
ജാതിയെ കുഴിവെട്ടി മൂടാത്ത ശ്മശാനഭൂമികൾ
2023 സെപ്റ്റംബർ 30 നാണ് നായർ സർവ്വീസ് സൊസൈറ്റിക്കു 20 സെൻറ് നഗരസഭയുടെ ശ്മശാന ഭൂമിയിൽ പ്രത്യേക സ്ഥലം മുനിസിപ്പൽ കൗൺസിൽ അനുവദിച്ചത്. ഈ സ്ഥലം അതിർത്തികെട്ടി തിരിക്കാൻ അനുവദിക്കുന്ന കത്ത് മുനിസിപ്പൽ സെക്രട്ടറി 2024 ഫെബ്രുവരി 7 ന് നായർ സൊസൈറ്റിക്കു കൈമാറി. ആദ്യം ബ്രാഹ്മണർക്കും പിന്നീട് നായർക്കും പ്രത്യേകം ചിതാഭൂമികൾ തരംതിരിച്ചു അതിരിട്ടു വേലി കെട്ടാൻ അനുവാദം കൊടുത്ത പാലക്കാട് നഗരസഭാ ഭരണസമിതി ജാതിവിവേചനത്തിലൂടെ ഹിന്ദുവൈക്യം ദൃഢപ്പെടുത്തുന്ന ഹിന്ദുരാഷ്ട്രവാദത്തിന് കേരളത്തിൽ നിന്നുള്ള ഒന്നാന്തരം ഉദാഹരണമാണ്. ഇന്ത്യയിലെ ശ്മശാനഭൂമികളിൽ അരങ്ങേറുന്ന ജാതി വിവേചനത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുകയാണ് വി അശോക കുമാർ.
ഓർമ്മയിൽ നിൽക്കുന്ന ആദ്യത്തെ ശവദാഹം അച്ചപ്പാപ്പൻ്റേതാണെന്നു തോന്നുന്നു. അച്ചപ്പാപ്പനെന്നാണ് അപ്പുപ്പനെ ഞാൻ വിളിച്ചിരുന്നത്. അപ്പുപ്പൻ പുറത്തു പോയി വരുമ്പോഴൊക്കെ എന്തെങ്കിലും പാപ്പം (പലഹാരം) കൊണ്ടുവരുമായിരുന്നു. പാപ്പം കൊണ്ടുവരുന്ന അച്ചനായതിനാൽ അപ്പുപ്പൻ എനിക്ക് അച്ചപ്പാപ്പനായി. എനിക്ക് ഏഴുവയസ്സുള്ളപ്പോഴാണ് അച്ചപ്പാപ്പൻ മരിക്കുന്നത്. വീട്ടിൽ എല്ലാവരും കരയുന്നതും, കരഞ്ഞു കൊണ്ട് കർമ്മങ്ങൾ ചെയ്യുന്നതും, “അച്ചപ്പാപ്പൻ പോയി മോനേ” എന്നു പറഞ്ഞു എന്നെ കെട്ടിപ്പിടിക്കുന്നതും ഓർക്കുന്നു.
പാറമ്പിലെ മാവ് വെട്ടിയായിരുന്നു തെക്കേപ്പുറത്ത് അച്ചപ്പാപ്പൻ്റെ ശവദാഹം. പച്ചവിറക് അടുക്കിയതിൽ കിടക്കുന്ന അച്ചപ്പാപ്പന് അരിയും പൂവും ഇട്ടു തൊഴുതു. ചേർത്തല തുറവൂരിലെ ഞങ്ങളുടെ നാട്ടിൽ ഇന്നും ഹിന്ദു കുടുംബങ്ങളിൽ ശവമടക്ക് വീട്ടുപറമ്പിൽ തെക്കേപ്പുറത്ത് ചിതയൊരുക്കിയാണ്. ഓരോ ജാതിക്കും അന്ത്യകർമങ്ങൾക്ക് അവരവരുടെ കർമ്മികളെ വിളിച്ചു വരുത്തും. ഹിന്ദുക്കളിൽ പലർക്കും പല രീതിയിലാണ് മരണാനന്തര ചടങ്ങുകളായ കർമ്മങ്ങളും സഞ്ചയനവും അടിയന്തിരവുമൊക്കെ. കുഴിച്ചിട്ടാലും കത്തിച്ചാലും അവരവരരുടെ വളപ്പിൽ എന്നതാണ് ശവസംസ്കാരത്തിൽ അവിടങ്ങളിലെ നാട്ടുനടപ്പ്.
മലബാറിൽ പൊന്നാനിയിലേക്കു വന്നപ്പോൾ കണ്ടത്, നിളാതീരത്തു ഈശ്വരമംഗലത്തുള്ള പൊതുശ്മശാനത്തിലേക്ക് ദഹിപ്പിക്കാനായി മൃതദേഹം കൊണ്ടുപോകുന്നതാണ്. ഇവിടങ്ങളിൽ വീട്ടിൽ സൗകര്യം കുറവുള്ളവർ പൊതുവേ ഇതാണ് രീതി. ചിലർ തിരുവില്വാമലയിൽ ഭാരതപ്പുഴയുടെ തീരത്തെ ഐവർമഠത്തിലേക്ക് മൃതദേഹവുമായി പോകുന്നുമുണ്ട്. ഐവർമഠത്തിൽ നിന്നുള്ള സംഘം വിളിപ്പുറത്തെന്ന പോലെ ശവസംസ്കാരച്ചടങ്ങുകൾക്ക് ഇപ്പോൾ പല ദേശത്തും എത്തിച്ചേരുന്നു. ഐവർമഠവും ഈശ്വരമംഗലവും ജാതിനോക്കാതെ ഹിന്ദുക്കളൾക്കുള്ള പൊതുശ്മശാനമായി മാറിയിരിക്കുന്നു.
ഐവർമഠവും ഈശ്വരമംഗലവും നിൽക്കുന്ന ഭാരതപ്പുഴയോരം പോലെ പെരിയാറിൻ്റെയും പമ്പയുടെയും തീരങ്ങൾ പലതും പഴയ കേരളത്തിലെ ചുടലപ്പറമ്പുകളാണ്. തിരുനാവായയും ആലുവയുമെല്ലാം പിതൃബലിയുടെ ഒത്തുകൂടൽ ഇടങ്ങളാകാൻ കാരണം അവയെല്ലാം പുരാതനമായ ശ്മശാനഭൂമികളായതിനാലാവാം. പുഴയോരങ്ങൾ മാത്രമല്ല പയ്യമ്പലം, തൃക്കുന്നപ്പുഴ, വർക്കല എന്നിങ്ങനെ വാവു ബലിതർപ്പണത്തിൻ്റെ കടലോരങ്ങളും കേരളത്തിലെ പ്രാചീന ശവസംസ്കാര ഭൂമികളിൽ പെടും.

നൂറ്റാണ്ടുകൾക്കു മുമ്പ് ബ്രാഹ്മണാധിപത്യം ദൃഢമായി ജാതിവ്യവസ്ഥയിലേക്കു കേരളം മാറിയതോടെ, ജാതിഭേദമെന്യേ ഏവർക്കും പ്രാപ്യമായിരുന്ന പുഴയോര ചുടലപ്പറമ്പുകൾ പലതും അധികാരജാതികൾക്കു മാത്രം അവകാശമുള്ളവയായി മാറിയിരിക്കാം. ഐവർമഠത്തിൽ മുമ്പ് നമ്പൂതിരി, നായർ മുതലായ അധികാര ജാതികൾക്കു മാത്രമേ ശവസംസ്കാരം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. പൊന്നാനിയിലെ ഈശ്വരമംഗലത്തും ഇതുതന്നെയായിരുന്നിരിക്കണം കീഴ്‌വഴക്കം. ഐവർമഠം, ഈശ്വരമംഗലം എന്നീ പേരുകൾ തന്നെ അധികാര ജാതികളുടെ കുടിയിരിപ്പിനെ വ്യക്തമാക്കുന്നു.
സമൂഹത്തിൽ ചിലർക്ക് അധികാരമില്ല, അവർ അടിമകളാണെന്നതിൻ്റെ സൂചനയാണ് നദീതീര ചുടലക്കളങ്ങളിൽ ശവസംസ്കാരത്തിൽ നിന്നും അധികാരരഹിത വിഭാഗങ്ങളെ അകറ്റി നിർത്തുന്നത്. ഗംഗാതീരത്ത് അധികാര ജാതികൾക്ക് മാത്രമുള്ള ചുടലകളും അധികാര രഹിതർക്കു മാത്രമുള്ള ചുടലകളും പ്രത്യേകമുണ്ട്. എന്നാൽ കേരളത്തിലെ നദീതീര ചുടലപ്പറമ്പുകളിൽ നിന്നും അധികാരമില്ലാത്ത ജാതികൾ പൂർണ്ണമായും അകറ്റി നിർത്തപ്പെട്ടിരിക്കണം. കാരണം കേരളത്തിൽ ഇന്ത്യയിലെ മറ്റിടങ്ങളിൽ ഇല്ലാത്ത വിധത്തിൽ തൊട്ടുകൂടായ്മ കൂടാതെ തീണ്ടലും നിലനിന്നിരുന്നല്ലോ. അതുകൊണ്ട് ഗംഗയിലെ പോലെ ജാതി തിരിച്ചുള്ള ശവമടക്കഭൂമി കേരളത്തിലെ സ്നാനഘട്ടങ്ങളിൽ പ്രായോഗികമായിരിക്കില്ല.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കർക്കശമാകുന്നതിനൊത്ത് ഓരോ ജാതിയുടെയും മരണാനന്തര കർമ്മങ്ങൾ അതാതു ജാതിയുടെ വീട്ടുവളപ്പിലേക്കു ചുരുങ്ങിയിട്ടുണ്ടാകണം. അധികാരജാതികൾക്കായാലും അധികാരമില്ലാത്തവർക്കായാലും അവരവരുടെ പൊതുശ്മശാനങ്ങൾ സാർവ്വത്രികമായിരുന്നില്ല കേരളത്തിൽ. ഓരോ ജാതിക്കും അവരവരുടെ പ്രത്യേകം പരികർമ്മികളും ചടങ്ങുകളുമുണ്ടെങ്കിലും ചില സമാനതകൾ അന്ത്യശുശ്രൂഷയിൽ കാണാവുന്നതാണ്. ആലുവാ മണപ്പുറത്തും വർക്കലക്കടപ്പുറത്തും വാവുബലിക്കു ആയിരങ്ങൾ ഒത്തുകൂടുന്ന അനുഷ്ഠാനം ചിലപ്പോൾ ബ്രാഹ്മണാധിപത്യത്തിനു മുമ്പുള്ള ബുദ്ധ-ജൈന വിശ്വാസങ്ങളുടെ ജനകീയ കാലത്തോളം പഴക്കമുണ്ടാകണം. ബ്രാഹ്മണാധിപത്യത്തിനു മുമ്പുണ്ടായിരുന്ന ഇത്തരം ബഹുജന അനുഷ്ഠാനങ്ങളെ ബ്രാഹ്മണ വ്യവസ്ഥ സ്വാംശീകരിച്ചു അധികാരം പ്രബലമാക്കിയതാകാനും മതി. അതുകൊണ്ടാകാം കേരളത്തിലെ ജാതികളിൽ ശവസംസ്കാരത്തിലും വാവുബലിയുടെ പിതൃസ്മരണയിലും സമാനതകൾ കാണുന്നത്.

തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും കാർക്കശ്യം പൊതുശ്മശാനങ്ങളും പൊതു പൗരോഹിത്യവും പൊതുചടങ്ങളും റദ്ദാക്കി കേരളീയ ജാതികളെ ഗോത്രങ്ങളാക്കി നിലനിർത്തിയെന്നു പറയാം. ഓരോ ജാതിക്കും ആചാരാനുഷ്ഠാനങ്ങളിലെ സ്വയംപര്യാപ്തത ശവസംസ്കാരത്തിൽ മാത്രമല്ല, അവരവരുടെ പിതൃക്കളും വെച്ചു സേവാമൂർത്തികളുമുള്ള തറവാട്ടു ആരാധനയിലും കാണാവുന്നതാണ്. അന്ത്യകർമ്മങ്ങൾക്കു മാവു വെട്ടാനും ചുടല കാക്കാനും മറ്റും തീണ്ടൽ ജാതികളെ ആവശ്യമാണെങ്കിലും, അവരോടുള്ള ആശ്രയത്വം ഒരിക്കലും സാമൂഹികമായ ഐക്യമുണ്ടാക്കാത്ത സ്വയം അടഞ്ഞ ഗോത്രങ്ങളായി ജാതികളെ നിലനിർത്തി പോന്നു.
കേരളത്തിൽ ഇന്നും കാണുന്നു വീട്ടുവളപ്പിലെ ശവസംസ്കാരം കേരളം വിട്ടാൽ, ചിലപ്പോൾ ആദിവാസികളിലൊഴികെ ഇന്ത്യയിലെ ഗ്രാമങ്ങളിൽ മറ്റൊരിടത്തും കാണുക പ്രയാസമാണ്. മറ്റു സംസ്ഥാനങ്ങളിൽ നദീഘട്ടങ്ങളിലോ ചുടലപ്പറമ്പുകളിലോ ആകും ശവസംസ്കാരം. ഇവിടങ്ങളിലെല്ലാം ജാതി തിരിച്ചുള്ള ശ്മശാനഭൂമി സാധാരണവുമാണ്. അധികാര ജാതികൾക്ക് അവരുടെ പ്രതാപത്തിനൊത്തുള്ള ശവപ്പറമ്പുകളുണ്ടെങ്കിൽ, അല്ലാത്തവർക്ക് ഗ്രാമത്തിൻ്റെ അപ്പുറത്താകും ഇത്തരം ഇടങ്ങൾ. കാശിയിലെ മണികർണികാ ഘട്ടും ഹരിശ്ചന്ദ്രാ ഘട്ടും എല്ലാവർക്കും തത്ത്വത്തിൽ പ്രാപ്യമാണെങ്കിലും, പരമ്പരയാ അധികാര ജാതികൾക്കു കിട്ടിവരുന്ന മുൻഗണന അവിടങ്ങളിൽ മറ്റുള്ളവർക്കു സാധ്യമല്ല. ദലിതുകൾക്കാകട്ടെ ഏറെ മാറിയാണ് ഗംഗാതീരത്ത് ചിതാഭൂമി. തമിഴ്നാട്ടിലും അധികാര ജാതികൾക്കുള്ള ശ്മശാനങ്ങളിൽ ദലിതർക്കു പ്രവേശനമില്ല. മഹാരാഷ്ട്രയിലും ഗ്രാമത്തിൽ നിന്നും അകലെ തരിശു നിലങ്ങളിൽ വേണം ദലിതുകൾ ശവം മറവു ചെയ്യേണ്ടത്.
ഇന്ത്യയിൽ 19-ാം നൂറ്റാണ്ടിൻ്റെ ഒടുവിലും 20-ാം നൂറ്റാണ്ടിൻ്റെ ആദ്യത്തിലുമായി ശക്തമായ നഗരവൽക്കരണമാണ് നദീ – കടൽത്തീരങ്ങളിൽ നിന്നും ഭിന്നമായ പുതിയ പൊതുശ്മശാനങ്ങൾ ഉത്ഭവിക്കാൻ കാരണമാകുന്നത്. ബോംബേ, കൽക്കട്ട, മദ്രാസ് നഗരങ്ങളിലെ തുറന്ന ശവസംസ്ക്കാരത്തിനു അറുതി വരുത്താനാണ് പൊതുശ്മശാനങ്ങൾ ഉണ്ടാകുന്നത്. ഇവിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾ പൊതുശ്മശാനങ്ങൾ സ്ഥാപിച്ചപ്പോൾ, അവയും മിക്കവാറും പ്രവർത്തിച്ചത് ഇന്ത്യൻ ജാതിവ്യവസ്ഥയുടെ കള്ളികൾക്കുള്ളിലാണ്. പല പൊതുശ്മശാനങ്ങളിലും അധികാരജാതികൾ ഒഴികെ ദലിതുകൾക്കും ഇതര ജാതികൾക്കും അവകാശം നിഷേധിക്കപ്പെട്ടു. അല്ലെങ്കിൽ, ഓരോ ജാതിക്കും അവിടങ്ങളിൽ പ്രത്യേകം പ്രത്യേകം ചുടലകൾ നിർണ്ണയിക്കപ്പെട്ടു. ദലിതുകൾക്കു പഴയതുപോലെ തന്നെ പട്ടണത്തിനും ഗ്രാമത്തിനുമപ്പുറം വിജന പ്രദേശങ്ങൾ മാത്രം നിഷ്ക്കർഷിക്കപ്പെട്ടു.

ബോംബേ മുനിസിപ്പൽ അധികാരികൾ 1900 കളിൽ തയ്യാറാക്കിയ ബോംബേ സാനിറ്റേഷൻ റിപ്പോർട്ടുകൾ, ബോംബേ നഗരത്തിൻ്റെ ശീഘ്രവളർച്ചക്കിടയിൽ നഗരാസൂത്രണവും ആരോഗ്യവും ജാതിവിവേചനവും തമ്മിലുള്ള ബന്ധം പുറത്തു കാട്ടുന്നുണ്ട്. ഓരോ ജാതിക്കും നഗരത്തിൽ പ്രത്യേകം പ്രത്യേകം ശ്മശാനങ്ങൾ അവിടെ രൂപപ്പെട്ടു. അധികാര ജാതികളായ ബ്രാഹ്മണരും കച്ചവടക്കാരും നദീതീരത്തും ക്ഷേത്രങ്ങൾക്കു സമീപവും തങ്ങളുടെ ശവസംസ്കാരം നടത്തിയപ്പോൾ, ക്ഷേത്രങ്ങളോ ജലാശയങ്ങളോ ഇല്ലാത്ത നഗരപരിധിയുടെ പുറത്ത്, വിദൂരസ്ഥലങ്ങളിലാണ് ദലിതുകളുടെയും ഇതര അധികാരരഹിതരുടെയും അന്ത്യനിദ്ര തരപ്പെട്ടത്. നഗരാസൂത്രണവും അതിൻ്റെ ഭാഗമായ മുനിസിപ്പൽ ശ്മശാനങ്ങളും ജാതിക്കോയ്മയ്ക്കു വിധേയമായി ബോംബേയിലെ പല വാർഡുകളിലും വന്നു. ശവപ്പറമ്പിലെ വിവേചനത്തെ ആരോഗ്യപരമായ സുരക്ഷക്കു വേണ്ടിയെന്നു കോളനി ഭരണം ന്യായീകരിക്കുകയും ചെയ്തു. അധികാരജാതികൾക്കും അധികാരരഹിത ജാതികൾക്കും ഒരേ സ്ഥലം തന്നെയോ അടുത്തടുത്ത സ്ഥലങ്ങളോ അന്ത്യവിശ്രമത്തിനു നൽകാൻ തുനിയുമ്പോൾ, അതിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉണ്ടായി. ഒന്നിച്ചുള്ള ശ്മശാനം വേണമെന്ന ആവശ്യത്തെ അവഗണിച്ചു കൊണ്ട് മുനിസിപ്പൽ ഉദ്യോഗസ്ഥർ ജാതി സംഘർഷങ്ങൾ നിയന്ത്രിച്ചു, ക്രമസമാധാനം പാലിച്ചു.
2024 ൽ രാജസ്ഥാനിൽ കുശൽപുര ഗ്രാമപഞ്ചായത്തിൽ ദെവ് ഡൂൺഗ്രി ഗ്രാമത്തിൽ എസ്.സി. വിഭാഗത്തിൽ വരുന്ന സാൽവി ജാതിയിലുള്ളവർക്ക്, അവരുടെ ആഭ്യർത്ഥന പരിഗണിച്ചു അധികൃതർ ഗ്രാമത്തിൽ തന്നെ ഒരു ശ്മശാനഭൂമി ഏർപ്പാടാക്കി. അതിനുമുമ്പ് റോഡരുകിലും മറ്റുമാണ് സാൽവികൾ ശവം മറവു ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ ഭൂമിയിൽ അധ:കൃതരുടെ മൃതദ്ദേഹം മറവു ചെയ്യാൻ അനുവദിക്കില്ലെന്നു പറഞ്ഞ് അവിടെ ശവസംസ്കാരം നാട്ടിലെ അധികാരജാതികൾ തടഞ്ഞു. പിന്നീട് പോലീസ് സേനയുടെ കാവലിലാണ് അവിടെ തന്നെ മൃതദേഹം മറവുചെയ്യാൻ കഴിഞ്ഞത്.

2020 ൽ ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ, ആഭ്യാസികളും നർത്തകരുമായ നാട്ട് വിഭാഗത്തിലെ ഒരു സ്ത്രീയുടെ ജഡം, അവിടുത്തെ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കാൻ കൊണ്ടുചെന്നപ്പോൾ, അവിടം അധികാര ജാതികൾക്കു വേണ്ടി മാത്രമുള്ളതാണെന്നും, അതു മലിനമാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് താക്കൂർ സമുദായക്കാർ ശവദഹനം തടഞ്ഞു. പിന്നീട് നാലു കി.മി. അകലെയുള്ള മറ്റൊരിടത്താണ് സംസ്കാരം നടന്നത്.
കർണ്ണാടകയിൽ ചില ഗ്രാമങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾ നടത്തുന്ന പൊതുശ്മശാനത്തിന്, അധികാരജാതികൾക്കു വേണ്ടി തയ്യാറാക്കിയ പ്രധാന കവാടത്തിൽ കൂടി ഇതര ജാതികളെ പ്രവേശിക്കാൻ സമ്മതിക്കില്ല. അവർക്കായിട്ടുള്ള മറ്റൊരു വഴിക്കു വേണം ഇത്തരക്കാർ കയറേണ്ടതെന്നു ദലിത് പൗരാവകാശ പ്രവർത്തകർ ചൂണ്ടുന്നു. കർണ്ണാടകയിലെ മിക്ക ഗ്രാമങ്ങളിലും സർക്കാർ അനുവദിച്ച പൊതുശ്മശാനങ്ങൾ പലതും അധികാര ജാതികളുടെ കുത്തകയാണ്. അവിടെ ദലിതുകളെ സംസ്കരിക്കാൻ സാധിക്കില്ല. ഇതുമൂലം വന്നു ചേർന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ കർണ്ണടക സർക്കാർ കണ്ട ഉപായം, ദലിതുകൾക്കായി പ്രത്യേകം ശ്മശാനഭൂമി സംസ്ഥാനത്താകെ കണ്ടെത്തുക എന്നതാണ്. കർണ്ണാടകയിലെ 6020 തദ്ദേശ സ്ഥാപനങ്ങളിൽ 1000 ത്തിലും ഇത്തരം ദലിത് ശ്മശാനങ്ങൾ കൊണ്ടുവന്നതായി, 2022 ൽ സാമൂഹ്യക്ഷേമ മന്ത്രി കോട്ട ശ്രീനിവാസപൂജാരി പറഞ്ഞു.
ഇന്ത്യൻ നഗരങ്ങളിലെ പല പൊതുശ്മശാനങ്ങളിലും ഗ്രാമങ്ങളിലേതുപോലെ തുറന്ന ജാതിവിവേചനം കാണുന്നില്ലെങ്കിലും അവിടെയും അധികാര ജാതികളുടെ തൻപോരിമാ വിളയാട്ടം അടക്കാൻ കഴിഞ്ഞിട്ടില്ല. 2025 ഏപ്രിൽ 5 ന് രോഗബാധിതനായി മരിച്ച വാല്മീകി ജാതിക്കാരനായ പവൻ്റെ ജഡം സംസ്ക്കാരത്തിന് ഡൽഹിയിലെ മെഹ്റൗലി ശ്മശാനത്തിൽ കൊണ്ടു ചെന്നപ്പോൾ , “ഇത് ജാട്ടുകൾ, ബനിയ, ഗുർജർ, പണ്ഡിറ്റ് ജാതികൾക്കുള്ള ഇടമാ “ണെന്നും അതിനാൽ അയാളെ ദലിതർക്കുള്ള പ്രത്യേക ഇടത്തിൽ സംസ്ക്കരിക്കണമെന്നും ശ്മശാന പുരോഹിതൻ ശഠിക്കുകയും, തർക്കങ്ങൾക്കൊടുവിൽ ശവശരീരം പ്രധാന സ്ഥലത്തിനു പിന്നിലെ അഴുക്കുപിടിച്ചയിടത്തു സംസ്ക്കരിക്കുകയും ചെയ്തു. ഡൽഹിയിലെ നിഗംബോധ് ഘട്ട് എന്ന മുനിസിപ്പൽ ശ്മശാനത്തിനെതിരെ സെൻട്രൻ ഇൻഫർമേഷൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയത്, വി.ഐ.പി. കൾക്കു പ്രത്യേക ചിതാസ്ഥലം നീക്കിവെച്ച് വിവേചനത്തെ പൊതുസ്ഥാപനാധികാരികൾ തന്നെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്. നഗരങ്ങളിൽ അധികാരജാതികളോ എൻ.ജി.ഒ. കളോ നിയന്ത്രിക്കുന്ന ചുടലകൾ സാമൂഹികമായ അയിത്തത്തിനൊപ്പം സാമ്പത്തിക കാരണങ്ങളാലും അധികാരത്തിനു പുറത്തുള്ള ജാതികളെ അകറ്റുന്നു. ഗ്രാമങ്ങളിലെ മൃതദേഹ വിവേചനം പ്രത്യക്ഷമാണെങ്കിൽ നഗരങ്ങളിൽ അത് പരിഷ്ക്കാരത്തിൻ്റെ മൂടുപടം ധരിച്ചിട്ടുണ്ട്. ബ്രാഹ്മണ പുരോഹിതൻ അസ്പർശ്യരോട് കർമ്മക്രിയകൾക്ക് കൂടുതൽ പണം ആവശ്യപ്പെടാം; ധിക്കാരപൂർവ്വം പെരുമാറാം എന്നിങ്ങനെ.
ഹിന്ദുരാഷ്ട്ര ശക്തികൾ അധികാരത്തിൽ വന്നതു മുതൽ ഇന്ത്യയിൽ ജാതിവിവേചനങ്ങൾ കൂടുതൽ രൂക്ഷമായിട്ടുണ്ട്. ഹിന്ദുവോട്ടുകളുടെ സമാഹരണം തീവ്രഹിന്ദുരാഷ്ട്രീയം സാധ്യമാക്കുന്നത് ജാതിവ്യവസ്ഥയെ വീണ്ടും ശക്തിപ്പെടുത്തിയാണ്. ഇതര മതസ്ഥരോടുള്ള ശത്രുത്ര വളർത്തി ഹിന്ദുവോട്ടുകളുടെ സമാഹരണം നടത്തുന്നതോടൊപ്പം, ജാതിവിവേചനങ്ങളെ കാലത്തിനൊത്ത് പാലിക്കുന്നതിലും ബദ്ധശ്രദ്ധമാണ് ഹിന്ദുരാഷ്ട്രവാദം. അതിനാൽ ഹിന്ദുരാഷ്ട്രവാദം പിടിമുറുക്കുമ്പോൾ ഒപ്പം ജാതിപീഡനങ്ങളും സാർവ്വത്രികമാകുന്നു. ജാതിവ്യവസ്ഥ ഇന്ത്യയുടെ മഹത്തായ കണ്ടുപിടുത്തമാണെന്നും അതു തകർന്നാൽ ഇന്ത്യ തന്നെ ഇല്ലാതാകുമെന്നും ഇവർ പ്രചരിപ്പിക്കുന്നു. ഓരോ ജാതിക്കും തൊട്ടുതാഴെയുള്ള ജാതികളോടു മനുഷ്യത്വരഹിതമായി പെരുമാറാൻ ലൈസൻസ് ഒരുക്കുന്നതിലൂടെയാണ് ജാതിമേധാവിത്വം നിലനിൽക്കുന്നത്. അടിയിലുള്ളവരേക്കാൾ തങ്ങൾ കേമന്മാരാണെന്നു എല്ലാവരും ധരിക്കുകയും, മേൽത്തട്ടുകാരനോട് നിരുപാധികമായ വിധേയത്വം പുലർത്തുകയും ചെയ്യുന്നു. എന്നാൽ വോട്ടു രാഷ്ട്രീയത്തിൻ്റെ അധികാരമത്സരത്തിൽ അന്യമതങ്ങളെ ശത്രുക്കളായി ചൂണ്ടിക്കാട്ടി, ദലിതുകളെ കൂടി ഹിന്ദുവൈക്യത്തിൻ്റെ സന്നദ്ധഭടന്മാരാക്കാൻ ഹിന്ദുരാഷ്ട്രവാദത്തിനു സാധിച്ചിരിക്കുന്നു.
2023 സെപ്റ്റംബർ 30 നാണ് നായർ സർവ്വീസ് സൊസൈറ്റിക്കു 20 സെൻറ് നഗരസഭയുടെ ശ്മശാന ഭൂമിയിൽ പ്രത്യേക സ്ഥലം പാലക്കാട് മുനിസിപ്പൽ കൗൺസിൽ അനുവദിച്ചത്. ഈ സ്ഥലം അതിർത്തികെട്ടി തിരിക്കാൻ അനുവദിക്കുന്ന കത്ത് മുനിസിപ്പൽ സെക്രട്ടറി 2024 ഫെബ്രുവരി 7 ന് നായർ സൊസൈറ്റിക്കു കൈമാറി. ആദ്യം ബ്രാഹ്മണർക്കും പിന്നീട് നായർക്കും പ്രത്യേകം ചിതാഭൂമികൾ തരംതിരിച്ചു അതിരിട്ടു വേലി കെട്ടാൻ അനുവാദം കൊടുത്ത നഗരസഭാ ഭരണസമിതി ജാതിവിവേചനത്തിലൂടെ ഹിന്ദുവൈക്യം ദൃഢപ്പെടുത്തുന്ന ഹിന്ദുരാഷ്ട്രവാദത്തിന് കേരളത്തിൽ നിന്നുള്ള ഒന്നാന്തരം ഉദാഹരണമാണ്. ബ്രാഹ്മണർക്കും നായർക്കും പൊതുശ്മശാനത്തിൽ സ്വകാര്യമണ്ണ് അനുവദിച്ചത് വാർത്തയായതിനു പിന്നാലെ, ഈഴവരും വിശ്വകർമ്മജരും ചെറുമരും തങ്ങൾക്കും പൊതുശ്മശാനത്തിൽ പ്രത്യേകം മണ്ണ് വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഓരോ ജാതിയും തങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കള്ളികളിൽ നില്ക്കുകയും, സമത്വവും സാഹോദര്യവും തൊട്ടുതീണ്ടാത്ത വിധം, ജാതിയിലെ ഉച്ചനീചത്വങ്ങളെ യാതൊരു ബാഹ്യസമ്മർദ്ദവും കൂടാതെ സ്വയംവരിക്കുകയും ചെയ്യുന്ന ജീർണ്ണതയെ പുനരുദ്ധരിക്കാൻ തീവ്രഹിന്ദു രാഷ്ട്രയത്തിനു കഴിഞ്ഞ 50 വർഷം കൊണ്ട് ഇവിടെ സാധിച്ചിരിക്കുന്നു. അസമത്വവും അനീതിയും മുറ്റിയ ജാതിവ്യവസ്ഥയില്ലെങ്കിൽ ഹിന്ദുമതമെന്ന ഒന്നില്ലെന്നും, മതവിശ്വാസികളായ ഞങ്ങൾ സന്തോത്തോടെയും ഭക്തിയോടെയും ബഹുമാനത്തോടെയും ഞങ്ങളുടെ അധ:കൃതത്വം അംഗീകരിക്കുന്നുവെന്നും ബോധ്യപ്പെടുത്തുകയാണ്, ചുടല ഭൂമിയിൽ തങ്ങൾക്കും ആറടി മണ്ണ് ജാതിതിരിച്ചു വേണമെന്ന് ആവശ്യപ്പെടുന്ന അധികാരരഹിത ജാതികൾ.
പൊതുശ്മശാനത്തിൽ ജാതിതിരിച്ചു ശവഭൂമി വേണ്ടെന്നും, എല്ലാം മനുഷ്യശവങ്ങൾ മാത്രമാണെന്നും, ബ്രാഹ്മണനെ കത്തിച്ച അതേ സ്ഥലത്ത് ദലിതനും ചിതയൊരുക്കണമെന്നും ആവശ്യപ്പെടാനുള്ള മാനുഷികബോധം, നാരായണഗുരുവും അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ഇടതു -വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമത്വം ഘോഷിച്ച മണ്ണിൽ നിന്നും ഒലിച്ചു പോകുകയാണ്. ഐവർ മഠം പോലെ മുമ്പ് സവർണ്ണർക്കു മാത്രം പ്രാപ്യമായ ചിതാഭൂമികളിൽ ഏവർക്കും പ്രവേശനം സാധ്യമാകുന്ന സാമൂഹികമാറ്റം സാധ്യമാക്കിയ കാലത്താണ് സർക്കാർ ശ്മശാനത്തിൽ ജാതിക്കളങ്ങളിലെ ശവമടക്കം. പുറം സംസ്ഥാനങ്ങളിൽ ചിതയിലും നിലനിൽക്കുന്ന ജാതി വിവേചനത്തെ കേരളത്തിലേക്കും തീവ്രഹിന്ദു രാഷ്ട്രീയത്തിനു കൊണ്ടുവരാൻ സാധിച്ചിരിക്കുന്നുവെന്നു മാത്രമല്ല, കേരളം നേടിയെടുത്ത സാമൂഹിക സമത്വബോധത്തെ അട്ടിമറിക്കുന്ന പാലക്കാട് നഗരസഭയിലെ ജാതിശ്മശാന നിർമ്മാണത്തിനെതിരെ ഒരു രാഷ്ട്രീയ കക്ഷിയോ യുവജന സംഘടനയോ എന്തെങ്കിലും പ്രതികരിക്കുകയോ, അസമത്വത്തിൻ്റെ ശവപ്പറമ്പിലേക്ക് പ്രതിഷേധത്തിൻ്റെ മാർച്ച് നടത്തുകയോ ചെയ്തിട്ടില്ല.
എതിർപ്പ് ഉയർന്നു വന്നതു തന്നെ കേരള മന:സാക്ഷി എന്നു പറയാവുന്ന ചെറുവിഭാഗത്തിൽ നിന്നു മാത്രമാണ്.

ഹിന്ദുമതമെന്നാൽ അസമത്വത്തിൻ്റെയും വിവേചനത്തിൻ്റെയും ജാതിവ്യവസ്ഥയാണെന്നു സ്വയം അഭിമാനിച്ചു കൊണ്ട്, അതിനെ സാംസ്കാരികമായി പുണരുന്ന അടിത്തട്ടു സമൂഹത്തെ തീവ്രഹിന്ദു രാഷ്ട്രീയത്തിന് കേരളത്തിൽ അനുയായികളാക്കാൻ സാധിച്ചതിൻ്റെ ആത്മവിശ്വാസത്തിൽ നിന്നാണ് പാലക്കാട് നഗരസഭ ബ്രാഹ്മണർക്കും നായർക്കും പൊതുശ്മശാനത്തിൽ പ്രത്യേകം ചിതാസ്ഥലം കൊടുത്തത്. തങ്ങളുടെ തന്നെ ആജന്മ മാനസികാടിമത്തത്തിനു കാരണമായ ജാതിവ്യവസ്ഥക്കു വീണ്ടും പുതുജീവൻ കൊടുക്കാൻ അടിത്തട്ടു ജാതികൾ തയ്യാറാകുന്നതിൻ്റെ കാരണമെന്ത്? മതഭക്തിയെന്നാൽ മതത്തിൻ്റെ സകലമാന ജീർണ്ണതകളും സുഗന്ധ പുഷ്പഹാരങ്ങൾ കണക്കെ എടുത്തണിയുന്നതാണെന്ന അവിവേകം ക്ഷേത്രങ്ങളെ കേന്ദ്രമാക്കിയ ചടങ്ങുകളും ഭക്തി പ്രഭാഷണങ്ങളും വഴി അടിത്തട്ടു ജനതയിൽ കടത്തിവിടാൻ മതാധിഷ്ഠിത രാഷ്ട്രീയത്തിനു കഴിഞ്ഞിരിക്കുന്നു.
ജനനത്തിൽ തുടങ്ങുന്ന ജാതി അറപ്പും വെറുപ്പും ചുടലയിൽ ജഡം കത്തിയമർന്നാലും അവസാനിക്കുന്നതല്ല ജാതിവ്യവസ്ഥയുടെ മറ്റൊരു പേരായ ഹിന്ദുമതത്തിൽ. ജാതിയടിമത്തത്തിൻ്റെ ഈ പ്രത്യയശാസ്ത്രത്തെ കേരളത്തിലെ ‘അടിത്തട്ടുജാതി സമൂഹത്തിലേക്കു വീണ്ടും ബാധകൂട്ടുവാൻ തീവ്രഹിന്ദു രാഷ്ട്രീയത്തിനു സാധിച്ചതെങ്ങനെയെന്നതു വിശദമായ പഠനം ആവശ്യപ്പെടുന്നുണ്ട്. നാരായണ ഗുരുവിലും അയ്യങ്കാളിയിലും പൊയ്കയി അപ്പച്ചനിലും സഹോദരൻ അയ്യപ്പനിലും വരെ എത്തിയ ജാതിവിരുദ്ധ സാംസ്കാരിക സമരങ്ങൾക്ക് എന്തുകൊണ്ട് പിന്നീട് കേരളത്തിൽ തുടർച്ചയുണ്ടായില്ല? ഏതൊക്കെ ചരിത്ര മാറ്റങ്ങളാണ് ജാതിവിരുദ്ധ സാംസ്കാരിക സമരത്തെ അട്ടിമറിച്ചത്? ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത് അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളിൽ മാത്രം കാലൂന്നിയാൽ സാമൂഹികാസമത്വങ്ങൾ അവസാനിക്കില്ല എന്നല്ലേ? അഥവാ അധികാരം മാത്രം ലാക്കാക്കിയ രാഷ്ട്രീയ സമരങ്ങളെ ആവേശപൂർവ്വം കെട്ടിപ്പുണരുമ്പോൾ, വീണ്ടും പ്രതി സാംസ്കാരിക അട്ടിമറിയുടെ വേഷത്തിൽ ജാതിവിവേചനത്തിൻ്റെ തീവ്രഹിന്ദു രാഷ്ട്രീയം സമകാലികമായി പുനരവതരിക്കുന്നുവെന്നാണ്. തീവ്രഹിന്ദു രാഷ്ട്രീയത്തിൻ്റെ കാൽക്കീഴിൽ പാലക്കാട് നഗരസഭയുടെ ഭരണം വന്നുചേരുന്നത് ഈ വഴിക്കല്ലേ? അധികാരം നൽകിയ ആത്മവിശ്വാസത്തിൽ, അവർ ബ്രാഹ്മണനും നായർക്കും ശവസംസ്കാരത്തിന് പൊതുവിടത്തിൽ പ്രത്യേകം മണ്ണ് തിട്ടപ്പെടുത്തിക്കൊണ്ട്
ഹിന്ദുമതമെന്നാൽ മഹത്തായ ജാതിവ്യവസ്ഥയുടെ സംസ്ക്കാരം തന്നെയാണെന്നു കേരളത്തെ ബോധ്യപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. ജാതിവ്യവസ്ഥയുടെ ഈ ചീഞ്ഞളിയലിനെ അലങ്കാര ഹാരമായി എടുത്തണിയുന്ന ഈഴവരും ചെറുമരും കമ്മാളരും ഉൾപ്പെട്ട അടിത്തട്ടു സമൂഹങ്ങളെ കൂടി ജാതി പ്രത്യയശാസ്ത്രത്തിൻ്റെ വലയിലാക്കിയിരിക്കുന്നു. എന്നിട്ടും “അധികാരം കൊയ്യണമാദ്യം നാം ” എന്നു പരസ്പരം മത്സരിക്കുന്നതിൽ മാത്രം ബദ്ധശ്രദ്ധരായ ഇടതു -വലതു കക്ഷികൾ സാംസ്കാരികമായ രാഷ്ട്രീയാധിനിവേശത്തിനെതിരെ നിശ്ശബ്ദത പുലർത്തുന്നത് നോക്കുക!
To Subscribe our Newsletter