
കേരളത്തിലെ കുടുംബ ജീവിതം തകർച്ചയിലേക്കോ? Part 1
കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും ആശങ്കപ്പെടുന്നപോലെ കേരളത്തിലെ കുടുംബങ്ങൾ തകർച്ചയുടെ വക്കിലാണോ? ആധുനിക കുടുംബത്തിനകത്ത് നടക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? അതിന്റെ ചരിത്രപരമായ കാരണങ്ങൾ എന്തൊക്കെ? അവരേണ്യ കുടുംബങ്ങൾ നേരിടുന്ന യാഥാർഥ്യങ്ങൾ എങ്ങനെ വ്യത്യസ്തമാകുന്നു? ജെ ദേവിക വിശകലനം ചെയ്യുന്നു.
2024 ഒക്ടോബര് 4 – 6 തീയതികളിൽ നോർത്ത് പറവൂരിൽ നടന്ന വി കെ എസ് ശാസ്ത്ര സാംസ്ക്കാരികോത്സവം പരിപാടിയുടെ ഭാഗമായി ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളി കുടുംബം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം. ഇതിന്റെ പൂർണ്ണരൂപം ഡി സി ബുക്ക്സ് പുറത്തിറക്കിയ സത്യ വാദിനിയും സ്വാതന്ത്ര്യ വാദിനിയും എന്ന പുസ്തകത്തിൽ വായിക്കാം.
ഇരുപതാം നൂറ്റാണ്ടിലെ കുടുംബത്തെപ്പറ്റി നമുക്ക് പല വിധത്തിൽ ആർജ്ജിച്ചു കിട്ടിയ പല ആശയങ്ങളെയും മാറ്റി നിർത്താതെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നാം നേരിടുന്ന സാമൂഹിക വില്ലുവിളികളെ മനസിലാക്കാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ തുടങ്ങാം. പല വിധത്തിൽ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഇടതുപക്ഷത്ത് നിൽക്കുന്നവരും വലതുപക്ഷത്ത് നിൽക്കുന്നവരും രണ്ടു രീതിയിലാണെങ്കിലും ഈ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിലെ വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന പ്രബല സമുദായങ്ങളുടെ നേതൃത്വങ്ങൾ തങ്ങളുടെ ജനസംഖ്യാപരമായ തളർച്ചയെപ്പറ്റി പല വാദങ്ങളും പലപ്പോഴും ഉയർത്തുന്നത് നമ്മൾ കേൾക്കുന്നുണ്ട്. അത് കുടുംബജീവിതത്തിന്റെ തകർച്ച മൂലം ആണെന്ന് പറയുന്നുണ്ട്. അതുപോലെ നിങ്ങളെ എല്ലാവരെയും വളരെ പേടിപ്പിച്ച ‘ലവ് ജിഹാദ് ‘ എന്ന വിവാഹ വിവാദം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സംഭാവനയാണ്.
ഇടതുപക്ഷത്ത് നിന്ന് ഉയരുന്ന ആശങ്കകൾ മറ്റൊരു വിധത്തിലുള്ളവയാണ്. കേരളത്തിലെ പ്രബല ഇടതുപക്ഷം1990 കളിൽ നവ ലിബറലിസത്തിന്റെ വരവിനെ ചെറുക്കാൻ പറ്റിയ സ്ഥാപനമായി തിരിച്ചറിഞ്ഞത് കുടുംബത്തെയാണ്. തൊണ്ണൂറുകളിൽ ജാതി മത പരിഗണനകൾക്കപ്പുറം കുടുംബങ്ങൾ അടങ്ങിയ അയൽവക്കങ്ങളെ കേന്ദ്രീകരിച്ച് അയൽക്കൂട്ട സങ്കല്പം വളർത്താൻ ഇടതുപക്ഷം മുൻകൈയെടുക്കുകയായിരുന്നു. അങ്ങനെ അയൽക്കൂട്ടങ്ങളിലൂടെ സുസ്ഥിര വികസനത്തെയും സാമൂഹിക ലിംഗ നീതിയെയും മാനിക്കുന്ന പുതിയ ഒരു സംസ്ക്കാരം ഇവിടെ നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് അവർ ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്. ഈ ആശയം മുന്നോട്ടു വയ്ക്കുന്നവരിലും കുടുംബത്തെക്കുറിച്ചുള്ള ആശങ്ക സമീപകാലത്ത് കേൾക്കുന്നുണ്ട്. കുടുംബങ്ങളുടെ സ്വഭാവം വല്ലാതെ മാറിപ്പോയതിനെപ്പറ്റി നമ്മൾ ആശങ്കപ്പെടുന്നുണ്ട്. അയൽവക്കങ്ങൾ അയൽവക്കങ്ങളായി തന്നെ നിൽക്കുകയും അത് അയക്കൂട്ടങ്ങളായി മാറാതിരിക്കുകയും അതിൽ തന്നെ ജാതി മത പരിഗണകൾ ശക്തമാകുന്നതിനെക്കുറിച്ചും നമ്മൾ ആശങ്കപ്പെടുന്നുണ്ട്.
അതുപോലെ ഉപഭോഗ സംസ്ക്കാരങ്ങളുടെയും അന്ധവിശ്വാസത്തിന്റെയും സാമൂഹിക സമുദായിക താൽപര്യങ്ങളുടെയും യാന്ത്രിക ബന്ധങ്ങളുടെയും സ്ഥാപിത താല്പര്യങ്ങളുടെയും ഒക്കെ ഒരു ഇടമായി, ഇവയിൽ നിന്നെല്ലാം ഉണ്ടാകുന്ന ഹിംസ പ്രകടമാകുന്ന, അതിനെ പോറ്റി വളർത്തുന്ന ഇടങ്ങളായി മലയാളി കുടുംബങ്ങൾ മാറുന്നു എന്ന ആശങ്ക ഇടതുപക്ഷത്തു നിൽക്കുന്ന നമ്മളിൽ പലരെയും അലട്ടുന്നുണ്ട്. അതുപോലെ തന്നെ മറ്റൊരു തലത്തിൽ കേരളത്തിലെ പിന്നോക്കം നിൽക്കുന്ന ഇടത്തരം കുടുംബങ്ങളിൽ പ്രത്യേകിച്ചും വർദ്ധിച്ചുവരുന്ന കട ഭാരങ്ങളും സാമ്പത്തിക ആവശ്യങ്ങളും അവയുടെ സ്ഥിരതയെ തന്നെ അപായപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഇടതുപക്ഷത്തുനിന്നും ഉയർന്നു വരുന്നതായി കേൾക്കുന്നു.
ഇരുപതാം നൂറ്റാണ്ടിൽ മലയാളി കുടുംബത്തിൻറെ ചരിത്രത്തെ പറ്റി നമ്മൾ പുലർത്തിയ നിരവധി പരികല്പനകൾ ഉണ്ട്. അതൊന്നും ഗവേഷണം വഴി സ്ഥാപിക്കപ്പെട്ടതൊന്നും അല്ല. ശരിക്കും പരിശോധിച്ചാൽ അവയ്ക്ക് ഉറപ്പില്ല എന്ന് കാണാം. അതിനു കാരണം അവയ്ക്കൊന്നും ഇന്ന് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരുന്ന പ്രതിസന്ധികളെ വിശദീകരിക്കാനുള്ള ശക്തി ഇല്ല എന്നുള്ളതുതന്നെയാണ്. ചില പരികല്പനകൾ എടുത്തുപറയാം. ആധുനിക മലയാളി കുടുംബ ജീവിതം ഒരു ഏക ജാതീയ സ്വഭാവം (homogeneous) ആണെന്നുള്ള ധാരണയാണ്. ധനികരും ദരിദ്രരും നയിക്കുന്ന കുടുംബ ജീവിതം ഒരുപോലെ അല്ല എന്ന് നമുക്ക് നന്നായിട്ട് അറിയാം. എങ്കിലും ഇവിടെയുള്ള വ്യവഹാരങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുമ്പോൾ കുടുംബ ജീവിതം എന്നാൽ എല്ലാം ഒരേപോലെ എന്നുള്ള ഒരു ധാരണ നമ്മളിൽ ഉണ്ടാകുന്നു. ചില സാമുദായിക വ്യത്യാസങ്ങൾ നമ്മൾ സമ്മതിച്ചു കൊടുക്കുന്നത് ഒഴിച്ചാൽ മറ്റുള്ള കുടുംബ ജീവിത അനുഭവത്തെ ഏകീകരിക്കുന്ന ഒരു രീതി നമുക്കുണ്ട്. ഇതൊരു പരികല്പനയാണ്.
രണ്ടാമത് ആധുനിക പൂർവ്വ കൂട്ടുകുടുംബ രീതിയെ ഉടച്ചു വാർത്ത് അണുകുടുംബങ്ങളെയോ അല്ലെങ്കിൽ അവയുടെ പൂർവ്വ രൂപങ്ങളെയോ ഉണ്ടാക്കിത്തീർത്തത് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനമാണ് എന്നുള്ള ഒരു പരികല്പനയും നമ്മൾ കൊണ്ട് നടക്കാറുണ്ട്. പുതിയ കുടുംബ ജീവിത വ്യവഹാരം ഉണ്ടാക്കിയത് ഈ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളാണെന്നുള്ളത് ഒരു പക്ഷെ ശരിയായിരിക്കാം. പക്ഷെ ഇവയെ മാറ്റി തീർത്ത ഘടനാപരമായ ശക്തികൾ എന്താണെന്ന് നമ്മൾ പരിശോധിച്ചിട്ടില്ല. അത് ചെയ്യാതെയാണ് നമ്മൾ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾക്ക് ഇത്തരത്തിലുള്ളൊരു ഏജൻസി കൽപ്പിച്ചു നൽകിയത്.
മൂന്നാമത്തെ പരികല്പന, ആധുനിക അണുകുടുംബം രാജ ഭരണകാലത്തൊക്കെ ഏതെങ്കിലും ഒരു വ്യക്‌തിയിൽ അല്ലെങ്കിൽ ഏതെങ്കിലും സംഘത്തിൽ എല്ലാവരുടെയും സ്വത്തിനും ജീവനും ഭാവിക്കുമുള്ള അധികാരം കൽപ്പിച്ചു കൊടുക്കുന്ന തരത്തിലുള്ള പരമാധികാരത്തെ ആശ്രയിച്ചല്ല നിലനിൽക്കുന്നത് എന്നതാണ്. ജാതി വ്യവസ്ഥയുടെ ദണ്ഡനപരമായ പരമാധികാരത്തെ ആശ്രയിച്ചല്ല ആധുനിക കുടുംബം നിൽക്കുന്നത്. മറിച്ച് അത് ദണ്ഡനപരമല്ലാത്ത ശിക്ഷണ അധികാരത്തെയാണ് (disciplinary power) ആശ്രയിക്കുന്നത്. ആളുകൾ സ്വയം നിയന്ത്രിക്കുന്ന അധികാര വ്യവസ്ഥയെയാണ് നമ്മുടെ ആധുനിക അണുകുടുംബങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുള്ളത് എന്ന മറ്റൊരു പരികല്പനയുമുണ്ട്.
ഈ പരികല്പനകളെ മാറ്റി നിർത്തിക്കൊണ്ട് കുടുംബത്തിന്റെ രൂപീകരണം പഠിക്കണം എന്ന് സമീപകാലത്തു തോന്നിയത് ഈ പരികല്പനകൾ ഒന്നും നമ്മൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളെ വിശദീകരിക്കാൻ പ്രാപതമല്ലെന്നുള്ളത് കൊണ്ടാണ്. നമ്മൾ നേടിയ ജ്ഞാനം മൂർത്ത സാഹചര്യങ്ങളെ വിശദീകരിക്കാൻ അപര്യാപ്തമാകുന്ന സമയത്ത് അത് തിരസ്ക്കരിക്കപ്പെടണം. അതിനു ശേഷം പുതിയ വിജ്ഞാനം നമ്മൾ സൃഷ്ടിക്കണം. അതാണ് ശാസ്ത്രത്തിന്റെ രീതി. ഇവിടെ അത്തരം ഒരു ശ്രമം ആണ് ഞാൻ നടത്താൻ പോകുന്നത്. കുടുംബം പ്രതിസന്ധിയിലാണെന്നു പറയുന്ന വ്യവഹാരത്തെ തന്നെ വിശദീകരിക്കേണ്ടതുണ്ട്.
മൂർത്തമായ അർത്ഥത്തിൽ നോക്കിയാൽ കുടുംബം എന്ന സ്ഥാപനം കേരളത്തിൽ ഘടനാപരമായ വെല്ലുവിളികളെ നേരിടുന്നില്ല എന്ന് പറയാം. കാരണം സ്വത്ത് കൈമാറ്റം കേരളത്തിൽ നടക്കുന്ന മുഖ്യ വഴികളിൽ ഒന്ന് കുടുംബം തന്നെയാണ്. പൂർവ്വികരുടെ സ്വത്ത് അടുത്ത തലമുറയിലേക്ക് ഒഴുകി വരുന്ന പ്രധാനവഴി കുടുംബം തന്നെയാണ്. വിവാഹം തന്നെയാണ് ഇവിടെ പ്രധാന മാതൃക. 35 വയസ്സ് ആകുമ്പോഴേക്കും ആളുകൾ വിവാഹം കഴിച്ചു സെറ്റിൽ ആവുക എന്നുള്ളതാണ് ഇവിടുത്തെ മാതൃക. അല്ലാതെ ഒരു ദീർഘകാലം ഒരു പെൺ സുഹൃത്തോ ആൺ സുഹൃത്തോ ഉണ്ടാവുക എന്നല്ല. നിങ്ങളുടെ സ്വത്ത് ആരുടെ കൈകളിലേക്കാണ് പോവേണ്ടതെന്നു 35 വയസ്സാകുമ്പോഴേക്കും തീരുമാനിക്കണം. ഇങ്ങനെ ഘടനാപരമായ വെല്ലുവിളി കുടുംബം നേരിടാതിരിക്കുമ്പോഴും യാഥാസ്ഥിതികർ കുടുംബം അപകടത്തിലാണെന്ന് പറയുന്നത് നമ്മൾ കേൾക്കുന്നു.
സമുദായ ശക്തികളാവട്ടെ, രാഷ്ട്രീയ പാർട്ടികളാവട്ടെ, ഭരണകൂടമാവട്ടെ കുടുംബത്തെയും കുടുംബ വ്യവഹാരത്തെയും ആശ്രയിക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. പള്ളി ഒരു വശത്ത് കുടുംബ യോഗങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്നു എങ്കിൽ ഇടതുപക്ഷത്ത് കുടുംബ ശ്രീ ആണ് ഭരണത്തിന്റെ നെടുംതൂണായി കരുതപ്പെടുന്നത്.
മൂന്നാമതായി കുടുംബ പ്രത്യയശാസ്ത്രം കാര്യമായ വെല്ലുവിളികളെ നേരിടുന്നു എന്നത് വാസ്തവമാണ്. സമുദായ അധിഷ്ഠിതമായ കുടുംബത്തിനെതിരെ സ്ത്രീകൾ സമീപകാലത്ത് കാര്യമായി ഉയരുന്നത് നമുക്ക് കാണാം. അത് ഇടതുപക്ഷത്തും വലത്ത്പക്ഷത്തും കാണാം. ബി ജെ പി അനുകൂലിയായ കുടുംബത്തിൽ നിന്നാണ് ഹാദിയ എന്ന യുവതി ഇസ്‌ലാം സ്വീകരിച്ചു പോയതെങ്കിൽ വലിയ ഇടതുപക്ഷക്കാരനായ ഒരച്ഛനെ വെല്ലുവിളിച്ചുകൊണ്ടാണ് അനുപമ എന്ന യുവതി ഒരു ദളിത് യുവാവിനെ കല്യാണം കഴിച്ചത്. ഇതൊന്നും നമ്മൾ വ്യാപകമായി കണ്ടുവരുന്ന വെല്ലുവിളികൾ അല്ലെങ്കിലും കുടുംബത്തെ വിമർശിക്കുന്ന വ്യവഹാരങ്ങൾ മുൻപത്തേക്കാളും കൂടുതൽ ഉയരുന്നുണ്ട്. Queer മനുഷ്യർ നിലനിൽക്കുന്ന കുടുംബ സംവിധാനത്തിനെതിരെ ഉയർത്തുന്ന വെല്ലുവിളികൾ ധാരാളം കാണാം. അവരുടേതായ പുതിയ രീതികളിൽ കുടുംബം ‘ചെയ്യാം’ എന്ന ഒരു ആശയം Queer പ്രസ്ഥാനങ്ങളിൽ നിന്നും ഉണ്ടാവുന്നുണ്ട്. അതിൽ ചേരുന്നവരിൽ ചിലർ പ്രസവിക്കാനുള്ള സാങ്കേതികവിദ്യ വരെ പരീക്ഷിക്കുന്നുണ്ട്. ഇത് മറ്റൊരു വെല്ലുവിളിയാണ്.
പ്രത്യയശാസ്ത്രപരമായ വെല്ലുവിളികൾ ഉണ്ടാവുന്നു എന്ന് മാത്രമല്ല പൊട്ടിത്തെറിയുടെ രൂപത്തിൽ ധീരമായ ചെറുത്ത് നിൽപ്പുകൾ ഉണ്ടാവുന്നു എന്നും കാണാം. ഇങ്ങനെയുള്ള വെല്ലുവിളികൾ ഉയർന്നുവരുന്നതോടുകൂടി ആണ് കുടുംബം തകരുന്നു എന്ന തരത്തിലുള്ള മുറവിളി വലതുപക്ഷത്തു നിന്നും കൂടുതലായി ഉണ്ടായി വരുന്നത്.

ആത്മാർത്ഥമായി കുടുംബം തകരുന്നു എന്ന് സങ്കടം ഉള്ളവർ ആണെങ്കിൽ അവർ പേടിക്കേണ്ടത് ഈ വരേണ്യ കുടുംബങ്ങളെ പറ്റിയല്ല, അല്ലാത്ത കുടുംബങ്ങളെക്കുറിച്ചാവണം. കാരണം കടം ഒരു വ്യാളിയെപ്പോലെ കുടുംബത്തിന്റെ അടിത്തറ ഇളക്കാൻ നിൽക്കുമ്പോൾ അതിനെക്കുറിച്ചുള്ള ആശങ്കകൾ ഒന്നും മത മേലധ്യക്ഷന്മാരോ യാഥാസ്ഥിതിക ബുദ്ധിജീവികളോ ഒന്നും പ്രകടിപ്പിച്ചു കാണുന്നില്ല. കടം കുഴപ്പം ഒന്നും ഇല്ല എന്ന് വിചാരിക്കുന്നവരുമുണ്ട്. കേരളത്തിലെ മുതലാളിത്തത്തിന്റെ സ്വഭാവം തന്നെ Debt Capitalism (ഋണ മുതലാളിത്തം) ആണ്. ഇത് നമ്മുടെ കുടുംബ ജീവിതത്തെ ലൂബ്രിക്കേറ്റ് ചെയ്യുന്നത് കുഴപ്പമില്ല എന്ന് പറയുന്നവരും ഉണ്ട്. അങ്ങനെ അത് സാധാരണവൽക്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
എന്റെ പ്രബന്ധം അവതരിപ്പിക്കാൻ ശ്രമിക്കട്ടെ. ഏക ശിലാത്മകമായി കേരളത്തിലെ കുടുംബങ്ങളെ കാണുന്ന രീതി മാറ്റിവച്ചാൽ കേരളത്തിൽ വരേണ്യ കുടുംബങ്ങളും അവരേണ്യ കുടുംബങ്ങളും ഉണ്ടായി വന്നത് രണ്ടുതരം ചരിത്ര പ്രക്രിയകളിലൂടെയാണെന്ന് മനസിലാക്കാം. ഇവിടുത്തെ വരേണ്യ ജാതികളിൽപെട്ടവരും അവരേണ്യ ജാതികളിൽപ്പെട്ട ഈഴവ സമുദായവും ധീവര ജാതിക്കാരും പത്തൊൻപതാം നൂറ്റാണ്ടിൽ ഉണ്ടായി വന്ന പുതിയ അധിനിവേശ സാമ്പത്തിക സാധ്യതകളെ നല്ല രീതിയിൽ മുതലെടുത്തുകൊണ്ട് മുന്നോട്ടുപോയവരാണ്. പാരമ്പരാഗതമായും അധിനിവേശകാലത്തും ലഭിച്ച ചില സാമൂഹിക സാമ്പത്തിക മെച്ചങ്ങൾ കൈവശം ഉണ്ടായിരുന്നവർക്കാണ് സമുദായ പരിഷ്ക്കരണ ശ്രമങ്ങളിൽ നിന്നും കുടുംബ ജീവിതം പുതുക്കി കിട്ടിയത്. എന്നാൽ സ്വാതന്ത്ര്യാനന്തര കാലത്തെ വികസനവാദപരമായ ജനക്ഷേമത്തിലൂടെയാണ് കേരളത്തിലെ അവരേണ്യരായ ജനങ്ങൾക്കിടയിൽ അണു കുടുംബത്തിന്റെ സാധ്യതകൾ യാഥാർഥ്യമായത്.
കേരളത്തിലെ കുടുംബങ്ങളെക്കുറിച്ചുള്ള ആശങ്കകൾ
ഒരു ഫെമിനിസ്റ്റ് എന്ന നിലയിൽ കേരളത്തിലെ കുടുംബങ്ങളെക്കുറിച്ചുള്ള എന്റെ ആശങ്ക വ്യത്യസ്തമാണ്. ഒന്നാമത്തെ ആശങ്ക, ഈ സാമൂഹ്യ പരിഷ്ക്കരണത്തിലൂടെ രൂപമെടുത്ത വരേണ്യ മലയാളി കുടുംബം ഇപ്പോഴും അധികാരപൂരിതവും പിതൃ മേധാവിത്തപരവുമായി തുടരുന്നു എന്നതാണ്. രണ്ടാമത്തെ കാര്യം സാമൂഹ്യ പരിഷ്ക്കരണത്തിലൂടെയല്ല, മറിച്ച് സ്വാതന്ത്ര്യാനന്തര കാലത്തെ വികസനവാദപരമായ ജനക്ഷേമ, പദ്ധതികളിലൂടെയാണ് അണു കുടുംബ സാധ്യത അവരേണ്യ കുടുംബങ്ങൾക്കിടയിൽ ഉണ്ടാവുന്നത്. സമീപ കാലത്തു ജനക്ഷേമ പദ്ധതികളിൽ ചില ചുരുക്കങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് നമുക്കറിയാം. ഭരണകൂടങ്ങൾ നേരിട്ട് വിഭവങ്ങൾ നൽകുന്ന രീതിയല്ല നിലവിലുള്ളത്. മുതലാളിത്തത്തിന്റെ സ്വഭാവം1990 കൾക്ക് ശേഷം എങ്കിലും മാറിയിട്ടുണ്ട്.
രണ്ടാമത്തെ ആശങ്ക ഈ മാറ്റങ്ങൾ എങ്ങനെയാണ് അവരേണ്യ കുടുംബങ്ങളെ ബാധിച്ചിരിക്കുക എന്നതാണ്. ഈ രണ്ടു തരം ആശങ്കകളാണ് ഒരു ഫെമിനിസ്റ്റ് എന്ന നിലയിൽ എനിക്കുള്ളത്. അത് നമ്മുടെ സമൂഹം തകർന്നു പോകുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങൾ അല്ല. മറിച്ച് സമൂഹത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തുകൊണ്ട് ഉണ്ടാവുന്നു എന്ന് മനസിലാക്കാനുള്ള ശ്രമമാണ്. അങ്ങനെ മനസിലാക്കിയാൽ മാത്രമേ നമുക്ക് ഏതെങ്കിലും തരത്തിലുള്ള ഇടപെടലിനെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റുകയുള്ളൂ.
അധിനിവേശകാല മെച്ചങ്ങൾ ലഭിച്ച സമുദായങ്ങൾ നമ്മൾ പ്രതീക്ഷിച്ചപോലെ ജനാധിപത്യവൽക്കരിക്കപ്പെടാതിരിക്കുന്നു എന്ന് കാണാം. എന്നാൽ അതിനായുള്ള ശ്രമങ്ങൾ കാര്യമായിട്ടു നടക്കുന്നുണ്ട്. എല്ലാ വീട്ടിലും അഭ്യസ്തവിദ്യകളായ സ്ത്രീകൾ വളരെ കാര്യമായി പിടിച്ചു നിൽക്കുകയും ചോദ്യം ചെയ്യുകയും എതിർത്ത് നിൽക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ഭാഗമായാണ് അത് നടക്കുന്നത്. അല്ലാതെ സ്വാഭാവിക പ്രക്രിയയായിട്ടൊന്നുമല്ല. പത്തൊൻപതാം നൂറ്റാണ്ടിൽ മലയാളികൾക്കിടയിൽ നിലവിലുണ്ടായിരുന്ന വിവാഹ കുടുംബ രീതികളെ മാറ്റി മറിച്ച് ആധുനിക കുടുംബത്തിന്റെ വേരോട്ടം ഉണ്ടാകാനുള്ള സാഹചര്യം ഏറെക്കുറെ സംജാതമായി കഴിഞ്ഞിരുന്നു. അത് ഇന്നത്തെ കേരളം ആയി തീർന്നിരിക്കുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ഇടങ്ങളിലും സംജാതമായി കഴിഞ്ഞിരുന്നു എന്നുള്ളതാണ് വസ്തുത. വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ തലമുറ തോറുമുള്ള സ്വത്ത് പുനരുൽപ്പാദനമായിരുന്നു ആധുനിക പൂർവ്വ കുടുംബ വ്യവസ്ഥയയുടെ ലക്ഷ്യം. ബ്രാഹ്മിണിക വ്യവസ്ഥയ്ക്കുള്ളിലാണ് ഈ പുനരുൽപ്പാദനം നടക്കേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ വിഭവങ്ങൾ ചിതറി പോവാതെ നോക്കുക എന്നൊക്കെയുള്ളതായിരുന്നു അന്നത്തെ കുടുംബ വ്യവസ്ഥയുടെ ലക്ഷ്യം. നമ്പൂതിരിമാരുടെ ഇടയിൽ മൂത്ത മകൻ മാത്രം വിവാഹം കഴിക്കുക എന്നുള്ള രീതിയൊക്കെ ഈ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു. സ്വത്തുക്കൾ ഒരുപാട് ചിതറിപ്പോകാതിരിക്കാൻ വേണ്ടി ജനസംഖ്യാപരമായിട്ടുള്ള ചില നിയമങ്ങളും ഈ ആധുനിക പൂർവ്വ കുടുംബ വ്യവസ്ഥയുടെ ഭാഗമായിരുന്നു.
വിമർശനത്തിന് വിധേയമാകുന്ന കുടുംബ വ്യവസ്ഥ
അടിമത്ത സംവിധാനം കാരണം കീഴ്ജാതിക്കാർക്ക് കുടുംബം കല്പിച്ചിരുന്നില്ല. ഈ മനുഷ്യരെ മുഴുവൻ വിൽക്കാവുന്ന അധ്വാനം ആയി കരുതിയിരുന്ന ഒരു വ്യവസ്ഥയാണ് കേരളത്തിൽ 1840 വരെയെങ്കിലും ഉണ്ടായിരുന്നത്. ദളിതരായവരുടെ മക്കളെ ഇഷ്ടംപോലെ വിൽക്കാം എന്ന അവസ്ഥ നിലനിന്നിരുന്നത് കൊണ്ട് സ്ഥിരമായ കുടുംബം എന്ന വ്യവസ്ഥ അവർക്കിടയിൽ ഏതാണ്ട് അസാധ്യം ആയിരുന്നു. അതെ സമയം പത്തൊൻപതാം നൂറ്റാണ്ടിൽ വിക്ടോറിയൻ നവ ബ്രാഹ്മിണിക കുടുംബ സദാചാര മൂല്യങ്ങളുടെ ഒക്കെ മാനദണ്ഡ പ്രകാരം ആധുനിക പൂർവ വ്യവസ്ഥ കാര്യമായി വിലയിരുത്തപ്പെട്ടു. ആ വിമർശനം വന്നത് വരേണ്യവിഭാഗങ്ങളിൽ ആധുനിക വിദ്യാഭ്യാസം നേടിയവർക്കിടയിൽ നിന്ന് തന്നെയായിരുന്നു. അത് കൂടാതെ മിഷനറിമാരുടെ സ്വാധീനവും ഈ കുടുംബ വിമർശനത്തിന് കാരണമായി.

പുതിയ അധിനിവേശ മുതലാളിത്തത്തിന് ആവശ്യമുള്ള കുടുംബ രൂപങ്ങളും വ്യക്തിത്വങ്ങളും ഉണ്ടാകണം എന്നുള്ള സന്ദർഭം കാര്യമായി കനത്തതും ഈ കുടുംബ വിമർശനത്തിന് കാരണമായി. സ്വത്തുക്കൾ മൂലധനമാക്കി വിപണി വസ്തുക്കളാക്കുക, തൊഴിൽ ശക്തിക്കു മേലുള്ള തദ്ദേശ വിലക്കുകളെ അധിനിവേശ മുതലാളിത്തത്തിന് ഗുണമായിരിക്കുന്നത്രെയെങ്കിലും അയച്ചു വിടുക, മുതലാളിത്തം ആവശ്യപ്പെടുന്ന ഒരു മൊബിലിറ്റി സാധ്യമാക്കുക ഒക്കെയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥയിൽ അത് ബുദ്ധിമുട്ടായിരിക്കും. അതെ സമയം അധിനിവേശ ഭരണത്തിന് ഗുണകരമല്ലെങ്കിൽ അത്തരം മാറ്റങ്ങൾ തടയുകയും ചെയ്യുമെന്ന കാര്യവും നമ്മൾ ഓർക്കണം. ഉദാഹരണത്തിന് ഏറനാട് വള്ളുവനാട് താലൂക്കിൽ 1860 കളിൽ ധാരാളം ദളിതർ മതം മാറി മലയയിലെ റബ്ബർ പ്ലാന്റേഷനിലേക്ക് പോകുന്നു എന്ന വാർത്ത വരികയും പാലക്കാട് ജില്ലാ കളക്ടർ മദ്രാസ് ഗവർണറോട് ഇത് തടയാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പാലക്കാട്ടെ നെൽകൃഷിയെ ഇത് ബാധിക്കും എന്നതായിരുന്നു കാരണം.
മുതലാളിത്ത തൊഴിൽ സംസ്കാരത്തോട് ചേരുന്ന മൂല്യങ്ങളും ശീലങ്ങളൂം ഉള്ളവരായി തൊഴിൽ ശക്തികളെ നിർമ്മിക്കുക. ആധുനിക രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമായ പൗരരെ ഉണ്ടാക്കുക. ഇതൊക്കെയായിരുന്നു സ്റ്റേറ്റിന്റെ ലക്ഷ്യങ്ങൾ. തിരുവിതാംകൂറിലും കൊച്ചിയിലും രാജ ഭരണമായിരുന്നെങ്കിലും അതിനെ ആധുനികവൽക്കരിക്കാനും രാഷ്ട്രമായി സങ്കല്പിക്കാനും ഭരണകൂടത്തിൽ നിന്നും ആഹ്വാനം ഉണ്ടായ ഒരു കാലം കൂടിയാണ് പത്തൊൻപതാം നൂറ്റാണ്ട്. അതിനു പറ്റിയ തരത്തിലുള്ള പൗര ജനങ്ങളെ ഉണ്ടാക്കണം. ഇതിനെല്ലാം ആധുനിക കുടുംബ സംവിധാനം അല്ലെങ്കിൽ അതിന്റെ പൂർവ്വരൂപങ്ങൾ ഉണ്ടാകണം എന്നുള്ള ഒരു പൊതു സമ്മതം പത്തൊൻപതാം നൂറ്റാണ്ടിൽ ഇവിടെയും ഉണ്ടായി വന്നിട്ടുണ്ട്.
കീഴ്ജാതിക്കാരെക്കുറിച്ചും ഇതേ സമ്മതം നമ്മുടെ മിഷനറിമാർ ഉണ്ടാക്കിയിട്ടുണ്ട്. അടിമക്കച്ചവടം കേരളത്തിൽ നിരോധിതമായ ശേഷം അവരെയും കുടുംബങ്ങളാകാൻ അനുവദിക്കണം, ആ കുടുംബങ്ങളിലൂടെ ആധുനിക പൗര ജനങ്ങളെയും ആധുനിക അച്ചടക്കത്തിന് വിധേയരായിട്ടുള്ള തൊഴിലാളികളെയും സൃഷ്ടിക്കണം എന്നൊക്കെയുള്ള ആഹ്വാനം ചെയ്യാൻ മിഷനറിമാർ ശ്രമിക്കുന്നുണ്ട്. പക്ഷെ അവർക്കു അത് ഫലപ്രദമായി ചെയ്യാനുള്ള വിശാല സാഹചര്യങ്ങൾ ഇല്ല എന്നുള്ളതായിരുന്നു പരിമിതി. അതുകൊണ്ട് ഈ വ്യവഹാരം അധികവും കേന്ദ്രീകരിക്കപ്പെട്ടത് സവർണ്ണ വരേണ്യ കുടുംബാംഗങ്ങളുടെ ജീവിതത്തിലായിരുന്നു.
അങ്ങന്നെ ഒരു വിക്ടോറിയൻ നവ ബ്രാഹ്മിണിക്കൽ കുടുംബ മൂല്യങ്ങളും പിതൃദായക ക്രമവും നമ്മൾ നിർബന്ധിത ഭിന്ന ലൈംഗികത എന്ന് പറയുന്ന വ്യവസ്ഥയും (compulsory heterosexuality) ആണ് സവർണ്ണരുടെ ഇടയിൽ ഉണ്ടാക്കിയത്. പുരുഷൻ പുറത്തു നിന്ന് വരുമാനം ഉണ്ടാക്കി കൊണ്ട് വരും, സ്ത്രീ ഈ വരുമാനം വീട്ടിലിരുന്നു ചെലവാക്കി പരിചരണ അധ്വാനം നയിക്കും, കുട്ടികളെ പ്രസവിക്കും എന്നതിനെയൊക്കെ അടിസ്ഥാനമാക്കിയുള്ള ലിംഗപരമായ പാരസ്പ്പര്യം (Sexual complementarity) ആണ് വിഭാവനം ചെയ്യപ്പെട്ടത്. ഇങ്ങനെയുള്ള ഒരു തൊഴിൽ വിഭജനം അടിസ്ഥാനമാക്കിയ കുടുംബമാണ് നിലവിൽവന്നത്. (തുടരും)