കൊളോണിയൽ ചരിത്രം രൂപപ്പെടുത്തിയ ആധുനിക ശാസ്ത്രം 

കൊളോണിയൽ ചരിത്രം രൂപപ്പെടുത്തിയ ആധുനിക ശാസ്ത്രം 

ശാസ്ത്രം സമൂഹത്തിൽ എങ്ങനെ ഇടപെടുന്നു എന്നത് സംബന്ധിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. അത്രമേൽ ചർച്ച ചെയ്യാത്ത കാര്യം സമൂഹം ശാസ്ത്രത്തോട് എന്താണ് ചെയ്യുന്നത് എന്നതാണ്. ശാസ്ത്രത്തെക്കുറിച്ചുള്ള വിവിധ സങ്കല്പങ്ങൾ തന്നെയാണ് അത്തരം ചർച്ചകളെ തടയുന്നതു എന്നതാണ് വാസ്തവം. അതെങ്ങനെയാണ് സംഭവിച്ചത് എന്നതിന്റെ ചരിത്രം അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ കെ എൻ സുനന്ദൻ പരിശോധിക്കുന്നു.

(“സാമൂഹ്യ പാഠശാല” സംഘടിപ്പിച്ച വെബ്ബിനാറിൽ ‘ശാസ്ത്രവും സമൂഹവും’ എന്ന വിഷയം ആസ്പദമാക്കി  സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം)

ശാസ്ത്രവും സമൂഹവും എന്ന വിഷയത്തെ അധികരിച്ചു ലോകത്തു നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ ഒരു ചെറിയ ഭാഗം പരാമർശിക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്. ശാസ്ത്രവും സമൂഹവും എന്നെ രണ്ടു വാക്കുകൾ നമുക്ക് ഏറെ പരിചിതമെന്നും അറിയാമെന്നും തോന്നുമെങ്കിലും കൂടുതൽ അന്വേഷണം തുടങ്ങിയാൽ ഏറെ സങ്കീർണ്ണമായ രണ്ടു പദങ്ങളാണ് ശാസ്ത്രമെന്നതും സമൂഹമെന്നതും എന്ന് വ്യക്തമാവും. ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കാൻ പോകുന്നത്. അതിനു മുന്നോടിയായി ശാസ്ത്രത്തെക്കുറിച്ചു ചില കാര്യങ്ങൾ പറയണമെന്ന് തോന്നുന്നു.

 ശാസ്ത്രമെന്നത് എന്താണെന്ന് അറിഞ്ഞാൽ മാത്രമേ അതും സമൂഹവും തമ്മിലുള്ള  ബന്ധത്തെക്കുറിച്ചുള്ള ചർച്ചയിലേക്ക് പോകാൻ കഴിയുകയുള്ളൂ. ശാസ്ത്രമെന്നത് എന്താണെന്നതിനെക്കുറിച്ചു ഒരു സമവായം ശാസ്ത്രജ്ഞന്മാർക്കിടയിലോ തത്വചിന്തകർക്കിടയിലോ ഇല്ല എന്ന് കാണാം. ശാസ്ത്രത്തിനു പല നിർവ്വചനങ്ങളും വ്യാഖ്യാനങ്ങളും നിലവിലുള്ളതിൽ ചിലതു മാത്രം പരിശോധിക്കാം. ഒരു വിഷയം (content ) എന്ന നിലയിൽ, (ഊർജതത്രം, രസതന്ത്രം എന്നിങ്ങനെ ), മറ്റൊന്ന് ഒരു പ്രത്യേക രീതി ശാസ്ത്രം (Methodology ) എന്ന നിലയിൽ, മറ്റൊന്ന് ഇന്ന് നിലവിലുള്ള എല്ലാ അറിവിന്റെയും അടിസ്ഥാനം ശാസ്ത്രമാണ് എന്ന രീതിയിൽ. മൂന്നാമത്തെ നിർവ്വചനം അനുസരിച്ചു ശാസ്ത്രം ആണെകിൽ മാത്രമേ അറിവാകൂ. ഇത്തരം വ്യാഖ്യാനങ്ങൾക്കിടയിൽ  നിന്ന് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധമാണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.  

ശാസ്ത്രം സമൂഹത്തിൽ എങ്ങനെ ഇടപെടുന്നു എന്നത് സംബന്ധിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. അത്രമേൽ ചർച്ച ചെയ്യാത്ത കാര്യം സമൂഹം ശാസ്ത്രത്തോട് എന്താണ് ചെയ്യുന്നത് എന്നതാണ്. അതുകൊണ്ടു ഈ കാര്യം ആയിരിക്കും കൂടുതൽ സംസാരിക്കുന്നത്. ശാസ്ത്രത്തെക്കുറിച്ചുള്ള വിവിധ സങ്കല്പങ്ങൾ തന്നെയാണ് അത്തരം ചർച്ചകളെ തടയുന്നതു എന്നതാണ് വാസ്തവം. അതെങ്ങനെയാണ് സംഭവിച്ചത് എന്നതിന്റെ ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പല വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. കോപ്പർ നിക്കസ്സിന്റെ സൗരയൂഥ സിദ്ധാന്തങ്ങളിൽ തുടങ്ങി യൂറോപ്പിൽ വികസിച്ച പുതിയ പ്രപഞ്ച വീക്ഷണമായും  ഗലീലിയോയിലൂടെ വ്യാപിച്ചു പിന്നീട് ന്യൂട്ടൻ, ഐൻസ്റ്റെയിനിലൂടെയൊക്കെ വികസിച്ച പ്രപഞ്ച ശാസ്ത്രബോധമായും  അല്ലെങ്കിൽ മനുഷ്യ ശരീരത്തെക്കുറിച്ചും സസ്യലതാതികളെക്കുറിച്ചും മറ്റും വളർന്നുവന്ന മെഡിക്കൽ രംഗത്തെ ഗവേഷണവുമായി ബന്ധപെടുത്തിയും ഒക്കെ ശാസ്ത്രത്തിന്റെ ചരിത്രം വ്യാഖ്യാനിക്കാറുണ്ട് .

കണ്ടുപിടുത്തങ്ങൾ അഥവാ ശാസ്ത്രത്തിന്റെ പ്രധാന മുന്നേറ്റങ്ങൾ എന്നത് പലപ്പോഴും വ്യാഖ്യാനിക്കപ്പെടാറുള്ളത് ഏതെങ്കിലും വ്യക്തികളുടെ നേട്ടമായിട്ടാണ്. ഇതിന്റെ  പ്രശനം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. യൂറോപ്പിന്റെ കോളനിവൽക്കരണം ആയിരത്തി അഞ്ഞൂറുകളിൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ പല ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകം മുഴുവൻ ഉപയോഗിക്കുകയും അതിൽ വലിയ മുന്നേറ്റങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ ചരിത്രം പരിശോധിച്ചാൽ ധാരാളം ശാസ്ത്ര സിദ്ധാന്തങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ പതിനഞ്ചാം നൂറ്റാണ്ടിനു മുൻപ് തന്നെ കണ്ടെത്താൻ സാധിക്കും. പ്രിന്റിങ് ടെക്നോളജി, വെടിമരുന്ന് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ ആസ്ട്രോണമി, ഗണിതം തുടങ്ങിയ മേഖലകളിൽ വ്യാപകമായ സിദ്ധാന്ത രൂപീകരണങ്ങൾ നടന്നതായി കാണാം. അതുപോലേ സാങ്കേതിക വിദ്യയുടെ രംഗത്ത് ഇന്ന് നമ്മൾ കരകൗശല വിദഗ്ധർ എന്ന് വിളിക്കുന്ന ആളുകൾ സാങ്കേതിക വൈദ്യയുടെ അതിമനോഹരമായ ഉപയോഗത്തിലൂടെ വസ്ത്രം, ഇരുമ്പ് തുടങ്ങിയ മേഖലകളിൽ ലോകം മുഴുവൻ വിപണി കീഴടക്കിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയതായി കാണാം. അതുപോലെ അറബ് രാജ്യങ്ങളിലും ഇത്തരം ജ്ഞാനോൽപ്പാദനം നടന്നിരുന്നതായി കാണാം. അവിടെ ഗണിത ശാസ്ത്രത്തിലുണ്ടായിരുന്ന അറിവുകൾ പിന്നീട് സാമൂഹ്യ ശാസ്ത്ര മേഖലകളിലേക്ക് വ്യാപിക്കുകയും ഇന്ന് തത്വ ശാസ്ത്രമെന്നും ദൈവ ശാസ്ത്രമെന്നും വ്യാഖ്യാനിക്കപ്പെടുന്ന ചിന്തകളിലൊക്കെ തന്നെ വലിയ ജ്ഞാനസഞ്ചയം കണ്ടെത്താൻ കഴിയും.

അറിവിനെ സംബന്ധിച്ചു ഇതിൽ നിന്നും ഏറെ വ്യത്യസ്തമായ കാര്യമാണ് പതിനാറാം നൂറ്റാണ്ടുമുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിൽ നിന്നുമാണ് ആധുനിക ശാസ്ത്രം ഉണ്ടായിവന്നത്. യൂറോപ്പ്യൻ കോളനിവൽക്കരണവും അതുമൂലമുണ്ടായ ആഗോളവൽക്കരണവും ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. ചൈനയിൽ കണ്ടുപിടിച്ച പ്രിന്റിങ്, വെടിമരുന്ന് എന്നിവ യുറോപ്പിലെത്തി കുറച്ചു കഴിയുമ്പോൾ തന്നെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ചൈനയിൽ വെടിമരുന്നു ആയുധമായി ഉപയോഗിക്കുന്ന രീതി ഇല്ലായിരുന്നു എന്നുതന്നെ പറയാം. ഈ വെടിമരുന്ന് യുറോപ്പിലെത്തുമ്പോഴേക്കും യൂറോപ്പിന്റെ കോളനിവൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന യുദ്ധങ്ങളുടെയും ആക്രമണങ്ങളുടെയും ഭാഗമായി അത് വളരെ പെട്ടെന്നുത്തന്നെ ഒരു ആയുധമായി മാറുന്നു.

 എല്ലാ കോളനിവൽക്കരണ ശ്രമങ്ങളുടെ ഭാഗമായും ഉദ്യോഗസ്ഥരുടെ കൂടെ സഞ്ചരിച്ചും, പിന്നീട് ശാസ്ത്രഞ്ജർ എന്ന് വിളിക്കപ്പെട്ട അറിവ് ഉൽപ്പാദിപ്പിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട ആളുകൾ കോളനികളിൽ നിന്നും നിരവധി വിജ്ഞാനങ്ങൾ ശേഖരിക്കുന്നതിൽ ഏർപ്പെടുന്നുണ്ട്. അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ  കോളനികളെ വിവര ശേഖരണ കേന്ദ്രങ്ങളായി കൂടിയാണ് അവർ കണക്കിലെടുത്തിരുന്നത്. ആ വിവരങ്ങളെ  വിശകലനം ചെയ്യുകയും സൂക്ഷ്മ  തലത്തിൽ പരിശോധന നടത്തി വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന കാര്യം യൂറോപ്പിൽ  സംഭവിച്ചു എന്ന് സാമാന്യമായി പറയാം. പല സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന സസ്യങ്ങൾ, മൃഗങ്ങൾ തുടങ്ങിയവയുടെ സാമ്പിളുകളിൽ നിന്നും പുതിയ ജ്ഞാനം ഉൽപ്പാദിപ്പിക്കുകയാണ് അവർ എന്ന രീതിയിലുള്ള ചരിത്ര വ്യാഖ്യാനം ശരിയല്ല. പോർട്ടുഗീസ്, ഡച്ച് സഞ്ചാരികൾ മലബാർ തീരത്തു വന്ന് നിരവധി ചെടികൾ, ഇലകൾ, കായ്കൾ എന്നിവ കൊണ്ടുപോവുകയും അവയെക്കുറിച്ചു എഴുതകയും വരയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. അതിൽ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിരുന്ന അറിവുകളാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. തദ്ദേശീയമായി  ഉണ്ടായിരുന്ന അറിവുകളെ വർഗീകരിക്കുന്നതിൽ ചില മാറ്റങ്ങൾ അവർ വരുത്തിയിരുന്നു. അതായത് കൊളോണിയൽ ചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ആധുനിക ശാസ്ത്രം രൂപപ്പെട്ടുവന്നത് എന്നർത്ഥം.

ആസ്ട്രോണമി വികസിക്കാനുള്ള പ്രധാന കാരണം കപ്പൽ യാത്രകളാണ്. പോർട്ടുഗലിൽ മെറിൻ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പ്രധാന കാരണം അവ ഉപയോഗിച്ച് കൂടുതൽ സ്ഥലങ്ങൾ കോളനിവൽക്കരിക്കാൻ വേണ്ടിയാണ്. അതിനുവേണ്ടിയുള്ള  പോർട്ടുഗീസ് രാജാവിന്റെ ശ്രമഫലമായാണ് അവിടുത്തെ മെറിൻ കോളേജുകളിൽ വാന  നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൊണ്ടുവരുന്നത്. യൂറോപ്പിന്റെ ശാസ്ത്രം സാധ്യമാക്കുന്നത് കോളനിവൽക്കരണം എന്ന സാമൂഹ്യ പ്രക്രിയയാണ് എന്നർത്ഥം. ഇത് എപ്പോഴും നെഗറ്റീവ് ആയി നോക്കിക്കാണാം എന്ന അർത്ഥത്തിൽ മാത്രമല്ല പറയുന്നത്. കോളനിവൽക്കരണം എന്നത് ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഒരു മേഖലയാണ്. അതിൽ നിന്നുമുണ്ടായ ഉൽപ്പന്നങ്ങൾ എല്ലാം ചൂഷണത്തിന് മാത്രമേ ഉപകാരപ്പെടൂ എന്ന അർത്ഥത്തിലല്ല പറയുന്നത്.

 സമൂഹത്തിന്റെ ഒരു പ്രത്യകേ കാലഘട്ടത്തിന്റെ രാഷ്ട്രീയവും അധികാരവും ആയി ബന്ധപ്പെട്ട പ്രക്രിയയുടെ ഉൽപ്പന്നമാണ് ആധുനിക ശാസ്ത്രം. ഈ യാഥാർഥ്യത്തെ മറച്ചു വയ്ക്കുന്ന രീതിയിലാണ് ശാസ്ത്ര ചരിത്രത്തിന്റെ  ഏറ്റവും മേൽക്കൈ നേടിയ ആഖ്യാനം വന്നിരിക്കുന്നത്. കൊളോണിയലിസം വികസിച്ചു വരികയും പ്രത്യേക  രീതിയിലുള്ള സാങ്കേതിക വിദ്യ, ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവ രൂപീകരിക്കപ്പെടുകയും ചെയ്തതിനു ശേഷം ശാസ്ത്രത്തെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറുകയായിരുന്നു. ഈ മാറുന്ന സങ്കല്പത്തെക്കുറിച്ചാണ് ഇനി പറയാൻ ഉദ്ദേശിക്കുന്നത്.

അതിലൊന്ന് വസ്തു നിഷ്ഠത (objecitvity ) ആത്മ നിഷ്ഠത (subjectivity ) എന്നീ രണ്ടു കാര്യങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രത്തിന്റെ ധാരണകളാണ്. ഒന്ന് അറിവ് എന്നുള്ളത് ആത്മ നിഷ്ഠമാണ് എന്നുള്ള അഭിപ്രായം യൂറോപ്പിലെ പല ചിന്താഗതികളിലും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഫിനോമിനോളജിയിലും ക്രിസ്ത്യൻ മത ചിന്താ പദ്ധതികളിലും അറിവ് എന്നത് ആത്മനിഷ്ഠമാണെന്ന് സൂചിപ്പിക്കുന്ന പലതരം സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നു. അറിവ് നേടുന്ന ആളുടെ സ്വഭാവം, മാനസിക അവസ്ഥ, സാമൂഹ്യ നില ഇവയൊക്കെ  എങ്ങിനെ എന്ത് അറിവ് ഉൽപ്പാദിപ്പിക്കുന്നു എന്നതിൽ വളരെ പ്രസക്തമാണ് എന്ന ധാരണ ഇക്കാലത്ത് പ്രബലം ആയിരുന്നു. അതുകൊണ്ടു ആർക്ക് അറിവ് നേടാം എന്നുള്ളതും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഉദാഹരണത്തിന് ഒരു കോളനിയിൽ പോയി ഒരു വിവരം സമ്പാദിക്കുന്ന ഒരു ശാസ്ത്രജ്ഞനാണെങ്കിൽ അയാളുടെ പെരുമാറ്റം എങ്ങനെയായിരിക്കണം, മാനസികമായ അവസ്ഥ എങ്ങിനെ ആയിരിക്കണം എന്നതിനെക്കുറിച്ചൊക്കെയുള്ള വിശദമായ കാര്യങ്ങൾ ശാസ്ത്രജ്ഞന്മാരെ പരിശീലിപ്പിക്കുന്ന രീതി ഉണ്ടായിരുന്നു.  അവരുടെ വ്യക്തിപരമായ സ്വഭാവങ്ങളും സമീപനങ്ങളും അടങ്ങിയ വാല്യൂ സിസ്റ്റം ഒക്കെ അവരുടെ അറിവുൽപ്പാദനത്തെ ബാധിക്കുമെന്ന് നിലപാടായിരുന്നു 17, 18  നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നത്. പതിനെട്ടാം നൂറ്റാണ്ടോടുകൂടി തന്നെ അറിവുൽപ്പാദനം വ്യാവസായികവൽക്കരിക്കപ്പെട്ടു. അതോടുകൂടി ഈ സമീപനത്തിന് മാറ്റം വരികയാണ്.

അറിവ് കൂട്ടായി ഉണ്ടാക്കുകയും ഫാക്ടറി മോഡലിൽ ഒരു ഉൽപ്പന്നമായി മാറ്റുകയും ചെയ്യുകയായിരുന്നു. അത് ഉപയോഗത്തിനുള്ളതാണെന്നുള്ള സിദ്ധാന്തം വരുന്നത് റോയൽ സൊസൈറ്റി ഓഫ് ലണ്ടൺ അടക്കമായുള്ള സൊസൈറ്റികളിൽ സംഘമായി ശാസ്ത്രഞ്ജർ വരുന്നതോടെയും പ്രിന്റിങ്ങിലൂടെ ലോകത്തിലെ ശാസ്ത്രജ്ഞന്മാർക്കു ഒരു കമ്മ്യുണിറ്റിയായി മാറാൻ കഴിയും എന്നുള്ള ഒരു സംഗതിയും ഉണ്ടായി വരുന്നതോടുകൂടിയുമാണ്. അതോടെ അറിവു നിർമ്മാണത്തിൽ പങ്കെടുക്കുന്ന വ്യക്തിയുടെ നൈതികതയോ വാല്യൂ സിസ്റ്റമമോ സ്വഭാവ രീതികളോ ഒന്നും തന്നെ പ്രധാനമല്ലെന്നു വന്നു. ഇതിനു പുറത്തുള്ള ചില പ്രധാന സംഗതികളാണ് അറിവുൽപ്പാദനത്തിൽ പ്രധാനമെന്ന് വന്നപ്പോഴാണ് വസ്തു നിഷ്ഠതക്ക് പ്രാധാന്യം വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ നമുക്ക് ഇത്തരത്തിലുള്ള പ്രവണതകൾ ധാരാളമായി കാണാം. ഉദാഹരണത്തിന് ഇന്ത്യയുടെ ചരിത്രത്തെപ്പറ്റി ആറ് വോള്യം  പുസ്തകങ്ങൾ എഴുതിയ ജെയിംസ് മിൽ എന്ന ബ്രിട്ടീഷ് ചരിത്രകാരൻ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്ന ഒരു കാര്യം ഇതാണ്. ‘ഞാൻ ഒരിക്കലും ഇന്ത്യ സന്ദർശിച്ചിട്ടില്ല, കാരണം ഇന്ത്യ സന്ദർശിച്ചു കഴിഞ്ഞാൽ ഇന്ത്യയെക്കുറിച്ചുള്ള എന്റെ പക്ഷപാതം കാരണം എനിക്ക് ഇന്ത്യയെപ്പറ്റി പഠിക്കാൻ പറ്റില്ല. കുറച്ചു ഭാഗങ്ങളിൽ യാത്ര ചെയ്തു കുറച്ചു ആളുകളുമായി ആയിരിക്കും ഞാൻ സംസാരിക്കുക. അപ്പോൾ  എനിക്ക് വസ്തുനിഷ്ഠ ചരിത്രം എഴുതാൻ സാധിക്കില്ല.’ ഇത്  ചരിത്രത്തെ സംബന്ധിച്ച് മാത്രമല്ല, അന്നത്തെ പ്രകൃതി പഠനങ്ങളോടുമുള്ള സമീപനവും  ഇതുതന്നെയായിരുന്നു.

സാമൂഹിക പ്രക്രിയകളെ ശാസ്ത്രത്തിന്റെ മേഖലകളിൽ നിന്നും മാറ്റി നിർത്തുന്ന രീതി കൂടുതൽ രൂഢമൂലമാക്കുന്നതു പത്തൊൻപതാം നൂറ്റാണ്ടിലാണ്. അതിൽ രണ്ടു കാര്യങ്ങൾ സംഭവിച്ചു. ഓരോ വ്യക്തിയും അറിവുൽപ്പാദിപ്പിക്കുന്നത് നമ്മുടെ ഇന്ദ്രിയങ്ങളിലൂടയാണ്. ഇന്ദ്രിയ പ്രകൃയയിലൂടെ അറിവിലേക്കെത്തുന്ന ആത്മ നിഷ്ഠമായ ആദ്യ പ്രക്രിയ ഒഴിവാക്കാൻ കഴിയില്ല. അത് നേരിട്ടൊഴിവാക്കാനുള്ള സാധ്യത തുറന്നത് ഫോട്ടോഗ്രാഫിയുടെ ഉപയോഗത്തിലൂടെയാണ്. അത് കാഴ്ച എന്ന പ്രക്രിയയെ മനുഷ്യന്റെ പുറത്തേക്കു മാറ്റി. ഒരു മനുഷ്യന് ഒരു സ്ഥലത്തു പോകാനാകാതെ തന്നെ ആ സ്ഥലം കാണാം എന്ന സാധ്യത ഉണ്ടായിവന്നു. ഫോട്ടോ എന്തായാലും കള്ളം പറയില്ല എന്നത് ഒരു പൊതു വിശ്വാസം  ആയി ഉയർന്നു വന്നു. (ഇന്ന് സ്ഥിതി മാറി).  ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സാങ്കേതികവിദ്യ വന്നതോടുകൂടി കാഴ്ചയും കേൾവിയും മനുഷ്യാനുഭവത്തിൽ നിന്നും പുറത്തേക്കെടുക്കുവാൻ കഴിഞ്ഞു. ഈ രണ്ടു വസ്തുതകളുടെ പിൻബലത്തോടെയാണ് യാന്ത്രിക വസ്തുനിഷ്ഠത (mechanichal objecitivity) എന്ന സങ്കല്പം രൂപപ്പെട്ടുവരുന്നത്. ഇതാണ് ശാസ്ത്രത്തെക്കുറിച്ചുള്ള സങ്കൽപ്പത്തിൽ മേൽക്കൈ നേടിനിൽക്കുന്നത്.

ഇതുപ്രകാരം മനുഷ്യൻ ചില നിരീക്ഷണങ്ങൾ നടത്തുകയും ആ നിരീക്ഷണങ്ങളെക്കുറിച്ചു ചില സങ്കല്പങ്ങൾ മെനഞ്ഞെടുക്കുകയും ചെയ്യും. ഇത് ചെയ്യുന്ന മനുഷ്യനും ഉപയോഗിക്കുന്ന ഭാഷയും ഒരു ഉപകരണം മാത്രമാണ്. പ്രപഞ്ചം എങ്ങനെയാണോ ഉള്ളത് അത് പകർത്തുകയാണ് ശാസ്ത്രഞ്ജന്റെ ജോലി. അതിനെക്കുറിച്ചുള്ള വ്യാഖ്യാനം ചമയ്ക്കുകയല്ല. അങ്ങനെ പത്തൊൻപതാം നൂറ്റാണ്ടിലെ സങ്കല്പമനുസരിച്ചു ഭൂമി എല്ലാകാലവും സൂര്യനെ ചുറ്റുകയായിരുന്നു. കോപ്പർ നിക്കസ് തന്റെ പ്രപഞ്ച സിദ്ധാന്തം അവതരിപ്പിക്കുന്നതിനു മുൻപും അങ്ങനെ ആയിരുന്നു എന്നതാണ് ശാസ്ത്ര സത്യം. കാഴ്ചയെയും കേൾവിയെയും വസ്തുനിഷ്ഠമാക്കിയപ്പോഴും സ്പർശനം, ഗന്ധം, രുചി  തുടങ്ങിയ അനുഭവങ്ങളെ വസ്തുനിഷ്ഠവൽക്കരിക്കാൻ സാധ്യമായിരുന്നില്ല. അതിനുള്ള ഉപകരണങ്ങൾ ഇപ്പോഴും കണ്ടുപിടിച്ചിട്ടുമില്ല. അവയൊക്കെ ആത്മനിഷ്ഠമായ അനുഭവങ്ങളായി തുടരുന്നു. അതുകൊണ്ടു ശാസ്ത്രം ശ്രമിക്കുന്നത് മറ്റെല്ലാ ഇന്ദ്രിയാനുഭവങ്ങളെയും കാഴ്ചയുടെയും കേൾവിയുടെയും രൂപത്തിലേക്ക് മാറ്റുക എന്നതാണ്. മെഡിക്കൽ രംഗത്തുള്ള എല്ലാ ഉപകരണങ്ങളും ശ്രമിക്കുന്നത് അതാണ്. ഇസിജി, എക്സ്റേ ഒക്കെ ഇതിന്റെ ഉദാഹരങ്ങങ്ങളാണ്. അങ്ങനെ ചയ്യുമ്പോൾ വ്യക്തിയുടെ സ്വന്തമായുള്ള മൂല്യബോധം, താല്പര്യങ്ങൾ എന്നിവയൊന്നും ഇതിൽ ഇടപെടാൻ പാടില്ല എന്നതാണ് തത്വം.

 അതുകൊണ്ടാണ് ശാസ്ത്രജ്ഞന്മാരുടെ പ്രധാന പ്രത്യേകതയായി താല്പര്യമില്ലായ്മയെ (disinterestedness) കണക്കാക്കുന്നത്. Robert  Merton എന്ന അമേരിക്കൻ സോഷ്യോളജിസ്റ്റ് ശാസ്ത്രത്തെക്കുറിച്ചു എഴുതിയിട്ടുള്ള കാര്യങ്ങളിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്. താല്പര്യമില്ലായ്മ കഴിഞ്ഞാൽ രണ്ടാമത്തെ കാര്യം സത്യസന്ധത എന്നതാണ്. ഒരു വ്യക്തിയെ ആശ്രയിച്ചാവരുത് അറിവ് എന്നുള്ളത്കൊണ്ട് ലബോറട്ടറിയിൽ എന്ത് കാണുന്നു എന്നത് സത്യസന്ധമായി റിപ്പോർട്ട് ചെയ്യുക എന്നതാണ് ശാസ്ത്രജ്ഞർ ചെയ്യേണ്ടത്.  അറിവ് എന്നുള്ളത് ആത്മനിഷ്ഠമാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതാണ് ഇവിടെ പ്രധാനം. മനുഷ്യനെ പരമാവധി ഒഴിവാക്കി എങ്ങനെ അറിവ് നേടാം എന്നുള്ള ശ്രമം ഇവിടെ കാണാം. റീഡിങ് എടുക്കുക്കുമ്പോൾ അത് യന്ത്രം ഉപയോഗിച്ച് എടുത്താൽ ആണ് കൂടുതൽ കൃത്യമാവുക എന്നാണ് നമ്മൾ വിശ്വസിക്കുന്നത്.

Robert  Merton
Robert  Merton

ശാസ്ത്രത്തിന്റെ ഒരു പ്രത്യേകത ആവർത്തന സാധ്യത (possibility to mechanically reproduce ) ആണ്. ഒരു ഉപകരണം ഉപയോഗിച്ച് ഒരു സ്ഥലത്തു കണ്ടുപിടിച്ചത് മറ്റൊരു സ്ഥലത്തു ആവർത്തിക്കാൻ കഴിയുമ്പോഴാണ് അത് ശാസ്ത്ര സത്യമാവുന്നത്. ഇതെല്ലാം കൊളോണിയലിസവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കൊളോണിയലിസം എന്നത് ദൂരത്തു നിന്നുള്ള അധികാരം കൂടിയാണ്. ദൂരെ നിന്നുള്ള അറിവ് ആണ് കൊളോണിയൽ സമ്പ്രദായത്തിന്റെ ഇച്ഛ. അതിനുവേണ്ട അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്ന കേന്ദ്രങ്ങളായി കോളനികളെ  മാറ്റുക എന്നത് അവരുടെ ഒരു പ്രധാന ലക്ഷ്യം ആയിരുന്നു. ഈ മാതൃക പിന്തുടരുന്നതുകൊണ്ടാണ് സമൂഹം ശാസ്ത്രത്തിൽ എന്ത് ഇടപെടൽ നടത്തുന്നു എന്ന ചോദ്യം ചോദിക്കാൻ പാടില്ല /ശരിയല്ല എന്ന അടിസ്ഥാന സങ്കൽപ്പം സാധൂകരിക്കപ്പെടുന്നത്. സമൂഹം ഇടപെട്ട് എന്തെങ്കിലും ഒരു സങ്കല്പം ഉണ്ടാക്കുന്നതിനെ അതുകൊണ്ടു തന്നെ ശാസ്ത്രം എന്ന് വിളിക്കാൻ പറ്റില്ല. അത് ആത്മനിഷ്ഠമായിരിക്കും. ചുരുക്കത്തിൽ ശാസ്ത്രം സമൂഹത്തിൽ ഇടപെടുന്നത് ശരിയായിരിക്കുമ്പോൾ സമൂഹം ശാസ്ത്രത്തിൽ ഇടപെടുന്നത് ശരിയല്ല എന്ന ധാരണ ഇക്കാലത്ത് മേൽക്കൈ നേടി. .

ഇതിനെതിരെയുള്ള ധാരാളം വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ചില വിമർശങ്ങൾ പരിശോധിക്കാം. അതിൽ ഒന്ന് മതപരമായ വിമർശങ്ങൾ ആണ്. ആധുനിക ശാസ്ത്രം വളർന്നത് മതവുമായി ഏറ്റുമുട്ടിയാണ് എന്നൊരു ധാരണ ഉണ്ടായി വന്നിട്ടുണ്ട്. യൂറോപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സങ്കല്പം ശരിയുമല്ല എന്ന് കാണാം. മതവുമായി സംവദിച്ചുകൊണ്ടും മതത്തിനകത്തു നിന്നുകൊണ്ടുമാണ് ആധുനിക ചിന്താപദ്ധതികൾ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും ഒക്കെ ഉണ്ടായിട്ടുള്ളത്. ഒരു മതത്തിനകത്തും ഏകശിലാത്മകമായ അഭിപ്രായ രൂപീകരണം ഒരു കാലത്തും നടന്നിട്ടില്ല എന്നതും പ്രധാനമാണ്. അതിനകത്തും സംവാദങ്ങൾ നടന്നിരുന്നു. അത്തരം ചർച്ചകളുടെ തുടർച്ച തന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെ ചർച്ച. പക്ഷെ ഒരു പ്രത്യേക കാലഘട്ടത്തിൽ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രത്യേകിച്ചും മതത്തിൽ യൂറോപ്പിൽ സംഭവിക്കുന്ന പ്രത്യേക രാഷ്ട്രീയ രൂപങ്ങളുടെ ഫലമായി മതത്തെ ഭരണകൂടത്തിൽ ഇടപ്പെടുന്നതിൽ നിന്ന് മാറ്റി നിർത്തണം എന്നുള്ള ഒരു പുതിയ ചിന്താപദ്ധതി ഉയർന്നു വന്നു. ഈ സാഹചര്യത്തിൽ ആണ് മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുതയുടെ ചരിത്രം എഴുതപ്പെടുന്നത്. ഗലീലിയോയുടെ കാര്യത്തിൽ മതം അദ്ദേഹത്തെ ക്രൂശിച്ചു എന്ന് ഇപ്പോഴും പറയാറുണ്ട്. എന്നാൽ ഗലീലിയോയുടെ വിചാരണയിൽ അദ്ദേഹം ആവശ്യപ്പെട്ട മൂന്ന് ശാസ്ത്രജ്ഞർക്കും ഗലീലിയോയുടെ വാദഗതികൾ പരിശോധിച്ച്  സ്ഥാപിച്ചെടുക്കാൻ സാധിക്കാതെ വന്നപ്പോഴാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. അതുകൊണ്ടു ഗലീലിയോ മതവുമായി ഏറ്റുമുട്ടി എന്ന് പറയുന്നത് ശരിയല്ല. പതിനെട്ടു പത്തൊൻമ്പതു നൂറ്റാണ്ടുകളിൽ (ethics) നൈതികത എന്നത് ശാസ്ത്രത്തിനു ബാധകമല്ല എന്ന തരത്തിലുള്ള വാദങ്ങളെ മതപരമായ വീക്ഷണകോണിലൂടെ പലരും ചോദ്യം ചെയ്തു. മതപരമായ  കാഴ്ചപ്പാടുള്ളവരെ സംബന്ധിച്ചു മനുഷ്യൻ എന്ത് ചെയ്യണം, എന്ത് ചെയ്യുന്നത് നല്ലതാണ്, എന്തൊക്കെ ചെയ്യാൻ പാടില്ല  തുടങ്ങിയ  കാര്യങ്ങൾ ശാസ്ത്രം ഉൾപ്പെടെ എല്ലാ മേഖലയിലും ബാധകം ആണ്. ഈ സങ്കൽപ്പങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മൂല്യങ്ങൾക്ക് പുറത്ത് നിൽക്കാൻ മനുഷ്യന് കഴിയില്ല. മൂല്യാവിചാരങ്ങളിൽ നിന്നും ശാസ്ത്രത്തെ ഒഴിവാക്കാൻ മതം തയ്യാറായിരുന്നില്ല.

 രണ്ടാമത് പ്രത്യേക രൂപത്തിലുള്ള അധികാരം ബന്ധം രൂപപ്പെട്ടപ്പോൾ പുതിയ രാഷ്ട്രീയ ബന്ധങ്ങളിൽ  മതങ്ങളെ പ്രത്യേകിച്ച് ഒഴിവാക്കി ദേശ രാഷ്ട്രങ്ങൾ ഉണ്ടാക്കാം എന്നുള്ള സങ്കല്പം വികസിച്ചു വന്നു. അതിനോടൊക്കെ ചേർന്നുകൊണ്ടാണ് ശാസ്ത്രം വികസിച്ചിരിക്കുന്നത്. അതിനെതിരെയും മതപരമായ ചോദ്യം ചെയ്യലുകൾ ഉണ്ടായിട്ടുണ്ട്. അത് ചിലപ്പോൾ യൂറോപ്പിന്റെ കോളനിവൽക്കരണത്തിനെതിരെയുള്ള സമരമായിട്ടായിരിക്കാം, കോളനികൾക്കകത്തുള്ള അധികാര രൂപങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലായിരിക്കാം. പല രൂപത്തിൽ അത് പ്രത്യക്ഷപ്പെട്ടു.

 യാന്ത്രിക വസ്തുനിഷ്ഠതയിൽ ഊന്നിയ ശാസ്ത്ര സങ്കൽപ്പത്തിനെതിരെ മറ്റൊരു വിമർശനം ഉയർന്നു വന്നിട്ടുള്ളത് മാർക്സിസ്റ്റ് സമീപനങ്ങളിൽ നിന്നാണ്. ശാസ്ത്രത്തെ സാമൂഹിക ഉൽപ്പന്നം ആയിട്ടാണ് മാർക്സ് കണ്ടിട്ടുള്ളത്. ഭൗതിക ലോകത്തിന്റെ അടിസ്ഥാന ബന്ധങ്ങളെ രൂപപ്പെടുത്തുന്ന ജ്ഞാനരൂപമാണ് ആധുനുനിക ശാസ്ത്രം. ഇരുപതാം നൂറ്റാണ്ടിൽ മാർക്സിനെ പിന്തുടർന്ന് വന്ന ജെ ഡി ബെർണാൽ, ജോസഫ് നീധാം എന്നിങ്ങനെ മാർക്സിസ്റ്റ് വീക്ഷണത്തിൽ എഴുതിയവർ എല്ലാം തന്നെ ആധുനിക ശാസ്ത്ര വീക്ഷണത്തെ കാണുന്നത് മുതലാളിത്തത്തിന്റെ ജ്ഞാന രൂപമായാണ്. അവരും വളരെ വ്യക്തമായി വാദിക്കുന്നത് എന്താണ് അറിവ് ഉൽപ്പാദിപ്പിക്കുന്നത് എന്നത് സാമൂഹികപരമായിരിക്കണം എന്നാണ്. അതേസമയം മാർക്സിറ്റ്‌ വീക്ഷണത്തിൽ ശാസ്ത്രത്തിന്റെ രീതി (method ) ചോദ്യം ചെയ്യപ്പെടുന്നില്ല. ഉദാഹരണത്തിന് ലാബോറട്ടറിയിൽ നടക്കുന്ന പരീക്ഷണങ്ങളുടെ രീതിശാസ്ത്രം  മുതലാളിത്തപരമായ പ്രവർത്തനമാണെന്നു അത് വിമർശിക്കുന്നില്ല. ആ ലബോറട്ടറി എന്തിനു സ്ഥാപിച്ചു, അത് ഉൽപ്പാദിപ്പിക്കുന്നത് എന്താണ്, എന്തിനാണ്, ആരാണ് അതിനു സാമ്പത്തിക സഹായം നൽകുന്നത് തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു അവർ നോക്കിയിരുന്നത്. അത്തരം സ്ഥാപനപരമായ വിഷയങ്ങളെ സമൂഹമാണോ നിയന്ത്രിക്കുന്നത് എന്നായിരുന്നു പരിശോധിച്ചിരുന്നത്.

തത്വ ചിന്താപരമായ മേഖലകളിൽ നിന്നും ശാസ്ത്രത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ചിലതു പരിശോധിക്കാം. ഒന്ന് കാൾ പോപ്പർ, പോൾ ഫെയേറേബാൻഡ്‌ (Paul Feyeraband) എന്നിവരുടെ സിദ്ധാന്തങ്ങളെക്കുറിച്ചു വളരെ പെട്ടെന്ന് പറയാം. പോപ്പർ ശാസ്ത്രത്തിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളായിരുന്നു. ശാസ്ത്രമെന്നത് സാധാരണഗതിയിൽ ഒരു സിദ്ധാന്തമുണ്ടാക്കുന്നു, അത് പരീക്ഷണത്തിലൂടെ പരിശോധിക്കുന്നു, അതിൽ വിജയിച്ചാൽ അത് സിദ്ധാന്തമായി മാറുന്നു. പരിശോധനയിൽ പരാജയപ്പെട്ടാൽ അത് ശാസ്ത്രീയമല്ലാതായി മാറുന്നു. ഇതിനെ വെരിഫിക്കേഷൻ എന്ന് പറയുന്നു. ഇതാണ് ശാസ്ത്രത്തെക്കുറിച്ചുള്ള സാമാന്യ ധാരണ. എന്നാൽ പോപ്പർ ഇത് അംഗീകരിക്കുന്നില്ല. ഒരു സിദ്ധാന്തം ശാസ്ത്രീയമാകുന്നത് അത് തെറ്റാണെന്നു തെളിയിക്കാൻ സാധ്യത (ഫാൾസിഫിക്കേഷൻ) ഉള്ളപ്പോൾ മാത്രം ആണ് എന്നാണു പോപ്പർ പറയുന്നത്. ഒരു സിദ്ധാന്തവും എന്നെന്നേക്കുമായി ശരിയാണ് എന്ന് തെളിയിക്കാൻ ആകില്ല. അത് കൊണ്ടുതന്നെ ഒരു സിദ്ധാന്തം ശരിയാണോ എന്നല്ല, അത് തെറ്റാണ് എന്ന് പരിശോധിക്കാൻ സാധിക്കുമോ എന്നതാണ് അതിനെ ശാസ്ത്രീയം ആക്കുന്നത്. അതുപോലെ തന്നെ പോപ്പർ പറയുന്നത് ഒരു കാര്യം ശാസ്ത്രീയമല്ല എന്ന് തീരുമാനിച്ചതുകൊണ്ടുമാത്രം അത് ഉപയോഗപരമല്ല എന്നോ സത്യമല്ല എന്നോ പറയാൻ ആകില്ല എന്നാണ്. ഉദാഹരണത്തിന് മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ, മതപരമായ ആശയങ്ങൾ എന്നിവ ശാസ്ത്രീയം അല്ലെങ്കിലും അവ സമൂഹത്തിന് ആവശ്യം ഇല്ല എന്ന് പറയാൻ ആകില്ല. അത് പരിശോധിക്കൽ ശാസ്ത്രത്തിന്റെ ഉത്തരവാദിത്തം അല്ല.   .

പോൾ ഫെയേറേബാൻഡ്‌ നടത്തിയ ഇടപെടൽ പറയുന്നത് ശാസ്ത്രത്തിനു പ്രത്യേകമായ മെത്തോഡോളജി ഒന്നുമില്ല, മറ്റേത് മനുഷ്യ പ്രവൃത്തികളെയും പോലെ തന്നെ ആണ് ശാസ്ത്രവും പ്രവർത്തിക്കുന്നത് എന്നാണ്. ഒരു സിദ്ധാന്തം ശാസ്ത്രീയമായി തെറ്റെന്നോ ശരിയെന്നോ തെളിയിച്ചാലും അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്   സമൂഹമായിരിക്കണം. മറ്റൊന്ന് ശാസ്ത്രം കൂടുതൽ കൂടുതൽ അറിവ് ഉൽപ്പാദിപ്പിച്ചു കൂടുതൽ കൂടുതൽ സത്യത്തോട് അടുക്കുകയാണ് എന്നതാണ്  സങ്കല്പം. എന്നാൽ പഴയ അറിവ് ഉപേക്ഷിക്കുകയും പുതിയ അറിവ് ആ സ്ഥാനത്ത് വരികയും ആണ് ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സംഭവിക്കുന്നത്, അല്ലാതെ പഴയ അറിവും പുതിയ അറിവും കൂടിച്ചേർന്ന് കൂടുതൽ അറിവ് ഉണ്ടാകുക അല്ല എന്ന് Thomas Kuhn എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ വാദിക്കുന്നു. ശാസ്ത്രത്തിന് ഓരോ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും പഴയ യൂണിവേഴ്‌സ് അപ്രത്യക്ഷമാവുന്നു എന്നാണ് ഇതിന്റെ അർത്ഥം. ഉദാഹരണത്തിന് ന്യുട്ടൺ ഉണ്ടാക്കിയ ഗ്രാവിറ്റിയുടെ ലോകമല്ല ഐൻസ്റ്റീൻ ഉണ്ടാക്കുന്നത്. രണ്ടുപേരും വ്യത്യസ്ത ഗ്രാവിറ്റിയെ കുറിച്ചാണ് പറയുന്നത്. അത് രണ്ട്‌ ലോകങ്ങൾ സൃഷ്ടിക്കുന്നു എന്നുപറയാം. അതായത്  ജ്ഞാനം കൂടി കൂടിവന്നു സത്യത്തിലേക്ക് അടുക്കുകയല്ല, ഓരോ സിദ്ധാന്തം മാറുമ്പോഴും  ലോകവും മാറുകയാണ് (paradignm shift ) എന്നാണ്. പുതിയ സിദ്ധാന്തം പുതിയ ലോകത്തെ സൃഷ്ടിക്കുകയാണ്. അങ്ങനെ മാറുന്നതിൽ സാമൂഹ്യ പ്രക്രിയകളും നിയമങ്ങളും ഒക്കെ പ്രധാനമാണ് എന്നുമാണ്.

അതോടൊപ്പം ശാസ്ത്രത്തെക്കുറിച്ചുള്ള സ്ത്രീപക്ഷ വിമർശനങ്ങളും വളരെ പ്രാധാന്യം ആണ്. അവരാണ് വസ്തുനിഷ്ഠത എന്ന സിദ്ധാന്തത്തെ ആദ്യമായി ചോദ്യം ചെയ്യുന്നത്. ശാസ്ത്രമേഖലകളിൽ സ്ത്രീകളെ പങ്കെടുപ്പിക്കുന്നില്ല, ലാബോറട്ടറികളിൽ സഹായക റോളിൽ മാത്രമേ അവസരങ്ങൾ നൽകുന്നുള്ളൂ തുടങ്ങിയവയൊക്കെ ആയിരുന്നു സ്ത്രീപക്ഷത്തുനിന്നുള്ള  വിമർശനത്തിന്റെ തുടക്കം. ശാസ്ത്രത്തിന്റെ രീതി ശാസ്ത്രവും ഒബ്ജെക്ടിവ്ഫിക്കേഷനും ആണധികാരവുമായി ബന്ധപ്പെട്ട ലിംഗപരമായ സങ്കല്പങ്ങൾക്കനുസരിച്ചാണ് രൂപപ്പെട്ടിട്ടുള്ളത് എന്നുള്ളതാണ് സ്ത്രീ പക്ഷത്തുനിന്നുള്ള പ്രധാന വിമർശനം. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് അത് ഏറെ ഉയർന്നുവന്നതെങ്കിലും ഭൂമി, ബലം, ഗ്രാവിറ്റി തുടങ്ങിയവയെ വിശദീകരിക്കുന്നതിലും എങ്ങനെയാണ് ഒരു ആൺ നോട്ടം സ്വാധീനിക്കുന്നത് എന്നത് ഒക്കെ വിമർശനപരമായി ഉയർന്നു വന്നിട്ടുണ്ട്. സമൂഹത്തിലുള്ള ലിംഗ മേൽക്കോയ്മയും വിവേചനകളും അതേപടി ശാസ്ത്രത്തിലും ഉണ്ട് എന്നതാണ് ഈ പക്ഷത്തു നിന്നും ഉള്ള വിമർശനത്തിന്റെ കാതൽ. .അവസാനമായി പറയാനുള്ളത് social  constructivists എന്ന് വിളിക്കപ്പെടുന്ന ചിന്താ പദ്ധതിയെപ്പറ്റി ആണ്. ശാസ്ത്രത്തിൽ സമൂഹത്തിന്റെ ഇടപെടലുകളെക്കുറിച്ച്  Bruno Latour നെപോലുള്ളവർ പറഞ്ഞ ആക്ടർ നെറ്റ്‌വർക്ക് തിയറി ഒക്കെയാണ് ഇതിൽ പ്രധാനമായിട്ടുള്ളത്. അതായത് ഒരു വസ്തുത എന്നത് അല്ലെങ്കിൽ ശാസ്ത്ര സത്യം എന്നത് നമ്മൾ സാമൂഹികമായി നിർമ്മിക്കുന്നതാണ്. ലൂയിപാസ്ചർ ബാക്ടീരിയ കണ്ടുപിടിച്ചു എന്ന് പറയുമ്പോൾ നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത്? ഫ്രാൻസിൽ ഒരു പ്രത്യേക സാമൂഹിക സാഹചര്യത്തിൽ ബാക്ടീരിയ ഉണ്ടാക്കപ്പെട്ടു എന്നാണ് Latour അതിനെപ്പറ്റി പറയുക. എന്താണ് സമൂഹം എന്ന ചോദ്യവും Latour  ചോദിക്കുന്നുണ്ട്. സമൂഹം എന്നാൽ മനുഷ്യന്മാരും അവർക്കിടയിലെ ബന്ധങ്ങളും മാത്രമല്ല, മനുഷ്യനും മനുഷ്യരല്ലാത്തവരും എന്ന വിഭജനം സാധ്യമല്ല, ഇതൊക്കെ കൂടി കുഴഞ്ഞു കിടക്കുന്ന ഒന്നാണ്. വസ്തുത എന്നത് സാമൂഹികമായി നിർമ്മിക്കുന്ന ഒന്നാണ്. അതുകൊണ്ട് വസ്തുത പ്രധാനം അല്ല എന്നല്ല social constructivists പറയുന്നത്. ആത്യന്തികമായി ശാസ്ത്രം തെളിയിച്ചു കഴിഞ്ഞ സത്യം ഒന്നും ഇല്ല എന്നുള്ളതാണ് അവരുടെ വാദം. സത്യം എന്നത് അതാതുകാലത്തെ കാഴ്ചപ്പാടുകൾ ആണെന്നും അതാത് സമൂഹങ്ങളിൽ നിന്നും രൂപംകൊള്ളുന്നത് ആണെന്നുമാണ് സാമൂഹ്യ നിർമ്മിതിയെപ്പറ്റിയുള്ള വാദം. ശാസ്ത്രം സമൂഹത്തിലെ മറ്റു പ്രക്രിയകളിൽ ഒരു പ്രക്രിയ മാത്രമാണ്. ശാസ്ത്രം ഉൽപ്പാദിപ്പിക്കുന്ന സത്യം എന്നത് ആ സമൂഹത്തിലെ സാമൂഹ്യ വ്യവസ്ഥയുടെയും സാമൂഹ്യ ബന്ധങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഫലമായ ഒന്നാണ് . അത് ഫലപ്രദമായ ഒന്നല്ലെന്നോ ഉപയോഗപ്രദമായ ഒന്നല്ലെന്നോ ഇതിന് അർഥം ഇല്ല. അത് സനാതനമായ, എല്ലാകാലത്തേക്കുമുള്ള സത്യങ്ങളല്ല. മറ്റെല്ലാ പ്രവർത്തികൾ എന്ന പോലെ ശാസ്ത്രത്തെ പരിശോധിക്കുന്നതിന് സമൂഹത്തിന് അധികാരം ഉണ്ടായിരിക്കണം.

 

Sunandan K. N

Sunandan K. N

ബാംഗ്ലൂരിലെ അസിം പ്രേംജി സർവകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസറാണ് കെ.എൻ.സുനന്ദൻ. ജാതി വ്യവസ്ഥയുടെ ചരിത്രം, വിജ്ഞാന ഉൽപ്പാദനത്തിൻ്റെ ചരിത്രം, കൊളോണിയലിസവും വിജ്ഞാനവും, ചരിത്രം, ശാസ്ത്രവും സാമൂഹവുമായുള്ള ബന്ധം ഒക്കെയാണ് അദ്ദേഹത്തിന്റെ അന്വേഷണ മേഖലകൾ.  തുലജാപൂരിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലും അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൻ്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമേ അദ്ദേഹം മലയാളത്തിൽ നിരവധി ലേഖനങ്ങളും ചെറുകഥകളും രചിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജാതി, അറിവ്, അധികാരം: ഇരുപതാം നൂറ്റാണ്ടിലെ മലബാറിലെ അറിവിൻ്റെ വഴികൾ (Caste, Knowledge, and Power: Ways of Knowing in Twentieth Century Malabar)  എന്ന പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ജാതി ആചാരങ്ങളുടെ പരിവർത്തനങ്ങളെക്കുറിച്ചും ഈ പരിവർത്തനത്തിലും അടിച്ചമർത്തലുകളുടെ തുടർച്ചയിലുമുള്ള അറിവിൻ്റെ പങ്കിനെ കുറിച്ചും അന്വേഷിക്കുന്നു.

View All Articles by Sunandan K. N

Share Article
Whatsapp Email