ബി ജെ പിയുടെ ബ്രാഹ്മണ്യ ഹിന്ദുയിസത്തിൽ മോദിയും ദ്രൗപതി മുർമുവും ഉന്നത പദവികളിൽ എത്തുന്നതെങ്ങനെ ?

ബി ജെ പിയുടെ ബ്രാഹ്മണ്യ ഹിന്ദുയിസത്തിൽ മോദിയും ദ്രൗപതി മുർമുവും ഉന്നത പദവികളിൽ എത്തുന്നതെങ്ങനെ ?

ബ്രാഹ്മണ്യം ആണോ ആർ എസ്സ് എസ്സിന്റെ രാഷ്ട്രീയ അടിസ്ഥാനം? അങ്ങനെയെങ്കിൽ എങ്ങനെയാണ് ശ്രീമതി ദ്രൗപതി മുർമുവിനെ പോലെയുള്ള ഒരാൾ ഇന്ത്യയുടെ രാഷ്ട്രപതിയാവുന്നത്? അധികാര വ്യവസ്ഥയുമായി ബാഹ്മണ്യത്തിനുള്ള ബന്ധം എന്താണ്? ടി ടി ശ്രീകുമാർ ചരിത്രപരമായ വിശകലനം നടത്തുന്നു.

അടുത്ത കാലത്തായി ആർ എസ്സ് എസ്സിന്റെ സവർണ്ണ സ്വഭാവം എന്താണ് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവുന്നുണ്ട്. ബ്രാഹ്മണ്യം ആണോ ആർ എസ്സ് എസ്സിന്റെ രാഷ്ട്രീയ അടിസ്ഥാനം? അങ്ങനെയെങ്കിൽ എങ്ങനെയാണ് ശ്രീമതി ദ്രൗപതി മുർമുവിനെ പോലെയുള്ള ഒരാൾ ഇന്ത്യയുടെ രാഷ്ട്രപതിയാവുന്നത്? നരേന്ദ്ര മോദിയെപോലുള്ള ഒരാൾ പ്രധാനമന്ത്രി ആകുന്നത്? കേരളത്തിൽ തന്നെ ധാരാളം ഈഴവ സമുദായത്തിൽപ്പെട്ട ആളുകൾ സംഘപരിവാറിന്റെ നേതൃത്വത്തിലേക്ക് വരുന്നത്? ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങളിൽ ഒക്കെ തന്നെ ഒ ബി സി വിഭാഗത്തിൽപ്പെട്ട ധാരാളം പേര് മന്ത്രിമാരും ബി ജെ പി യുടെ രാഷ്ട്രീയ നേതൃത്വത്തിലേക്കും കടന്നുവരുന്നത്? അത്തരത്തിൽ ബ്രാഹ്മണരുടെ മാത്രം അല്ലാത്ത ഒരു സംഘടനയായി ആർ എസ് എസ്സ് മാറിയിട്ടില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ ചോദ്യം പ്രസകതമാണ്‌. അതിനു ചരിത്രപരമായിട്ടാണ് നമ്മൾ ഉത്തരം കണ്ടത്തേണ്ടത്. 

 നമ്മൾ അറിയുന്ന ഇന്ത്യ ചരിത്രത്തിൽ ബ്രാഹ്മണരുടെ പ്രാധാന്യം പ്രത്യയശാസ്ത്രപരമാണ്. നേരിട്ട് ഭരണം നടത്തുക അവരുടെ ലക്ഷ്യമല്ല. ബ്രാഹ്‌മണ്യം എന്ന് പറയുന്നത് ഒരു പ്രത്യയശാസ്ത്രമാണ്. ബ്രാഹ്മണർക്ക് സവിശേഷമായ അനുഷ്ഠാന അധികാരങ്ങളും ക്ഷത്രിയർക്ക് ഭരണാധികാരങ്ങളും വൈശ്യർക്ക് മറ്റു തരത്തിലുള്ള സാമൂഹ്യ അവകാശങ്ങളും ശൂദ്രർക്ക് ഇവരുടെ തൊഴിലാളികളായി ആയി ഇരിക്കുക എന്ന സവിശേഷ വ്യവസ്ഥയും അതിന്റെ ഭാഗമായി നിലനിൽക്കുന്നു. ഇതൊക്കെ വർണ്ണ വ്യവസ്ഥയ്ക്കുള്ളിൽ നിലനിൽക്കുമ്പോൾ ദളിതരായിട്ടുള്ളവർക്ക് വർണ്ണ വ്യവസ്ഥയ്ക്ക് പുറത്തു അടിച്ചമർത്തപ്പെട്ട ഒരു അവസ്ഥയും നിഷ്‌കർഷിക്കുന്ന പ്രത്യയശാസ്ത്രമാണത്. വർണ്ണവ്യവസ്ഥയ്ക്കകത്ത് ഒരു സമ്മതി (consensus) ഉണ്ട്. ഒരിക്കലും ശൂദ്രർ ഈ വർണ്ണവ്യവസ്ഥയ്ക്ക് എതിരെ ശക്തമായി പൊരുതിയിട്ടില്ല. ശംബൂകന്റെ കാര്യം ഒക്കെ പറയാറുണ്ടെങ്കിലും ശൂദ്ര വിപ്ലവം എന്ന ഒന്ന് ഈ വ്യവസ്ഥയ്‌ക്കെതിരെ നടന്നിട്ടില്ല. ശൂദ്രനെ സംബന്ധിച്ചിടത്തോളം ശൂദ്രൻ എന്ന നിലയിലുള്ള കർമ്മം ഏറ്റവും നന്നായി നിർവഹിച്ചാൽ അടുത്ത ജന്മത്തിൽ സാധ്യമാവുന്ന ഒന്നാണ് ബ്രാഹ്മണ്യം. എന്നാൽ അതിനു പുറത്തുള്ളവർക്ക് ദൈവവും സ്വർഗ്ഗവും മോക്ഷവും ഒന്നുമില്ല. അങ്ങനെ രണ്ടായിട്ടാണ് വർണ്ണവ്യവസ്ഥയെ വിഭജിച്ചിരുന്നത്. 

വർണ്ണ വ്യവസ്ഥയ്ക്കുള്ളിൽ ബ്രാഹ്മണരുടെ സ്ഥാനം ആദ്യകാലത്ത് ഭരണകൂടത്തിന് പ്രത്യയശാസ്ത്രം നിർമ്മിച്ച് നൽകുന്നവർ എന്നതായിരുന്നു. പുരാണങ്ങളിലൊക്കെ വിശ്വാമിത്രൻ, വസിഷ്ഠൻ തുടങ്ങിയ സന്യാസിമാരുമായും രാജാക്കന്മാരുമായും ബന്ധപ്പെട്ടും അവർക്കു കീഴ്വഴങ്ങിയും അവരുടെ ഗുരുസ്ഥാനത്ത് നിന്നുമാണ് ബ്രാഹ്മണ്യം പ്രവൃത്തിച്ചു വന്നത്. അങ്ങനെ ഭരണകൂടത്തിന്റെ പ്രത്യശാസ്ത്രമാണ് ബ്രാഹ്മണ്യം. ഇത് വളരെക്കാലം ഇന്ത്യ ചരിത്രത്തിൽ തുടർന്നുപോന്ന ഒരു കാര്യമാണ്. ശിവജിയുടെയും ടിപ്പുവിന്റെ പോലും ഉപദേഷ്ടാവും മന്ത്രിയും ഒക്കെ ബ്രാഹ്‌മണനായിരുന്നു എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ചാണക്യൻ ബ്രാഹ്മണനായിരുന്നല്ലോ. 

എഡ്വേർഡ് സയ്യിദ്
എഡ്വേർഡ് സയ്യിദ്

ഇത് മാറുന്നത് കൊളോണിയലിസത്തിന്റെ വരവോടുകൂടിയാണ്. കൊളോണിയലിസ്റ്റുകൾ ഇന്ത്യയെ മനസിലാക്കാൻ ശ്രമിച്ചു. ഓറിയന്റലിസം അതാണല്ലോ. ഓറിയന്റലിസം രൂപം കൊള്ളുന്നത് പൗരസ്ത്യ രാജ്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം സ്വരൂപിച്ചിട്ടാണ്. അത് മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യയിൽ നിന്നൊക്കെ അവർ എടുക്കുന്നുണ്ട്. യഥാർത്ഥത്തിൽ എഡ്വേർഡ് സയ്യിദിന്റെ ഓറിയന്റലിസം1977 ൽ വരുന്നതിനു മുൻപ് തന്നെ കഴിഞ്ഞ വർഷം അന്തരിച്ച റണജിത് ഗുഹ അദ്ദേഹത്തിന്റെ 1963 ലെ ആദ്യകാല പഠനത്തിൽ ഓറിയന്റലിസ്റ്റ് ഉട്ടോപ്പിയയെക്കുറിച്ചു പറയുന്നുണ്ട്. ഓറിയന്റലിസ്റ്റുകളായ യാത്രക്കാരും കച്ചവടക്കാരും ഒക്കെ ചേർന്ന് പൗരസ്ത്യ രാജ്യങ്ങളുടേതായ ഒരു പ്രതിനിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആ ഘട്ടത്തിൽ ഇന്ത്യയിൽ അവർ കൂടുതലും ആശ്രയിച്ചത് ബ്രാഹ്മണരെയായിരുന്നു. ബ്രാഹ്മണർക്കായിരുന്നു എഴുത്തും വായനയും അറിയാമായിരുന്നത്. സംസ്കൃത കൃതികൾ ഏതാണ്ട് ബ്രാഹ്മണരുടെ മാത്രം കുത്തകയാക്കി വച്ചിരിക്കുന്നത് കൊണ്ട് അത് വ്യാഖ്യാനിക്കാൻ ബ്രാഹ്‌മണരുടെ സഹായം തേടേണ്ടി വന്നു. അങ്ങനെ അവരുടെ സഹായം തേടിയതോടു കൂടിയാണ് ബ്രാഹ്‌മണർക്കു ഇന്ത്യൻ ഭരണവ്യവസ്ഥയിൽ പ്രാമുഖ്യം ഉണ്ടാവുന്നത്. അവരെ ധാരാളം ഔദ്യോഗിക കർത്തവ്യങ്ങളിലേക്ക് കൊളോണിയലിസം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെയാണ് ഭരണത്തിലേക്ക് ബ്രാഹ്‌മണർ നേരിട്ട് വരുന്നത്. അതാണ് സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയും തുടർന്ന് വന്നത്. ഇത് ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമുള്ള കാര്യം ആയിരുന്നില്ല. അവർക്കു ബ്രാഹ്‌മണർ നേരിട്ട് ഭരിക്കണം എന്നില്ല, അവരുടെ പ്രത്യയശാസ്ത്രം നിലനിന്നാൽ മതി. വർണ്ണ വ്യവസ്ഥ നിലനിർത്തുക എന്നതാണ് പ്രധാനം. അത് നിലനിർത്തിക്കൊണ്ട് ആർക്കും ഭരിക്കാം. വിവേകാനന്ദൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ആദ്യമേ ബ്രാഹ്‌മണർ ഇവിടെ ഉണ്ടായിരുന്നു, തുടർന്ന് ക്ഷത്രിയർ ഭരിച്ചു, വൈശ്യർ ഭരിക്കുന്നു, അതാണ് ക്യാപിറ്റലിസം, ഇനി ശൂദ്രരുടെ കാലം വരും എന്നൊക്കെ.  

വർണ്ണ വ്യസ്ഥയിൽ ഉൾപ്പെട്ടിരിക്കുന്നവരെ നിലനിർത്തിയും ഒരു പുതിയ മതേതര അവബോധം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പോലുള്ള പ്രദേശത്ത് ഉണ്ടായ ഒരു സാംസ്ക്കാരിക നവീകരണത്തെക്കൂടി സ്വാംശീകരിച്ചുകൊണ്ട്  ഹിന്ദുത്വയെ നിലനിർത്താനുള്ള ശ്രമങ്ങളാണ് പിന്നീട് ഉണ്ടായത്. ഹിന്ദുത്വയെ ഒരു മുസ്ലിം അപരവൽക്കരണത്തിന്റെ അപ്പുറത്തുള്ള രാഷ്ട്രീയ സംവിധാനമായി ചിത്രണം ചെയ്യുക. ഭരണകൂടം ഹിന്ദുത്വ ഭരണകൂടം ആവുക. അതിനു ബ്രാഹ്‌മണ്യം, വർണ്ണ വ്യവസ്ഥ ഒക്കെ ആവശ്യമുണ്ട്. കൂടാതെ  ദളിതരുടെ സവിശേഷമായ പങ്കും ആവശ്യമുണ്ട്. അതുകൊണ്ട് ഭരണത്തിലേക്ക് ആർക്കും വരാം. അങ്ങനെ അതിന്റെ പ്രതിനിധാന സ്വഭാവം ആണ് മാറുന്നത്. 

കൊളോണിയലിസത്തിന്റെ കാലത്തു പൂർണ്ണമായും വരേണ്യ ബ്രാഹ്മണരുടെതായിരുന്ന ഒരു വ്യവസ്ഥയെ ഹിന്ദുത്വത്തിനുള്ളിൽ രൂപംകൊള്ളുന്ന  പുതിയ പ്രതിനിധാന ശക്തികളുടെ സഹായത്തോടെ അതിന്റെ  ഒരു സ്വാഭാവിക പരിണാമം എന്നോണം പഴയതിലേക്കു കൊണ്ടുപോവുകയാണ് പുതിയ ഹിന്ദുത്വ ശക്തികൾ ചെയ്യുന്നത്. അതായത് ഇനിയും ഹിന്ദുത്വത്തിന്റെ അടിസ്ഥാനം ബ്രാഹ്മണ്യം ആയിരിക്കും, പക്ഷെ ഈ നവ വരേണ്യ വർഗം ഹിന്ദുത്വവുമായി ചേർന്ന് നിൽക്കുന്ന ഏതു വിഭാഗത്തിൽ നിന്നും ഉണ്ടാകാം. അതാണ് സംഭവിക്കുന്നത്. അല്ലാതെ ബ്രാഹ്മണ്യം ഇല്ലാതാവുകയല്ല. അതുകൊണ്ടാണ് അതിന്റെ നേതൃത്വത്തിലേക്ക് പലർക്കും വരാൻ സാധിക്കുന്നത്. അത്തരം ഒരു തുറസ്സിലൂടെ മാത്രമേ ബ്രാഹ്മണ്യ വരേണ്യത പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കി ഹിന്ദുത്വത്തിനു പുതിയ കാലത്ത് നിലനിൽക്കാൻ സാധിക്കുകയുള്ളൂ. അതിന്റെ  പശ്ചാത്തതിൽ അവർ സ്വയം പുനർ നിർവ്വചിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് നരേന്ദ്രമോദിയെ പോലുള്ള ഒരാൾ പ്രധാനമന്ത്രിയാവുന്നതും മറ്റും. അമിത് ഷാ തന്നെ ജൈന വിശ്വാസിയാണല്ലോ. അങ്ങനെ ഏതു വിശാസത്തിൽപെട്ടയാളാണെങ്കിലും അയാൾക്ക് മുസ്ലിം അപരവൽക്കരണത്തെ അടിസ്ഥാനമാക്കിയുള്ള, ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിൽ ഉറച്ചു നിന്നുകൊണ്ടുള്ള ഒരു ഹിന്ദുത്വ ഭരണത്തിന്റെ ഭാഗമായി മാറാം. ഇങ്ങനെയുള്ള  വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആധുനിക കാലത്തു ഹിന്ദുത്വയെ പുനർ വിഭാവനം ചെയ്യുകയാണുണ്ടായിട്ടുള്ളത്. അതിന്റെ  ബ്രാഹ്മണ്യ അടിത്തറ മാറ്റാതെ പ്രായോഗികമായ ഭരണ യുക്തി മാറ്റിത്തീർക്കുകയാണുണ്ടായിട്ടുള്ളത്. അതിന് ഇന്ത്യ ചരിത്രത്തിൽ  മുൻപ് തന്നെ ഉദാഹരണങ്ങൾ ഉള്ളതാണ്. അതിന്റെ ഏറ്റവും വലിയ ആയുധം മുസ്ലിം അപരവൽക്കരണം ആയിരിക്കുകയും ചെയ്യും. അതുകൊണ്ട് ബ്രാഹ്‌മണ്യത്തെ നിരാകരിക്കുന്ന പുതിയ സംഘപരിവാർ എന്ന നിലയിൽ കാണുന്നത് ശരിയല്ല.

അതുകൊണ്ടാണ് ഇപ്പോൾ കൃസ്തുമതത്തെ കൂടെ നിർത്താൻ അവർ ശ്രമിക്കുന്നത്. ആദ്യം ക്രിസ്ത്യൻ ഫണ്ടമെന്റലിസവുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് ഹിന്ദു ഫണ്ടമെന്റലിസം ഉണ്ടായതെങ്കിലും ഇപ്പോൾ അത് വിസമരിച്ചുകൊണ്ട് അവരെ കൂടി കൂടെ നിർത്തി മുസ്ലിം അപരവൽക്കരണത്തിലേക്ക് ഇപ്പോൾ നീങ്ങുന്നത് ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്. 

പുനർവിഭാവനം ചെയ്യുന്ന ബ്രാഹ്മണ്യത്തിന്റെ മേച്ചിൽ പുറങ്ങൾ 

ബ്രാഹ്‌മണ്യത്തിനെ അടിസ്ഥാനമാക്കി പുനർവിഭാവനം ചെയ്യപ്പെടുന്ന ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രായോഗിക ഉദാഹരണങ്ങളും നമ്മുടെ മുൻപിലുണ്ട്. ഉദാഹരണത്തിന് കേരളത്തിലും, ഇന്ത്യയിലൊട്ടാകെയും തന്നെ ഇപ്പോൾ ക്ഷേത്ര കേന്ദ്രീകൃതമായിട്ടുള്ള പൂജകൾ ഒക്കെയുള്ള ആരാധന രീതിയാണ് പിന്തുടർന്ന് പോരുന്നത്. ഉത്സവങ്ങൾ, അമ്പല കമ്മറ്റികൾ ഒക്കെ തന്നെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളെയും ഉൾക്കൊള്ളിക്കാനുള്ള ശ്രമം കുറഞ്ഞപക്ഷം നടക്കുന്നുണ്ട്. കേരളത്തിൽ ശൂദ്ര വിഭാഗമായ നായർ സമുദായത്തിനാണ് സാംസ്‌കാരികമായി മേൽക്കൈയുള്ളത്. അവർ അമ്പല കമ്മറ്റികളിലും ഒന്നും മറ്റുള്ളവരെ ചേർക്കാറില്ല. ചില സ്ഥലങ്ങളിൽ ഈഴവർക്ക്‌ പ്രാതിനിധ്യം ലഭിക്കാറുണ്ടെങ്കിലും. ശൂദ്ര കേന്ദ്രീകൃതമായ നവ സവർണ്ണതയാണ് കേരളത്തിൽ ഉള്ളത്. കേരളത്തിൽ ചട്ടമ്പി സ്വാമികളുടെയൊക്കെ രചനകളുടെയൊക്കെ സ്വാധീന ഫലമായിട്ടാണല്ലോ ശൂദ്ര സവർണ്ണത ബ്രാഹ്‌മണ്യത്തെ അരികുവൽക്കരിച്ചുകൊണ്ട് മുന്നോട്ടു വന്നത്. ക്ഷത്രിയർ, വൈശ്യർ തുടങ്ങിയ വിഭാഗങ്ങളിലൊക്കെയായി  ഇതാണ് ഇപ്പോൾ ഇന്ത്യ മുഴുവൻ ഇപ്പോൾ നടക്കുന്നത്. പൂജയുടെ പ്രത്യേകത ബ്രാഹ്മണർക്കാണ് പൂജ നടത്താനുള്ള അവകാശം എന്നതാണ്. അത് മറ്റാർക്കെങ്കിലും കൊടുക്കുന്നത് ഹിന്ദുത്വം അംഗീകരിക്കുന്നില്ല. അതിനെതിരെയുള്ള ശ്രമങ്ങൾ കേരളത്തിലൊക്കെ വലിയ പരാജയത്തിലാണ് കലാശിച്ചത്. ബ്രാഹ്മണരുടെ ആ പങ്ക് നിലനിർത്തിക്കൊണ്ട് വർണ്ണ വ്യവസ്ഥയിലെ മറ്റു വിഭാഗങ്ങൾ ആധിപത്യം നേടാനായിട്ട് നടത്തുന്ന ശ്രമങ്ങൾ വ്യാപകമായി ഇന്ത്യയിൽ എല്ലാ സ്ഥലത്തും ഉണ്ടാവുന്നുണ്ട്. അതിന്റെ ഒരു പ്രധാന കാരണം ഇന്ത്യ ചരിത്രത്തിൽ ബ്രാഹ്‌മണ്യം എന്ന് പറയുന്നത് ഭരണത്തിന്റെ ഒരു പ്രത്യയശാസ്ത്ര അടിത്തറയാണെന്നുള്ള പൊതു ധാരണയാണ്. അത് മാറാത്തതുകൊണ്ടാണ് ഇത്തരം അനുഷ്ഠാനപരമായ ബ്രാഹ്‌മണ്യത്തിന് തുടർന്നും ഇന്ത്യയിൽ വലിയ പ്രാധാന്യം ഉണ്ടായിരിക്കുന്നത്. ബ്രാഹ്‌മണർ വ്യക്തിപരമായി അധികാരത്തിൽ വന്നത് ഒരു കൊളോണിയൽ പാരമ്പര്യത്തിന്റെ ഭാഗമായാണ്. അത് ദീഘകാലമായി നിലനിർത്താൻ അവർക്കു കഴിയുകയും ചെയ്തു. ബ്രിട്ടീഷ് കൊളോണിയലിസം ചെയ്ത പ്രധാന കാര്യം ബ്രാഹ്‌മണരെ അധികാര വ്യവസ്ഥയിലേക്കു കൊണ്ടുവന്നു എന്നുള്ളതാണ്. അതിനെതിരിക്കൂടിയാണ് അംബേദ്ക്കർക്ക് ശക്തമായി പൊരുതേണ്ടി വന്നത്. ഇപ്പോൾ കൂടുതൽ വിഭാഗങ്ങൾക്ക് അധികാരത്തിൽ പ്രാതിനിധ്യം നൽകി ബ്രാഹ്‌മണ്യത്തിന്റെ അടിസ്ഥാനം ശക്തിപ്പെടുത്താനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്. അപ്പോഴും ബ്രാഹ്‌മണരെ പൂർണ്ണമായും ഒഴിവാക്കാൻ കഴിയണമെന്നില്ല. അതിന്റെ ആഭ്യന്തര ധ്രുവീകരണം കൂടിയാണ് നമ്മൾ ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിൽ നമ്മൾ കാണുന്നത്. 

കടപ്പാട്

T T Sreekumar

T T Sreekumar

ഹൈദരാബാദിൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ (EFL യൂണിവേഴ്സിറ്റി) പ്രൊഫസർ. വിദ്യാർത്ഥി പ്രസ്ഥാനത്തിലും നവ സാമൂഹിക പ്രസ്ഥാങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന അദ്ദേഹം, 2014 മുതൽ മാധ്യമ ദിനപത്രത്തിൽ നാലാംകണ്ണ് എന്ന ദ്വൈവാര പംക്തി ചെയ്തുവരുന്നു.

View All Articles by T T Sreekumar

Share Article
Whatsapp Email