സൗന്ദര്യമല്ല ഒരാളെ കാണാനുള്ള അളവുകോൽ 

സൗന്ദര്യമല്ല ഒരാളെ കാണാനുള്ള അളവുകോൽ 

‘ആ നെല്ലിമരം പുല്ലാണ്’ എന്ന അത്മകഥയ്ക്കു ശേഷം രജനി പാലാമ്പറമ്പിൽ എഴുപതുകൾ പിന്നിട്ട പതിനൊന്നു ദളിത് സ്ത്രീകളുടെ ജീവിതം ആസ്‌പദമാക്കി തയ്യാറാക്കിയതാണ് ‘പെൺ കനൽ രേഖകൾ’ എന്ന പുസ്തകം. ഗൂസ്ബറി ബുക്ക്സ് ആൻഡ് പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ കോട്ടയം ജില്ലയിലെ ചക്കി (യഥാർത്ഥ പേരല്ല) എന്ന ദളിത് സ്ത്രീയുടെ അനുഭവം.

“എന്റെ പരിമിതമായ വായനകളിൽ എന്റേത് പോലുള്ള അനുഭവങ്ങൾ കണ്ടിട്ടില്ലായിരുന്നു. ദളിത് പെൺകുട്ടികളുടെയോ ദളിത് സ്ത്രീകളുടെയോ അനുഭവങ്ങൾ ഇതുവരെ ഞാൻ പുസ്തകമായി കണ്ടിട്ടില്ല. നായർ തറവാടുകളിലെ പെൺകുട്ടികളുടെ ജീവിതങ്ങൾ, അവർ കണ്ട ആമ്പൽപൊയ്കകളുടെ കഥകൾ അല്ലാതെ ദളിത് പെൺ സ്ത്രീ ജീവിതങ്ങൾ ആഘോഷിക്കുന്നത് കണ്ടിട്ടില്ല.

മാധവിക്കുട്ടിയുടെ കഥകൾ വായിച്ച് അവരുടെ അനുഭവങ്ങൾ ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോൾ അതെന്റെ വായനയുടെ പരിമിതി ആയിരിക്കാം. അതുകൊണ്ട് എന്റേത് പോലുള്ള മനുഷ്യരുടെ അനുഭവങ്ങൾ എഴുതണം എന്ന തോന്നൽ എനിക്കുണ്ടായി. സാഹിത്യത്തിൽ കാണാത്ത ദളിത് സ്ത്രീ അനുഭവം എഴുതിയപ്പോൾ എനിക്ക് എന്നോടുതന്നെ സ്നേഹം തോന്നി. ഓർമ്മകൾ കുറിച്ചിടാൻ പറ്റിയതിൽ ഭയങ്കര സന്തോഷവതിയായി.”

നി പാലാമ്പറമ്പിൽ 

കോട്ടയം ജില്ലയിൽ മുണ്ടകം എന്ന സ്ഥലത്താണ് ഞാൻ ജനിച്ചു വളർന്നത്. തോടിന്റെ അരികിലാണ് വീട്. ചെറിയ ഓർമ്മകൾ മാത്രമേയുള്ളൂ. ഞാനും അനിയത്തിയും മാത്രമേ വീട്ടിൽ ഉള്ളൂ. മിക്കവാറും എല്ലാ വീടുകളിലും അങ്ങനെയാണ്. അനിയത്തി എന്ന് പറഞ്ഞാ അമ്മേടെ ചേച്ചീടെ മകൾ. എന്നേക്കാൾ ഒമ്പത് മാസം ഇളയതാണ് മണി. ഉപ്പാപ്പൻ വിളിക്കുന്ന കേട്ടു. അച്ഛന്റെ അച്ഛനാണ്. തോട്ടിൽ ഒരു വള്ളത്തിൽ ഇരുന്നാണ് വിളിക്കുന്നത്. എന്നെ എടുത്ത് വള്ളത്തിൽ ഇരുത്തി തുഴഞ്ഞ് തറവാട്ടിലേക്ക് പോയി. എന്റെ കുഞ്ഞോമനയും (അനിയത്തി) കൂടെ വേണം എന്ന് പറഞ്ഞ് ഞാൻ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. ഉപ്പാപ്പൻ വള്ളം പുറകോട്ട് കൊണ്ട് ചെന്ന് അവളെ കൂടി വള്ളത്തിൽ കേറ്റി തറവാട്ടിൽ കൊണ്ടുവന്നു. കാപ്പിയും കപ്പയും തിന്നാൻ തന്നു. കാപ്പി എന്ന് പറഞ്ഞാൽ കാപ്പിത്തൊണ്ട് വറകലത്തിലിട്ട് വറക്കും. പിന്നെ ജീരകവും ചേർത്ത് പൊടിക്കും. ചിരട്ട കുടുക്കയിൽ ഇട്ട് അടുക്കളയുടെ മൂലയിൽ കെട്ടിത്തൂക്കും. കപ്പയൊക്കെ തിന്നു കഴിയുമ്പോൾ ഞങ്ങളെ തിരിച്ച് വീട്ടിൽ കൊണ്ട് വിടും. വൈകുന്നേരം പണികഴിഞ്ഞ് അച്ഛനും അമ്മയും വരും. ഞങ്ങളുടെ വീട് ഒരു ഹാള് പോലെയായിരുന്നു. നാലുവശവും ഓലകൊണ്ടുള്ള മെടയൽ. മുകളിലും ഓല. പുരയുടെ ഒത്ത നടുക്ക് കൈതത്തൂണാണ്. രാത്രിയായാൽ ഓട്ടുവിളക്കിൽ മണ്ണെണ്ണ ഒഴിച്ച് അത് കയറിൽ കെട്ടിവെയ്ക്കും. സന്ധ്യ ആകുമ്പോൾ ഞങ്ങൾ ഇറങ്ങും. പണി കഴിഞ്ഞുവന്ന് അമ്മ കഞ്ഞിയും കറിയും ഉണ്ടാക്കും. കുടിക്കാൻ അന്ന് ദൂരേന്ന് വെള്ളം കൊണ്ടുവരണം.

ഒരു ദിവസം ഞങ്ങളുടെ അടുത്ത വീട്ടിലെ അമ്മാമ്മ വന്ന്. നിങ്ങളൊക്കെ പുറത്തേക്ക് പൊയ്ക്കോന്ന് ഞങ്ങളോട് പറഞ്ഞു. വെള്ളം ചൂടാക്കി. ഇതെന്തിനാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. കുറെ നേരത്തേക്ക് അമ്മയുടെ മുക്കലും മൂളലും കരച്ചിലും കേൾക്കാമായിരുന്നു. ആരോ പറഞ്ഞു. പ്രസവിച്ചു ആൺകൊച്ച്. അങ്ങനെ എനിക്ക് താഴെ ഒരു സഹോദരൻ ഉണ്ടായി. അവന് ഒരു വയസ്സായപ്പോൾ ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നു. കുറെ പിള്ളേരുണ്ട്. സ്കൂളിൽ പോകാൻ. ഞങ്ങളുടെ നേരെ അടുത്ത വീട്ടിലെ പെണ്ണിന്റെ പേര് തങ്കമണി എന്നാണ്. നേരെ പടിഞ്ഞാറെ വീട്ടിലെ തങ്കച്ചനും അപ്പച്ചിയുടെ മകൻ പ്രകാശനും. എല്ലാവരും കൂടിയാണ് സ്കൂളിൽ പോകുന്നത്. ഒന്നാം ക്ലാസ്സുകാർക്ക് അന്ന് ഉച്ചവരെയേ ക്ലാസ്സുള്ളൂ. ചെളി നിറഞ്ഞ പാടത്താണ് കുളി. ഇവിടെ ഇറങ്ങുമ്പോൾ റൂമ പൊങ്ങാൻ തുടങ്ങും. നാല് കിലോമീറ്ററോളം ദൂരമുണ്ട് സ്കൂളിലേക്ക്.

പാടത്തിന്റെ നടുവിലൂടെ കട്ടപിടിച്ചുണ്ടാക്കിയ ബണ്ട് റോഡ്. വശങ്ങളിൽ കൈതയും പുല്ലും നിറഞ്ഞുനിൽക്കുന്നു. കൊയ്ത്തുകഴിഞ്ഞാൽ എല്ലാവരും കന്നുകാലികളെ പാടത്തേക്ക് അഴിച്ചുവിടും. ഇവയെ പേടിച്ചു വേണം സ്കൂളിലേക്ക് പോകാൻ. ഞങ്ങളുടെ കൂട്ടത്തിലെ ഹീറോയാണ് തങ്കച്ചൻ. അവന്റെ കൈയിൽ ഒരു വടിയുണ്ടാകും. ഈ വടികൊണ്ട് കന്നുകാലികളെ ഓടിക്കും. പിന്നെ ഒരു തോടുണ്ട്. അതും കടന്നു വേണം പോകാൻ. ഉടുപ്പൊക്കെ ഊരി പുസ്തകം പൊതിഞ്ഞ് തലയിൽ വെച്ച് നീന്തി അക്കരയെത്തും. ഇന്നത്തെ കുട്ടികളെപ്പോലെ നാണം അറിയാഞ്ഞിട്ടാണോ എന്നറിയില്ല. പിന്നെ ഒരു കിലോമീറ്റർ പൂഴി വഴിയാണ്. അതുകഴിഞ്ഞാൽ ടാറിട്ട റോഡ്. അവിടുന്ന് ഓരോ വീട്ടിലും കയറി മഷിത്തണ്ട്, ആനമഷി എന്നിവയൊക്കെ പറിച്ച് മാണിക്യവിലാസം എൻ.എസ്.എസ് സ്കൂളിലെത്തും.

ക്ലാസ് ടീച്ചർ പത്മിനി ടീച്ചറാണ്. ചന്തി മറഞ്ഞ് മുടിയുണ്ട്. ടീച്ചറിന് എന്ത് മുടിയാന്ന് ഞാൻ കൂട്ടുകാരിയോട് പറഞ്ഞു. അവളത് ടീച്ചറിനോടും പറഞ്ഞു. ടീച്ചർ എന്നെ എഴുന്നേൽപ്പിച്ചുനിർത്തി നിന്റെ നാക്ക് ഒന്ന് നീട്ടിക്കേടീ… കരിനാക്ക് ആണല്ലോ… അച്ഛന്റെ മോള് തന്നെ യാണല്ലോ… അച്ഛനാണ് എന്റെ മുടി ചീകി കെട്ടിത്തരുന്നതും വാത്സല്യക്കുന്നതും, പാർട്ടി അംഗത്വം ഇല്ലെങ്കിലും അച്ഛൻ കമ്മ്യൂണിസ്റ്റുകാരനായിരുന്നു.

Book by Rajani Palamparambil

ദിവസങ്ങൾ അങ്ങനെ ഇരുണ്ടും വെളുത്തും പൊയ്ക്കൊണ്ടിരുന്നു. വാർഷിക പരീക്ഷ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കളിക്കുകയായിരുന്നു. പ്രസന്ന മണ്ണെണ്ണ കുടിച്ചെന്ന് ആരോ വന്നു പറഞ്ഞു. എന്റെ അപ്പച്ചീടെ മകളാണ്. എന്നേക്കാൾ രണ്ട് വയസ്സിന് ഇളയതാണ്. ഞങ്ങളെ ഏൽപ്പിച്ചിട്ടാണ് എല്ലാവരും പാടത്ത് പണിക്ക് പോകുന്നത്. എന്റെ കൊച്ചിന് എന്നാ പറ്റിയേന്ന് അപ്പച്ചി അലറിക്കരഞ്ഞു. മൊത്തം ബഹളം. അച്ഛൻ ഈർക്കിലി കൊണ്ട് എന്നെ തല്ലി. അവളേം കൊണ്ട് ആശുപ്രതിയിൽ പോയി. വൈകുന്നേരമായപ്പോൾ അപ്പച്ചിയും അപ്പച്ചനും അവളെ വീട്ടിൽ കൊണ്ടുവന്നു.

ഒരു ദിവസം അനിയനു വയറുവേദന വന്നു. ഇവിടുത്തെ മരുന്നൊന്നും കഴിച്ചിട്ട് കുറഞ്ഞില്ല. നമുക്കിവനെ ഐസക്ക് ഡോക്ടറിനെ കാണിക്കാമെന്ന് അച്ഛനും അമ്മയും പറഞ്ഞു. അമ്മവീടിന്റെ അവിടെയുള്ള ഡോക്ടറാണ്. അലോപ്പതി. എന്റെ അമ്മ വീട് കണ്ടതായി ഞാൻ ഓർക്കുന്നുപോലുമില്ല. എന്നേം ചേട്ടനേം ഇങ്കാച്ചന്റെ (അച്ഛന്റെ ചേട്ടനെ ഞങ്ങൾ വിളിക്കുന്ന പേര്) വീട്ടിൽ ആക്കിയിട്ട് അവർ പോയി. അവിടെ ചേച്ചിയും അങ്ങളമാരും ഉണ്ട്. ഇങ്കാച്ചൻ എന്നും മുതലാളിയുടെ വീട്ടിൽ പണിക്കുപോകും. വൈകുന്നേരം സാധനങ്ങൾ ഒക്കെ വാങ്ങിവരും. എന്നിട്ട് ഞങ്ങളെ എഴുതാൻ വിളിക്കും. പഞ്ചാര മണ്ണിലാണ് എഴുതിക്കുന്നത്. കുളിക്കാൻ പോകുമ്പോൾ തോർത്തിൽ വാരിക്കൊണ്ടുവരും. എല്ലാവർക്കും പേടിയാണ്. പുന്നയുടെ ഒരു വടികാണും കൈയിൽ. വലിയ കണ്ണും തടിച്ച ചുണ്ടും. അധികം പൊക്കമില്ലാത്ത ആളായിരുന്നു.

അച്ഛനും അമ്മയുമില്ലാതെ അവിടെ എനിക്ക് പേടിയായിരുന്നു. അങ്ങനെയിരിക്കെ അച്ഛൻ ഒരു ദിവസം അവിടെ വന്നു. ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞു. ഉമ്മ തന്ന് അച്ഛൻ പറഞ്ഞു. അമ്മയൊക്കെ രണ്ടു ദിവസം കഴിഞ്ഞ് വരും. വൈകുന്നേരമായപ്പോൾ അച്ഛൻ തിരിച്ച് അമ്മ വീട്ടിലേക്ക് പോയി. അന്നു മുഴുവൻ സങ്കടമായിരുന്നു. രാത്രി ആരും കാണാതെ കരഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും തിരിച്ചു വന്നു. ഞങ്ങളുടെ പടിഞ്ഞാറെ വീടാണ് തങ്കച്ചന്റേത്. ചേട്ടനും രണ്ട് ചേച്ചിമാരും ഒരനുജനും ഉണ്ടായിരുന്നു. തങ്കച്ചന്റെ ചേട്ടനെ കുഞ്ഞച്ഛൻ എന്നാണ് വിളിക്കുന്നത്. എന്നോട് നല്ല വാത്സല്യമായിരുന്നു.

ഞാൻ രണ്ടാം ക്ലാസ്സിലേക്ക് കയറിയപ്പോഴാണ് ഒരു സംഭവം ഉണ്ടായത്. അമ്മയുടെ അച്ഛന്റെ കൈയൊടിഞ്ഞു. അമ്മ പറഞ്ഞു, എനിക്കങ്ങോട്ട് പോകണമെന്ന്. ഞങ്ങൾ എല്ലാവരും അങ്ങനെ അമ്മ വീടായ കടുത്തുരുത്തിയിലേക്ക് പോന്നു. ഒന്നോ രണ്ടോ ബസ്സുകൾ മാത്രമേ അങ്ങോട്ടേക്കുള്ളൂ. എത്തിയപ്പോൾ വൈകുന്നേരമായി. ഉദയ എന്ന ബസ്സിലാണ് ഞങ്ങൾ വന്നത്. റോഡിൽ നിന്നും വടക്കോട്ട് മാറി പള്ളിയുടെ കുരിശിന്റെ അരികിലൂടെ ഒരു ചിറയുണ്ട്. നല്ല തെളിഞ്ഞ വെള്ളം ഒഴുകുന്ന തോട്. ചിറയിൽ നിന്നും ഞങ്ങൾ പാടത്തേക്ക് ഇറങ്ങി. മകരക്കൊയ്ത്ത് കഴിഞ്ഞ വിശാലമായ പാടം. വൈകിട്ടത്തെ സൂര്യപ്രകാശം പാടത്തേക്ക് ചിതറിയതിന്റെ പുതുവെളിച്ചം. എന്റെ ആറു വയസ്സിൽ ഇത്ര നല്ല ഒരു കാഴ്ച ഞാൻ കണ്ടിട്ടില്ല. അന്ന് കിട്ടിയ ഉണർവ് ആണോ എന്നെനിക്കറിയില്ല. എനിക്ക് ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കടുത്തുരുത്തിയാണ്. പാടത്തിന്റെ നടുവിലൂടെ ഒരു തെങ്ങിൻചിറയിലേക്ക് കയറി. ഇത് കരോട്ട് പടിക്കലാന്ന് അമ്മ പറഞ്ഞു. അന്നെനിക്ക് ഒന്നും മനസ്സിലായില്ല. ചിറയിൽ നിന്നും പൊക്കത്ത പറമ്പിലേക്ക് ഒരു കുത്ത് കല്ല് ഉണ്ട്. ഏകദേശം പതിനൊന്ന് പന്ത്രണ്ട് കുത്തുകല്ലുകൾ. അത് കേറി ചെല്ലുന്നതാണ് അമ്മ വീട്.

ആദ്യമായാണ് അമ്മ വീട് കാണുന്നത്. അമ്മേടെ ചേച്ചിയുടെ മക്കൾ ഉണ്ടായിരുന്നു. സ്വർഗത്തിൽ എത്തിയപോലെ തോന്നി. ഞാൻ പറമ്പിലാകെ നോക്കി. നിറയെ മരങ്ങളും തെങ്ങും കപ്പയും. മരത്തിൽ കേറി കിടക്കുന്ന കുരുമുളക് കൊടി. ഞങ്ങൾ മാവിന്റെ ചോട്ടിൽ കഞ്ഞിയും കറിയും വെച്ച് കളിക്കാൻ തുടങ്ങി. ചേച്ചി ഒരു ടിന്ന് എടുത്ത് മണ്ണ് വാരിയിട്ട് മൂന്നു കല്ലുകൾ അടുക്കി അടുപ്പുണ്ടാക്കി. ഞാൻ ഇലകളൊക്കെ പറിച്ച് അരിഞ്ഞു കറിയുണ്ടാക്കി. ഇത്രനാളും കിട്ടാത്ത അനുഭൂതി എനിക്കപ്പോൾ തോന്നി. അമ്മേടെ അച്ഛനും ഞങ്ങളെ വലിയ ഇഷ്ടമായി. ഞങ്ങൾ അവിടെ താമസം തുടങ്ങി. കല്ലറയിൽ നിന്നും റ്റി.സി. വാങ്ങി ഇവിടുത്തെ സ്കൂളിൽ ചേർത്തു. അച്ഛൻ ഇടയ്ക്ക് കല്ലറയിൽ പോകും. ഇവിടുത്തെ ജോലി അച്ഛന് അത്ര വശമില്ലായിരുന്നു. ഇടയ്ക്ക് പണിയൊക്കെ കഴിഞ്ഞുവന്ന് പറമ്പിൽ കിളക്കും. കപ്പ, ചേന, വാഴയൊക്കെ നടും. ഞാനും ചെല്ലും. എന്താ അച്ഛാ, ഇവിടുത്തെ മണ്ണ് ചുമന്നിരിക്കുന്നത് കല്ലറയിൽ കറുത്ത മണ്ണാണല്ലോ എന്നൊക്കെ ചോദിക്കും. അപ്പോ അച്ഛൻ പറയും ഓരോ സ്ഥലത്തെ മണ്ണിനും ഓരോ പ്രത്യേകതയാണ്. കപ്പയുടെ ഇടയ്ക്ക് തടപ്പയർ ഒക്കെ നടും. വീടിന്റെ മുറ്റത്ത് വലിയൊരു വാളൻ പുളിയുണ്ട്. അതിന്റെ താഴെയാണ് ഞങ്ങൾ കളിക്കുന്നത്. അനിയന് മൂന്ന് വയസ്സായപ്പോൾ അമ്മ ഒരാൺകുട്ടിയെ പ്രസവിച്ചു. അമ്മയുടെ മൂളലും ഞരക്കവുമൊക്കെ പേടിപ്പെടുത്തുന്ന സംഭവം ആയിരുന്നു. പിൽക്കാലത്ത് മോനെ ഗർഭിണിയായപ്പോൾ ഇത് എന്നെ വല്ലാതെ അലട്ടിയിരുന്നു.

പറമ്പിന്റെ താഴെ പാടങ്ങൾ ആണെന്ന് മുമ്പ് പറഞ്ഞല്ലോ. അമ്മ അവിടെ പണിക്കിറങ്ങും. ഇളയവരെ നോക്കുന്നത് എന്റെ ജോലിയാണ്. ആ ദിവസങ്ങളിൽ സ്കൂളിൽ പോകാൻ പറ്റില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. യോഹന്നാൻ സാർ ആണ് ക്ലാസ്സ് ടീച്ചർ. പിന്നെ തെയ്യാമ്മ ടീച്ചർ. നല്ല ഉയരമുണ്ട് ടീച്ചറിന്. കണ്ടാൽ പേടി വരും. മുഖത്ത് വട്ട ഫ്രയിമുള്ള കണ്ണടയും പുട്ടപ്പ് ചെയ്ത മുടിയും. സാറ് ക്ലാസ്സിൽ കേറുമ്പോൾ തന്നെ പരിഭ്രമവും പേടിയുമാണ്. കാരണം എന്റെ വസ്ത്രങ്ങൾ കീറിയതും തുന്നിയതും ആയിരിക്കും. എന്നെ എണീപ്പിച്ച് നിർത്തി ചോദിക്കും. നിന്റെ ഉടുപ്പിലൊക്കെ തൂറിയത് ആണോടീ… ഭയങ്കര നാണക്കേട് തോന്നും. സ്കൂളുവിട്ട് വന്നാൽ ഇട്ടോണ്ടുപോയ ഡ്രസ്സ് ഊരിയിടാൻ അമ്മ പറയില്ല. വേറെ ഇടാൻ ഇല്ല താനും. അഞ്ചാം ക്ലാസ്സ് പാസ്സായപ്പോൾ ഞാൻ കുറെ ദൂരെയുള്ള മറ്റൊരു സ്കൂളിലേക്ക് മാറി. അടുത്ത് ഒരു പള്ളി സ്കൂൾ ഉണ്ടായിരുന്നു. അവിടെ പക്ഷേ അഡ്മിഷൻ തരില്ലായിരുന്നു. പള്ളിയിൽ പോകുന്നവർക്കാണ് അവിടെ സാധാരണ അഡ്മിഷൻ.

അമ്മേടെ ചേച്ചീടെ മകൾടെ കൂടെയാണ് പുതിയ സ്കൂളിലേക്ക് പോകുന്നത്. ചേച്ചി ഏഴാം ക്ലാസ്സിൽ ആണ്. തമ്പുരാന്റെ വീട്ടിൽ ജോലിയുണ്ട്. അവിടുന്ന് ചേച്ചിക്ക് കൊടുക്കുന്ന ചോറ് രണ്ട് പൊതിയാക്കും. ഒന്ന് എനിക്ക് തരും. ഞാൻ വരുന്ന വഴിക്ക് കൂട്ടുകാരിയുടെ വീടുണ്ട്. ചിലപ്പോൾ അവിടുന്ന് കപ്പ തരും. പുതിയ സ്കൂളിലേക്ക് ചെന്നപ്പോൾ തങ്കപ്പൻ സാർ നല്ലപോലെ അടിക്കുമെന്ന് എല്ലാവരും പറഞ്ഞു. എനിക്ക് ഭയങ്കര പേടി. ഞാൻ ക്ലാസ്സിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു. പക്ഷേ സാർ വളരെ നല്ല സ്നേഹമുള്ള ആളായിരുന്നു. എനിക്ക് ഇളയത് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായി. അമ്മേടെ ചേച്ചീടെ മകൾ ജന്മിയുടെ വീട്ടിൽ പണിക്കു പോകുന്ന കാര്യം പറഞ്ഞല്ലോ. ചേച്ചി അവിടുന്ന് പിണങ്ങിപ്പോയി. അവരുടെ ബന്ധുക്കളൊക്കെ വന്ന ദിവസമായിരുന്നു. കുറെ ഓറഞ്ച് വാങ്ങിയിരുന്നു. ചേച്ചി മേശപ്പുറത്തു നിന്നും ഒരു ഓറഞ്ച് എടുത്തു. അവർ ഇതുകണ്ടു. വീടിനകത്ത് കേറി ഓറഞ്ച് എടുത്തെന്ന് അമ്മേടെ അച്ഛനോട് പറഞ്ഞു. അമ്മേടെ അച്ഛൻ അന്ന് കുറെ തല്ലി. എനിക്ക് ഭയങ്കര സങ്കടമായി. പിന്നെ കുഞ്ഞേട്ടനെയൊക്കെ (അമ്മേടെ ചേച്ചീടെ മകൻ) മുരിങ്ങയിലൊക്കെ പിടിച്ചുകെട്ടി തല്ലും.

പിന്നീട് ഞാൻ അവിടെ മുറ്റമടിക്കാൻ പോയി. എനിക്കന്ന് പതിനാല് വയസ്സ് കാണും. എല്ലാവരുടെയും തുണി അമ്പലക്കുളത്തിൽ കൊണ്ടുപോയി അലക്കണം. മുറ്റമടിക്കണം. പാത്രം കഴുകണം. പശുവിനെ അഴിച്ചുകെട്ടണം. തുറുവിൽ നിന്ന് കച്ചി വലിക്കണം. അത് ഭയങ്കര പാടായ ജോലിയാണ്. രണ്ട് മൂന്ന് പറമ്പ് കഴിഞ്ഞാണ് ചാണകക്കുഴി. അവിടെ കൊണ്ട് ചാണകം ഇടണം. തൊഴുത്ത് കഴുകണം. കൂലിയൊന്നും തരാറില്ല. പത്തോ ഇരുപതോ രൂപ കൊടുത്താലായി. വിഷുവിന് ഒരു കൈനീട്ടം തരും. ഓണത്തിന് പാവാടയും ബ്ലൗസും. ഉത്സവത്തിന് കുടുംബത്തിലുള്ളവർ വരുമ്പോൾ അമ്പത് രൂപയോ മറ്റോ തരും. അല്ലാതെ വരുമാനമായി ഒന്നും തരുമായിരുന്നില്ല. ജന്മിയുടെ ഭാര്യ വല്യ പേര് കേട്ട ഒരു കുടുംബത്തിലെയാ. കുറെയധികം പണമുള്ള വീട്ടിലെ മകൾ. വീട്ടിലെ ജോലിയെല്ലാം അവരായിരുന്നു ചെയ്തിരുന്നത്. എന്തെങ്കിലും സാധനം ഇല്ലാതെ വന്നാൽ അവർക്ക് അന്ന് സുഖമാ. എന്താടീ ശവത്താലീ പറയാതിരുന്നതെന്ന് അയാൾ അലറും. സ്വത്ത് മോഹിച്ചാണ് അവരെ കല്യാണം കഴിച്ചത്. ഇവരുടെ കുറച്ചു സ്വർണ്ണം കല്ലുകൾ പതിച്ചതാണ്. അയാൾ പറയും നിന്റെ അനിയത്തി ബുദ്ധിമതിയാണ്. അവള് കല്ലുള്ള സ്വർണ്ണം ഒന്നും മേടിപ്പിച്ചില്ല. നിന്റെ സ്വർണ്ണമൊക്കെ കല്ലുവെച്ചതുകൊണ്ട് എന്ത് പ്രയോജനമാ. മോതിരമൊക്കെ കല്ലാണ്. ഇത് ആർക്കാടീ വേണ്ടത്. കല്ലെടുത്തു കഴിയുമ്പോൾ ആഭരണത്തിന് തൂക്കക്കുറവാണെന്ന് പറഞ്ഞ് അവരോട് കയർക്കും. എന്റെ മകനേ ഒന്ന് മിണ്ടാതിരിയെടാ, അമ്മ പറയും. അമ്മയ്ക്ക് ഈ മകളോട് വല്യ ഇഷ്ടമാണ്. ഒരു ദിവസം ഇവരുടെ അമ്മ എന്നോട് പറഞ്ഞു. എന്റെ മക്കളിൽ ഏറ്റവും മിടുക്കൻ ഇവനാണ്. അവന് കിട്ടിയ പെണ്ണിന് സൗന്ദര്യമില്ലല്ലോ എന്നോർത്ത് ഭയങ്കര സങ്കടമായിരുന്നു.

ഞാൻ പടിപ്പുരയിൽ കിടന്ന് വാവിട്ടു കരയുകയായിരുന്നു. ഈ മകൾ എന്റെ ഉദരത്തിൽ പിടിച്ചു ചോദിച്ചു. അമ്മേ, അമ്മ എന്താ ഇവിടെ കിടക്കുന്നത്. അമ്മയ്ക്ക് എന്തു പറ്റി. ആ കുഞ്ഞിന്റെ മനസ്സിലെ സൗന്ദര്യം എനിക്ക് കാണാൻ പറ്റിയില്ലല്ലോ എന്ന് ഞാൻ സങ്കടപ്പെട്ടു. എന്നോട് ആരും ഇതുവരെ ഇങ്ങനെ ചോദിച്ചിട്ടില്ല. സൗന്ദര്യമല്ല ഒരാളെ കാണാനുള്ള അളവ് കോൽ എന്ന് അന്നെനിക്ക് മനസ്സിലായി. അതോട് കൂടി മകളെ പോലെ സ്നേഹം ആണ് ഇവളോട്. ചിലപ്പോൾ ജന്മിയുടെ ഭാര്യ എന്നോട് പറയും, നിങ്ങൾക്കൊക്കെ ജീവിതം സുഖമല്ലേ. കാശൊന്നും ഇല്ലെങ്കിലും എന്ത് സന്തോഷമാണ്. ഒരു സ്ഥലത്തുപോലും കൊണ്ടുപോകില്ല. സന്തോഷമായിട്ട് സംസാരിക്കില്ല. പണക്കാരുടെ ജീവിതം അറിയാൻ അവിടെ ജോലി ചെയ്ത സമയത്ത് എനിക്കങ്ങനെ സാധിച്ചു. അച്ഛനൊക്കെ പണി ഇല്ലാത്തപ്പോൾ ഞാനും അമ്മയും പുല്ലുചെത്തി കാളച്ചന്തയിൽ കൊണ്ടുപോകും. ഒത്തിരി പെണ്ണുങ്ങൾ പുല്ലും കൊണ്ട് വരും. കാളച്ചന്തയുള്ള ദിവസങ്ങളിൽ ചിലരൊക്കെ വന്ന് വാങ്ങും. പുല്ലുകൊടുത്ത് വയർ വീർപ്പിച്ചിട്ടാണ് പോത്തുകളെ ചന്തയിലേക്ക് വിൽക്കാൻ കൊണ്ടു പോകുന്നത്. ചില ദിവസങ്ങളിൽ ആരും പുല്ല് വാങ്ങാറില്ല.

ജന്മിയുടെ അമ്മയുടെ അമ്മയെ വീട്ടിൽ കൊണ്ടുവരും. റൗക്കയാണ് അവർ ഇടുന്നത്. വി കഴുത്തൊക്കെയായിട്ട് ഫുൾ ബ്ലൗസ്, നല്ല തുണികൊണ്ടാണ് തയ്പ്പിക്കുന്നത്. അവര് മരിച്ചപ്പോൾ എനിക്ക് കുറച്ചുതന്നു. ഞാനത് ബ്ലൗസായി ഉപയോഗിച്ചിട്ടുണ്ട്. കുറച്ചുകൂടി വലുതായതോടെ മണ്ണ് ചുമക്കാനൊക്കെ കൂട്ടുകാരികളുടെ കൂടെ പോകാൻ തുടങ്ങി. മണ്ണ് പിടിച്ച് തരുന്നത് രാധക്കുട്ടനാണ്. ഉച്ചക്ക് ഊണ് കഴിഞ്ഞ് ഇരിക്കുന്ന സമയം ഒരു കല്ല് വന്ന് കൂട്ടുകാരിയുടെ ദേഹത്ത് വീണു. എടാ തമ്പ്രാ ചെക്കാ, കല്ലെടുത്ത് എറിയരുത്. മര്യാദക്ക് ഇരുന്നോളണം. എന്റെ വായീ ഇരിക്കുന്നതു കേൾക്കാനാണെന്ന് അവൻ പറഞ്ഞു. എല്ലാവരും ഉറക്കെ ചിരിച്ചു.

കുറച്ചു താമസിച്ചാണ് എന്റെ കല്യാണം നടന്നത്. ചിലർ പറയും ആ വീട്ടിലെ ആൺപിള്ളേരൊക്കെ എന്തു മിടുക്കന്മാരാ. പെൺപിള്ളേരെ കണ്ടാൽ സൗന്ദര്യമില്ല. ഇതൊക്കെ വല്ലാതെ മനസ്സിനെ വേദനിപ്പിക്കും. എന്റെ പല്ല് കുറച്ച് പൊങ്ങിയതാണ്. വരുന്ന ചെറുക്കന്മാർക്കൊന്നും അതുകൊണ്ടെന്നെ ഇഷ്ടപ്പെട്ടില്ല. ചിലർ കൂടുതൽ സ്ത്രീധനം ചോദിക്കും. അതു കൊടുക്കാനുള്ള ശേഷിയും വീട്ടുകാർക്കില്ലായിരുന്നു. അവസാനം ഒരു ചെക്കൻ വന്നു. എന്നേക്കാൾ കുറെയധികം പ്രായമുണ്ട്. പ്രായ കൂടുതൽ വലിയ പ്രശ്നമൊന്നുമല്ലെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ ആ കല്യാണം നടന്നു. എന്നെപ്പോലുള്ള സ്ത്രീകൾക്ക് പൂർണ്ണമായ സന്തോഷം ഒന്നും കാണില്ല. പൈസ ഉണ്ടാക്കാനുള്ള വീട്ടുകാരുടെ ഓട്ടം കാണുമ്പോൾ കല്യാണമേ വേണ്ടെന്ന് തോന്നും. അരുമയായി വളർത്തിയ പശുവിനെയും ആടിനെയുമൊക്കെ വിറ്റു. പൈസ ഉണ്ടാക്കാൻ നടക്കുന്നത് കാണുമ്പോൾ ടെൻഷൻ എനിക്കായിരുന്നു. എവിടേലും പോയി ചത്താലോന്നും ചിന്തിച്ചു. ഇത്രയും കഷ്ടപ്പെട്ട് നമ്മൾ ജനിച്ചു വളർന്ന വീടുപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകണം എന്നുള്ള കാര്യം എനിക്കോർക്കാനേ വയ്യ. മറ്റുള്ളവർക്കൊക്കെ കല്യാണം എന്നു പറയുന്നത് സന്തോഷമാണ്. പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്കൊക്കെ ഇങ്ങനെ ആയിരിക്കുമെന്ന് തോന്നുന്നു. എങ്ങനെയൊക്കെയോ കല്യാണം നടന്നു. അവിടെ ചെന്നപ്പോഴോ ആകെ ഒറ്റപ്പെട്ട്. വയസ്സായ അച്ഛനും അമ്മയും മാത്രം. തിരിച്ച് വീട്ടിലേക്ക് പോകാൻ തോന്നി. അടുത്ത് വീടുകൾ ഒന്നുമില്ല. ഇത്രയും കഷ്ടപ്പെട്ട് കെട്ടിച്ച് വിട്ടിട്ട് തിരിച്ചുവന്ന് നിൽക്കാൻ പറ്റില്ലല്ലോ. എന്റെ ഭർത്താവ് വളരെ നല്ല സ്നേഹമുള്ള ആളായിരുന്നു. കുറച്ച് നാളത്തേക്ക് പണിക്കൊന്നും പോയില്ല. അവിടത്തെ പാടമൊക്കെ ചേറുനിറഞ്ഞതാണ്. ഇറങ്ങിയാൽ ചിലപ്പോൾ അരക്കെട്ട് വരെ ചേറിൽ താണുപോകും. അവിടെ ഇറങ്ങി വേണം ആമ്പലും പായലുമൊക്കെ പറിച്ച് കൃഷി ശരിയാക്കാൻ.

ഏറ്റവും പ്രശ്നമാകുന്നത് മെൻസസ് പിരീഡിൽ ആണ്. പാഡൊന്നും ഇല്ല. തുണിയാണ് ഉപയോഗിക്കുന്നത്. ആ സമയത്ത് അരയ്ക്കൊപ്പം ചേറിൽ ജോലി ചെയ്യേണ്ടിവരും. വൃത്തിഹീനമായ അവസ്ഥയിൽ ഇതും ഉടുത്തുകൊണ്ട് മണിക്കൂറുകളോളം ചെളിയിൽ നിൽക്കണം. മാറാൻ സൗകര്യങ്ങൾ ഒന്നുമില്ല. പാടത്തിന്റെ നടുവിൽ ആയിരിക്കും. പുരുഷന്മാർ ഉണ്ടെങ്കിൽ അസൗകര്യം ആണ്. ഇപ്പോഴത്തെ പിള്ളേർ പിരിഡ്സ് എന്തിനാണ് ഇത്ര മഹത്വവൽക്കരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. വനം എന്ന സ്ഥലമുണ്ട്. അത് പാടത്തിന്റെ നടുക്കാണ്. ഒത്ത നടുക്ക്. തണലൊന്നുമില്ല. ഉച്ചയ്ക്ക് കുടയൊക്കെ ചൂടി ഇരുന്നാണ് ചോറുണ്ണുന്നത്. നൂറ് ഏക്കറിൽ നടുക്കാണ്. പണികഴിഞ്ഞ് നനഞ്ഞ തുണിയോടെ കിലോമീറ്ററുകളോളം നടന്ന് വീട്ടിൽ എത്തണം. വല്ലാത്ത അവസ്ഥയാണ്. ചേറിന്റെയും മെൻസസിന്റെയും വല്ലാത്ത ദുർഗന്ധം വരും. അതിനെക്കുറിച്ചൊക്കെ ഇപ്പോ ഓർമ്മിക്കുമ്പോൾ സ്വർഗരാജ്യത്ത് വന്നെന്ന് തോന്നും. ഞങ്ങളുടെ കാലഘട്ടത്തിലെ പെണ്ണുങ്ങളൊക്കെ ഇങ്ങനെയായിരുന്നു. ഇപ്പോ അധികം പെണ്ണുങ്ങളൊന്നും പാടത്തു പണിക്ക് പോകാറില്ല. ഇവിടെ സ്നേഹമുള്ള ഭർത്താവ് എന്നതല്ലാതെ നമുക്കൊരു സാധനം വാങ്ങിത്തരുവാനോ മേടിക്കാനോ ശ്രമിച്ചിരുന്നില്ല. ഗർഭകാലത്ത് ആഗ്രഹിച്ചതൊന്നും കിട്ടിയിട്ടില്ല. വാങ്ങിത്തന്നിട്ടില്ല.

കന്നി, തുലാം മാസത്തിലാണ് ഇവിടത്തെ കൊയ്ത്തൊക്കെ നടക്കുന്നത്. പാടത്തു നിൽക്കുമ്പോൾ വീട്ടിൽ പിള്ളേര് ഒറ്റക്ക് നിൽക്കുന്ന കാര്യം ഓർക്കുമ്പോൾ ഭയങ്കര ടെൻഷൻ ആണ്. ഉച്ചകഴിഞ്ഞാൽ ഇടിയും മഴയുമാണ്. ഞങ്ങൾ വരുമ്പോൾ സന്ധ്യയാവും. വീടിന്റെ ഒരു മൂലയിൽ മക്കൾ രണ്ടുപേരും പതുങ്ങിയിരിക്കുന്നുണ്ടാകും. ഞങ്ങളെ കാണുമ്പോൾ സന്തോഷം കൊണ്ട് ഓടിവന്ന് കെട്ടിപ്പിടിക്കും. കുടിവെള്ളം അങ്ങ് ദൂരെനിന്നാണ് കൊണ്ടുവരുന്നത്. മോൾ കുഞ്ഞായിരുന്നപ്പോൾ അവളെ ഒറ്റയ്ക്ക് കിടത്തിയിട്ട് വെള്ളം എടുക്കാൻ പോയി. തിരിച്ചു വരുമ്പോൾ ആരേം കാണാതെ അവൾ ഉറക്കെ നിലവിളിക്കുകയാണ്. അതിൽ പിന്നെ ഒറ്റക്ക് ഇട്ട് പോയിട്ടില്ല. ഞാൻ ഇപ്പോഴും അതോർത്ത് വേദനിക്കാറുണ്ട്. ഒന്ന് എടുത്ത് മാറ്റാൻ പോലും സഹായിക്കാൻ ആളില്ലാതെ കുട്ടികളെ വളർത്തി. പണിക്ക് പോയി വരുമ്പോൾ കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരും. പിള്ളേർക്ക് ഭയങ്കര സന്തോഷമാണ്. വരുന്ന വഴി പയർ, ചീര, കുടവന്റെ ഇല, കൊഴുപ്പ ഇവയൊക്കെ പറിച്ചുകൊണ്ട് വന്ന് തേങ്ങാപ്പീരയും ചേർത്ത് തോരൻ ഉണ്ടാക്കും. പിള്ളേർക്ക് അതൊക്കെ ഇഷ്ടമാണ്. മുരിങ്ങയില തോരനും ഉണ്ടാക്കും. വിറ്റാമിൻ ഉള്ളതൊക്കെ വാങ്ങിക്കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് ഇലക്കറികളൊക്കെ കൊടുക്കും.

ഞാനും ഭർത്താവും പുല്ലുചെത്തും. ഇരുപത് രൂപയാണ് ഒരു ചാക്ക് പുല്ലിന്. രണ്ട് ചാക്ക് ചെത്തും. അങ്ങനെ നാൽപ്പത് രൂപ കൊണ്ടാണ് അന്ന് ജീവിച്ചുകൊണ്ടിരുന്നത്. മോൻ പത്താംക്ലാസ്സിൽ ആയപ്പോൾ തുണി അലക്കുന്ന കമ്പനിയിൽ നൂറ്റമ്പത് രൂപയ്ക്ക് പണി കിട്ടി. മറ്റുള്ളവരുടെ തുണി അലക്കുന്ന കാര്യത്തിൽ ഭർത്താവിന് വല്യ ദുരഭിമാനമായിരുന്നു. എനിക്ക് പിള്ളേരെ പഠിപ്പിക്കണം. മോൻ പ്ലസ് വണ്ണിലേക്ക് വരുന്നതിനാൽ പൈസക്ക് കൂടുതൽ ആവശ്യം വരും. ഞാൻ പോകാൻ ഉറപ്പിച്ചു. അവിടെ പണിക്ക് ചെന്നു. മോൻ പത്താം ക്ലാസ്സ് നല്ല മാർക്കോടെ പാസായി. പിന്നെ പണിയെടുക്കണം എന്നുള്ള ത്വരയായി. പ്ലസ് ടു കഴിഞ്ഞ് പോളിടെക്നിക് കമ്പ്യൂട്ടർ ഹാർഡ് വെയർ പാസ്സായി. ഇപ്പോൾ പോസ്റ്റ്ഗ്രാജുവേഷനും കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുന്നു. യോഗ ഇൻസ്ട്രക്ടറായും പോകുന്നുണ്ട്. മോൾ ബി.എസ്.സി. നേഴ്സിംഗ് കഴിഞ്ഞ് കോഴിക്കോട് ഹോസ്പിറ്റലിൽ ജോലിചെയ്യുന്നു. യൂറോപ്പിൽ പോകാനുള്ള ശ്രമവും നടത്തുന്നു. ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നു.

Rajani Palamparambil

Rajani Palamparambil

രജനി പാലാമ്പറമ്പിൽ 1973  മാർച്ച് അഞ്ചിന് കടുത്തുരുത്തിയിൽ ജനിച്ചു. ആദ്യ പുസ്തകം ആത്മകഥയായ ' ആ നെല്ലി മരം പുല്ലാണ്' ഏറെ ശ്രദ്ധനേടുകയും എം ജി സർവ്വകലാശാലയുടെ ബി എ മലയാളം വിദ്യാർത്ഥികളുടെ സിലബസിൽ ഇടം നേടുകയും ചെയ്തു.

View All Articles by Rajani Palamparambil

Share Article
Whatsapp Email