
കേട്ടെഴുത്ത്: നാല്പത്താറുദിവസത്തെ മുത്തങ്ങയിലെ സമരജീവിതം.
2003 ജനുവരിയിൽ മുത്തങ്ങയിൽ കുടിൽ കെട്ടി താമസം തുടങ്ങിയ ആദിവാസികളുടെ നേർക്ക് ഭരണകൂടം ഫെബ്രുവരി 19 ന് നിഷ്ഠൂരമായി വെടിയുതിർക്കുകയായിരുന്നു. അതിനു പൊതുസമൂഹത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വയംഭരണം എന്ന ആദിവാസികളുടെ അവകാശത്തെ പൊതുസമൂഹം ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. കൂടാതെ അവരുടെ സംസ്ക്കാരത്തെയും. അതുകൊണ്ടുതന്നെ എങ്ങനെയാണ് അവർ മുത്തങ്ങയിൽ നാല്പത്തിയാറ് ദിവസം കഴിഞ്ഞത് എന്നത് ആരും മനസിലാക്കാൻ ശ്രമിച്ചതുമില്ല. പകരം അവരെ കുറ്റവാളികളായി ചിത്രീകരിക്കാനായിരുന്നു എല്ലാവർക്കും താൽപ്പര്യം. എന്നാൽ അവർ അവിടെ രൂപപ്പെടുത്തിയ ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നതും ആദിവാസി സംസ്കാരത്തിന്റെ മൂല്യം വെളിപ്പെടുത്തുന്നതുമാണ്. ആ യാഥാർഥ്യങ്ങൾ അറിയാൻ, പലതും പഠിക്കാൻ അവരോടു സംസാരിച്ച് ഡോ. എം ബി മനോജ് തയ്യാറാക്കിയ വിവരണം വായിക്കാം.
മുത്തങ്ങയിലേക്ക് താമസം തുടങ്ങുന്നതിനായി ഒന്നാംഘട്ടം തയ്യാറെടുത്തിരുന്നത് 1100 – ഓളം കുടുംബങ്ങളായിരുന്നു. ജനുവരി 4-ാം തീയതിയോടുകൂടി ഇതിന്റെ സമീപത്തെ കോളനിയിലുള്ളവർ താമസം ആരംഭിച്ചു. ബാക്കി കുടുംബങ്ങൾ 5-ാം തീയതിയോടുകൂടി മുത്തങ്ങയിൽ പ്രവേശിച്ചു. ഗവണ്മെന്റിനെ രേഖാമൂലം അറിയിച്ചിരുന്നതിനാൽ പല കോളനികളിലെ ആളുകളും പണം ശേഖരിച്ച് ലോറികളിൽ എത്തുക യായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ഇതിൽ ഉൾപ്പെട്ടു. പാഠ പുസ്തകങ്ങൾ, തുണികൾ, വീട്ടുപകരണങ്ങൾ, കപ്പ, ചേന, വാഴവിത്തുകൾ, ദൈവങ്ങളടക്കം ഞങ്ങൾ കൊണ്ടുവന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ ഞങ്ങളെ തടയുമെന്ന് ഭയപ്പെടുത്തിയിരുന്നതിനാൽ കുറച്ചു കുടുംബങ്ങൾ പന്ത്രണ്ടും ഇരുപതും കിലോമീറ്ററുകൾ വനത്തിനുള്ളിലൂടെ സഞ്ചരിച്ചാണ് എത്തിയിരുന്നത്. ബിച്ചാരം, മുരിക്കിലാടി, അപ്പപ്പാറ, ചാലിഗദ്ദ, കാട്ടിക്കുളം, നൂൽപ്പുഴ, പയ്യപ്പള്ളി, നെല്ലിയാട്ട്, ബാവലി, മീൻകൊല്ലി, മാവടി, കല്ലൂര്, പാൽ വെളിച്ചം, കണ്ണൻ കോരു, ചീരാൽ പുത്തൻകുന്ന്, കല്ലുമുക്ക്, ഉള്ളില, നല്ലോട്ട്, കല്ലുവയൽ, തോട്ടം, മുള്ളൻ തറ, പടമല, തിണ്ണൂർ, തേലംപറ്റ, ഉട്ടരക്കല്ല്, കുമിഴിതല്ലാത്ത്, മുട്ടക്കര ചെമോട്ട്, മാലിക്കര, ചെമ്പകമൂല, പഴയതോട്ടം, മെളച്ചിര, നെന്മേരികുന്ന്, നമ്പിക്കൊല്ലി തുടങ്ങിയ കോളനികൾ ഇങ്ങനെയുള്ളതിൽ ചിലതുമാത്രമാണ്.
മുള്ളക്കുറുമർ, കുറിച്യർ, പണിയർ, കാട്ടുനായ്ക്കർ, അടിയർ തുടങ്ങിയ വയനാട്ടിലെ പ്രധാന ഗോത്രങ്ങളായിരുന്നു സമരത്തിൽ പങ്കെടുത്തിരുന്നവർ. 25 കിലോ അരിയും 250 രൂപയും ഓരോ കുടുംബങ്ങളും ഗോത്രമഹാസഭയ്ക്ക് നല്കണമായിരുന്നു. എന്നാൽ, പണം തികയാത്ത ആളുകളും അരി തികയാത്ത ആളുകളും ഇക്കൂടെയുണ്ടായിരുന്നു. പലരും കടം വാങ്ങിച്ചും കൂലിവേല ചെയ്തു സമാഹരിച്ചും, കൂടെയുള്ള കുടുംബങ്ങൾ പരസ്പരം സഹായിച്ചുമാണ് ഇത്രയും കാര്യങ്ങൾ സ്വരൂപിച്ചത്.

സമരത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും വ്യക്തമായ ഒരു തീരുമാനമുണ്ടായിരുന്നു. ശാരീരികമായും മാനസികമായും തയ്യാറെടുത്തതു കൊണ്ടു മാത്രമേ നമുക്ക് ഈ സമരത്തിൽ ഉറച്ചുനില്ക്കാനാവൂ എന്ന് ജാനുവേച്ചി എപ്പോഴും ഞങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു എന്ന് സമരത്തിൽ പങ്കെടുത്തവർ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ അഭയാർത്ഥിക്യാമ്പിനു കെട്ടിയിരുന്ന രീതിയിൽ അടുപ്പിച്ച് കുടിലുകൾ കെട്ടുകയായിരുന്നു ആദ്യദിവസങ്ങളിൽ ചെയ്തത്. അതിനായി പ്ലാസ്റ്റിക് ഷീറ്റുകൾ കരുതിയാണ് പല കുടുംബങ്ങളും എത്തിയത്. പിന്നീട് പ്ലോട്ടുകൾ അളന്ന് കുടുംബങ്ങൾക്ക് നല്കുകയായിരുന്നു. 100 മീറ്റർ വീതി, 300 മീറ്റർ നീളം എന്നീ ക്രമത്തിലായിരുന്നു അളന്ന് പ്ലോട്ടുകൾ വിതരണം ചെയ്തത്.
തുടർന്ന് ഓരോ പ്ലോട്ടുകളിലും പുല്ലും മുളയുംകൊണ്ട് വലിയ വീടുകൾ കെട്ടുകയും കൃഷിപ്പണികൾ ആരംഭിക്കുകയും ചെയ്തു. ചേമ്പ്, ചേന, വാഴ, പയർ, ചീര, തക്കാളി, പാവയ്ക്ക, കപ്പ, വഴുതന തുടങ്ങിയ കൃഷികൾ നട്ടു. അമ്പുകുത്തി, തകരപ്പാടി, പൊൻകുഴി, പെരുങ്കുഴി അടക്കമുള്ള സ്ഥലങ്ങളിലാണ് പ്ലോട്ടു തിരിച്ച് കൃഷിയും ജീവിതവും ആരംഭിച്ചത്. ജലത്തിന്റെ ദൗർലഭ്യമുണ്ടായിരുന്ന സ്ഥലങ്ങളിൽ കിണർ കുത്തുകയും ആറ്റിൽനിന്ന് വെള്ളം ശേഖരിക്കുകയും ചെയ്തിരുന്നു.

വന അധികാരികൾ ഓരോന്നും കടത്തിക്കൊണ്ടു പോകുന്നതിനായി ഉപയോഗിച്ചിരുന്ന വഴിയായിരുന്നു ഞങ്ങൾ ചെക്ക്പോസ്റ്റ് സ്ഥാപിച്ച ഇടം. ഒരു സുരക്ഷിതബോധം ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നു. രണ്ടു ദിവസത്തിലൊരിക്കൽ പ്രധാന പ്രവർത്തകർ കൂടിച്ചേരുകയും സമരം എങ്ങനെ വിജയിപ്പിക്കാം, കൃഷികാര്യങ്ങൾ എങ്ങനെ നല്ല നിലയിലാക്കാം തുടങ്ങിയ കാര്യങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. ഇറക്കിവിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കാരണം, ഇടതിങ്ങിയ കാടല്ല. യൂക്കാലി മരങ്ങളാണ് അവിടവിടെയായി ഉള്ളത്. വെടിവയ്ക്കുവാൻ ഒരു സാധ്യതയും ഇല്ലെന്ന വിശ്വാസവും ഓരോ ആളുകൾക്കും ഉണ്ടായിരുന്നു.
ഓരോ ഊരുകൂട്ടത്തിന്റെയും വീടുകൾ ഗോത്രങ്ങളെ പരസ്പരം ഇണക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഗോത്രവിഭാഗങ്ങളെ ഇടകലർത്തിയായിരുന്നു പ്ലോട്ട് വിതരണം നടത്തിയിരുന്നത്. ഇത് ഞങ്ങളുടെ ഐക്യത്തിന്റെ തെളിവായി ഞങ്ങൾ കാണുന്നു. മുമ്പൊക്കെ ഞങ്ങൾ പരസ്പരം മിണ്ടുകയോ ഭക്ഷണം കഴിക്കുകയോ പോലും ചെയ്യുമായിരുന്നില്ല. ജാനുവേച്ചിയെ കുടിയിൽ കയറ്റുകയും ഞങ്ങളെ പുറത്തു നിർത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ എത്തിയതോടെ അത്തരം മനോഭാവം പൂർണ്ണമായി ഇല്ലാതാക്കപ്പെട്ടു.
ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതടക്കം ഞങ്ങൾ പരസ്പരം സ്നേഹിക്കാനും, ബഹുമാനിക്കാനുമൊക്കെ കഴിയുന്ന പുതിയ ജീവിതം ആരംഭിച്ചു. കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനോ, കശപിശയ്ക്കോ സമയം ഉണ്ടായിരുന്നില്ല. ഒരു ദിവസം ഒരാൾ പുറത്തുപോയിട്ട് മദ്യം കഴിച്ചിട്ടാണ് തിരികെ വന്നത്. അയാളെ സ്വീകരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. മദ്യത്തിലും മറ്റ് ആവശ്യമില്ലാത്ത പ്രവർത്തികളിലും വശംവദരാകാത്ത ഒരു ജീവിതമാണ് ഞങ്ങൾ ആഗ്രഹിച്ചത്. അയാൾക്കെതിരെ ആദിവാസി കോടതി കൂടുകയോ കുറ്റപത്രം വായിക്കുകയോ ചെയ്തില്ല. ‘ഇത് നമ്മുടെ ജീവിതത്തെ ബാധിക്കുമെന്ന്’ പ്രധാന പ്രവർത്തകർ സംസാരിച്ചു; അത്രമാത്രം.
പുറത്തു പോകുന്നതിനും വരുന്നതിനും അനുമതി കൊടുത്തിരുന്നു. ഡെയിറ്റ് പറഞ്ഞിട്ടാണ് ആളുകൾ പുറത്തുപോകാറ്. പോകേണ്ടുന്നതിന്റെ ആവശ്യങ്ങൾ പറയുമ്പോൾ മറ്റു ചില സഹായങ്ങൾ കൂടി പരസ്പരം ചെയ്യാൻ വേണ്ടിയും ആവശ്യങ്ങൾ പരസ്പരം അറിയാൻ വേണ്ടിയും കൂടിയാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നതും അറിയുന്നതും. അല്ലാതെ ആളുകളെ ബുദ്ധിമുട്ടിപ്പിക്കുന്നതിനു വേണ്ടിയായിരുന്നില്ല.
ഞങ്ങൾ ഞങ്ങളുടെ കോളനികളിൽ മുൻപ് ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന മദ്യപാനം പാടെ ഒഴിവാക്കുകയും അത് പലരും മറന്നു പോവുകയും ചെയ്തിരുന്നു ഈ കാലത്തിനുള്ളിൽ, എല്ലാ ഗോത്രത്തിൽപ്പെട്ടവരും പരസ്പരം കാണിച്ച രാത്രിയിൽ കാട്ടുമൃഗങ്ങൾ വരാതെയുള്ള കാവലും പാട്ടും കൂത്തും ഒക്കെയായി കൂട്ടായ്മ ഒരു പ്രത്യേക സന്തോഷത്തിന്റേതായിരുന്നു. പകൽ കൃഷിപ്പണിയും ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു.
പുല്ലുകാടും കൊങ്ങിണിക്കാടും തെളിച്ച് ചെന്നപ്പോൾ ആറോളം കാവുകൾ പല സ്ഥലങ്ങളിൽ നിന്നായി ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. പരിസരത്ത് താമസിച്ചുവരുന്ന ആദിവാസികളോട് ഇത് ആരുടെ കാവാണ് എന്ന് ചോദിച്ചപ്പോൾ പൊൻകുഴിയിലുള്ള പണിയർ മുൻപ് താമസിച്ചയിടമാണെന്നും അവിടെ ഉത്സവം നടത്തിവന്നിരുന്നുവെന്നും, യൂക്കാലിയും, ഗ്രാഞ്ചീസും നടാൻ വേണ്ടി കുടിയിറക്കിയശേഷം അനാഥമാക്കപ്പെട്ടതാണെന്നും അവർ പറഞ്ഞു. മുള്ളക്കുറുമർ ആരാധിച്ചിരുന്ന ഒരു കാവും ഇക്കൂടെ ഉണ്ടായിരുന്നു.
ചെക്ക് പോസ്റ്റ് സ്ഥിതിചെയ്തിരുന്ന വഴിയിലൂടെ ഫോറസ്റ്റുകാർ വന്നപ്പോഴെല്ലാം അവരെ കടത്തിവിട്ടിട്ടുണ്ട്. അവര് പോയിട്ടുമുണ്ട്. പൊൻകുഴി യിൽവച്ചാണ് ആദ്യമായി ഫോറസ്റ്റുകാരുമായി വഴക്കുണ്ടായത്. ചെത്തിക്കൂട്ടിയ പുല്ല് മറ്റെങ്ങോട്ടും പടർന്നുപിടിക്കാതെ ഞങ്ങൾ കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൂരെ നിന്നും തീയ് പുകയുന്നതുകണ്ട് വന്ന ഫോറസ്റ്റുകാർ “നിങ്ങളിവിടം തീയിടുകയാണോ ഇതാണോ നിങ്ങളുടെ പ്രകൃതിസ്നേഹമെന്ന് ചോദിച്ചു. “സാറ് നോക്കൂ തീയ് മറ്റെങ്ങും പടരാതെ ഞങ്ങൾ നോക്കുന്നുണ്ട്’ എന്ന് ഞങ്ങൾ പറഞ്ഞു. എന്നാൽ അതിൽ ഒരാൾ റൈഫിൾ എടുത്തു കാണിച്ചു. ഞങ്ങൾ അമ്പും വില്ലും എടുത്തു. ഞങ്ങൾ ചെയ്തത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അയാൾ ഞങ്ങളിലൊരാളുടെ കോളറിനു പിടിക്കുകയും അനാവശ്യമായ വാക്കുകൾക്കൊപ്പം “നീയൊന്നും ഇവിടെ വാഴില്ല’ എന്നും മറ്റും പറയുകയും ചെയ്തു. ഒരു വലിയ പ്രശ്നം ഉണ്ടാകാതിരിക്കാൻ ഞങ്ങൾ കഴിവതും താണുകൊടുക്കുകയും ചെയ്തു. ഇക്കാര്യം മാഷിനെയും ജാനുവേച്ചിയെയും അറിയിച്ചു.

ഇവിടെ 150 -ഓളം കുട്ടികളും 600 -ഓളം സ്ത്രീകളും 100 -ഓളം വൃദ്ധരും ഉണ്ടായിരുന്നു. കുടുംബങ്ങളുടെ എണ്ണമനുസരിച്ച് ഊരുകൂട്ടങ്ങളെ തിരഞ്ഞെടുത്തു. ആളുകളുടെ എണ്ണമനുസരിച്ച് പ്രതിനിധികളെയും തിരഞ്ഞെടുത്തിരുന്നു. സ്ത്രീകളടങ്ങുന്നതായിരുന്നു ഈ പ്രതിനിധി കമ്മിറ്റി. 24-ഓളം ഊരുസഭകൾ ഉണ്ടായിരുന്നു. ഊര് വാളണ്ടിയർമാർ കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചു. പകുതിയടുത്ത് സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഊര് സഭയ്ക്ക് പരിഹരിക്കാനാവാത്ത കാര്യങ്ങൾ മാത്രമായിരുന്നു മേലേക്ക് വിട്ടിരുന്നത്. അതിന്റെ ആവശ്യം വേണ്ടിവന്നിട്ടില്ല. ഊരുസഭകളിൽനിന്നാണ് വീടുകൾക്കുള്ള അരി വാങ്ങിച്ചിരുന്നത്. ഒന്നിച്ച് സൂക്ഷിക്കുന്ന അരിയിൽനിന്നും ഒരാൾക്ക് ഒരു നാഴി വീതം ഒരു നേരത്തേക്ക് എടുക്കാമായിരുന്നു.
വോളണ്ടിയേഴ്സ് നിർദ്ദേശിക്കുന്നപോലെയാണ് കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നത്. നല്ല കാര്യങ്ങളേ പറയാനും മറ്റും കാണുകയുള്ളു. കാര്യമില്ലാതെ അലഞ്ഞുനടക്കരുത്, പറയാതെ പ്ലോട്ട് വിട്ടുപോകരുത്, ഇത് നമ്മുടെ സ്വയംഭരണ മേഖലയാണ്, അപ്പോൾ നമ്മളാണ് മാതൃകയാകേണ്ടത് ഇങ്ങനെയൊക്കെ പറയുമായിരുന്നു. മദ്യപാനം പാടില്ല എന്നത് പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. മുൻപ് മദ്യപാനിയായിരുന്ന തന്റെ ഭർത്താവ് മുത്തങ്ങയിൽ വന്നശേഷം മദ്യം കഴിക്കാതിരിക്കുകയും കൃഷിയിലും കുടുംബത്തിലേക്കും മറ്റും മനസ്സ് തിരിയുകയും ചെയ്തിരുന്നത് സന്തോഷത്തോടെയാണ് അഞ്ചു മക്കളുള്ള ഒരു അമ്മ ഓർക്കുന്നത്.
“സാമ്പത്തികബുദ്ധിമുട്ടുണ്ടായിരുന്നു. ബീഡി വലിക്കാൻ പോലും വിഷമം വന്ന സമയങ്ങളുണ്ട്. എന്നാൽ, ഇന്ന് സ്വന്തമായി മണ്ണ് ഉണ്ട്. അതിനാൽ നമുക്ക് നല്ലൊരു ജീവിതം കിട്ടും. അതോടെ ഈ ബീഡി വലിയും ഞാൻ നിർത്തും എന്നു പറഞ്ഞുകൊണ്ട് സുഹൃത്തുക്കളോടൊത്ത് കൃഷിവേലയിൽ ഏർപ്പെട്ട ഒരു കൂട്ടുകാരനെ മറ്റു ചിലർ ഓർക്കുന്നു. അത്യാവശ്യ ചികിത്സയ്ക്കുള്ള മരുന്നുകൾ ഗോത്രപാഠശാലയിൽ സൂക്ഷിച്ചിരുന്നു. എസ്.എസ്.എൽ.സി.ക്ക് പഠിക്കുന്ന കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. അവരെ പഠനത്തിൽ സഹായിച്ചിട്ടുണ്ട്. കുട്ടികളെ നാടൻപാട്ട് പഠിപ്പിച്ചും, മണലിൽ അക്ഷരമാലകളെഴുതിച്ചും ഗോത്രഭാഷകൾ പരസ്പരം പറഞ്ഞുപഠിപ്പിച്ചും ഗോത്രപ്പാട്ടു പഠിപ്പിച്ചുമാണ് വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിച്ചത്. ഗോത്രമഹാസഭയുടെ സംസ്ഥാന പ്രസീഡിയം രണ്ടു തവണ മുത്തങ്ങയിൽ ചേർന്നു. എല്ലാ ജില്ലയിൽനിന്നുമുള്ള പ്രവർത്തകർ എത്തിയിരുന്നു.
തകരപ്പാടിയിലെ കാവിൽ ചാമുണ്ഡിയാണ് ദൈവം. ഞങ്ങൾക്കെല്ലാ ഗോത്രങ്ങൾക്കും പല പേരിൽത്തന്നെ ഈ ദൈവം ഉണ്ട്. കുളിൽ തമ്പ്രാട്ടിക്കൊപ്പം തുടങ്ങിയവയും ഇവിടത്തെ കാവിൽ ഉണ്ടായിരുന്നു. എല്ലാ ഗോത്രങ്ങളും ഒന്നിച്ചും ഓരോരോ ഗോത്രങ്ങൾ സ്വന്തമായും പൂജകൾ നടത്തി. ആദ്യം കാട് വെട്ടിയപ്പോൾ ചിലർക്കൊക്കെ ചെറിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കാവുകൾ തെളിക്കുകയും അവിടെ വിളക്കുവയ്ക്കുകയും ഞങ്ങൾ എല്ലാവരും യാതൊരു വ്യത്യാസവും കാണിക്കാതെ അവിടെ പ്രാർത്ഥിക്കുകയും ചെയ്തതോടെ കാട്ടുമൃഗങ്ങൾ അടക്കമുള്ള എല്ലാ അപകടവും ഞങ്ങൾക്ക് ഇല്ലാതാവുകയാണുണ്ടായത്.
മുത്തങ്ങ കാട്ടിൽ നില്ക്കുമ്പോൾ സ്വന്തം മണ്ണിൽ നില്ക്കുന്നതിന്റെ ഒരു നട്ടെല്ലുയർന്ന ബോധം ഞങ്ങൾക്കനുഭവപ്പെട്ടു. ഗവണ്മെന്റ് ഈ ഭൂമി ഞങ്ങൾക്ക് പതിച്ചുതന്നിരുന്നെങ്കിൽ ഇതേവരെ ഞങ്ങൾ അനുഭവിച്ച ജീവിതദുരന്തങ്ങളിൽ നിന്നും ദയനീയതയിൽ നിന്നും ഞങ്ങൾ പരിപൂർണ്ണമായും മാറിത്തീരുമായിരുന്നു. ആ ഭൂമി നമുക്ക് കിട്ടിയിരുന്നെങ്കിൽ നമ്മുടേതായ ഒന്നും നഷ്ടമാകാത്ത ഒരു ജീവിതം ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പുണ്ടായിരുന്നു. മരിച്ച കാരണവന്മാരെ വിശ്വസിക്കുന്ന ഞങ്ങൾക്ക് ദൈവം കാണൽ ഉണ്ടായി. ധൈര്യമായി ഇരുന്നോ എന്ന് ഉറഞ്ഞ് തുള്ളി ഒരു ദിവസം ഞങ്ങളോടു പറഞ്ഞു, അവിടെവച്ച് ഞങ്ങളുടെ ദൈവങ്ങൾ.
കടപ്പാട് : എഡി ദിലീപ്‌രാജ് എഡിറ്റ് ചെയ്ത തന്റേടങ്ങൾ കേരള സമൂഹ ഭൂപടം മുത്തങ്ങ സമരത്തത്തിനു ശേഷം