ഗോത്രനന്മകളിൽനിന്നും ഊർജ്ജമുൾക്കൊള്ളുക

ഗോത്രനന്മകളിൽനിന്നും ഊർജ്ജമുൾക്കൊള്ളുക

എ മോഹൻ കുമാർ എഴുതുന്നു,

ഇത്രയുമൊക്കെ അധിനിവേശങ്ങൾ ഉണ്ടായിരുന്നിട്ടും മഹത്തായതെന്ന് ഘോഷിക്കുന്ന നാഗരികതകൾ മണ്ണടിഞ്ഞിട്ടും ലോകത്തവിടവിടെയായി നിലനിൽക്കുന്നത് ഗോത്രംസംസ്കാരങ്ങളാണ്. ആധുനികസംസ്കാരം നന്മയുടെയും പുരോഗതിയുടെയും പേരിൽ വളർത്തിക്കൊണ്ടുവരുന്ന ചൂഷണത്തിന്റെയും ധൂർത്തിന്റെയും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരങ്ങളുടെയും പരിണിതഫലങ്ങളാണ് ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നമ്മുടെ പരിസരത്ത് അവിടവിടെ പച്ചത്തുരുത്തുകളായി പിടിച്ചുനിൽക്കുന്ന ഗോത്രസത്യങ്ങൾ തിരിച്ചറിഞ്ഞ് അതിൽനിന്നും ഊർജ്ജം ഉൾക്കൊണ്ട്, ലാളിത്യത്തിന്റെയും നന്മയുടേതുമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടി ചെയ്യാവുന്നത് ചെയ്യുക.

ശ്രീ. കെ.വി. ദയാലിന്റെ ലേഖനത്തോടുള്ള ശ്രീ. പി. രഘുത്തമന്റെ പ്രതികരണത്തിനുള്ള വിശദീകരണമായാണ് ഈ കുറിപ്പ്  ഒരേ ഭൂമി ഒരേ ജീവൻ മാസികയുടെ 2005 മാർച്ച് ലക്കം പ്രസിദ്ധീകരിച്ചത്.

“ഞാൻ, എന്റെ’ എന്ന ഭാവങ്ങൾ ഉണ്ടാവാൻ കാരണം അനിശ്ചിതമായ ഭാവിയെപ്പറ്റിയുള്ള ആശങ്കകൊണ്ടാണ്. ഇതിനുള്ള പ്രതിവിധി, സംതൃപ്തിയും സമാധാനവും സന്തോഷവും സുരക്ഷിതവുമായ ഒരു സാമൂഹ്യവ്യവസ്ഥിതി ഉണ്ടാവുക എന്നതാണ്…… ഗോത്രസംസ്കാരത്തിനെന്നല്ല; നാളിതുവരെയുള്ള ഒരു സംസ്കാരത്തിനും വിജയിക്കാനായിട്ടില്ല എന്നുവേണം കരുതാൻ. ഗോത്രസംസ്കാരം ശരിയായ ഒന്നായിരുന്നുവെങ്കിൽ മറ്റുള്ളവരിലേക്ക് അത് സാവധാനം പടർന്നുകയറേണ്ടതായിരുന്നു. എന്നാൽ ഇന്നുവരെ അതു കാണാൻ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല ശുഷ്കിച്ചുപോവുകയും ചെയ്തിരിക്കുന്നു.” എന്ന് ശ്രീ. ദയാൽ കുറിച്ചിരിക്കുന്നു. “ഗോത്രസംസ്കാരം ശരിയായ ഒന്നായിരുന്നുവെങ്കിൽ മറ്റുള്ളവരിലേക്ക് അത് പടർന്നു കയറേണ്ടതായിരുന്നു” എന്ന വിലയിരുത്തൽ സങ്കീർണ്ണമായ ഒരു സാമൂഹ്യപ്രശ്നത്തോട് ലാഘവബുദ്ധിയോടെ പ്രതികരിച്ചതായി തോന്നുന്നു. അതിജീവിക്കുന്നവ ശരിയായവയായിരിക്കുമെന്ന സാമാന്യതത്വം അംഗീകരിക്കാവുന്നതല്ല. പ്രത്യകിച്ചും സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ തത്വം സ്വീകരിച്ചാൽ അപകടകരമാവും.

 നാം ഇന്ന് സ്വാംശീകരിച്ചിരിക്കുന്ന പല സാംസ്കാരികചിഹ്നങ്ങളും അഭിലഷണീയമായവയല്ല. അധീശസംസ്കാരം മെച്ചപ്പെട്ടതാണ് എന്ന മിഥ്യാധാരണയിലാണ് വിജയികളുടെ ജീവിതത്തെ മറ്റുള്ളവർ അനുകരിക്കുന്നത്. ഒരുകാലത്ത് സംസ്കൃതഭാഷ മറ്റുള്ളവർ ശ്രേഷ്ഠമാണെന്ന് കരുതിയിരുന്നു. പഠനമാധ്യമം തന്നെ സംസ്കൃതം മാത്രമായിത്തീർന്നു. പിന്നീട് ഇംഗ്ലീഷ് സംസാരിക്ക ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് മേന്മയേറിയതായി കരുതുന്നതും ഇഗ്ലീഷുകാരെ അനുകരിക്കുന്നതും കേമത്തമായി കണ്ടു. ഇന്നും ഇന്ത്യക്കാരെ സംബന്ധിച്ചിടച്ചോളാം ഇംഗ്ലീഷ് മേന്മയേറിയതായി കരുതുന്നു. എന്നാൽ മയ്യഴിക്കാർക്ക് ഫ്രഞ്ചുഭാഷയും സംസ്കാരവും കേമമായിരുന്നു. ഗോവക്കാരൻ ശ്രേഷ്ഠമായി കരുതിയിരുന്നത് പോർച്ചുഗീസ് സംസ്കാരമായിരുന്നു. മുഗളഭരണകാലത്ത് പേർഷ്യൻ സംസ്കാരം പറിച്ചുനട്ടിരുന്നു. യഥാർത്ഥത്തിൽ ഇവിടെ നിലനിന്നിരുന്ന സംസ്കാരം മോശമായതിനാൽ ആണ് നമ്മൾ വൈദേശികസംസ്കാരത്തെ പുൽകിയത് എന്ന് കരുതാനാവില്ല. മുഗളന്മാരോ പോർച്ചുഗീസുകാരോ ഡച്ചുകാരോ ഇംഗ്ലീഷുകാരോ ഇവിടെ കയറിവന്നത് സംസ്കാരത്തിന്റെ മേന്മകൊണ്ടല്ല; മറിച്ച് ഇവിടുത്തെ സമ്പത്തിൽ കണ്ണുവെച്ചുകൊണ്ടായിരുന്നു. ലോകത്തെ ജനാധിപത്യവല്കരിക്കുവാൻ ജോർജ് ബുഷ് ബോംബുകളുമായി പറന്നുനടക്കുന്നതും പല ജനതകളുടെയും മേൽ വിജയം നേടുന്നതും അമേരിക്കയിലെ ഇന്നത്തെ അധിനിവേശിതരുടെ സംസ്കാരം മെച്ചമായതുകൊണ്ടുമല്ല. ലോകം മുഴുവൻ സന്തോഷവും സമാധാനവും സംതൃപ്തിയും കൈവരുത്തുവാൻ ഉതകുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി സ്വപ്നം കാണുന്നത് ശ്രേഷ്ഠമായ ചിന്തയാണ്. എന്നാൽ മറ്റുള്ളവരിലേക്ക് ഒരു സംസ്കാരം “പടർന്നുകയറുന്നതാണ് മേന്മയുടെ അളവുകോൽ എന്ന് കണക്കാക്കാനാവില്ല. ഓരോ വ്യക്തിക്കും സമൂഹത്തിനും സംതൃപ്തിയും സന്തോഷവും ഉണ്ടാവുന്നത് ഒരുപോലെയാവില്ല. അധിനിവേശം നടത്തുന്നവന്റെ സംതൃപ്തിയും സന്തോഷവുമല്ല ഇരകളാവുന്നവരുടേത്.

ഹിറ്റ്ലർ, ജർമ്മൻകാരുടെ ‘ഹീറോ’ ആയിരുന്നു. ജൂതന്മാരിലെ കച്ചവടക്കാർ, അവർ ന്യൂനപക്ഷമായിരുന്നിട്ടും ജർമ്മൻകാരുടെ സമ്പത്ത് കയ്യടക്കിവക്കുകയും കൊടിയ ചൂഷണങ്ങൾ നടത്തുന്നതിനും കുടിലതന്ത്രങ്ങൾക്കും വിരുതുകാട്ടുകയും ചെയ്തിരുന്നു. (ഷേക്സ്പീരിയൻ വില്ലൻ ഒരു ജൂതനായത് വെറുംവെറുതെ ആവില്ല) യഹൂദമതത്തിലെ സമ്പന്നരുടെയും പുരോഹിതരുടെയും ക്രൂരതയാണ് യേശുവിനെ പൗരോഹിത്യത്തിനും അധികാരത്തിനും എതിരെ കലാപമുയർത്തുവാൻ പഠിപ്പിച്ചത്. പക്ഷേ, പിന്നീടും മതം അതേ മൂല്യങ്ങളുയർത്തിപ്പിടിച്ച്, യേശുവിന്റെ തന്നെ നാമം ദുരുപയോഗം ചെയ്ത് മുന്നോട്ടുപോയി. കൊളംബസ് അമേരിക്കൻ വൻകരയിലെത്തുന്നതിനു മുൻപും അവിടെ ജനവാസമുണ്ടായിരുന്നുവല്ലോ? അന്ന് തദ്ദേശവാസികൾ എഴുപതുലക്ഷം ഉണ്ടായിരുന്നു. ശ്രേഷ്ഠമായ  സംസ്കാരവുമായി വന്നതിനാലല്ല യൂറോപ്യന്മാർ, വൈവിധ്യമാർന്ന ഗോത്രസംസ്കാരം പുലർത്തിയിരുന്ന തദ്ദേശവാസികളുടെമേൽ വിജയം വരിച്ചത്. മതവും ചതിയും തോക്കും പ്രയോഗിച്ച് ഭൂമി പിടിച്ചടക്കുകയും തദ്ദേശീയരെ കൂട്ടക്കൊല ചെയ്യുകയും ആണുണ്ടായത്. ഇന്ന് അമേരിക്കയിൽ ഗോത്രവർഗക്കാർ കേവലം ഏഴുലക്ഷത്തിൽ താഴെ മാത്രമേയുള്ളു. ആസ്ത്രേലിയയിൽ “അബൊറിജിൻസ്’ എന്നുവിളിക്കുന്ന ആസ്ത്രേലിയക്കാരെ കൊന്നൊടുക്കിയാണ് യൂറോപ്പിൽനിന്നും നാടുകടത്തപ്പെട്ട കുറ്റവാളികൾ വിജയം വരിക്കുന്നത്. ന്യൂസിലാണ്ടിൽ ഏഴുലക്ഷമുണ്ടായിരുന്ന ഗോത്രവർഗക്കാരെ തുടച്ചുനീക്കിയത് അവരുടെ സംസ്കാരം മോശമായതു കൊണ്ടായിരുന്നില്ല, അവരുടെ കയ്യിൽ തോക്കും പീരങ്കിയും ഇല്ലാതിരുന്നതിനാലാണ്. ആഫ്രിക്കക്കാരുടെ സംസ്കാരം മോശമായതു കൊണ്ടായിരുന്നില്ല യുറോപ്പിയൻമാർ ഓടിച്ചിട്ടു പിടിച്ചു ചങ്ങലകളിൽ കുടുക്കി കമ്പോളത്തിൽ വില്പ്പന നടത്തിയത്. ലോകത്ത് നാളിതുവരെ നടന്നിട്ടുള്ള തിന്മകൾ എല്ലാംതന്നെ സമ്പത്തു കുന്നുകൂട്ടുവാനോ അധികാരം കയ്യാളുവാനോ വേണ്ടിയായിരുന്നു. മതവും വേദപുസ്തകങ്ങളും തത്വശാസ്ത്രങ്ങളും ആയുധങ്ങൾക്ക് മേമ്പൊടിയായിരുന്നു.  

എ മോഹൻകുമാർ

സമാധാനവും സുഖവും സംതൃപ്തിയും പരിത്യജിക്കുന്നതിലൂടെയേ ഉണ്ടാവുകയുള്ളൂവെന്ന സത്യം കണ്ടെത്തി വിളിച്ചുപറഞ്ഞത് ശീ.ബുദ്ധനായിരുന്നു. സിംഹാസനത്തിൽനിന്നും മണ്ണിലേക്ക് ഇറങ്ങിവന്ന് ഭിക്ഷുവായി ജീവിച്ച് ജനസാമാന്യത്തിന്റെ ഹൃദയങ്ങളെ കീഴടക്കിയത് ആയുധം കൊണ്ടായിരുന്നില്ല. ബൗദ്ധദർശനം ലോകനന്മയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. സാഹിത്യവും കലയും വൈദ്യശാസ്ത്രവുമെല്ലാം പുഷ്കലമായത് ആ കാലഘട്ടത്തിലായിരുന്നു. നളന്ദയും തക്ഷശിലയും ലോകത്തിന്റെ വിജ്ഞാനദാഹം ശമിപ്പിക്കുവാനുള്ള ഉറവവറ്റാത്ത നീർപ്രവാഹങ്ങളായിരുന്നു. എന്നിട്ടുമെന്തേ അവ തച്ചുതകർക്കപ്പെട്ടു? അധികാരശക്തികൾ ദർശനങ്ങളെ മതമാക്കി മാറ്റുമ്പോൾ ആചാരങ്ങളും പ്രതീകങ്ങളും ബാക്കിയാവുകയും ദർശനങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.

ഇത്രയുമൊക്കെ അധിനിവേശങ്ങൾ ഉണ്ടായിരുന്നിട്ടും മഹത്തായതെന്ന് ഘോഷിക്കുന്ന നാഗരികതകൾ മണ്ണടിഞ്ഞിട്ടും ലോകത്തവിടവിടെയായി നിലനിൽക്കുന്നത് ഗോത്രംസംസ്കാരങ്ങളാണ്. ആധുനികസംസ്കാരം നന്മയുടെയും പുരോഗതിയുടെയും പേരിൽ വളർത്തിക്കൊണ്ടുവരുന്ന ചൂഷണത്തിന്റെയും ധൂർത്തിന്റെയും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരങ്ങളുടെയും പരിണിതഫലങ്ങളാണ് ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേവലം ലാഭം മാത്രം ലാക്കാക്കിയുള്ള വകതിരിവില്ലാത്ത പ്രയാണം മനുഷ്യവർഗത്തിന്റെ തന്നെ നിലനില്പ്പിന് ഭീഷണിയായിത്തീരുന്ന സന്ദർഭത്തിലാണ് “ജൈവവൈവിധ്യ സംരക്ഷണം’, “ക്യോട്ടോ പ്രോട്ടോക്കോൾ’ തുടങ്ങിയ ലൊട്ടുലൊടുക്ക് പ്രമാണങ്ങളുമായി ലോകരക്ഷക്കായി അഭ്യുദയകാംക്ഷികൾ പുറപ്പെട്ടിരിക്കുന്നത്. അപ്പം പങ്കുവയ്ക്കുന്നതിൽ താന്താങ്ങളുടെ പങ്ക് ഉറപ്പുവരുത്തുവാനുള്ള ശ്രമങ്ങൾ മാത്രം. ആരും ഒരണുവിടപോലും പരിത്യജിക്കുവാൻ ഒരുക്കമല്ല. ആയുധങ്ങളുടെയും സൈനികശക്തിയുടെയും നിയമക്കുടുക്കുകളുടെയും സുരക്ഷാ കവചത്തിനുള്ളിൽ സുഖജീവിതതന്ത്രം മെനയുകയാണ്. ആയുധത്തിനോ സൈന്യത്തിനോ ആശുപ്രതികൾക്കോ സമാധാനവും സുരക്ഷയും സംതൃപ്തിയും നൽകാനാവില്ലെന്നു തിരിച്ചറിയുന്നവർ പറയുന്നത് ഗോത്രസംസ്കാരത്തിന്റെ നന്മകൾക്കു മാത്രമേ ലോകത്തിന്റെ ആയുസ്സ് നീട്ടിക്കൊടുക്കുവാൻ ആവൂ എന്നുതന്നെയാണ്. കാരണം ആ സംസ്കാരം പ്രകൃതിയോട് ഏറ്റവും ഇണങ്ങി നിൽക്കുന്നുവെന്നതുതന്നെ. അത് ലളിതമായ സാമൂഹ്യവ്യവസ്ഥയിൽ അധിഷ്ഠിതമാണ്. അതിന് കൃതിയില്ല. സാവകാശത്തിൽ പ്രകൃതിയുടെ താളത്തിനനുസരിച്ചാണത് ചലിക്കുന്നത്. പൊങ്ങച്ചങ്ങളുടെ എടുപ്പുകളും സ്വാർത്ഥതയുടെ മതിൽക്കെട്ടുകളും ഇല്ല. 

ധൂർത്തിന്റെയും മാലിന്യക്കൂമ്പാരങ്ങളുടെയും വലിച്ചെറിയലിന്റെയും സംസ്കാരമല്ലത്. അവിടെ സമസ്ത ജീവജാലങ്ങളോടും കാരുണ്യം പുലർത്തുന്ന സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഉറവകൾ വറ്റിയിട്ടില്ല. പങ്കാളിത്തത്തിന്റെ സർഗചൈതന്യം ആ സംസ്കാരത്തിൽ തുടിച്ചുനിൽപ്പുണ്ട്. മരത്തിനും നീർച്ചാലിനും മലയ്ക്കും കടുവയ്ക്കും കാട്ടുപോത്തിനും അവിടെ ഒരിടം ഉണ്ട്. അവിടെ നിർഭയത്വവും പരസ്പരബഹുമാനവും ഉണ്ട്. പശുവിനെ വളർത്തുന്നത് പാൽ വിൽക്കുവാനല്ല, കാളയെ കിട്ടാനാണ് എന്നുപറയുന്ന യുക്തി ഗോത്രസംസ്കാരത്തിനു മാത്രം അവകാശപ്പെട്ടതാണ്. മണ്ണ് നിലനില്പിന്റെയും പാരമ്പര്യത്തിന്റെ തുടർച്ചയുടെയും അടിസ്ഥാനമായിട്ടാണവർ കണക്കാക്കുന്നത്. മണ്ണും ജലവും മരവും വില്ക്കാനും വാങ്ങാനുമുള്ളതോ എന്നത്ഭുതം കൂറുന്ന ഒരു സമൂഹമാണവരുടേത്. അവിടെ ബാങ്കുകളും പലിശയും ലൈഫ് ഇൻഷുറൻസ് പോളിസിയും ഇല്ല. ജനനവും മരണവും സ്വാഭാവികമെന്നവർ കാണുന്നു. വിശക്കുന്നവന് ഭക്ഷണം നൽകുന്നത് വിലയില്ലാത്ത പണം കൈമാറ്റം ചെയ്തിട്ടല്ല.

ഈ സംസ്കാരം പടർന്നുകയറാതിരുന്നത് സുഖത്തിന്റെ മരീചികകൾ തേടി നാം ഓടി അകന്നതിനാലാണ്. സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള പരക്കംപാച്ചിലാണ് നമുക്ക് സുഖവും സ്വസ്ഥതയും സമാധാനവും നഷ്ടമാക്കിയത്. ഇപ്പോഴും നാം പടുത്തുയർത്തിയ ഭീമൻ എടുപ്പുകൾ വിട്ടിറങ്ങുവാൻ നാം തയ്യാറല്ല. നമുക്കു ചുറ്റും തീർത്ത മതിലുകൾ പൊളിച്ചുമാറ്റാൻ നമുക്കാവുന്നില്ല. നമ്മുടെ ആർത്തിയും ദുരയും കടിഞ്ഞാണില്ലാത്ത കുതിരയായി പാഞ്ഞുപോകുമ്പോൾ, കയ്യിലും തലയിലും കയറ്റിവച്ച ഭാരഭാണ്ഡങ്ങൾ വലിച്ചെറിയുവാൻ നമുക്ക് കഴിയുന്നില്ല. നാം ചുമക്കുന്നത് അധികവും നമുക്കാവശ്യമേയില്ലാത്ത പാഴ്വസ്തുക്കളാണ്. അവയുടെ ഭാരം നമ്മെ ഞെരിച്ചമർത്തുകയാണ്. പരിത്യജിക്കുവാൻ മനസില്ലെങ്കിൽ, സ്വയം തുറുങ്കുതീർത്ത്, ചങ്ങലയണിഞ്ഞ് വൃഥാ സ്വപ്നംകണ്ട് നമുക്ക് ജീവിതം നരകമാക്കി “സുഖമായി’ കഴിയുക. അല്ലെങ്കിൽ നമ്മുടെ പരിസരത്ത് അവിടവിടെ പച്ചത്തുരുത്തുകളായി പിടിച്ചുനിൽക്കുന്ന ഗോത്രസത്യങ്ങൾ തിരിച്ചറിഞ്ഞ് അതിൽനിന്നും ഊർജ്ജം ഉൾക്കൊണ്ട്, ലാളിത്യത്തിന്റെയും നന്മയുടേതുമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടി ചെയ്യാവുന്നത് ചെയ്യുക.

കടപ്പാട് :

(ഒരേ ഭൂമി ഒരേ ജീവൻ ഏപ്രിൽ 2005

A Mohan Kumar

A Mohan Kumar

ജനകീയ സാംസ്ക്കാരിക വേദിയുമായുള്ള സഹകരണമാണ് മോഹന്കുമാറിന് പരിസ്ഥിതി പ്രശ്നങ്ങളിലെ ഗൗരവ പഠനങ്ങൾക്ക് പ്രേരണയായത്. ഏഴിമലയിലെ കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരം മുതൽ ഭൂതത്താൻകെട്ട്, പെരിങ്ങോം ആണവ നിലയം, എൻറോൺ താപനിലയം തുടങ്ങി കാസർഗോഡ് ജില്ലയിലെ കീടനാശിനി പ്രയോഗത്തിന്റെ ഇരകൾക്കുവേണ്ടിയുള്ള സമരത്തിൽ വരെ സജീവമായിരുന്നു. കേരളത്തിനകത്തും പുറത്തും പ്രകൃതി സംരക്ഷണത്തിനായി പോരാടിയ മോഹൻ കുമാർ പശ്ചിമഘട്ട രക്ഷായാത്രയുടെ  കോർഡിനേറ്റർ ആയിരുന്നു. പ്രേരണ, വാക്ക് , പാഠഭേദം തുടങ്ങിയ ആനുകാലികങ്ങളുടെ പത്രാധിപ സമിതി അംഗമായിരുന്നു. സംസ്ഥാന പരിസ്ഥിതി വിദഗ്ധോപദേശക സമിതി അംഗമായിട്ടുണ്ട്. ഇപ്പോൾ കൃഷിയും സാധനയുമായി കുടജാദ്രി താഴ്വരയിലെ കൃഷിയിടത്തിൽ കഴിയുന്നു. പീറ്റർ ഷൂമൻ അപ്പം ചുടുന്നത് എന്തിന്? എന്ന പുസ്തകം പ്രസക്തി ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചു.

View All Articles by A Mohan Kumar

Share Article
Whatsapp Email