ആദിവാസി സമൂഹങ്ങളുടെ സ്വയംഭരണം അംഗീകരിക്കാത്ത കേരളം

ആദിവാസി സമൂഹങ്ങളുടെ സ്വയംഭരണം അംഗീകരിക്കാത്ത കേരളം

ആദിവാസി ഭൂമിപ്രശ്നം ഒരു ക്ഷേമപരിപാടി മാത്രമായിട്ടാണ് കേരളത്തിൽ മാറിമാറി വന്ന ഇടതു-വലതുസർക്കാരുകൾ കണ്ടതും പ്രചരിപ്പിച്ചതും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വയംഭരണം എന്ന അവകാശത്തെ ഉൾക്കൊള്ളാൻ ഇപ്പോഴും പൊതുസമൂഹത്തിനു കഴിഞ്ഞിട്ടില്ല. നിൽപ്പ് സമരത്തിന്റെ ഭാഗമായി കൊണ്ടുവന്ന മുത്തങ്ങ പാക്കേജിപ്പോഴും നടപ്പിലാക്കിയിട്ടില്ല. അതുപോലെ പെസ നിയമവും. എം ഗീതാനന്ദനുമായുള്ള ദീർഘ സംഭാഷണത്തിന്റെ അവസാന ഭാഗം.

1999 ലിൽ LDF സർക്കാർ വരുത്തിയ 1975 ആദിവാസി ഭൂ സംരക്ഷണ നിയമത്തിന്റെ ഭേദഗതിയുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ നിന്നും ഉണ്ടായ ഉത്തരവ് എന്തായിരുന്നു ?

അതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വരുന്നത് 2009 ലാണ്. നല്ലതമ്പി തേരക്കു സ്വയം നന്നായി വാദിക്കാൻ പറ്റിയില്ല എന്ന് മനസിലാക്കുന്നു. സുപ്രീംകോടതിയിൽ അദ്ദേഹം തന്നെയാണ് വാദിച്ചിരുന്നത്. കൃഷിഭൂമിക്കു പകരം ഭൂമി കൊടുക്കാൻ എന്ന നിലയിലാണ് വിധി വന്നത്. എന്നാൽ 1975 ലെ നിയമം പൂർണ്ണമായും ഇല്ലാതാക്കിയിട്ടില്ല. എന്നാൽ 1986 വരെയുള്ള 5 ഏക്കർ വരെയുള്ള ഭൂമി കയ്യേറ്റം സാധൂകരിക്കുകയും ചെയ്തു. എതിർ കൈവശ നിയമം എന്ന സാധ്യത ആണ് അന്ന് പരിഗണിച്ചത്. 12 വർഷം തർക്കത്തിൽ ഇരിക്കുന്ന ഒരു ഭൂമി കൈവശം വച്ചാൽ അതിനു നിയമ സാധുത നൽകുന്ന ഒന്നാണ് അത്. ഈ ആക്ട് പുതിയ കയ്യേറ്റങ്ങൾ അഡ്രസ് ചെയ്യുന്നില്ല, അതിനുള്ള ചട്ടവും ഇല്ല. അതാണ് അട്ടപ്പാടിയിലൊക്കെയുള്ള പ്രശ്നം. 4200 ആദിവാസികളുടെ ഭൂമി നഷ്ടപ്പെട്ടു എന്ന് പറയുന്ന പൊതു താൽപ്പര്യപ്രകാരമുള്ള ഹർജിയാണ് പരാതിയായി നിലനിൽക്കുന്നത്. എന്നാൽ ഈ കേസിൽ ഒരു ആദിവാസിയും കക്ഷിയല്ല. ഇപ്പോൾ അത് ഒരു ആദിവാസിക്ക് റിവ്യൂ ചെയ്യാൻ വേണ്ടി സുപ്രീംകോടതിയെ സമീപിക്കാവുന്നത് ആണ്.

2009 ലെ സുപ്രീംകോടതി വിധി വന്നപ്പോൾ സർക്കാർ ഒന്നും ചെയ്തില്ല. അതുകൊണ്ട് കോടതി അലക്ഷ്യം ആകുമെന്ന സ്ഥിതി വന്നു. അത് നേരിടാൻ പകരം ഭൂമി കൊടുക്കാം എന്ന ഉത്തരവ് ഇറക്കിയ റവന്യൂ വകുപ്പ് ഒരു സെന്റ് പോലും ഇതിനായി കണ്ടെത്തിയിട്ടില്ല എന്നത് വിചിത്രമാണ്. 2001ലെ കുടിൽ കെട്ടൽ സമര കാലത്ത് മന്ത്രി കുട്ടപ്പന്റെ ഓഫീസിൽ നിന്നും ആറളം ഫാം ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. രണ്ടാമതായി മുപ്പതിനായിരം ഏക്കർ നിക്ഷിപ്ത വന ഭൂമി വിട്ടുകിട്ടാൻ പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. അവരത് പ്രാഥമികമായി അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ ഏതു ലാൻഡ് ആണ് മാർക് ചെയ്ത് കൊടുത്ത് എന്നത് ആർക്കും അറിയില്ലായിരുന്നു. അപ്പോൾ Tribal Rebahilitation and Development Mission (TRDM) ഉണ്ട്. 2004 ൽ ഈ കാര്യം Central Empowered Committe ( CEC) യുടെ പരിഗണനയിൽ വന്നു.

2002 ടി എൻ ഗോദവർമൻ തിരുമുല്പാട് വന സംരക്ഷണം ആവശ്യപ്പെട്ട് കേസ് കൊടുക്കുന്നു. ഇതാണ് ഗോദവർമൻ കേസ് എന്നറിയപ്പെട്ടത്. ഈ കേസിലാണ് വനം എന്നത് എന്താണെന്ന് സുപ്രീംകോടതി വിശദമായി നിർണ്ണയിക്കുന്നത്. CEC ഒക്കെ വരുന്നത് അതിന്റെ ഭാഗമായാണ്. 2009 ൽ ജസ്റ്റിസ് ബാലകൃഷണൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി വന്നപ്പോൾ ഭൂമി എത്രയും പെട്ടെന്ന് പതിച്ചു കൊടുക്കാൻ ഉത്തരവിട്ടു. അതിനുവേണ്ടി റീ സെറ്റിൽമെന്റ് കമ്മീഷണർ വന്നെകിലും ഒന്നും നടന്നില്ല. അവസാനാം ആ ഓഫീസ് തന്നെ പൂട്ടി. അതായത് 2009 ൽ ആദിവാസികൾക്ക് നൽകാനുള്ള ഭൂമി തിട്ടപ്പെടുത്തിയിട്ടും വിതരണം നടന്നില്ല എന്നർത്ഥം. ഇപ്പോൾ നടക്കുന്ന മരിയനാട് ആ ലിസ്റ്റിൽ പെട്ടത് ആണ്.

M Geethanandhan, convener of Adivasi Gothra Mahasabha
എം ഗീതാന്ദൻ

എന്താണ് മുത്തങ്ങ പാക്കേജിന്റെ അവസ്ഥ?

നിൽപ്പ് സമരത്തിന്റെ ഭാഗമായാണ് മുത്തങ്ങ പാക്കേജ് വരുന്നത്. ഇപ്പോൾ മുത്തങ്ങ പാക്കേജ് പ്രകാരം തന്നെ 3000 ഏക്കർ കൊടുക്കാനുണ്ട്. മുത്തങ്ങ പാക്കേജിൽ പെടുത്തി 1179 ഹെക്ടർ ഭൂമിയാണ് വയനാട്ടിൽ കണ്ടെത്തിയത്. ഈ ഭൂമിയിൽ എല്ലാം തന്നെ സർക്കാർ കയ്യേറ്റങ്ങളും ആദിവാസി ക്ഷേമ സമിതി ( എ കെ എസ്) യുടെ നേതൃത്വത്തിലുള്ള കൈയ്യേറ്റങ്ങളും നടക്കുകയാണ്. ഈ ഭൂമിയിൽ നിന്നും കാര്യമായ ഭൂവിതരണം നടന്നിട്ടില്ല. വേറൊരു അട്ടിമറിയും നടന്നു. 2010 ൽ റവന്യൂ വകുപ്പ് വേറൊരു ഓർഡർ ഇറക്കി. ആദിവാസികൾക്ക് കൊടുക്കേണ്ട ഭൂമി അവർക്കു കൈമാറിയതായിട്ടുള്ള നിയമ വിരുദ്ധമായ ഒരു ഓഡർ ആയിരുന്നു അത്. കോടതി അലക്ഷ്യം ഒഴിവാക്കാൻ അതിൽ നിന്നും അട്ടപ്പാടിയിലുള്ള 200 ൽപ്പരം പേർക്ക് മണ്ണാർക്കാട് പട്ടയമേള നടത്തി. കൂടുതൽ ഭൂമി കണ്ടെത്തിയ അട്ടപ്പാടിയിലല്ല കൂടുതൽ ഭൂരഹിതർ ഉള്ളത്. കൂടാതെ കണ്ണൂർ, കാസർഗോഡ്, മലപ്പുറം ഒക്കെ ഈ വകയിൽപ്പെട്ട ഭൂമി ഉണ്ട്. റവന്യൂ വകുപ്പിന്റെ ഓർഡറിനെതിരെ ഡി എഫ് ഒ ധനേഷ്കുമാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അത് ആദിവാസികളിൽ ഭൂരഹിതർക്കു മാത്രം കൊടുക്കേണ്ട ഭൂമി ആണെന്ന് അതിൽ സൂചിപ്പിച്ചിട്ടുണ്ട്.

എൺപതു കുടുംബങ്ങൾക്ക് ആറളത്ത് കൊടുത്തു. അവർ പോയിട്ടില്ല. മുത്തങ്ങ പാക്കേജ് എങ്ങും എത്താതെ പല വഴിയിൽ കിടക്കുകയാണ്. മുത്തങ്ങ പാക്കേജിന്റെ ഭാഗമായി ഉണ്ടാക്കിയ മാസ്റ്റർ പ്ലാനിൽ 52000 പേരാണ് കേരളത്തിൽ ഭൂ രഹിതരായി കണക്കാക്കിയിരുന്നത്. വയനാടിൽ 25000 പേരാണ്. ഒരേക്കറിൽ താഴെ ഭൂമിയില്ലാത്തവരെ ഭൂരഹിതരായാണ് കണക്കാക്കിയത്. ഇത് കൂടാതെ മൂന്നര കോടി രൂപ മുടക്കി കില തയ്യാറാക്കിയ ഡാറ്റ സർക്കാർ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. നിൽപ്പ് സമരത്തിന്റെ ഫലമായി പെസ(PESA ) നിയമം നടപ്പാക്കാൻ തീരുമാനിച്ചു. വനാവകാശത്തിന്റെ ഭാഗമായി സാമൂഹ്യ വനാവകാശം നടപ്പാക്കണമെന്ന് അന്ന് ആവശ്യപ്പെട്ടു. പെസ ഗ്രാമങ്ങളുടെ പ്രാധാന്യമൊക്കെ അപ്പോൾ തിരിച്ചറിഞ്ഞിരുന്നു. ഊരുകളെയാണ് ഗ്രാമസഭകളുടെ സ്ഥാനത്ത് പരിഗണിച്ചിരുന്നത്. കേരളത്തിലെ 2247 ഊരുകൾ ഉൾപ്പെടുന്ന രീതിയിൽ ഉത്തര കേരളത്തിൽ വരുന്ന വയനാട് മുഴുവനും, നിലമ്പൂരിന്റെ ചില ഭാഗങ്ങൾ, ആറളം ഫാമിലെ പഞ്ചായത്ത്, അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്ത് എന്നീ ഭാഗങ്ങളെ ഷെഡ്യൂൾഡ് ഏരിയകളിൽ കൊണ്ട് വരികയും അത് ബന്ധപ്പെട്ട മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. 2017 ൽ രൂപീകരിച്ച ഇതിന്റെ മാപ്പിംഗ് ചെയ്യാൻ ഒരു ടെക്‌നികൽ കമ്മറ്റി രൂപീകരിച്ചിരുന്നു. വി എസ് നേതൃത്വം നൽകുന്ന ഭരണ പരിഷ്‌കാര കമ്മിഷൻ ഞങ്ങൾ നൽകിയ നിവേദനം അംഗീകരിച്ചിരുന്നു. കിലയും വേറൊരു പ്രൊപോസൽ നൽകിയിട്ടുണ്ട്. സർക്കാർ വിചാരിച്ചാൽ ബുദ്ധിമുട്ടില്ലാതെ പെസ നടപ്പാക്കാൻ പറ്റുന്ന ഒരു സ്ഥിതിയിൽ എത്തിയിട്ടുണ്ട്.

അതെ സമയം 2020 ൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ നാല് ജില്ലകളുടെ വനാവകാശം റദ്ദാക്കിയിട്ടുണ്ട്. അത് വ്യക്തിപരമായ ഭൂ അവകാശത്തിലൂടെ വനഭൂമിയെ വിപണയിൽ ക്രയവിക്രയം ചെയ്യാനുള്ള അവസരം ഒരുക്കാൻ വേണ്ടിയാണ്. പിണറായി സർക്കാർ അതിനെയാണ് പിന്താങ്ങുന്നത്. മലയര സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് അത് ചെയ്യുന്നത് എന്നൊക്കെയാണ് സർക്കാർ വാദം. ബാങ്ക് വായ്‌പ തുടങ്ങിയ ആവശ്യങ്ങൾക്കായി ഇത്തരം സമൂഹങ്ങൾക്ക് ട്രൈബൽ ബാങ്ക് പോലുള്ള പകരം സംവിധാനങ്ങൾ ഉണ്ടാവുകയാണ് വേണ്ടത്. വനാവകാശത്തിന്റെ പരിധിയിൽ ലഭിക്കുന്ന ഭൂമി സർക്കാരിന് പോലും തിരിച്ചെടുക്കാൻ കഴിയില്ല. ത്രിതല പഞ്ചായത്ത് സംവിധാനവും പെസയും തമ്മിലുള്ള വേർതിരിവ് പ്രധാനമാണ്.

മുത്തങ്ങ സമരത്തിൽ പങ്കെടുത്ത എത്ര പേർക്ക് ഭൂമി ലഭിച്ചു?

അത് ചിതറി കിടക്കുകയാണ്. എണ്ണൂറിൽപ്പരം കുടുംബങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യം 650 പേരുടെ അപേക്ഷയാണ് കൊടുത്തത്. സർക്കാർ ഉത്തരവിറക്കിയത് 447 പേർക്ക് ഒരു സെന്റ് ഭൂമിപോലും ഇല്ല എന്ന് പറഞ്ഞാണ്. അത് അവർ തിരുത്താൻ തയ്യാറാണെന്ന് പറഞ്ഞു. അവർ തന്നെ ഇറക്കിയ ലിസ്റ്റിൽ ശരാശരി കൈവശം ഉള്ള ഭൂമി അഞ്ച് സെന്റ് ആണ്. സാങ്കേതിക കാരണങ്ങൾ കണ്ടെത്തി ആളുകളുടെ എണ്ണം ചുരുക്കാൻ ഉള്ള ശ്രമമായിരുന്നു അത്. അതിനു ശേഷം 221 പേരുടെ ലിസ്റ്റ് പട്ടികജാതി വകുപ്പിൽ നിന്നും കൊടുത്തു. പിന്നീട് 283 പേർക്ക് വയനാടിൽ പട്ടയമേള നടത്താൻ ഒരു ലിസ്റ്റ് തയ്യാറാക്കി. 110 കുടുംബങ്ങൾക്ക് വെള്ളരി മലയിൽ ഒരേക്കർ വീതം കൊടുത്തു. അത് മോശമല്ലാത്ത ഭൂമിയായിരുന്നു. വാളാട്, തൊണ്ടർനാട് ഒക്കെ കൊടുത്ത് വാസയോഗ്യമല്ലാതെ മലകൾ ആണ്. മരിയനാട് ആദിവാസികൾ അല്ലാതെ എസ്റ്റേറ്റ് തൊഴിലാളികളെക്കൊണ്ട് കയ്യേറ്റം നടത്തിക്കുകയാണ് ഉണ്ടായത്. അവിടെ കൃഷി യോഗ്യമായ ഭൂമി ആണ് ഉള്ളത്.

കേരള പൊതു സമൂഹത്തിൽ ആദിവാസികളെക്കുറിച്ചും സ്വയംഭരണം എന്ന അവരുടെ ഭരണഘടനാപരമായ അവകാശത്തെക്കുറിച്ചും തെറ്റിധാരണകൾ നിലനിൽക്കുന്നില്ലേ?

എൺപതുകൾക്ക് ശേഷം അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. മൽസ്യ തൊഴിലാളി മേഖല, ആദിവാസി മേഖല, തോട്ടം മേഖല ഒക്കെ കൊളോണിയൽ ഭരണം അന്യവൽക്കരിച്ച വിഭാഗങ്ങൾ ആണ്. അല്ലെങ്കിൽ കേരള വികസന മാതൃക പരിഗണിക്കാത്ത വിഭാഗണങ്ങൾ ആണ്. ഇതിൽ കുറച്ചു കൂടി രാഷ്ട്രീയമായി പ്രശനങ്ങളെ സമീപിച്ചത് ആദിവാസി വിഭാഗങ്ങൾ ആണെന്ന് പറയാം. ഗൗരവമായ പഠനങ്ങൾ ഇത് സംബന്ധിച്ച് നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

ആദിവാസികളുടെ ന്യൂനപക്ഷം എന്ന നിലയിൽ ഉള്ള സാംസ്ക്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ അവകാശങ്ങളെ അംഗീകരിക്കുന്ന ഒരു പൊതുസമൂഹം അല്ല ഇവിടെ ഉള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരും, സോഷ്യലിസ്റ്റുകാരും ഉണ്ടാക്കിയെടുത്ത ഒരു അപകടം ആണ് ഇത്. സാമൂഹിക അധീശത്വം അതിന്റെ ഭാഗമാണ്. ഭൂപരിഷ്ക്കരണം നടക്കുന്ന സമയത്തും ആദിവാസികൾ അവഗണിക്കപ്പെടുകയായിരുന്നല്ലോ. ആദിവാസികളെ തങ്ങളുടെ ചിറകിനു കീഴിൽ ആദിവാസികളെ നോക്കി നന്നാക്കികളയാം എന്നാണ് പല ലിബറൽ ആളുകളും കരുതുന്നത്. അതുകൊണ്ടാണ് ഊരുകൂട്ടങ്ങളെ ഒക്കെ അംഗീകരിക്കാൻ മടികാണിക്കുന്നത്.

ഇതിനു പറയുന്ന മറ്റൊരു കാര്യം പ്രകൃതി സംരക്ഷണമാണ്. കൊളോണിയൽ കാഴ്ചപ്പാടിൽ ആണ് കൺസെർവഷൻ എന്ന കാര്യത്തെ നമ്മൾ സമീപിക്കുന്നത്. ആദിവാസി വിഭാഗത്തെ ഏറെ സ്നേഹിച്ച കെ പാനൂരിന്റെ പോലും സമീപനം അങ്ങനെയായിരുന്നു. Attappady Hill Area Development Society (AHADS) ഒക്കെ ഈ ആശയത്തെയാണ് പിൻപറ്റിയിരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം നവോഥാനം ഒക്കെ വലിയ കാര്യം ആയിരിക്കാം, എന്നാൽ ആദിവാസികളുടെ പ്രശ്നം വരുമ്പോൾ അതൊന്നും ബാധകമല്ലാത്ത അവസ്ഥയാണ്. നവോത്ഥാനം, യൂറോ-കേന്ദ്രീകൃതമായ വികസന മാതൃക എന്നിവയിൽനിന്നും ഉണ്ടായി വന്നതാണ് ഈ പൊതു ബോധം. യൂറോപ്പിൽ എങ്ങനെയാണോ കറുത്ത വർഗ്ഗക്കാരെ കണ്ടത് അങ്ങനെയേ കേരളം ആദിവാസികളെ കണ്ടിട്ടുള്ളൂ. ഒരു സവർണ്ണ ബോധവും അതിനു പുറകിൽ ഉണ്ട്. ഭൂപരിഷ്ക്കരണം പോലും പ്ലാന്റേഷൻ എക്കണോമിയെ തൊടാതെ ആണ് ചെയ്യുന്നത്. അത് ജന്മി കുടിയാൻ ബന്ധത്തിലെ പരിഷ്‌ക്കരണം ആയി ഒതുങ്ങി. അങ്ങനെ ഉയർന്നു വന്നവരാണ് പിന്നീട് ഭരണവർഗം ആയി മാറുന്നത്.

കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരും ആദിവാസികളുടെ സ്വയം ഭരണം, വനാവകാശം എന്നിവ അംഗീകരിക്കുന്നില്ല. അവർ കൺസെർവഷന് വേണ്ടി വാദിക്കുന്നവരാണ്. അതെ സമയം കുടിയേറ്റക്കാരന് സ്വന്തം ആയി ഭൂമി പതിച്ചു കൊടുക്കുകയും ചെയ്യാം. അതീന് എതിർപ്പില്ല. കൺസെർവഷന്റെ പേരിൽ കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങൾക്കു യാതൊരു കണക്കും ഇല്ല. കടുവ സംരക്ഷണം വാദിച്ചവർ തന്നെയാണ് ഇപ്പോൾ കടുവയെ വെടിവെച്ചു കൊല്ലാൻ പറയുന്നത്. ഇതാണ് ബഫർ സോൺ വിഷയത്തിലും കാണുന്നത്. തെളിവുകളും, പഠനങ്ങളും ഇല്ലാതെ ഉണ്ടാക്കുന്ന നിയമങ്ങൾ ആണ് ഇതൊക്കെ.

K Panoor
കെ പാനൂർ

പ്ലാച്ചിമട സമരത്തിലൊക്കെ ഈ പരിമിതി കാണാം. അതിനെ വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാതിരിക്കുകയും നഷ്ട പരിഹാരത്തിന്റെ ട്രാപ്പിൽ പ്രസ്ഥാനങ്ങൾ വന്നുപെടുകയും ചെയ്യുന്ന അവസ്ഥ. വിഭവങ്ങളുടെ നിയന്ത്രണത്തിൽ കുത്തകകൾക്ക് അവകാശം ഉണ്ടോ എന്നതാണ് ചോദ്യം. വ്യക്തി ഊറ്റിയെടുക്കുന്ന വെള്ളത്തിന് സമൂഹത്തിനും അവകാശം ഉണ്ടെന്ന നിയമ നിർമ്മാണത്തിൽ ആയിരുന്നു അത് പോകേണ്ടത്. അതിലേക്കു ആ ചർച്ച പോയില്ല. കേരളത്തിലെ പാർശ്വ വൽക്കക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഒരു പ്ലാറ്റുഫോം ഉണ്ടാകേണ്ടിയിരിക്കുന്നു. പല കമ്മ്യൂണിറ്റികളുടെയും ട്രഡീഷണൽ റൈറ്റ്സ് പുനഃസ്ഥാപിക്കേണ്ടിയിരിക്കേണ്ടിയിരിക്കുന്നു.

മുത്തങ്ങ സമരത്തെത്തുടർന്നുണ്ടായ പോലീസ് ആക്ഷനിലും പിന്നീടും ആദിവാസികൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വരെ കണ്ടെത്തിയതാണ്. എന്നിട്ടും അക്കാദമിക്കുകളും പൊതുസമൂഹവും മുത്തങ്ങസംഭവത്തെ അവഗണിക്കുകയാണ് ചെയ്തത്. അതിനു കാരണം ആദിവാസികൾ രാഷ്ട്രീയം പറഞ്ഞു സമരം ചെയ്തതാണ്. കാര്യമായ ഒരു പഠനം പോലും അവിടെ നടന്ന സംഭവങ്ങളെപ്പറ്റിയും അതിലേക്കു നയിച്ച കാര്യങ്ങളെപ്പറ്റിയുമില്ല. കേരളത്തിന്റെ മദ്ധ്യവർഗ പൊതുബോധം ആദിവാസി-ദളിത് വിഭാഗങ്ങളുടെ സാംസ്ക്കാരിക സ്വത്വത്തെ അംഗീകരിക്കാനോ മനസ്സിലാക്കാനോ തായ്യാറല്ല.

മുത്തങ്ങ സംഭവത്തിനുശേഷം ആദിവാസിഭൂമിപ്രശനത്തിൽ സർക്കാരിന്റെ സമീപനത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ?

ഇല്ല. ആദിവാസി ഭൂമിപ്രശ്നം ഒരു ക്ഷേമപരിപാടി മാത്രമായിട്ടാണ് കേരളത്തിൽ മാറിമാറി വന്ന ഇടതു-വലതുസർക്കാരുകൾ കണ്ടതും പ്രചരിപ്പിച്ചതും. അതേ സമീപനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. ജന്മിത്തത്തിനു അറുതി വരുത്താൻ എഴുപതുകളിൽ നടപ്പാക്കിയ ഭൂപരിഷ്ക്കരണത്തിനു മുമ്പും അതിനു ശേഷവും ആദിവാസിഭൂമിപ്രശ്നം ഭരണഘടനാപരമായ അവകാശമായി പരിഗണിക്കാത്ത സംസ്ഥാനമാണ് കേരളം. മിച്ചഭൂമിവിതരണത്തിന്റെ കാഴ്‌ചപ്പാടിലാണ് ആദിവാസിഭൂമി പ്രശ്നത്തെ സർക്കാരും പൊതുസമൂഹവും കാണുന്നത്. സംസ്ഥാനത്തിന്റെ വലിയ നേട്ടമായി എപ്പോഴും ഉയർത്തിക്കാട്ടാറുള്ള വികസന്മാതൃകയിൽ നിന്ന് പുറന്തള്ളപ്പെട്ടവരാണ് ആദിവാസികൾ.

ആദിവാസികളെ സംബന്ധിച്ചിടത്തോളം ഭൂമിക്കു പല മാനങ്ങളുണ്ട്. അത് അവരുടെ സ്വത്വത്തിന്റെയും സംസ്ക്കാരത്തിന്റെയും ഭാഗമാണ്. നിലനിൽപ്പിന് അത് അനിവാര്യമാണ്. സ്വയംപര്യാപ്തത, ആരോഗ്യം, സാമൂഹ്യസുരക്ഷ ഒക്കെ ഭൂമിയിൽ ഉൾച്ചേർന്നിട്ടുണ്ട്.

കേരളത്തിന്റെ നവോഥാന ബോധ്യം, ശാസ്ത്ര ബോധം തുടങ്ങിയവ പറയുന്നത് ആദിവാസി സംസ്ക്കാരവും ജീവിതവും പിന്നോക്കമാണെന്നും അത് പുരോഗമിച്ചു മുഖ്യധാരയിലേക്ക് വരേണ്ടതാണ് എന്നാണല്ലോ. ഈ നിലപാട് കൂടി ഈ പ്രശ്‌നത്തിന് കാരണം അല്ലെ?

അതാണ് പറഞ്ഞതു കേരളത്തിന്റെ പൊതു ബോധം അത്ര ഇൻക്ലൂസിവ് അല്ല. അവരുടെ അസ്തിത്വം അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. മാത്രവുമല്ല ഒരു സവർണ്ണ ബോധവും അതിനു പുറകിൽ ഉണ്ട്. പലരും അത് തിരിച്ചറിയുന്നു പോലും ഉണ്ടാവില്ല. പോക്‌സോ നിയമം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടത് ആദിവാസിക്ക് എതിരെയാണ്.

ആദിവാസികളുടെ സ്വയഭരണാവകാശം ഒരു പ്രധാന ആവശ്യമായി മുത്തങ്ങസമരത്തിൽ ഉന്നയിക്കപ്പെട്ടിരുന്നുവല്ലോ?

അതെ. എന്നാൽ, ആദിവാസി സ്വയംഭരണത്തിന്റെ ആവശ്യവും ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിന്റെ സാധ്യതകളും പരിഗണിക്കാൻ സർക്കാരിനും പൊതുസമൂഹത്തിനും വൈമനസ്യമുണ്ട്. മാധ്യമങ്ങളിലും ഇത്തരം ചർച്ചകൾ നടക്കാറില്ല. ആദിവാസികൾക്ക് ഭരണഘടനാ നൽകുന്ന സംരക്ഷണവും അവയുടെ ലംഘനവും വലിയ പ്രശ്നമായി പൊതുസമൂഹവും കാണുന്നില്ല.

കേരളത്തിൽ ആദിവാസികൾ ഈ പ്രശ്നം ഗൗരവമായി ഉയർത്തുന്നത് തൊണ്ണൂറുകളിലാണല്ലോ?

ഭൂരാഹിത്യത്തിന്റെ വലിയ ദുരിതങ്ങൾ അനുഭവിച്ചു തുടങ്ങിയ കാലമായിരുന്നു തൊണ്ണൂറുകൾ. സത്യത്തിൽ, എൺപതുകളിൽ തന്നെ ആദിവാസിഭൂമി പ്രശ്നം പലരും ഉയർത്തിയിരുന്നു. എന്നാൽ, ആദിവാസികളുടെതന്നെ ന്വേതൃത്വത്തിൽ ഭൂരാഹിത്യപ്രശ്‌നം ശക്തമായി ഉന്നയിക്കപ്പെട്ടുതുടങ്ങിയത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.

അതിനു പല കാരണങ്ങളുണ്ട്. തോട്ടംമേഖലകളിൽ ആദിവാസികളുടെ അധ്വാനം പരമാവധി ചൂഷണം ചെയ്യപ്പെടുന്ന രീതിയിൽ കേരളം മാറിക്കഴിഞ്ഞിരുന്നു. പിന്നീട് ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ തോട്ടം മേഖലയെ സാരമായി ബാധിച്ചു. പല തോട്ടങ്ങളും അടച്ചുപൂട്ടി. ആദിവാസികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമായി. ഇതിനു പുറമേ, സർക്കാരിന്റെ പൊതുവിതരണ പദ്ധതിക്ക് കീഴിലുള്ള റേഷൻ സംവിധാനം കുത്തഴിഞ്ഞ രീതിയിലായിരുന്നു ആദിവാസി മേഖലകളിൽ നടന്നു കൊണ്ടിരുന്നത്. 1990 കളുടെ മധ്യത്തിൽ ആദിവാസികൾക്കിടയിൽ പട്ടിണിയും ദാരിദ്ര്യവും മരണങ്ങളും വ്യാപകമായി. പട്ടിണിമരണങ്ങളെ പത്രങ്ങളിലൊക്കെ അജ്ഞാതമരണങ്ങൾ എന്നായിരുന്നു വിശേഷിപ്പിച്ചത്. അതിന്റെ കൂട്ടത്തിൽ പോഷകാഹാരക്കുറവ്, സൈക്കിൾ സെൽ അനീമിയ തുടങ്ങിയ പ്രശ്നങ്ങളും പറയും. ആ കാലത്തു പഞ്ഞമാസങ്ങളിൽ പല മാധ്യമങ്ങളിലും ആദിവാസി ദുരിതങ്ങളെക്കുറിച്ചുള്ള പരമ്പരകൾ പതിവായിരുന്നു. തൊണ്ണൂറുകളുടെ അന്ത്യത്തിൽ ആഗോളവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായി. ചെറുകിട കർഷകരുടെ സാമ്പത്തിക ബാധ്യതകൾ കൂടി. കർഷക ആത്മഹത്യകൾ വർധിച്ചു. പ്ലാന്റേഷൻ കോർപറേഷന്റേത് ഉൾപ്പെടയുള്ള തോട്ടങ്ങളിലും പണി ഇല്ലാതെയായി.

P R G Mathur
പി ആർ ജി മാത്തൂർ

അതുപോലെ ഭൂപരിഷ്ക്കരണം, ആദിവാസി ഭൂമി സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച നിയമങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നതിനും അന്നത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമായിരുന്നില്ലേ?

1970 കളിൽ ഇന്ത്യയിൽ ഒരുപാട് സമരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഒരു വശത്തു കർഷകരുടെ മൂവ്മെന്റ് മറുവശത്ത് ഖാലിസ്ഥാൻ മൂവ്മെന്റ്. അതുപോലെ മഹാരാഷ്ട്രയിൽ ശരത് ജോഷി, തമിഴ്നാട്ടിൽ നാരായയാണ സ്വാമി എന്നിവർ നേതൃത്വം നൽകിയ സമരങ്ങൾ. കൂടാതെ ജന്മിത്ത്വത്തിനു എതിരെ നെക്സലൈറ്റുകൾ ഉൾപ്പടെയുള്ള തീവ്ര ഇടതു പക്ഷത്തിന്റെ സമരം. തമിഴ്നാട്ടിൽ ആർക്കോടൂ ജില്ലയിലെ സമരം, മഹാരഷ്ട്രയിൽ ദളിത് പന്തർ മൂവ്മെന്റ്, ജെ പി മൂവ്മെന്റ്. ഇവയുടെയൊക്കെ പശ്ചാത്തലത്തിൽ ആണ് ഇന്ദിരാഗാന്ധി ആദിവാസി ഭൂമി പ്രശനം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നത്. ഇതിനിടയിലാണ് ബാങ്ക് നാഷണലൈസേഷൻ പോലുള്ള പുരോഗമന നടപടികളും ഉണ്ടാവുന്നത്. അന്ന് നെഹ്രുവിയൻ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉള്ള ഒരുപാട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ സർവ്വീസിൽ ഉണ്ടായിരുന്നു. ഡോ ബി ഡി ശർമ്മ, അടുത്തകാലത്ത് മരിച്ചുപോയ പി എസ് കൃഷ്ണൻ തുടർത്തിയവർ. ആ സാഹചര്യത്തിൽ ആണ് എസ്‌ സി എസ്‌ ടി അട്രോസിറ്റി ആക്ട് 1989 കൊണ്ട് വരുന്നത്. നേരത്തെ സിവിൽ റൈറ്റ്സ് ആക്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്രൈബൽ സബ് പ്ലാൻ (TSP ) ഒക്കെ വരുന്നത് അഞ്ചാം പഞ്ചവത്സര പദ്ധതി ഫലങ്ങൾ മൂല്യനിർണ്ണയം നടത്തിയതിന്റെ ഫലമായിരുന്നു. സാമൂഹ്യ സംഘർഷങ്ങൾക്ക് കാരണം താഴെത്തട്ടിലെ വിഭാഗങ്ങൾക്ക് കിട്ടേണ്ട സാമ്പത്തിക സാമൂഹ്യ നീതി കിട്ടാത്തതിന്റെ ഫലമാണെന്ന ഒരു ധാരണ അതോടെ രൂപപ്പെട്ടു. ദേബർ കമ്മിഷൻ റിപ്പോർട്ട് ഒക്കെ അത്രയും കാലം അവഗണിക്കപ്പെട്ടു കിടക്കുക ആയിരുന്നു. അദ്ദേഹം ഷെഡ്യുളിങ്ങിന് എതിരായിരുന്നു. കൂടുതലും സാമ്പത്തിക പദ്ധതികൾ ആയിരുന്നു നിർദ്ദേശിച്ചത്. Integrated Tribal Development Programme (ITDP ) വരുന്നതിനു മുൻപ് ഉണ്ടായിരുന്നത് മോഡിഫൈഡ് ഏരിയ ഡെവലൊപ്മെൻറ് ഏജൻസി (MADA) ആയിരുന്നു. ബോണ്ടഡ് ലേബർ ആക്ട്, മാന്വൽ സ്കാവഞ്ചേരിങ് ആക്ട് , തുടങ്ങിയവ വരുന്നതും ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.

B D Sharma
ബി ഡി ശർമ്മ

പിന്നീട് ഗോത്രജനതയുടെ ജീവിതത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആഗോളതലത്തിലും പുതിയ അവബോധം ഉണ്ടാവുന്നില്ലേ?

അതെ. ഐക്യരാഷ്ട്രസംഘടനയുടെയും അന്തരാഷ്ട്ര തൊഴിൽ സംഘടനയുടെയുമൊക്കെ പല പ്രഖ്യാപങ്ങളും പുതിയ അവബോധവും ഗോത്രജനവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ആഴത്തിലുള്ള ചർച്ചകൾക്കു വഴിവച്ചു. 1995 മുതലുള്ള പത്തുവർഷം ലോക ഗോത്ര ജനവിഭാഗങ്ങളുടെ ദശകമായി ആചരിക്കാൻ 1993 ന്റെ അവസാനം ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചിരുന്നു. ആഗോളതലത്തിലും ദേശീയതലത്തിലും നിരവധി സന്നദ്ധസംഘടനകൾ ആദിവാസികളുടെ അവകാശസംരക്ഷണത്തിനായി പ്രവൃത്തിക്കാൻ തുടങ്ങി.
കേരളത്തിലും ആദിവാസി വിഷയങ്ങളെക്കുറിച്ചുള്ള സജീവചർച്ചകൾക്ക് ഇതുവഴിവച്ചു.

അതിൽ ഒരു വലിയപങ്ക് സോളിഡാരിറ്റിക്കുണ്ട്. കൂടാതെ ദക്ഷിണേന്ത്യൻ ആദിവാസി സംഗമം എന്ന ഒരു പരിപാടി പല സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്നിരുന്നു. തമിഴ്നാട്, കേരളം, കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘടനകളുടെ ഏകോപനം അതിലൂടെ സാധ്യമായി. അതിൽ ആദിവാസി സമൂഹങ്ങളുടെ സ്വയംഭരണം (autonomy) പോലുള്ള വിഷയങ്ങൾ ചർച്ചാ വിഷയമായി. സി ആർ ബിജോയ് ഒക്കെ അതിനു വലിയ പങ്കാണ് വഹിച്ചത്.

സി ആർ ബിജോയ്

മുത്തങ്ങയ്ക്കു ശേഷം ഇനി എന്ത്?

മുത്തങ്ങ സമരം അക്കാദമിക വിഭാഗങ്ങൾ അവഗണിക്കാൻ കാരണം ആദിവാസികൾ രാഷ്ട്രീയം പറഞ്ഞു സമരം ചെയ്തത് കൊണ്ടാണ്. ഒരു പഠനം പോലും മുത്തങ്ങ സമരത്തെക്കുറിച്ചു വന്നിട്ടില്ല. മാധ്യമ വാർത്തകൾ ആദിവാസി സമരത്തെ ഒരു തീവ്രരാഷ്ട്രീയ സമരമായിട്ടാണല്ലോ അവതരിപ്പിച്ചത്.

മുത്തങ്ങസമരം കഴിഞ്ഞുള്ള പുനരധിവാസമിഷന്റെ അധ്യക്ഷൻ ടി. മാധവമേനോൻ ആയിരുന്നു. പെസ (PESA) നിയമം അംഗീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ആദിവാസി മേഖലയിലെ ചൂഷണത്തെക്കുറിച്ചു പുറംലോകത്തോട് പറഞ്ഞ കെ. പാനൂരിനും അതേ നിലപാടായിരുന്നു. ഒന്നുകിൽ സർക്കാർ അധീനതയിൽ, അല്ലെങ്കിൽ പൊതുസ്വത്തായി മാത്രമേ ആദിവാസിക്ക് ഭൂമി കൊടുക്കാൻ പാടുള്ളൂ എന്ന സമീപനമായിരുന്നു ആദിവാസികളെപ്പറ്റി നിരവധി പഠനങ്ങൾ നടത്തിയ പി ആർ ജി മാത്തൂരിനൊക്കെ. ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതിനെപ്പറ്റി കേരളത്തിലെ പൊതുസമൂഹത്തിനു തെല്ലും ആകുലതയില്ല.

ആദിവാസികളോട് കാണിച്ച ‘ചരിത്രപരമായ അനീതി’ക്ക് അറുതിവരുത്തുക എന്ന പ്രഖ്യാപിതലക്ഷ്യത്തോടെയാണ് 2006-ൽ കേന്ദ്ര സർക്കാർ വനാവകാശ നിയമം കൊണ്ടുവന്നത്. അതുവേണ്ട രീതിയിൽ നടപ്പാക്കാൻ കേരളം ശ്രമിക്കുന്നില്ലല്ലോ?

ആദിവാസികൾ കൂടുതലുള്ള സ്ഥലങ്ങൾ പട്ടികപ്രദേശമായി പ്രഖ്യാപിക്കുക, അവിടെ വ്യക്തിഗത അവകാശങ്ങളും, സാമൂഹ്യ അവകാശങ്ങളും, വിഭവങ്ങൾക്കു മുകളിലുള്ള അവകാശവും, വികസന പദ്ധതികൾ തീരുമാനിക്കാൻ ഉള്ള അവകാശവും അനുവദിക്കുക, കൃഷിയോഗ്യമായ ഭൂമി നൽകുക എന്നതൊക്കെ ഭരണഘടനാപരമായ അവകാശമാണ്. അതിനു വേണ്ടി ശക്തമായ സമരങ്ങൾ തുടരും. കാരണം, ആദിവാസികൾക്കിടയിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുദിനം കൂടി വരികയാണ്. ആദിവാസികൾക്ക് ഭൂമി നൽകുന്നത് വെറും ക്ഷേമപരിപാടിയായി കാണുന്ന പ്രവണത മാറിയേ പറ്റൂ.

(അവസാനിച്ചു)

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email