ങളോട് പ്രതിപത്തി ഇല്ലായിരുന്നു. ബ്രാഹ്മണഗ്രന്ഥങ്ങളിൽ അവ പരാമർശിക്കപ്പെട്ടില്ല. ഗണാധിപത്യരാജ്യങ്ങളിൽ ബ്രാഹ്മണരേക്കാൾ ശ്രമണർക്കായിരുന്നു പ്രാധാന്യം. രാജ്യം വലുതാകുമ്പോൾ തങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടും എന്ന് ബ്രാഹ്മണർ കരുതി. മഹാജനപദങ്ങളായി മാറുന്ന രാഷ്ട്രങ്ങളിൽ മന്ത്രി, സചിവൻ, അമാത്യൻ, പാർഷദൻ, സഭ്യൻ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥവിഭാഗങ്ങളായി മാറുന്നതിനും ബ്രാഹ്മണർ ശ്രമിച്ചു. ഇത്തരം ഗോത്രജനാധിപത്യഭരണമുള്ള പ്രദേശങ്ങളെ ആക്രമിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് അർത്ഥശാസ്ത്രവും മനുസ്മൃതിയും.

മഹാഭാരതപരിഷ്‌കരണങ്ങളും മറ്റും മനുവിന്റെ തുടർച്ചകളാവുന്നു. ”ഗണഗോത്ര റിപ്പബ്ലിക്കുകളിൽ ആഭ്യന്തരകലഹമുണ്ടാക്കി അവയെ തകർക്കുന്ന കുത്സിതനയങ്ങൾകൊണ്ട് സമൃദ്ധമാണ് കൗടിലിന്റെ അർത്ഥശാസ്ത്രം. ഗണസംഘങ്ങൾക്കകത്ത് ചാരന്മാരെ പ്രവേശിപ്പിക്കുക, ഗോത്രമൂപ്പന്മാർക്കിടയിൽ നിന്ന് പരസ്പരം ഇകഴ്ത്തിയും പുകഴ്ത്തിയും സംസാരിക്കുക, മദ്യശാലകളിലും വേശ്യാലയങ്ങളിലും മുതിർന്നവരും ചെറുപ്പക്കാരുമായ ഗോത്രമുഖ്യന്മാരെ കുറിച്ച് പറഞ്ഞ് വിദ്വേഷം വരുത്തുക, സ്ത്രീകളെ ലൈംഗികമായ ഉപകരണമാക്കികൊണ്ട് സംഘഛിദ്രം നടത്തുക തുടങ്ങിയ നിരവധിയായ നിഷ്ഠൂരതന്ത്രങ്ങളിലൂടെയാണ് കൗടില്യൻ മറ്റൊരു രാഷ്ട്രീയസംസ്‌കാരം വളർത്തുന്നത്. ”(2022:116) മനുസ്മൃതി ക്ഷത്രിയനെ ബ്രാഹ്മണാധീശത്വത്തിനുള്ള ഉപകരണമാക്കുമ്പോൾ അർത്ഥശാസ്ത്രം ക്ഷത്രിയനെ തന്നെ ബ്രാഹ്മണീകരിക്കുന്ന തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നു.

ബുദ്ധധർമ്മത്തിലൂന്നി ഭരണം നടത്തിയ അശോകനിലൂടെ ഇന്ത്യയുടെ ആധികാരികചരിത്രം ആരംഭിക്കുന്നു. മൗര്യവംശത്തിലെ മൂന്നാമത്തെ ചക്രവർത്തിയായിരുന്നു അശോകൻ. അശോകന് 250 വർഷം മുമ്പായിരുന്നു ബുദ്ധന്റെ കാലം. സാമൂഹികനൈതികതയെ രാഷ്ട്രീയനയമായി വിഭാവന ചെയ്ത് അതിനെ പ്രയോഗത്തിൽ വരുത്തി അശോകൻ. അശോകന്റെ കാലത്ത് ഇതര മതവിശ്വാസങ്ങൾക്ക് വിലക്കുണ്ടായിരുന്നില്ല. ബ്രാഹ്മണർക്കും അർഹമായ പരിഗണന ലഭിച്ചു. യാഗയജ്ഞാദികളെ കയ്യൊഴിഞ്ഞുകൊണ്ട് സഹാനുഭൂതിയും കരുണയും നിറഞ്ഞ പ്രവർത്തനങ്ങളിൽ അദ്ദേഹം ശ്രദ്ധിച്ചു. ”ഇന്നത്തെ ഹിന്ദുത്വദേശീയഭരണകൂടം ഇന്ത്യയുടെ സനാതനപാരമ്പര്യത്തെ പൊതുവായ ഏകസംസ്‌കാരമാക്കി അവതരിപ്പിക്കുമ്പോൾ അതിന്റെ മുഖ്യസ്രോതസ്സുകളാവുന്നത് മനുസ്മൃതിയും അർത്ഥശാസ്ത്രവും മറ്റു വൈദിക-പുരാണ കൃതികളുമാണ്. അവിടെ അശോകന്റെ രാഷ്ട്രീയചരിത്രം വിസ്മൃതമാവുന്നതിൽ അതിശയോക്തിയില്ല. ഇന്ത്യൻ ബഹുസ്വരപാരമ്പര്യത്തിന്റെ അടിത്തറപാകിയത് അശോകചക്രവർത്തിയാണ്.

അശോകശാസനങ്ങളിൽ വർണ്ണത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ യാതൊരു പരാമർശവുമില്ല. സ്ത്രീകളെ സംഘടിതരാക്കിക്കൊണ്ട് അവരുടെ തൊഴിൽസംരക്ഷണത്തിന് ഭരണകൂടം മുൻകൈയ്യെടുത്തിരുന്നു. അതുപോലെ ദാരിദ്ര്യം അനുഭവിക്കുന്നവർ, വിധവകൾ, ഭർത്തൃപരിത്യക്തർ, വൃദ്ധവേശ്യകൾ തുടങ്ങിയവർക്കൊക്കെയും തൊഴിലുകൾ നൽകിക്കൊണ്ടുള്ള ക്ഷേമരാഷ്ട്രസംവിധാനങ്ങളായിരുന്നു അശോകന്റേത്. ബി.സി. 232-ലാണ് അശോകന്റെ മരണം. നീണ്ട 37 വർഷക്കാലം അദ്ദേഹം ഭരിച്ചു. ഭരണാധികാരിക്ക് ധിഷണയും നൈതികതയിലൂന്നിയ സാമൂഹികവീക്ഷണവും പ്രധാനമാണ്. സാമൂഹിക നൈതികതയെന്ന കരുത്തുറ്റ ആശയം ദേശീയനയമായി ആവിഷ്‌ക്കരിച്ച അശോകൻ ലോകചരിത്രത്തിൽ തന്നെ അനിതരസാധാരണ വ്യക്തിത്വമായി നിലകൊള്ളുന്നു.”(2022:121)ഇന്ത്യയുടെ മതേതരപാരമ്പര്യത്തിന്റെ കരുത്തുറ്റ മാതൃകയാവുന്നു അശോകൻ. പിൽക്കാല ഭരണാധികാരികൾക്ക് അത് ആവർത്തിക്കാനായില്ല.

മൗര്യസാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം മധ്യേഷ്യയിൽ നിന്നും ചൈനയിൽ നിന്നും വിദേശീയർ ഇന്ത്യയുടെ വടക്കുഭാഗം ആക്രമിച്ചു. ബൗദ്ധപദ്ധതികളെ സൈനികമർദ്ദനമുറകൾ കൊണ്ട് അട്ടിമറിച്ച സുംഗവംശത്തിന്റെ ചരിത്രമാണ് പിന്നീടുണ്ടാകുന്നത്. സുംഗകാലം ബ്രാഹ്മണമേധാവിത്വത്തിന്റെ തിരിച്ചുവരവിന്റെ കാലമായിരുന്നു. തുടർന്നുവന്ന ഗുപ്തകാലഘട്ടമാകട്ടെ ബ്രാഹ്ണ്യത്തിന് കൂടുതൽ കരുത്ത് നൽകി. ഹൈന്ദവസംസ്‌കാരത്തെ പടുത്തുയർത്തുന്നതിലും ബ്രാഹ്മണവിരുദ്ധഭാവനകളെ റദ്ദ് ചെയ്യുന്നതിലും ഗുപ്തരാജാക്കന്മാർ ശ്രദ്ധിച്ചു. ഫ്യൂഡൽ ഭൂവുടമബന്ധങ്ങളിൽ അധിഷ്ഠിതമായ സാമൂഹികസ്ഥിതിയെ പ്രതിഷ്ഠിക്കുന്നതിലും ഗുപ്തകാലം വലിയ പങ്കുവഹിച്ചു. അടിത്തട്ടിലെ ജനതയെ ബലപ്രയോഗത്തിലൂടെ അധ്വാനിപ്പിച്ച് അവർ കാർഷികഗ്രാമങ്ങൾ നിർമ്മിച്ചു. ബ്രാഹ്മണരിലേക്ക് കൂടുതൽ അധികാരങ്ങൾ വന്നുചേർന്നു. ഇത്തരം നയങ്ങളോടുള്ള അമർഷങ്ങളാണ് മധ്യകാല ഭക്തിപ്രസ്ഥാനങ്ങൾ.

(തുടരും)

Radhakrishnan Elayidath

Radhakrishnan Elayidath

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സാഹിത്യപഠനസ്കൂൾ വിഭാഗത്തിൽ അദ്ധ്യാപകൻ. പ്രണയത്തിന്റെ ഒറ്റുകാരോട്, പൂതപ്രബന്ധം, ജൈവധൈഷണികർ, ആധുനികതാവാദങ്ങൾ, കാൾ മാർക്സ് തുടങ്ങിയ കൃതികൾ രചിച്ചു. മലയാള ഭാഷാചരിത്രം, കൈരളീസമക്ഷം അഥവാ അഗ്രപൂജ, ഗവേഷണപഠനവും രീതിശാസ്ത്രവും അറിവുല്പാദനത്തിന്റെ പുതുവഴികൾ എന്നീ കൃതികൾ എഡിറ്റ് ചെയ്തു. അക്കാദമിക് ജേണലുകളിലും ആനുകാലികങ്ങളിലും പ്രബന്ധങ്ങൾ എഴുതുന്നു.

View All Articles by Radhakrishnan Elayidath

Share Article
Whatsapp Email