ഭൂമി ഇല്ലായ്മയാണ് അടിസ്ഥാന പ്രശ്നം

ഭൂമി ഇല്ലായ്മയാണ് അടിസ്ഥാന പ്രശ്നം

തന്റെ ബാല്യകാല അനുഭവങ്ങൾ എങ്ങനെയാണ് ആദിവാസി ജനതയ്ക്കുവേണ്ടി പ്രവൃത്തിക്കാൻ പ്രേരണയായതെന്നും, ആദിവാസി ജനത അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ എന്താണെന്നും സി കെ ജാനു വിശദീകരിക്കുന്നു. തങ്ങളെ മനുഷ്യരായി കണക്കാക്കാത്ത രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും, യജമാനമനോഭാവത്തോടെ പെരുമാറുന്ന സമൂഹത്തെക്കുറിച്ചും, മുത്തങ്ങയിൽ നടത്തിയ ഐതിഹാസികമായ സമരത്തെക്കുറിച്ചും അവർ സി സുരേന്ദ്രനാഥുമായി സംസാരിക്കുന്നു. സി കെ ജാനു എന്ന സമര നായിക എങ്ങനെയാണ് നൈസർഗ്ഗികമായി ഉണ്ടായിവന്നതെന്ന് തെളിച്ചം നൽകുന്ന അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

സി കെ യുടെ ബാല്യകാല അനുഭവങ്ങൾ ഇന്ന് കാണുന്ന വ്യക്തിത്വത്തിലേക്കു എത്തിക്കാൻ കാരണമായിട്ടുണ്ടാകുമല്ലോ? അക്കാലത്തെ പ്രധാന അനുഭവങ്ങൾ ഓർത്തെടുക്കാമോ?

ആളുകളെ ചൂഷണം ചെയ്യുന്നതിനോട് ചെറുപ്പത്തിലേ എതിർപ്പുണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ. പാർട്ടിക്കാരായാലും ജന്മിയായാലും. അച്ഛനും അമ്മയും ഒക്കെ ജന്മിയുടെ കീഴിൽ അടിമപ്പണി ചെയ്തിരുന്നു. രാത്രിയിലൊന്നും അവരെ ഉറങ്ങാൻ സമ്മതിക്കില്ല. ആറുമണി ആവുമ്പോൾ തന്നെ വിളിച്ചു എഴുന്നേൽപ്പിച്ചു പണിക്ക് കൊണ്ടുപോകും. തമ്പുരാക്കന്മാർ എന്താണ് നമ്മളെ ഉറങ്ങാൻ സമ്മതിക്കാത്തത് എന്ന് കുട്ടിയായ ഞാൻ ചോദിക്കുമായിരുന്നു. അച്ഛനും അമ്മയും അങ്ങനെയൊന്നും ചോദിക്കാൻ പാടില്ല എന്ന് പറയും. ഞാൻ ആര് പറഞ്ഞാലും അനുസരിക്കില്ലായിരുന്നു. ഞാൻ എല്ലാ പ്രശ്നങ്ങളിലും ഇടപെടും. അങ്ങനെ എല്ലാവരും എനിക്കെതിരായിരുന്നു.

ഞാൻ ചെറിയ പ്രായത്തിലേ കൂലിപ്പണിക്ക് പോകുമായിരുന്നു. സ്കൂളിൽ ഒന്നും പോയിരുന്നില്ല. ആറ് വയസുള്ളപ്പോൾ ഒരു ടീച്ചറുടെ വീട്ടിൽ താമസിച്ച് കുട്ടിയെ നോക്കുന്ന പണിക്കുപോയി. അവിടെ പോയാൽ വയറു നിറച്ചു ഭക്ഷണം കഴിക്കാം എന്നതായിരുന്നു സന്തോഷം. അവരാണ് ആദ്യമായി എനിക്ക് ഒരു ഉടുപ്പ് വാങ്ങി തന്നത്. അതുവരെ അമ്മ ഉടുക്കുന്ന ചേല ഒരു വർഷം കഴിഞ്ഞാൽ മുറിച്ചിട്ടായിരുന്നു ഞാൻ ഉടുത്തിരുന്നത്. പിന്നെ ടീച്ചർ കോട്ടയത്തേക്ക് സ്ഥലം മാറിപ്പോയി. ഞാൻ പോയില്ല. അതിനു ശേഷം ഞാൻ കൂലിപ്പണിക്ക് പോയിത്തുടങ്ങി. എനിക്ക് അൻപത് പൈസയായിരുന്നു കൂലി. പിന്നെ ആറ് മാസം കഴിഞ്ഞപ്പോൾ ഒരു രൂപയായി. ഒരു വർഷം കഴിഞ്ഞപ്പോൾ രണ്ടു രൂപയായി. അത് വലിയ ആളുകളുടെ കൂലിയായിരുന്നു. ഇരുട്ടായാലും പണി നിർത്താൻ സമ്മതിക്കില്ല. അതിനെതിരെയൊക്കെ ഞാൻ പ്രതികരിക്കുമായിരുന്നു. മറ്റുള്ളവരൊന്നും മിണ്ടില്ല. ഞാൻ ഒച്ചയുണ്ടാക്കി പണി നിർത്തി പോകും. അപ്പൊ മറ്റുള്ളവരും കൂടെ വരും.

പിന്നെ ഞാൻ പാർട്ടി പ്രവർത്തനത്തിന് പോകാൻ തുടങ്ങി. സി പി എമ്മിന്റെ ജാഥയ്ക്ക് പോകാൻ ഞങ്ങളെ ലോറിയിൽ കയറ്റിക്കൊണ്ടുപോകും. എനിക്ക് വണ്ടിയിൽ കയറാൻ വലിയ ആഗ്രഹമായിരുന്നു. അന്നൊക്കെ തൃശ്ശിലേരിയിൽ നിന്നും മാനന്തവാടി വരെ ഞങ്ങളുടെ ആളുകൾ നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. വണ്ടിയിൽ കയറാൻ വേണ്ടിയായിരുന്നു ഞാൻ ജാഥയ്ക്ക് പോകാൻ തുടങ്ങിയത്. പാർട്ടിയുടെ ആശയങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. വൈകുന്നേരം വരെ പണിയെടുത്താൽ അച്ഛന് മൂന്ന് മാനം (ലിറ്റർ) നെല്ല് കിട്ടും. അമ്മയ്ക്ക് രണ്ടു മാനവും. ഈ നെല്ല് കുത്തിയാണ് ഞങ്ങൾ അഞ്ചു മക്കൾ കഞ്ഞി കുടിച്ചിരുന്നത്. കൂലിയായി നെല്ല് കിട്ടുന്നത്കൊണ്ട് പൈസ കൊടുത്തു വേറെ ഒന്നും വാങ്ങാൻ കഴിയില്ല.

Auto biography of C K Janu published by Rat Books
റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച സി കെ ജാനുവിന്റെ ആത്മകഥ

അന്ന് അച്ഛനൊക്കെ പാർട്ടി പ്രവർത്തകൻ ആയിരുന്നില്ലേ?

അന്ന് എല്ലാവരും പാർട്ടിയുടെ ആളുകൾ ആയിരുന്നു. അതിന്റെ കാരണം കൂലിക്കുവേണ്ടി സമരം ചെയ്യുമ്പോൾ മുൻപിൽ നിന്നത് പാർട്ടിക്കാരായിരുന്നു. അല്ലാതെ ഞങ്ങളുടെ പാർട്ടിയെന്നൊന്നും അന്ന് കരുതിയിരുന്നില്ല. അച്ഛനും അമ്മയും അങ്ങനെയാണ് പാർട്ടിക്കാരായത്. അന്ന് കൂലിക്കുവേണ്ടി പോയെങ്കിൽ ഇന്ന് പഞ്ചായത്തിൽ നിന്നും ആനുകൂല്യം കിട്ടാനാണ് പാർട്ടിയുടെ കൂടെ ആളുകൾ നിൽക്കുന്നത്. അത്രയേ വ്യത്യാസം ഉള്ളൂ. ഞാൻ പാർട്ടിയുടെ ആളായത് വണ്ടിയിൽ കയറാനായിരുന്നു. അങ്ങനെയാണ് ഞാൻ ബത്തേരിയും കൽപ്പറ്റയുമൊക്കെ കാണുന്നത്. അടുക്കളപ്പണിക്ക് പോയപ്പോഴാണ് വെള്ളമുണ്ട ആദ്യമായി പോയത്.

പിന്നീട് പാർട്ടിക്കാരും ജന്മിക്കൊപ്പം നിന്നും നമ്മുടെ ആളുകളെ ചൂഷണം ചെയ്യാൻ തുടങ്ങി. ഞാൻ പാർട്ടിക്കാരെയും എതിർക്കുമായിരുന്നു. എന്നെ അവർ ജാനു എന്നല്ല വിളിച്ചിരുന്നത്. ‘വിമർശനം’ എന്നായിരുന്നു. ഞാൻ എല്ലാ യോഗങ്ങളിലും പ്രശ്നം ഉണ്ടാക്കുമായിരുന്നു. അവർ മധ്യസ്ഥം പറഞ്ഞു ചെറിയ കൂലിക്കു പ്രശ്നം തീർക്കുന്നതുകൊണ്ടായിരുന്നു എന്റെ എതിർപ്പ്. ഇരുപത്തി അഞ്ച് പൈസയ്ക്ക് വേണ്ടി സമരം ചെയ്‌താൽ പത്തു പൈസയ്ക്ക് പ്രശ്നം തീർക്കും. പാർട്ടിയും ചൂഷണം ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ 1987 ൽ പാർട്ടി പരിപാടികൾക്ക് പോകുന്നത് നിർത്തി. വലിയ രണ്ട് പാർട്ടികളായ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും വിചാരിച്ചിട്ട് ആദിവാസികളുടെ പ്രശ്നം തീർക്കാൻ പറ്റുന്നില്ല. എന്നിട്ടാണോ അക്ഷരം അറിയാത്ത അടിയത്തി പെണ്ണ് വിചാരിച്ചിട്ട് പ്രശ്നം പരിഹരിക്കാൻ പോകുന്നത് എന്നൊക്കെ അവർ ചോദിക്കുമായിരുന്നു.

പിന്നീട് ഞാൻ ഞങ്ങളുടെ ആളുകളുടെ ഇടയിലെ പ്രവർത്തനത്തിന് നിരന്തരം പോകാൻ തുടങ്ങി. വയനാട്ടിൽ ഞാൻ പോകാത്ത കോളനികൾ ഇല്ല. പല കോളനികളിലും രാത്രി കിടന്നുറങ്ങിയിട്ടുണ്ട്. രാവിലെ പോയാൽ ആരെയും കാണാൻ കഴിയില്ല. എല്ലാവരും പണിക്ക് പോകും. രാത്രിയായിട്ടാണ് എല്ലാവരും തിരിച്ചു വരിക. അപ്പൊ ആളുകളെ കാണണമെങ്കിൽ രാത്രിവരെ കാത്തിരിക്കണം. അതാണ് അവിടെ ഉറങ്ങേണ്ടി വന്നത്. രാത്രി വെള്ളം കൊണ്ട് വന്നു, കഞ്ഞി വച്ച് കഴിക്കുമ്പോഴേക്കും പന്ത്രണ്ട് മണിയൊക്കെ ആകും. അങ്ങനെ ചർച്ച ചെയ്തിട്ടാണ് ഭൂ സമരത്തിലേക്ക് വരുന്നത്.

C K Janu speaking on the street
സി കെ ജാനു പൊതുവേദിയിൽ സംസാരിക്കുന്നു

പല കോളനികളിലും ആളുകൾ പരസ്പ്പരം സംസാരിക്കില്ല. അതുകൊണ്ട് എല്ലാവരെയും ഇരുത്താൻ മരത്തിന്റെ ചുവട്ടിൽ പോകും. വീടുകളിൽ പോകാൻ അവർ തയ്യാറല്ലായിരുന്നു. പിന്നെ വീടുകളും വളരെ ചെറുതായിരുന്നു. എന്തിനാണ് ആളുകൾ പരസ്പ്പരം വഴക്ക് കൂടുന്നത് എന്നതിനെക്കുറിച്ച് ഞാൻ ഒരു അന്വേഷണം നടത്തി. ഭാര്യയും ഭർത്താവും വഴക്കുണ്ടാക്കി തെറ്റിപ്പിരിയും. അവർക്ക് ഭൂമിയും വീടും ഇല്ലാത്തത് കൊണ്ടാണ് വഴക്കിടേണ്ടി വരുന്നത് എന്ന് എനിക്ക് മനസിലായി. ‘വലിയമ്മ മുറുക്കി തുപ്പിയപ്പോൾ എന്റെ മേൽ തെറിച്ചു, അടുത്ത വീട്ടിലെ ആളുകൾ പാത്രം കഴുകിയ വെള്ളം ഞങ്ങളുടെ വീട്ടിന്റെ ഭിത്തിയിൽ തെറിച്ചു’ എന്നൊക്കെയായിരുന്നു പരാതികൾ. ഭാര്യ വർത്തമാനം പറയാൻ വരുന്നില്ല എന്നായിരുന്നു ആണുങ്ങളുടെ പരാതി. അത് സ്നേഹക്കുറവ് ആയിട്ടായിരുന്നു ഭർത്താവ് കരുതിയത്. എന്താണ് ഇതിന്റെയൊക്കെ കാരണം എന്ന് ഞാൻ അന്വേഷിച്ചു. ഭാര്യക്കും ഭർത്താവിനും സ്വകാര്യമായി സംസാരിക്കാൻ വീട്ടിൽ സൗകര്യം ഇല്ല. ഇതൊക്കെ ഭൂമിയില്ലായമയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ ആയിരുന്നു. ബോധവൽക്കരണ ക്ലാസ്സ്കൊണ്ടോ ഒത്തുതീർപ്പ് ചർച്ച നടത്തിയതുകൊണ്ടോ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല എന്ന് എനിക്ക് മനസിലായി. ഭൂമി മാത്രമായിരുന്നു ശാശ്വത പരിഹാരം.

കുടിൽകെട്ടിയുള്ള ഭൂസമരത്തിലേക്ക് വരുന്നത് എങ്ങനെയാണെന്ന് പറയാമോ?

1989 ൽ ഒക്കെ ശക്തമായ മഴ പെയ്യുന്ന കാലമായിരുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ കോളിക്കംപാളിയിലെ ഒരു പണിയ സമുദായത്തിലെ മൂന്ന് ചെറിയ കുടിലിൽ പതിനാറ് കുടുംബം കഴിയുന്നുണ്ടായിരുന്നു. അവരുടെ കൂടെ ഞാനും ഒരു രാതി കഴിയേണ്ടിവന്നു. രാത്രി കഞ്ഞിയൊക്കെ കുടിച്ചു കഴിഞ്ഞപ്പോൾ കിടക്കാൻ സ്ഥലം ഇല്ല. ഞങ്ങൾ രണ്ടുപേര് കുനിഞ്ഞിരുന്നാണ് ഉറങ്ങിയത്. രാവിലെയായപ്പോൾ കാലിനു കലശലായ വേദനയും നീർക്കെട്ടും. അവിടെയുള്ളവർ കാലങ്ങളായി ഈ വേദന സഹിക്കുന്നവരായിരുന്നു. അതിനു പരിഹാരം കാണാൻ ആണ് ആദ്യത്തെ കുട്ടികെട്ടി സമരം ഉണ്ടാവുന്നത്.

അവരുടെ കോളനിയുടെ മേലെ ഒരേക്കർ സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. രാമൻ എന്നയാൾ വില്ലേജ് ഓഫിസറുടെ വീട് എനിക്ക് പറഞ്ഞു തന്നു. അയാൾ പെൻഷൻ പറ്റിയ ആൾ ആയിരുന്നു. എവിടെയെങ്കിലും മിച്ചഭൂമി ഉള്ളത് അറിയാമോ എന്ന് ഞാൻ അയാളുടെ വീട്ടിൽപ്പോയി ചോദിച്ചു. എല്ലാം പട്ടയ ഭൂമിയാണെന്ന് അയാൾ പറഞ്ഞു. കോളനിയുടെ മുകളിലെ ഒരേക്കർ സ്വകാര്യ ഭൂമിയുടെ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. കോരിച്ചരിയുന്ന മഴയുള്ള ദിവസം ആയിരുന്നു അത്. ഞാൻ കോളനിയിലെ ആളുകളോട് ആ ഭൂമിയിൽ കുടിൽ കെട്ടാൻ തയ്യാറാകുമോ എന്ന് ചോദിച്ചു. ആ മഴയിൽ ഞങ്ങൾ പത്ത് കുടിൽ അവിടെ കെട്ടി. അത് യഥാർത്ഥത്തിൽ മിച്ച ഭൂമി ആയിരുന്നു. ആദിവാസിക്ക് ഭൂമി കിട്ടാതിരിക്കാൻ വില്ലേജ് ഓഫീസർ കളവ് പറഞ്ഞതായിരുന്നു.

Gothra Mahasabha protest in front of secretariate of Kerala
സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ആദിവാസി ഗോത്ര മഹാസഭ

കുടിൽകെട്ടിയപ്പോൾ വില്ലേജ് ഓഫീസർ, തഹസീൽദാർ, പോലീസ് ഒക്കെ വന്നു. ഞങ്ങൾ അവരെ വളഞ്ഞിട്ട് തർക്കിച്ചു കുറച്ചു സമയം മഴയത്ത് നിർത്താൻ തീരുമാനിച്ചു. അവസാനം അവർക്ക് തണുപ്പ് സഹിക്കാനാവാതെ വിറയ്ക്കാൻ തുടങ്ങി. അവസാനം അവർ പോയി. അവർക്ക് പനി പിടിച്ചു. എനിക്കും പനിപിടിച്ച് മാനന്തവാടി സർക്കാർ ആശുപത്രിയിൽ ഒരാഴ്ച കിടന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒരു കുടുംബത്തിനും പത്ത് സെന്ററ്‌ വച്ച് ഒരേക്കർ മിച്ച ഭൂമിയുടെ പട്ടയം കിട്ടി. ഓരോ കുടുംബത്തിന്റെ പത്തു സെന്റിൽ നിന്നും അഞ്ചു സെനറ്റ് വീതം എടുത്തു വേറെ കുടുംബങ്ങൾക്കും ഞങ്ങൾ കൊടുത്തു. അങ്ങനെ ഇരുപതു വീടുകൾ അവിടെ വച്ചു. അതാണ് എന്റെ ആദ്യത്തെ വിജയിച്ച സമരം.

ഈ രീതിയിലുള്ള സമരമല്ലാതെ സർക്കാരിനെ നേരിട്ട് സമീപിച്ചു നോക്കിയില്ലേ?

കുടിൽകെട്ടൽ അല്ലാതെ ഭൂമി ലഭിക്കാൻ ഒരുപാട് അപേക്ഷകൾ ഒക്കെ കൊടുത്തിരുന്നു. കളക്ട്രേറ്റ് ധർണ്ണ ഒക്കെ നടത്തിയിട്ടുണ്ട്. അപ്പോഴൊന്നും തിരുവന്തപുരത്ത് പോയി മന്ത്രിമാരെ കാണാനൊന്നും പൈസയുണ്ടായിരുന്നില്ല. അപേക്ഷകൾ പരിഗണിക്കാതെ വന്നപ്പോഴാണ് നേരെ കുടിൽ കെട്ടി താമസിക്കാൻ തുടങ്ങിയത്. ആദിവാസി വികസന പ്രവർത്തന സമിതി എന്ന സംഘടന ആയിരുന്നു അന്നുണ്ടായിരുന്നത്. ഞങ്ങൾ കുറച്ച് ചെറുപ്പക്കാരായ ആളുകൾ ചേർന്ന് ഉണ്ടാക്കിയത് ആയിരുന്നു.

പിന്നീട് മാനന്തവാടിയിലെ അമ്പൂത്തി എന്ന സ്ഥലത്താണ് 380 കുടുംബങ്ങളുടെ സമരം നടന്നത്. അന്ന് ഞങ്ങളെ ഫോറസ്റ്റ്കാർ ഭീകരമായി മർദിക്കുകയുണ്ടായി. ആശുപത്രിയിൽ നിരാഹാരം ഒക്കെ കിടന്നിരുന്നു. കളക്ടർ വന്നു ഭൂമി നൽകുമെന്ന് വാക്കാൽ ഉറപ്പു നൽകിയെങ്കിലും ആ ഭൂമി ലഭിച്ചില്ല. ആ ഭൂമി ഇപ്പോഴും അവിടെ ഉണ്ട്. അത് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ടിൽപ്പെടുന്ന ഭൂമിയാണ്. പിന്നീട് സമരം നടന്നത് ബത്തേരി ചീങ്ങേരി പ്രൊജക്റ്റ് ഭൂമിയിൽ ആയിരുന്നു. 1957 ൽ ഇ എം എസ് സർക്കാർ ആദിവാസികൾക്ക് വേണ്ടി ഓരോ കുടുംബത്തിനും അഞ്ചേക്കർ ഭൂമി നൽകാൻ ഉണ്ടാക്കിയ 526 ഏക്കർ പ്രൊജക്റ്റ് ആയിരുന്ന അത്. വേളികൃഷ്ണൻ എന്ന കോഴിക്കോട് കളക്ടർ ആയിരുന്നു ആ പ്രൊജക്റ്റ് ഉണ്ടാക്കിയത്. അത് പിന്നീട് 150 ഏക്കർ കൃഷി വകുപ്പിന് കൈമാറുകയായിരുന്നു. അപ്പോഴാണ് ഞങ്ങൾ സമരം ചെയ്‌തത്‌. ട്രൈബൽ സബ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് മദ്രാസ് സർക്കാരിൽ നിന്നും വാങ്ങിയ സ്ഥലം ആയിരുന്നു അത്. ആ സമരം ബത്തേരിയിലെ ആളുകളെ ചുമതലപ്പെടുത്തി ഞാൻ പനവല്ലിയിലേക്കു പോയി.

1995 മാർച്ച് മാസം പനവലിയിൽ 38 ഏക്കർ ഭൂമിക്കു വേണ്ടി സമരം ചെയ്യുകയായിരുന്നു. ഇവിടെ 52 കുടുംബങ്ങൾക്ക് ഭൂമി ഇല്ലായിരുന്നു. കുടിൽകെട്ടൽ സമരം ആയിരുന്നു. അങ്ങനെയാണ് എനിക്ക് ഉൾപ്പെടെ 52 പേർക്ക് ഇവിടെ ഭൂമി ലഭിക്കുന്നത്. കയ്യേറിയ ഭൂമിയിൽ ഓരോരുത്തരും അവരവർക്ക് വേണ്ട ഭൂമി കാട് വെട്ടിത്തെളിച്ചെടുത്ത് വേലികെട്ടുകയായിരുന്നു. ഞങ്ങളെ രണ്ടു പ്രാവശ്യം കുടിയൊഴിപ്പിച്ചു കണ്ണൂർ സെൻട്രൽ ജയിലിൽ ഇട്ടിരുന്നു. പിന്നീട് ഞങ്ങൾ തോട്ടങ്ങളാക്കി മാറ്റിയ ആ ഭൂമിക്ക് പന്ത്രണ്ടു വർഷത്തിന് ശേഷം കൈവശരേഖ തരികയായിരുന്നു. 2001 ലെ സെക്രെട്ടറിയേറ്റിനു മുന്നിലെ കുടിൽ കെട്ടൽ സമരത്തിനൊക്കെ ഈ സമരത്തിൽ പങ്കെടുത്ത ആളുകളൊക്കെ ഉണ്ടായിരുന്നു.

ഇവിടെ സി പി എം ശക്തി കേന്ദ്രമാണ്. അവരുടെ കൊടി ഇല്ലാതെ സമരം ചെയ്തതിനു ഞങ്ങളെ കുറുവടിയൊക്കെ എടുത്ത് ഇറക്കിവിടുകയൊക്കെ ചെയ്യുമായിരുന്നു. ഞങ്ങളുടെ വിറകൊക്കെ എടുത്തുകൊണ്ടു പോകുമായിരുന്നു. ഞാൻ തൃശ്ശിലേരി വീട്ടിൽ പോകുമ്പോഴായിരുന്നു ഈ ആക്രമണം. അവസാനം ആളുകൾക്ക് സംരക്ഷണം കൊടുക്കാൻ വേണ്ടി ഞാനും ഇവിടേയ്ക്ക് താമസം മാറ്റുകയായിരുന്നു.

അപ്പോൾ സി പി എമ്മിന്റെ ആദിവാസി ക്ഷേമ സമിതി (എ കെ എസ്) പ്രവൃത്തിക്കുന്നുണ്ടായിരുന്നോ?

മുത്തങ്ങ സമരത്തിന് മുൻപാണ് ഞങ്ങൾ ആദിവാസി ഗോത്ര മഹാസഭയുണ്ടാക്കിയത്. ആദിവാസികൾ രാഷ്ട്രീയം നോക്കാതെ അതിൽ ചേർന്നു. അതിനെ തടയാൻ ആണ് സി പി എം ആദിവാസി ക്ഷേമ സമിതി എന്ന സംഘടന ഉണ്ടാക്കിയത്. ചാരായം കൊടുത്തു വോട്ടു വാങ്ങുന്ന ഞങ്ങളെ അവർ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. അങ്ങനെ നോക്കുമ്പോൾ സംഘടന ഞങ്ങളെ സംബന്ധിച്ച് ഒരു വിജയം ആയിരുന്നു. ഞങ്ങളും മനുഷ്യരാണെന്നു അവർ അഗീകരിച്ചല്ലോ. വർഗ്ഗം മാത്രം ഉണ്ടായിരുന്ന കമ്മ്യൂണിസത്തിനകത്ത് ജാതി സംഘടന ഉണ്ടാക്കിയപ്പോൾ കമ്മ്യുണിസത്തിനു കോടാലി വയ്ക്കുകയല്ലേ അവർ ചെയ്തത്. അങ്ങനെ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടായത് നല്ലതു തന്നെ. സി പി ഐ യും സമാനമായ രീതിയിൽ വേറെ സംഘടന ഉണ്ടാക്കി. കോൺഗ്രസുകാർ ആദിവാസി കോൺഗ്രസ് ഉണ്ടാക്കി. ബി ജെ പിയും വേറെ സംഘടന ഉണ്ടാക്കി. ഗോത്ര മഹാസഭയുടെ ഒരു നേട്ടമായി അതിനെ കരുതാം.

വയനാട് കൂടാതെ സി കെ മറ്റുസ്ഥലങ്ങളിലും പോകാറുണ്ടായിരുന്നോ?

ഞാൻ അട്ടപ്പാടിയിലും ഇടുക്കിയിലും ഒക്കെ പോകാറുണ്ടായിരുന്നു. കുടിൽകെട്ടൽ സമരത്തിന് ശേഷം ഏറ്റവും കൂടുതൽ ഭൂമി വിതരണം നടന്നത് ഇടുക്കി ജില്ലയിൽ ആയിരുന്നു. മറയൂരിലെ കുമ്മട്ടാംകുഴി കോളനിയിലാണ് ആദ്യം ഭൂമി വിതരണം ചെയ്‌തത്‌. പിന്നെ ചിന്നക്കനാൽ, പൂപ്പാറ, മാങ്കുളം, മതികെട്ടാൻ, കുണ്ടള എന്നീ സ്ഥലങ്ങളിൽ ഭൂമി കൊടുത്തു. മതികെട്ടാൻ ഭൂമിയുടെ ഒരുഭാഗം തർക്കത്തിൽ ആയിരുന്നു. കെ എം മാണിയുടെയൊക്കെ കൈവശം ആയിരുന്നു ആ ഭൂമി.

എന്തുകൊണ്ടാണ് ഭൂസമരം ശക്തമായിരുന്ന വയനാടിനെ അപേക്ഷിച്ചു ഇടുക്കിയിലും മറ്റും കൂടുതൽ ഭൂമി വിതരണം നടന്നത്?

ഇടുക്കിയിൽ മലയര വിഭാഗത്തിൽപ്പെട്ട ടി ജെ മാത്യു ആയിരുന്നു ജില്ല കളക്ടർ. അദ്ദേഹം ആദിവാസി വിഭാഗത്തിൽപ്പെട്ട ആളായിരുന്നു. അദ്ദേഹം അതിനു മുൻകൈ എടുത്തതുകൊണ്ടാണ് ഭൂമി വിതരണം നടന്നത്. ഞാൻ ഒരു വർഷം ഇടുക്കിയിൽ ഉണ്ടായിരുന്നു.

ഇടുക്കിയിലെ ഇടമലക്കുടിയും ആറളം ഫാമും മാത്രമേ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നടപ്പിലാക്കാൻ കേരളത്തിൽ പറ്റുകയുള്ളൂ എന്നാണു പറയുന്നത്. വായനാട്ടിലൊക്കെ ആദിവാസികളുടെ കൂടെ മറ്റു വിഭാഗം ജനങ്ങളും ഇടകലർന്നു താമസിക്കുന്നതിനാലാണിത്. അഞ്ചാം ഷെഡ്യൂൾ ഇവിടെ പറ്റുമെന്നും. ഊരുകൂട്ടത്തെ ശക്തിപ്പെടുത്തിയാൽ ആദിവാസി ഫണ്ട് തട്ടിപ്പ് ഒന്നും നടക്കില്ല. അതുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ ആദിവാസി സ്വയംഭരണത്തെ ഒക്കെ കേരളത്തിൽ എതിർക്കുന്നത്.

മുത്തങ്ങ സമരത്തിന് ശേഷം കേരളത്തിൽ 35000 കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചിരുന്നു. എന്നാൽ പല സഥലത്തും ആദിവാസി പട്ടയമേള എന്ന പേരിൽ കൈവശ രേഖയാണ് നൽകുന്നത്. അത് വലിയ തട്ടിപ്പാണ്. എനിക്കൊക്കെ ഈ ഭൂമിക്കു കൈവശരേഖയാണ് ഉള്ളത്. അതിനു കരം അടക്കേണ്ട. അതുകൊണ്ടു ഈ ഭൂമി ഉപയോഗിച്ച് ബാങ്ക് ലോൺ ഒന്നും ലഭിക്കില്ല. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, നഷ്ടപരിഹാരം ഒന്നും കിട്ടില്ല. എന്റെ വണ്ടിയുടെ കനറാബാങ്കിൽ നിന്നുള്ള ലോൺ അടക്കാൻ വേണ്ടി എന്റെ തോട്ടത്തിൽ നിന്നും ഒരു ലക്ഷം രൂപയുടെ മരം മുറിച്ചു വിൽക്കാൻ നോക്കി. എന്നാൽ കരം അടച്ച രേഖ ഇല്ലാത്തത്കൊണ്ട് കുറ്റിപ്പാസ് കിട്ടില്ല. അതുകൊണ്ട് എനിക്ക് മരം വിൽക്കാൻ പറ്റിയില്ല.

എന്റെ വണ്ടിക്ക് എങ്ങനെ ലോൺ കിട്ടിയെന്നു പറയാം. ആദിവാസി 750 Sqft മാത്രമേ വീട് സർക്കാർ കൊടുക്കുള്ളു. എന്റേത് അതിൽ കൂടുതൽ ആണ്. അതുകൊണ്ട് ഞാൻ കെട്ടിട നികുതി അടയ്ക്കണം. ആ നികുതിരേഖ വച്ചാണ് ഞാൻ ലോൺ എടുത്തത്. ഞാൻ വണ്ടിയുടെ ലോൺ അടച്ചില്ലെങ്കിൽ എന്റെ വീടാണ് ജപ്തി ചെയ്ത് കൊണ്ടുപോവുക.

മുത്തങ്ങ സമരം സമാധാനപരമായി അവസാനിപ്പിക്കാൻ സർക്കാരിന് കഴിയാതെപോയത് എന്തുകൊണ്ടാണ് ?

മുത്തങ്ങ സമരം അന്ന് അവസാനിപ്പിച്ച രീതിയിൽ അല്ലാതെ പരിഹരിക്കാൻ സർക്കാരിന് പറ്റുമായിരുന്നു. സർക്കാർ ഉണ്ടാക്കിയ നിയമം നടപ്പിലാക്കണം എന്നേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. ആദിവാസി ഭൂസംരക്ഷണ നിയമം കൊണ്ടുവന്നത് സർക്കാരല്ലേ? കേരളത്തിൽ എവിടെ സമരം നടന്നാലും അവിടെ സമരക്കാരുമായി ഒരു ചർച്ചയുണ്ടാകും. മുത്തങ്ങയിൽ മാത്രം സർക്കാർ അത് ചെയ്തില്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. വെടിവെപ്പിന്റെ തലേദിവസം ഫോറെസ്റ്റുകാർ തന്നെയാണ് തീയിടുന്നത്. ജീപ്പിൽ ഉണങ്ങിയ ആനപ്പിണ്ടവും പെട്രോളുമായി അവർ വന്നു. ഞങ്ങൾ അവിടെ താമസിക്കുമ്പോൾ തീയിട്ട ആളുകളെ സർക്കാരിന് കാണിച്ചുകൊടുക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് അത് ചെയ്തവരെ ഞങ്ങൾ തടഞ്ഞു വച്ചത്. അതുകൊണ്ടാണ് കളക്ടറെ വിളിച്ചുവരുത്തി അവരെ ഞങ്ങൾ കൈമാറിയത്.

വംശീയമായി ആദിവാസികളെ ഉന്മൂലനം ചെയ്യുക എന്ന അജണ്ടയുമായാണ് പോലീസ് ആദിവാസികളെ നേരിട്ടത്. സമരഭൂമിയിലും പുറത്തും. കൂടാതെ ആദിവാസി ഗോത്രമഹാസഭയെയും ഇല്ലാതാക്കുക. മുത്തങ്ങയുടെ പേരിൽ കേരളത്തിലെ മുഴുവൻ ആദിവാസി കോളനികളിലും റെയിഡ് നടത്തിയത് അതിനാണ്. അതുകൊണ്ടൊന്നും ആദിവാസികളെ തളർത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് വ്യാപകമായി പിന്നീടും സമരം നടക്കുന്നത്. സുഗന്ധഗിരി, പൂക്കോട്, പാമ്പ്ര എസ്റ്റേറ്റ്, മരിയനാട് ഇവിടെയൊക്കെ സമരം നടന്നില്ലേ? 46 ഏക്കർ മരിയനാട് സർക്കാർ ആദിവാസിക്ക് കൈവശാവകാശം കൊടുത്ത സ്ഥലത്താണ് വീണ്ടും സമരം ചെയ്യേണ്ടി വരുന്നത്. അവിടെ അവകാശം ഉന്നയിക്കുന്ന നാട്ടുകാരെ ഒഴിപ്പിക്കാൻ സർക്കാരിന് കഴിയുന്നില്ല. ആദിവാസി ഭൂപ്രശ്നം പരിഹരിക്കാനുള്ള ഭൂമി കേരളത്തിലുള്ളപ്പോഴാണ് ഞങ്ങൾക്ക് സമരം ചെയ്യേണ്ടി വരുന്നത്. ഏറ്റവും കൂടുതൽ ആദിവാസി ഭൂമി കയ്യേറ്റം നടത്തിയത് സർക്കാരാണ് എന്നതാണ് മറ്റൊരു യാഥാർഥ്യം.

(തുടരും)

C. Surendranath

C. Surendranath

കേരളത്തിലെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ് സി. സുരേന്ദ്രനാഥ്. അടുത്തിടെ എം. സുചിത്രയുമായി ചേർന്ന് "Choking on Toxic Smoke: The Brahmapuram Garbage Disaster in Kochi and Municipal Solid Waste Management in Kerala" എന്ന റിപ്പോർട്ട് അദ്ദേഹം രചിച്ചു. ഗോത്രജനതയുടെ ഉന്നമനത്തിനായി തദ്ദേശീയ കരകൗശല സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന വയനാട്ടിലെ ഉറവ് എന്ന സന്നദ്ധസംഘടനയിലും അദ്ദേഹം പ്രവർത്തിച്ചു.

View All Articles by C. Surendranath

Share Article
Whatsapp Email