
മതികെട്ടാൻ മലയും കെ സുധാകരനും മുത്തങ്ങ സമരവും
മുത്തങ്ങ ഭൂ സമരം ആക്സമികമായി ഉണ്ടായതല്ല. കാലാകാലങ്ങളായി ഭരണകൂടങ്ങൾ ആദിവാസി വിഭാഗത്തോട് കാട്ടിയ വഞ്ചനയുടെയും അവഗണയുടെയും ഫലമായിരുന്നു അത്. രാഷ്ട്രീയപ്പാർട്ടികൾക്കും നേതാക്കൾക്കും നിക്ഷിപ്ത താൽപ്പര്യം ഉള്ളതുകൊണ്ടാണ് കുടിൽകെട്ടി സമരത്തെത്തുടർന്ന് ആന്റണി സർക്കാർ ഉണ്ടാക്കിയ ട്രൈബൽ മിഷൻ നടക്കാതെപോവുന്നത്. പൊതു സമൂഹവും സ്റ്റേറ്റിന്റെ സംവിധാനങ്ങളും ഒറ്റക്കെട്ടായി എങ്ങനെ ആദിവാസികൾക്കെതിരെ തിരിയുന്നു എന്ന് വിശദമാക്കുകയാണ് മുത്തങ്ങ സമരത്തിൽ സി കെ ജാനുവിനൊപ്പം നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന എം ഗീതാനന്ദൻ. ദീർഘ സംഭാഷണത്തിന്റെ ഒന്നാം ഭാഗം.
ആദിവാസി സ്വയംഭരണത്തിനുവേണ്ടിയുള്ള മുത്തങ്ങ സമരം എങ്ങനെ തുടങ്ങി, സമരത്തിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നു എന്ന് വിശദീകരിക്കാമോ?
മുത്തങ്ങ സമരത്തിലേക്ക് വരുന്നതിനു മുൻപ് അൽപ്പം ചരിത്രം പരിശോധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ മുത്തങ്ങ സമരം എങ്ങനെ രൂപപ്പെട്ടു വന്നു എന്ന് മനസിലാവുകയുള്ളൂ. അതിൽ ആദ്യം പരാമർശിക്കേണ്ടത് സി കെ ജാനുവിന്റെ പൊതുപ്രവർത്തനത്തെക്കുറിച്ചാണ്. കേരളത്തിൽ 1995 തുടങ്ങിയ സമരങ്ങളുടെ പരമ്പരയാണ് മുത്തങ്ങ സാധ്യമാക്കിയത് എന്ന് ചുരുക്കിപ്പറയാം.
1996 ഒക്കെ ആയപ്പോൾ സി കെ ജാനുവിന് ദളിത് ഗ്രുപ്പുകളിൽ നിന്നും പിന്തുണ ലഭിച്ചു തുടങ്ങി.1998 ൽ നടന്ന കണ്ണൂർ ജില്ലയിലെ തിരുവോണപ്പുറത്തെ ഭൂമി കയ്യേറിയുള്ള സമരം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. അത് തുടങ്ങിവച്ചത് പഴയ നക്സലൈറ്റ് പ്രസ്ഥാനത്തിലെ ആളുകൾ ആയിരുന്നു. അവർക്ക് അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ജാനു ഇടപെടുന്നത്. ഞാൻ അപ്പോൾ അഖില കേരള ദളിത് വിമോചന മുന്നണി എന്ന പ്രസ്ഥാനം ഉണ്ടാക്കി ഇടപെടൽ നടത്തി കൊണ്ടിരിക്കുന്ന സമയം ആയിരുന്നു. സമരഭൂമിയിൽ നിന്നും സമരം ചെയ്യുന്നവരെ പോലീസ് ഇറക്കി വിട്ടപ്പോൾ ചന്ദ്രൻ മൂപ്പൻ എന്നയാളുടെ നേതൃത്വത്തിൽ കണ്ണൂർ കലക്‌ടറേറ്റിനു മുൻപിൽ സമരം ആരംഭിക്കുകയായിരുന്നു. ആ സമരത്തിന് വലിയ പൊതുജന പിന്തുണ ലഭിച്ചു. പിന്നീട് ജാനുവും ഞാനും സമരത്തിന്റെ നേതൃത്വത്തിലേക്ക് വരികയായിരുന്നു.
അപ്പോൾ ജാനുവിന്റെ ആദിവാസി ഏകോപന സമിതി സജീവമല്ലാതെ കിടക്കുക ആയിരുന്നു. അങ്ങനെ ആദിവാസി ദളിത് സമര സമിതി എന്ന ഒരു പ്ലാറ്റുഫോം ഉണ്ടാക്കി. ഞാൻ അതിന്റെ ജനറൽ കൺവീനർ, ജാനു ചെയർപേഴ്സൺ. സണ്ണി കപിക്കാട് ഒക്കെ പൊതു പ്രവർത്തനത്തിലേക്കു വന്ന കാലം. കേരളത്തിലെ പല റാഡിക്കൽ ഗ്രുപ്പുകളും ഈ പ്ലാറ്റുഫോമിലേക്കു ചേർന്നു.
തിരുവോണപ്പുറത്ത് ഒന്നര മാസത്തിനുള്ളിൽ ഒരു കുടുംബത്തിന് അര ഏക്കർ ഭൂമിയുടെ പട്ടയം കൊടുക്കാനും സമരം വിജയിപ്പിക്കാനും കഴിഞ്ഞു. അത് മലബാറിൽ ആദിവാസി പ്രസ്ഥാനങ്ങളുടെ സമരത്തിന് ഊർജം നൽകി. അതിന്റെ ഒരു പര്യവസാനം ആറളം ഫാം സമരം ആയിരുന്നു.

അതുപോലെ പ്രധാനപ്പെട്ടതാണ് ജാനു നേതൃത്വം നൽകി പനവല്ലിയിൽ നടന്ന ഭൂസമരം. അവിടെ സമര ഭൂമിയിൽ നിന്നും ആദിവാസികൾ കുടിയിറക്കൽ ഭീഷണി നേരിടുന്നുണ്ടായിരുന്നു. അതിനെയും ഞങ്ങൾ എതിർത്തു. പിന്നീട് പല സമരങ്ങളും കേരളത്തിന്റെ പലഭാഗത്തും ഉണ്ടാവുന്നുണ്ട്. പലതും കുടിയിറക്കലിന് എതിരെ ആയിരുന്നു.
അതിൽ എടുത്തു പറയാവുന്ന ഒരു സമരമാണ് വയനാട്ടിലെ കുണ്ടലയിൽ നടന്നത്. അവിടെ LDF സർക്കാർ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിന് വേണ്ടി 700 ഏക്കറോളം ആദിവാസി ഭൂമി പിടിച്ചെടുക്കുകയായിരുന്നു. ആദിവാസി ദളിത് സമര സമിതി ആ കുടിയിറക്കൽ പ്രശ്നത്തിൽ ഇടപെട്ടു. ഞങ്ങളും ആദിവാസികളും ഭീകരമായി ആക്രമിക്കപ്പെട്ടു. 2001 ആണെന്ന് തോന്നുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സമയം ആയിരുന്നു. പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയും അൽഫോൻസ് കണ്ണന്താനം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ആയിരുന്നു. കണ്ണന്താനം ഡൽഹിയിൽ ഒക്കെ കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയതിന്റെ അഹംഭാവം ഒക്കെ ആയി നിൽക്കുന്ന സമയം. അയാളുടെ നിർബന്ധ ബുദ്ധിയോടുകൂടി ഏറ്റെടുത്ത ഭൂമി ആയിരുന്നു അത്. മാട്ടുപ്പെട്ടി ഡാമിന്റെ പരിസരം ആണ് ഈ സ്ഥലം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയം. പി ജെ ജോസഫിന്റെ മണ്ഡലത്തിൽ ജാനു നിരാഹാരം കിടന്നു. പി ടി തോമസ് ആയിരുന്നു എതിർ സ്ഥാനാർഥി. സമരം ഒരാഴ്ച പിന്നിട്ടപ്പോൾ അൽഫോൻസ് കണ്ണന്താനം ചർച്ചയ്ക്കു വന്നു. അങ്ങനെ ഒരു എഗ്രിമെന്റ് ഉണ്ടാക്കി. പിടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കാനും ആദിവാസികളെ പുനരധിവസിപ്പിക്കാനും.കൂടാതെ കേസുകൾ പിൻവലിക്കാനും നഷ്ടപരിഹാരം കൊടുക്കാനും തീരുമാനമായി. സമരം ചെയ്യുമ്പോൾ ആദിവാസികൾക്ക് കമ്മ്യൂണിറ്റി റൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമി അവകാശ രേഖകൾ ഒന്നും ഇല്ല. അഞ്ചേക്കർ ഭൂമി എല്ലാവർക്കും കൊടുക്കാൻ തീരുമാനം ആയി. അറുപത്തിയെട്ടോളം കുടുംബങ്ങൾക്ക് അങ്ങനെ പട്ടയം കിട്ടി.
ഇത്പോലെ ആനക്കട്ടിക്കടുത്ത തൂവായിപ്പതിയിൽ ഒരു വലിയ സമരം നടത്തിയിരുന്നു. അവിടെ തമിഴ്നാട് അതിർത്തി ആണ്. കുണ്ടലയുടെ മാതൃകയിൽ അവിടെ തമിഴ്നാട് സർക്കാർ സൂവോളജിക്കൽ പാർക്കിനുവേണ്ടി ഒരു കുടിയിറക്കൽ നടത്തി. സമരത്തെത്തുടർന്ന് അറസ്റ്റ് ഉണ്ടായി. ആ സമരത്തിൽ സി ആർ ബിജോയ് യുടെ ഒക്കെ പിന്തുണയും ഉണ്ടായിരുന്നു. ഇതൊക്കെ1999 -2000 കാലത്തു നടക്കുന്ന സംഭവങ്ങളാണ്.
പിന്നെ നടന്ന പ്രധാന സമരം കുറിച്ചിയിൽ ശ്രീധരൻ എന്ന ദളിതൻ ആത്മാഹുതി ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു. ആദിവാസി ദളിത് സമര സമിതി ഇതിലും ഇടപെട്ടു. ആ സമരം ഒന്നര വർഷത്തോളമായി നടന്നു വരുന്ന ഒന്നായിരുന്നു. കോളനിയിൽ കൂടി ഹൈ ടെൻഷൻ (HT) വൈദ്യുതി ലൈൻ വലിച്ചതിനെതിരെയായിരുന്നു സമരം. കോളനിയുടെ നടപ്പാത വളരെ ചെറുതായിരുന്നു. ഒരു പ്ലൈവുഡ് ഫാക്ടറിക്കുവേണ്ടി ഇതിലൂടെ ലൈൻ വലിക്കരുത് എന്നതായിരുന്നു ആവശ്യം. കെ രാധാകൃഷ്ണൻ ആയിരുന്നു പട്ടിക വകുപ്പ് മന്ത്രി. നായനാർ മുഖ്യമന്ത്രി. കോടതിയിൽ പോയിട്ടും അവർക്കു സ്റ്റേ കിട്ടിയില്ല. ലൈൻ ചാർജ് ചെയ്യാൻ കളക്ടർ പോലീസ് അകമ്പടിയോടെ എത്തി. ആ അവസരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആളുകൾ പ്രതിഷേധിച്ചു. അതിൽ ഒരാൾ തീ കൊളുത്തി. തിരുവോണപ്പുറത്തെ സമരം അവസാനിച്ചതിനെ തൊട്ടടുത്ത ദിവസം ആയിരുന്നു ഈ സംഭവം. ആദിവാസി ദളിത് സമര സമിതി ഇടപെടുകയും അത് ആത്മാഭിമാന സമരം ആക്കി മാറ്റുകയും ചെയ്തു. HT ലൈൻ അഴിച്ചുമാറ്റണം എന്നായിരുന്നു മുഖ്യ ആവശ്യം. ഒരു വലിയ റാലി സംഘടിപ്പിച്ചു. അവസാനം സർക്കാർ ആവശ്യത്തിന് വഴങ്ങി. ഒരുപാട് പേരെ അറസ്റ്റ് ചെയ്തു മർദിച്ചിരുന്നു. കേസുകൾ പിൻവലിക്കാൻ 25 പേര് മരണം വരെ നിരാഹാരം കിടന്നു. നാലാം ദിവസം ഒത്തുതീർപ്പു ചർച്ച നടന്നു. ജാനു ഇതിൽ വലിയ സജീവമായി ഉണ്ടായിരുന്നില്ല എങ്കിലും ആദിവാസി ദളിത് സമര സമിതി പങ്കെടുത്ത വലിയ ഒരു സമരം ആയിരുന്നു.
2000 ആകുമ്പോഴേക്കും ജാനുവിനെ പിന്തുണയ്ക്കുന്ന യുവജനങ്ങളുടെ ഒരു വലിയ നിര ഉണ്ടാക്കിയെടുക്കാൻ ഈ സമരങ്ങൾക്ക് കഴിഞ്ഞു. ഇപ്പോൾ കോഴിക്കോട് സർവ്വകലാശാലയിൽ അധ്യാപകനായ എം ബി മനോജ്, അന്തരിച്ച കെ പി ശശി ഒക്കെ കൂടെയുണ്ടായിരുന്നു. അങ്ങനെ സംസ്ഥാന തലത്തിൽ ഒരു നെറ്റ്‌വർക്ക് ഉണ്ടായി. ആ അടിത്തറയിൽ നിന്നാണ് 2001 ൽ കുടിൽ കെട്ടി സമരം തിരുവനന്തപുരത്ത് നടക്കുന്നത്.
ആദിവാസി ഊരുകളിലെ പട്ടിണി, ദാരിദ്ര്യം ഒക്കെയായിരുന്നു കുടിൽ കെട്ടി സമരത്തിന്റെ പെട്ടെന്നുള്ള കാരണങ്ങൾ. വ്യാപകമായി ആദിവാസി കുട്ടികളെ നിർബന്ധപൂർവ്വം ഹോസ്റ്റലുകളിൽ ചേർക്കുകയും എയ്ഡഡ് സ്കൂളുകൾക്ക് കുട്ടികളെ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന ഒരു പരിപാടി തെക്കൻ കേരളത്തിൽ നടക്കുന്നുണ്ടായിരുന്നു. ഹോസ്റ്റൽ ലോബി ശക്തമായിരുന്നു. അപ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെത്തുടർന്ന് കൊട്ടാരക്കരയിൽ ഒരു കുട്ടി ഹോസ്റ്റലിൽ വച്ച് മരണപ്പെട്ടു. അത് വലിയ വിഷയം ആയി. ഹോസ്റ്റലുകൾ അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് കൊട്ടാരക്കരയിൽ ഒരു സമ്മേളനം നടക്കുമ്പോൾ ആണ് പട്ടിണി മരണങ്ങൾക്കെതിരെ തിരുവനന്തപുരത്ത് സമരം ചെയ്യണം എന്ന തീരുമാനം എടുക്കുന്നത്.
അങ്ങനെ 126 ആളുകൾ ഓഗസ്റ്റ് 9 നു തിരുവനന്തപുരത്ത് എത്തിച്ചേർന്നു. അവിടെ നിന്നും ഒരു മെമ്മോറാണ്ടം തയാറാക്കി. അങ്ങനെ ‘അഭയാർത്ഥി ക്യാമ്പ്’ എന്ന ആശയം ഉണ്ടായി. ജനിച്ച മണ്ണിൽ അഭയാർത്ഥികളാക്കപ്പെട്ടവരുടെ സാംസ്ക്കാരിക സമരം ആയിട്ടാണ് അത് തുടങ്ങുന്നത്. അങ്ങനെ ‘അഭയാർത്ഥി കുടിലുകൾ’ സെക്രെട്ടറിയേറ്റിനു മുന്നിൽ കെട്ടി. എം ബി മനോജ് ഒക്കെ ചേർന്ന് മുഖ്യമന്ത്രി ആന്റണിക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. ആന്റണിക്കു അത് വളരെ ഹൃദയസ്പർശിയായ ആയ കത്തായി അനുഭവപ്പെട്ടു. “എനിക്ക് എന്തെക്കിലും ചെയ്യണം എന്ന് ഉണ്ട്, പക്ഷെ കുറച്ചു സമയം വേണം” എന്നായിരുന്നു ആന്റണി പറഞ്ഞത്. അപ്പോൾ ഒരു കൂട്ടം ആളുകൾ ക്ലിഫ് ഹസ്സിനു മുന്നിലും കുടിൽ കെട്ടി. അപ്പോൾ ഓണാഘോഷത്തിന് വേണ്ടി 8 കോടി രൂപ വകയിരുത്തിയിരിക്കുകയായിരുന്നു. ഇത് വലിയ ധൂർത്താണെന്നും ആദിവാസി സമരം അവസാനിച്ചില്ലെങ്കിൽ ഓണാഘോഷം തടയും എന്നും പ്രഖ്യാപിച്ചു.
അതിനിടയിൽ നടന്ന ചർച്ച പരാജയപ്പെട്ടു. അപ്പോഴാണ് മീഡിയ ശ്രദ്ധിക്കാൻ തുടങ്ങിയത്. കവടിയാറിൽ നടക്കുന്ന ഓണാഘോഷ റാലി തടയും എന്നായിരുന്നു ഞങ്ങളുടെ പ്രഖ്യാപനം. അത് വലിയ ശ്രദ്ധ നേടി. റാലി തടഞ്ഞപ്പോൾ പോലീസ് ജാനുവിനെ അറസ്റ്റ് ചെയ്തു.
തുടർന്ന് സമരത്തിന് മീഡിയ കൂടുതൽ പ്രാധാന്യം നൽകി. അട്ടപ്പാടി, നെല്ലയാമ്പതി തുടങ്ങിയ സ്ഥലത്തു നിന്നൊക്കെ ആളുകൾ വന്നു. ആയിരത്തോളം പേര് അന്ന് അവിടെ എത്തി. ദേവസ്വം ബോർഡ് ജംഗ്ഷനിലും അഭയാർത്ഥി കുടിലുകൾ കൊണ്ട് നിറഞ്ഞു. കുടിൽ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്, ബോബേറ് തുടങ്ങി പല തന്ത്രങ്ങളും പയറ്റിനോക്കി. വി ആർ കൃഷ്‍ണയ്യർ ഒക്കെ ഇടപെട്ടു. ഒക്ടോബർ 8 നു വലിയ റാലി നടത്തി. കവടിയാറിൽ തുടങ്ങിയ റാലിയിൽ പതിനായിരത്തോളം ആളുകൾ ഉണ്ടായിരുന്നു. നന്ദാവനം ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് അറുപതോളം വരുന്ന മൂപ്പൻമാർ ചേർന്ന് ആദിവാസി കൗൺസിൽ ഒക്കെ കൂടി. അവിടെ വച്ച് ഗോത്ര മഹാസഭ എന്ന പ്ലാറ്റഫോം പ്രഖ്യാപിച്ചു. പിന്നീടങ്ങോട്ട് ഗോത്ര മഹാസഭയെക്കുറിച്ചുള്ള ആശയ വ്യക്തതയൊക്കെ ഉണ്ടായി. ഊരുകൾ ശക്തിപ്പെടുത്തുക എന്നൊക്കെയുള്ള ആശയം തുടർന്നാണ് വരുന്നത്. അതിനു ശേഷം ആണ് പെസ (PESA) യുടെ പ്രശ്നം ഒക്കെ ഉന്നയിക്കുന്നത്.
1975 ആക്ടിന്റെ കാര്യത്തിൽ എന്ന പോലെ ഈ സമരത്തിന്റെ കാര്യത്തിലും ഗൗരി അമ്മ വളരെ അനുകൂല നിലപാട് ആയിരുന്നുന്നു എടുത്തത്. അവർ പല ചർച്ചകൾ പലരുമായും നടത്തി. എന്നാൽ പട്ടിക ജാതി പട്ടിക വകുപ്പ് മന്ത്രി എം എ കുട്ടപ്പന്റെ ഓഫീസ് ഞങ്ങൾക്ക് എതിരായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഗോപിനാഥൻ നായർ എന്ന ഒരു സെക്രട്ടറി ഉണ്ടായിരുന്നു. ഒരു വലിയ ഉദ്യോഗസ്ഥ വിഭാഗം എതിരായിരുന്നപ്പോൾ അദ്ദേഹം ഞങ്ങളുടെ ആവശ്യങ്ങൾ ന്യായം ആണെന്ന നിലപാട് ആണ് എടുത്തത്. അന്ന് റവന്യൂ സെക്രട്ടറിയും പിന്നീട് ഹൈക്കോടതി ജഡ്‌ജിയും ആയ രാം കുമാർ സമരത്തിന് എതിരായിരുന്നില്ല. ധനകാര്യ സെക്രട്ടറി വിജയാനന്ദ് ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്താനുള്ള ഒരു സർക്കാർ ഉത്തരവ് ഒക്കെ ഇറക്കിയിരുന്നു. സമരത്തിലെ ഒരു പ്രധാന ആവശ്യം ഉദ്യോഗസ്ഥതലത്തിലെ ഫണ്ട് ദുർവിനയോഗം കൂടി ആയിരുന്നു. PESA നടപ്പിലാക്കുക വഴി പഞ്ചായത്തിനും ഉദ്യോഗസ്ഥ തലത്തിലും ഫണ്ട് കൊടുക്കേണ്ടതില്ല എന്നായിരുന്നു ഞങ്ങളുടെ ആവശ്യം.
ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി അനുവദിച്ചു നൽകണം എന്നതായിരുന്നല്ലോ മറ്റൊരു മുഖ്യ ആവശ്യം. 24000 ഹെക്ടർ നിക്ഷിപ്ത വനഭൂമി വയനാട്ടിൽ മാത്രം കൊടുക്കാൻ മാധവ മേനോൻ റിപ്പോർട്ട് പറയുന്നുണ്ട്. സുഗന്ധഗിരി, പൂക്കോട് പ്രോജെക്റ്റുകൾ പിരിച്ചു വിടണം, മുഴുവൻ ഭൂരഹിതരായ ആളുകൾക്കും 5 ഏക്കർ ഭൂമി നൽകണം, അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കൊടുത്ത കേസ് പിൻവലിക്കണം, തുടങ്ങിയ ആവശ്യങ്ങൾ ആയിരുന്നു ഉന്നയിച്ചത്. ഇതൊന്നും പറ്റില്ല എന്ന് പറയാൻ സർക്കാരിന് കഴിയില്ലായിരുന്നു. പിന്നെ PESA നിയമം നടപ്പിലാക്കണം. ഒക്ടോബർ 24 ഒക്കെ ആയപ്പോൾ 45000 ഏക്കർ കൊടുക്കാം എന്ന് സർക്കാർ വാക്കാൽ പറഞ്ഞു. അതിന്റെ ഒരു രൂപരേഖയും ഉണ്ടാക്കി. ഇതോടെ ഭൂമി പ്രശനം സർക്കാർ പരിഹരിക്കും എന്ന തോന്നൽ ഞങ്ങൾക്കുണ്ടായി. അങ്ങനെ PESA നടപ്പിലാക്കൽ, ഊരുകളുടെ സ്വയംഭരണം തുടങ്ങിയ വിഷയങ്ങളിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞു.
നേരത്തെ നക്സലൈറ്റ് ആയിരുന്ന കായംകുളം പ്രസാദ് PESA നിയമിത്തിന്റെ ആവശ്യകത ഗൗരി അമ്മയോട് പറഞ്ഞു ധരിപ്പിച്ചു. ജാനുവിനോടൊക്കെ ഗൗരി അമ്മയ്ക്ക് വലിയ ഇഷ്ടം ആയിരുന്നു. അവർക്കു തുറന്ന സമീപനം എടുക്കാൻ കഴിഞ്ഞിരുന്നു. 2001 ഒക്ടോബർ16 നു സമരം അവസാനിപ്പിക്കാൻ പറ്റും എന്ന ഒരു ധാരണ വന്നു. അതിന്റെ തലേ ദിവസം ഒരു യോഗം നടന്നു, ഒരു കരാറിന്റെ ഡ്രാഫ്റ്റ് ചർച്ചയ്ക്കു വെച്ചു. അന്ന് എന്റെയും ജാനുവിന്റെയും കൂടെ സി ആർ ബിജോയിയും സണ്ണി കപിക്കാടും ഉണ്ടായിരുന്നു.

2022 ജനുവരി ഒന്ന് മുതൽ ഒത്തുതീർപ്പു പ്രകാരം ആ സ്കീം നടപ്പാക്കാൻ തീരുമാനമായി. ആദിവാസി പുനരധിവാസ വികസന മിഷൻ ഉണ്ടാക്കി. ലഭ്യമായ സ്ഥലം കണ്ടെത്തി ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി നൽകും, സുഗന്ധഗിരി, പൂക്കോട് പ്രോജക്ടുകൾ പിരിച്ചുവിട്ട് അഞ്ച് ഏക്കർ വരെ ഭൂമി നൽകും, ഇതായിരുന്നു പ്രധാന കരാർ. പിന്നെ ആദിവാസി ഊരുകൂട്ടങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയുള്ളൂ. ഭൂമി കൃഷിയോഗ്യമാക്കി മാറ്റി സ്വയം പര്യാപ്തമാക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകും. പിന്നെ നിലവിൽ ഉള്ള ഭൂമിയും നൽകാൻ പോകുന്ന ഭൂമിയും 5th ഷെഡ്യൂളിൽ ഉൾപ്പെടുത്തി PESA നിയമം നടപ്പാക്കും. ആദിവാസി ജനസംഖ്യ കൂടുതൽ ഉള്ളതും റവന്യൂ ഭൂമി കുറവുള്ളതുമായ വയനാട് പോലുള്ള സ്ഥലങ്ങളിൽ നിക്ഷിപ്ത വനഭൂമി കണ്ടെത്തി കേന്ദ്ര സർക്കാരിന്റെ അനുമതിയോടു കൂടി നൽകും. സുപ്രീം കോടതിയിലെ കേസിൽ വിധി മാനിച്ചു മുന്നോട്ടു പോകും. ഇതൊക്കെയായിരുന്നു എട്ടിന കരാർ. എന്നാൽ സുപ്രിംകോടതിയിലെ കേസ് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. കരാർ നടപ്പാക്കാൻ 2002 ജനുവരി ഒന്നിന് ട്രൈബൽ മിഷൻ രൂപീകരിച്ചു. മുഖ്യമന്ത്രിയായിരുന്നു അധ്യക്ഷൻ. സമഗ്ര പുനരധിവാസ പദ്ധതി എന്ന് പറഞ്ഞ ഒരു ഡോക്യുമെന്റ് ഒക്കെ അന്ന് പുറത്തിറക്കിയിരുന്നു.
ഓരോ ജില്ലയിലും ലഭ്യമായ ഭൂമിയുടെ കണക്കൊക്കെ ഉണ്ടാക്കിയിരുന്നു. ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ വന്നപ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ അങ്കലാപ്പിലാവുന്നത്. ഉദ്യോഗസ്ഥവൃന്ദത്തിനും അത് തലവേദനയായി. റവന്യൂ ഭൂമി വിട്ടുകൊടുക്കാൻ എല്ലാവരും തയ്യാർ ആയിരുന്നില്ല. പല ലോബികളും ശക്തമായിരുന്നു. അങ്ങനെയാണ് ഇടുക്കിയിൽ ഇത് ഒരു വിഷയം ആയി മാറുന്നത്. മതികെട്ടാൻ വിവാദം വരുന്നത് 2002 ഏപ്രിൽ മാസം ആയിരുന്നു. സുധാകരൻ ആയിരുന്നു വനംവകുപ്പ് മന്ത്രി. മുത്തങ്ങ പോലീസ് വെടിവെപ്പിലേക്കു നയിക്കുന്ന സംഭവങ്ങളുടെ ഒരു തുടക്കം മതികെട്ടാൻ വിവാദം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.
ഇടുക്കി ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ ഭൂമി മാസ്റ്റർ പ്ലാൻ ഡോക്യൂമെന്റിൽ വന്നത്. മാങ്കുളത് 25000 ഏക്കർ ഭൂമി കണ്ടെത്തി. മതികെട്ടാൻ നിൽ 2200 ചോല വനങ്ങൾ, പിന്നെ കുണ്ടള, പൂപ്പാറ, ചിന്നക്കനാൽ തുടങ്ങി 50000 ഏക്കറോളം ഭൂമിയാണ് ഈ മിഷൻ കണ്ടെത്തിയത്. പി ശിവാനന്ത് ആയിരുന്നു മിഷൻ ചീഫ്, മാധവ മേനോൻ അതിന്റെ ചെയർ പേഴ്സൺ ആയി. അത് ഞങളുടെ നിർദ്ദേശം ആയിരുന്നു. മിഷന് 30 ഉദ്യോഗസ്ഥർ ഉള്ള ഓഫീസൊക്കെ ഉണ്ടായിരുന്നു. സർക്കാർ100 കോടി രൂപ മിഷന് കൈമാറി. തുടക്കം നല്ല രീതിയിൽ തന്നെ ആയിരുന്നു. ആദിവാസി വികസനത്തിനായി പഞ്ചായത്തുകൾക്ക് നേരത്തെ നൽകിയ പണത്തിൽ നിന്നും വിജയാനന്ദ് 58 കോടി രൂപ (ഓർമ്മ ശരിയാണെങ്കിൽ ) തിരിച്ചെടുത്തു. ഇത് രണ്ടു പാർട്ടികളും എതിർത്തു. അവരുടെ നിയന്ത്രണത്തിൽ നിന്നും കാര്യങ്ങൾ മാറുന്നു എന്നതായിരുന്നു പ്രശ്നം. കെ പി സി സി പ്രസിഡന്റ് ആയിരുന്ന മുരളീധരൻ ഒക്കെ അതിനെ ശക്തമായി എതിർത്തു. പണം തിരിച്ചെടുത്തതിനെതിരെ തോമസ് ഐസക്ക് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തി. നിയമ വിരുദ്ധം എന്നായിരുന്നു വാദം. അത് അങ്ങനെയല്ല എന്നതാണ് വാസ്തവം.
രണ്ടാമത് എതിർത്ത കാര്യം ഭൂമി നൽകുന്ന പ്രോസസ്സ് ചെയ്യുമ്പോൾ ഊരുകൂട്ടങ്ങളുമായി ചർച്ചചെയ്യണം എന്ന ഓർഡർ ആയിരുന്നു. ഏതു ഭൂമി ആർക്ക് എന്നൊക്കെ. വിജയാനന്ദിന്റെ ഓർഡർ ആയിരുന്നു അതിന് അടിസ്ഥാനം. ഇത് രാഷ്ട്രീയക്കാരുടെ കൈയിൽ നിന്നും പോകുന്നു എന്നതായിരുന്നു അവർ ഭയപ്പെട്ടത്. ഊരു കൂട്ടങ്ങളെ ശാക്തീകരിക്കുന്നത് അവർക്ക് എപ്പോഴും പ്രശ്‌നമാണ്. സി പി ഐ (എം) ഈ സാഹചര്യത്തിലാണ് ആദിവാസി ക്ഷേമ സമതി ( എ കെ എസ് ) എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. ഗോത്ര മഹാസഭയുടെ വളർച്ച അവരെ ഭയപ്പെടുത്തി. അവർ സമാന്തരമായി സമരം നടത്തി. ആദിവാസികൾക്ക് കൊടുക്കാനായി വനം വകുപ്പ് നിക്ഷിപ്ത വനഭൂമിയുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ആ ലിസ്റ്റ് വനം വകുപ്പിലെ ആളുകൾ അവർക്കു ചോർത്തി കൊടുത്തു. 2002 ഏപ്രിൽ മാസം 30000 ഏക്കർ നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് കൈമാറാനുള്ള പദ്ധതി ആന്റണി സർക്കാർ വാജ്പേയി സർക്കാരിന് സമർപ്പിച്ചു. ആ ലിസ്റ്റ് നോക്കി എ കെ എസിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഭൂമി കൈയ്യേറി. ജയിൽ നിറക്കൽ സമരം ആയി അതിനെ മാറ്റി. ആ സമരം അവസാനിപ്പിക്കാൻ പോയത് എം എ കുട്ടപ്പനും കെ സുധാകരനും ആണ്. ആ സമയത് മതികെട്ടാൻ ഭൂമി പ്രശ്നം സജീവമായിരുന്നു.
മതികെട്ടാൻ ഭൂമി റവന്യൂ വകുപ്പിന്റേതാണോ വനം വകുപ്പിന്റേതാണോ എന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. മറ്റു പല സ്ഥലത്തും ഇതേ പ്രശ്നം ഉണ്ടായിരുന്നു. സ്വകാര്യ കയ്യേറ്റത്തിന് സാഹചര്യം ഒരുക്കാൻ കൂടിയാണ് ഇങ്ങനെ ഒരു രീതി പിന്തുടർന്നത്. അവിടെ ഞങ്ങൾ കണ്ടത് കെ എം മാണിയുടെയും മറ്റും ആളുകളുടെ ഏലം തോട്ടങ്ങൾ ആയിരുന്നു. 2200 ഏക്കറും കൈയ്യേറിയിരുന്നു. ഇത് റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ ആയിരുന്നു. പത്രപ്രവർത്തകൻ പി കെ പ്രകാശ് ആയിരുന്നു ആ വാർത്ത കൊണ്ടുവന്നത്. അവിടെ നിന്നും ആദിവാസികൾ ഒഴികെ എല്ലാവരെയും കുടിയിറക്കണം എന്ന് ഞങ്ങൾ കത്ത് കൊടുത്തതോടു കൂടിയാണ് പ്രശ്നം രൂക്ഷമാകുന്നത്. വി എസ് അച്യുതാനന്ദൻ മതികെട്ടാൻ ഭൂമി സന്ദർശിച്ചു. അന്ന് വനം വകുപ്പിനെ പ്രോസിക്യൂട്ട് ചെയ്യാൻ മാനന്തവാടിയിൽ ഒരു കോടതിയൊക്കെ രൂപംകൊടുത്തിരുന്നു. സുധാകരനെ പ്രകോപിപ്പിച്ചത് ഈ സംഭവം ആയിരുന്നു.

ട്രൈബൽ മിഷൻ എന്തുകൊണ്ടാണ് നിർജ്ജീവമായി പോയത്?
കെ സുധാകരനും എം എ കുട്ടപ്പനും ചേർന്ന് ട്രൈബൽ മിഷൻ പൊളിക്കാൻ ഒരു റിപ്പോർട്ട് ഉണ്ടാക്കി. അവർക്ക് വാശിയായി. എന്നാൽ ട്രൈബൽ മിഷൻ ചീഫ് ഞങ്ങൾക്ക് അനുകൂലം ആയിരുന്നു. ഊരുകൂട്ടങ്ങൾക്കുള്ള അവകാശം സംബന്ധിച്ച് വിജയാനന്ദ് ഇറക്കിയ ഓർഡർ പിൻവലിക്കാൻ എ കെ എസ് ആവശ്യപ്പെടുകയും കുട്ടപ്പനും സുധാകരനും ചേർന്ന് അത് ശരിയാക്കുകയും ചെയ്തു. എന്നിട്ട് ഊരുകൂട്ടത്തിൽ എം പി, എം ൽ എ തുടങ്ങിയവരെ ഉൾപ്പെടുത്തണം എന്നൊക്കെ ചേർത്ത് പുതിയ ഓർഡർ ഉണ്ടാക്കി. അവസാനം മതികെട്ടാൻ മല ദേശീയ ഉദ്യാനമാക്കി പ്രഖ്യാപിക്കുകയാണുണ്ടായത്. ഇത്തരത്തിൽ വനം വകുപ്പും റവന്യൂ വകുപ്പും ചേർന്ന് ട്രൈബൽ മിഷൻ അട്ടിമറിക്കപ്പെടുന്നു എന്ന് വന്നപ്പോൾ ആണ് മുത്തങ്ങ സമരം ഉണ്ടാവുന്നത്.
ആദിവാസി ഗോത്ര മഹാസഭയെ തകർക്കുക എന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിലെയും ഇടതുപക്ഷത്തിന്റെ ഒരു ഗൂഢപദ്ധതിയും ആയിരുന്നു. ഉമ്മചാണ്ടി, കെ മുരളീധരൻ, സുധാകരൻ എല്ലാം ഒറ്റക്കെട്ടായിരുന്നു. പുനരധിവാസ മിഷൻ അനാവശ്യമാണെന്ന് എം എ കുട്ടപ്പനെക്കൊണ്ട് അവർ നോട്ട് എഴുതിച്ചു. എം എ കുട്ടപ്പൻ ക്രിസ്ത്യൻ ബിസിനസ്സ് ലോബിയുടെ അടിമയായിരുന്നു. പല ബിസിനസ്സ് താൽപ്പര്യങ്ങളും അവർക്ക് ഉണ്ടായിരുന്നു. ട്രൈബൽ മിഷൻ പട്ടിക ജാതി വകുപ്പിന് പുറത്താണ് നടക്കുന്നത് എന്ന തെറ്റിധാരണയും ഉണ്ടായിരുന്നു. ആന്റണിക്ക് മിഷൻ എങ്ങനെ നല്ലരീതിയിൽ കൊണ്ടുപോകാൻ കഴിയും എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. മുത്തങ്ങയ്ക്ക് മുൻപ് ആദിവാസി ഭൂമി അവകാശ സ്ഥാപന സമരം എന്ന രീതിയിൽ ഒരു ജാഥ ഉണ്ടാവുന്നത് ഈ പശ്ചാത്തലത്തിലാണ്. അതോടൊപ്പം 2002 നവംബറോടെ കണ്ണുരിൽ ആറളം ഫാം ഏറ്റെടുക്കാൻ വേണ്ടി സമരം ആരംഭിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഗോത്ര മഹാസഭയുടെ പ്രതികരണം എന്തായിരുന്നു?
ആദിവാസി സ്വയംഭരണം കൂടി ഭൂ സമരത്തിനൊപ്പം പ്രശ്നവൽക്കരിക്കാൻ പറ്റുന്ന വിപുലമായ ഒരു സമരത്തിന് ആദിവാസി ഗോത്ര മഹാസഭ തീരുമാനിക്കുന്നു. ട്രൈബൽ മിഷൻ ഏതാണ്ട് നിലച്ചിരുന്നു. എ കെ ആന്റണി കൈമലർത്തുന്ന അവസ്ഥ വന്നു. ഞങ്ങൾക്ക് എം എ കുട്ടപ്പന്റെ ഓഫീസിൽ സ്വാധീനം ഇല്ലാതെ വന്നു. അങ്ങനെ കേരളത്തിലെ പ്രധാന മൂന്ന് സ്ഥലങ്ങളിൽ ഭൂമി കയ്യേറാൻ ആയിരുന്നു പ്രധാനമായും ആലോചിച്ചത്. വയനാട്ടിലെ രണ്ടു മൂന്ന് സ്ഥലങ്ങൾ അതിനായി കണ്ടിരുന്നു. ഒന്ന് ഇപ്പോൾ സമരം നടക്കുന്ന മരിയനാട് ഭൂ സമരം നടക്കുന്ന സ്ഥലം ആയിരുന്നു. മറ്റൊന്ന് ആറളം ഫാം ആയിരുന്നു. മറ്റൊന്ന് കൊല്ലം ജില്ലയിൽ ളാഹ ഗോപാലനൊക്കെ സമരം ചെയ്ത ഒരു പ്രദേശം ആയിരുന്നു. അവിടെയൊക്കെ സർവ്വേ നടത്തിയിരുന്നു. എല്ലാ സ്ഥലത്തും ഒന്നിച്ചു ചെയ്യാൻ ബുദ്ധിമുട്ടാവും എന്ന് കരുതിയാണ് മുത്തങ്ങ മാത്രം സമര വേദിയാവുന്നത്. PESA നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന ഒരു ഗ്രാമം ഉണ്ടാക്കുക എന്നതും ഒരു ലക്ഷ്യമായിരുന്നു.
വേറൊരു കാര്യം മാധവ മേനോൻ ഉണ്ടാക്കിയ മാസ്റ്റർ പ്ലാനിൽ അദ്ദേഹം PESA ഒഴിവാക്കിക്കളഞ്ഞിരുന്നു. ട്രൈബൽ മിഷനിൽ നിന്നും ആദിവാസി ഗോത്ര മഹാസഭയോട് ചർച്ച ചയ്യാതെ ഒരു കത്തും കേന്ദ്ര സർക്കാരിന് അയക്കുന്നുണ്ട്. എന്നാൽ അത് അംഗീകരിക്കപ്പെട്ടില്ല. എങ്കിലും PESA മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയില്ല. ഇതും മുത്തങ്ങയിലേക്കു പോകുന്നതിന് കാരണം ആയിരുന്നു.
വനം വകുപ്പിലെ വൻകിട ഉദ്യോഗസ്ഥരും മന്ത്രിയും ഞങ്ങളോട് ശക്തമായ എതിർപ്പായിരുന്നു. മതികെട്ടാൻ സംഭവം സുധാകരനെയും മാണിയെയും ഒരുപോലെ പ്രകോപിപ്പിച്ചിരുന്നു. തമ്മിലടിയായിട്ടാണ് അത് പത്രങ്ങൾ അവതരിപ്പിച്ചതെങ്കിലും അതിലേക്കു എത്തിച്ചത് ആദിവാസികളുടെ ആവശ്യങ്ങൾ ആയിരുന്നു. രണ്ടു DFO മാരെ പുറത്താക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അവരൊക്കെ ഞങ്ങൾക്ക് എതിരായിരുന്നു.
മുത്തങ്ങ സമരത്തിനുവേണ്ടി നടത്തിയ ഒരുക്കങ്ങളെക്കുറിച്ചു പറയാമോ?
മുത്തങ്ങ പോകാൻ 2002 നവംബർ മാസം ആണ് തീരുമാനിക്കുന്നത്. ആറളത്ത് നവംബർ 24 നു ആദിവാസി സംഗമം നടത്തി. അപ്പോൾ ജാനുവിനെ അവിടെ പ്രവേശിപ്പിക്കില്ല എന്ന് പാർട്ടികൾ തീരുമാനിക്കുകയൊക്കെ ചെയ്യുന്നുണ്ട്. ആറളം ഫാം ഏറ്റെടുക്കാൻ ഒരു വലിയ സമരം തന്നെ വേണ്ടി വന്നു. സെൻട്രൽ സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന പൊതു മേഖല സ്ഥാപനത്തിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ഭൂമിയായിരുന്നു അത്. മുൻപ് കുഞ്ഞി മായീൻ ഹാജി എന്ന് പറഞ്ഞ ഒരാളുടെ കൈയിലേക്ക് 12000 ഏക്കർ എത്തിപ്പെട്ടിരുന്നു. അപ്പോഴാണ് ഫാം തുടങ്ങാൻ സർക്കക്കാർ ഭൂമി അന്വേഷിച്ചു വന്നത്. അങ്ങനെ ഈ ഭൂമി വിലകൊടുത്തു സർക്കാർ വാങ്ങുകയായിരുന്നു. 7000 ഏക്കർ വിലക്ക് വാങ്ങി, 5000 ഏക്കർ വനഭൂമി ആയി വിട്ടു കൊടുത്തു. പിന്നീട് റഷ്യൻ സർക്കാരിന്റെ സഹായത്തോടുകൂടിയുള്ള ഒരു വലിയ ഫാം ആയി 1975 ൽ മാറുകയായിരുന്നു. കൊക്കോ, റബർ, കാപ്പി ഒക്കെയുള്ള ഫാം ആയിരുന്നു.
ഫാം പിന്നീട് ശരിയായി നടത്താതെ ഏതാണ്ട് നാശത്തിൽ ആവുന്നുണ്ട്. അന്ന് ഗൗരി അമ്മയായിരുന്നു കൃഷി മന്ത്രി. ആദിവാസി പ്രശനം രൂക്ഷമാണെന്നു മനസിലാക്കി ഉദ്യോഗസ്ഥർ മന്ത്രിയോട് സ്ഥലം ആദിവാസി പുനരധിവാസത്തിന് വിട്ടു നൽകാൻ തായ്യാറാണോ എന്ന് ചോദിച്ചു. ഡോ വേണുഗോപാൽ ആണ് അത് മുന്നോട്ടു കൊണ്ടുപോയത്. ഗൗരിയമ്മയോടു ഈ കാര്യം സംസാരിച്ചപ്പോൾ വിരോധം ഇല്ല എന്നും കേരളത്തിലെ ഇരുപത്തിയൊന്ന് ഫാമുകളും നടത്താൻ കൃഷിവകുപ്പ് ബുദ്ധിമുട്ടുകയാണെന്നും പറഞ്ഞു. അതിൽ പലതും ആദിവാസിക്ക് കൊടുക്കാൻ തയ്യാറായി. എന്നാൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും രാഷ്ട്രീയ പാർട്ടികളും അത് എതിർത്തു. ഗൗരി അമ്മ ഈ ഫയലുകൾ മന്ത്രി കുട്ടപ്പനെ ഏൽപ്പിച്ചു. പറ്റുമെങ്കിൽ കേന്ദ്ര സർക്കാരിന് കത്ത് എഴുതാനും പറഞ്ഞു. ആ സമയത് കേന്ദ്ര സർക്കാർ ആറളം ഫാം റിലയൻസിന് വിൽക്കാനിരിക്കുകയായിരുന്നു. SCST വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ഫാം കൈമാറാൻ അനുവാദം നൽകി. 46 കോടി രൂപയ്ക്കു SCST വകുപ്പിന് ഭൂമി നൽകി. തുക മൂന്ന് ഗഡുക്കളാക്കി അടക്കാൻ കരാറും ഉണ്ടായി. ഈ തുക കണ്ടെത്തിയത് ട്രൈബൽ സബ് പ്ലാൻ (TSP ) ഫണ്ടിൽ നിന്നായിരുന്നു.
(തുടരും)