
മൂലധനവിരുദ്ധതയാണ് സ്വത്വരാഷ്ട്രീയത്തിന്റെ കാതൽ തൊഴിലാളിവർഗ്ഗത്തിന്റേത് മൂലധന സേവയും
മൂലധനത്തെ ഫലപ്രദമായി ചെറുക്കാൻ തൊഴിലാളിവർഗ്ഗ നേതൃത്വത്തിനാവില്ലെന്ന് ചരിത്രം തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കുന്നത് പോലെ തൊഴിലാളി വർഗ്ഗമല്ല മിച്ച മൂല്യത്തിന്റെ പ്രാഥമിക സ്രോതസ്സ്. കൂലിയില്ലാ വേലയാണത്. സ്ത്രീകളും ആദിവാസികളും ദളിതരും പരമ്പരാഗത കർഷകരും കൈത്തൊഴിലുകാരും മറ്റും മൂലധനസേവ ചെയ്യാതെതന്നെ ജീവിക്കാൻ കഴിവുള്ള സംവർഗ്ഗങ്ങളാണ്.
സാമൂഹ്യ നീതി, ജനാധിപത്യം, കീഴാള സ്വരാജ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച എ കെ രവീന്ദ്രന്റെ കുറിപ്പുകൾ.
കീഴാള സ്വത്വരാഷ്ട്രീയത്തിന് മൂലധനത്തെ ചെറുക്കാനാവുമോ? അതിന് ജാതി ഉന്മൂലനം സാധ്യമാകുമോ? കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിരന്തരം ചോദിക്കുകയും ‘ഇല്ല’ എന്ന് സ്വയം പറഞ്ഞ് അണികളെ സമാധാനിപ്പിക്കുകയും ചെയ്യുന്ന ചോദ്യങ്ങളാണിവ.
മൂലധനത്തെ ഫലപ്രദമായി ചെറുക്കാൻ തൊഴിലാളിവർഗ്ഗ നേതൃത്വത്തിനാവില്ലെന്ന് ചരിത്രം തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. സ്വകാര്യ മൂലധനത്തിൽ നിന്ന് സ്റ്റേറ്റ് ക്യാപ്പിറ്റലിസത്തിലേക്കുള്ള മാറ്റമാണല്ലോ അത് “സോഷ്യലിസം’ എന്ന പേരിൽ ആഘോഷിച്ചത്. നവലിബറൽ മൂലധനത്തിനാകട്ടെ ദേശീയ സർക്കാരുകൾ ഇടതോ വലതോ എന്നത് ഒരു പ്രശ്നമേ അല്ല; സർവ്വവ്യാപിയാണത്. ‘രാഷ്ട്രീയ’ത്തെക്കുറിച്ചുള്ള മുൻകാല ധാരണകൾ ഇതോടെ റദ്ദാക്കപ്പെട്ടിരിക്കുന്നു. സോഷ്യലിസം കാലഹരണപ്പെട്ടെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വിശ്വസിക്കാനാവുന്നില്ല.
ഭരണകൂടാധികാരത്തിന് വേണ്ടിയുള്ള മത്സരമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന പഴഞ്ചൻ ധാരണ മനസ്സിൽ വെച്ചുകൊണ്ടാണ് നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ നാനാവിധ സമരങ്ങളെ ഭയപ്പെടേണ്ടതില്ലെന്ന് ഇടതുപക്ഷത്തുള്ളവർ കരുതുന്നത്. ഇടതു-വലതു സങ്കല്പങ്ങൾക്കതീതമായ വികസന- അധികാര പരികല്പനകളെയാണ് കീഴാള സ്വത്വരാഷ്ട്രീയവും നവസാമൂഹ്യ പ്രസ്ഥാനങ്ങളും അഭിസംബോധന ചെയ്യുന്നതെന്ന കാര്യം അവർ മറക്കുകയോ മറച്ചുപിടിക്കുകയോ ആണ്.
വികസനകാര്യത്തിൽ സ്വകാര്യമോ പൊതുവോ ആയ മൂലധത്തിന് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നോർക്കണം. അക്കാര്യത്തിലുള്ള പരസ്പരമത്സരമായിരുന്നുവല്ലോ ‘ശീതസമരം’. അരകല്ലുകളുടെയും അലക്കുകല്ലുകളുടെയും തലം മുതൽ ആണവ-ബഹിരാകാശ തലംവരെ ഉയർന്നുയർന്നുപോയ കിടിലൻ കിടമത്സരം. ഹിറ്റ്ലർ മോഡൽ ഫാസിസത്തെ സ്റ്റാലിനിസ്റ്റ് ഫാസിസം തോൽപ്പിച്ചതും ഇതേ കിടമത്സരത്തിന്റെ മുന്നോടിയല്ലാതെന്ത്? ആ വകയിൽ കിട്ടിയ കമ്മീഷനല്ലേ കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് കോളനികൾ?
ഉപഭോഗശേഷം, ഇടത്-വലത് ഭേദമില്ലാതെ, വികസനം വലിച്ചെറിയുന്ന ജനസമൂഹങ്ങളാണ് പാർശ്വവൽകൃതർ; പ്രകൃതി ഉൾപ്പെടെയുള്ള കീഴാള സ്വത്വങ്ങൾ. യൂറോപ്യൻ അധിനിവേശകർ തുടക്കമിട്ട വികസന സംസ്കാരത്തിന്റെ പാർശ്വഫലമോ വിസർജ്ജ്യമോ ആണിത്. മിച്ചമൂല്യത്തിന്റെ പ്രഭവകേന്ദ്രമാണ് ഇപ്രകാരം അഴുക്കു കൂമ്പാരമായി മാറുന്നത്.

കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കുന്നത് പോലെ തൊഴിലാളി വർഗ്ഗമല്ല മിച്ച മൂല്യത്തിന്റെ പ്രാഥമിക സ്രോതസ്സ്. കൂലിയില്ലാ വേലയാണത്. ഗാർഹിക അടിമത്തം മുതൽ കുടിയിറക്കുകളും വെട്ടിപ്പിടിത്തവും വരെയുള്ള കൊള്ളയുടെ വ്യത്യസ്ത രൂപങ്ങൾ. തൊഴിലാളി വർഗ്ഗത്തിനു പക്ഷെ ചെറുത്തുനില്പ് രാഷ്ട്രീയവുമായി അധികം മുന്നോട്ടുപോകാനാവില്ല. അവർക്കു സ്വന്തം കാലിൽ നിലനില്പില്ലെന്നതുതന്നെ കാരണം. അവരുടെ തൊഴിൽ മേഖലക്ക് പൊതുവേ ദല്ലാൾ സ്വഭാവമാണുള്ളത്. കീഴാള ജനതയിൽ നിന്നും പ്രകൃതിയിൽ നിന്നും കൊള്ളയടിച്ച വസ്തുവഹകളുടെയും അധ്വാനത്തിന്റെയും പുറത്താണ് വ്യവസായത്തൊഴിലാളികളുടെ അധ്വാനം. മൂല്യവർദ്ധകമെന്നു പറയപ്പെടുന്ന ഈ അധ്വാനം ധർമ്മാധർമ്മ വിമുക്തമാണ്. പണത്തിന്റെയൊഴികെ മാനുഷികമൂല്യങ്ങളുമായി ഈ അധ്വാനത്തിന് പൊക്കിൾക്കൊടിബന്ധമില്ല.
അതേസമയം ഉർവ്വരതയാണ് കീഴാളജനതയുടെ മുഖമുദ്ര. സ്വാശ്രയശേഷി കൂടുതലുണ്ടവർക്ക്. സ്ത്രീകളും ആദിവാസികളും ദളിതരും പരമ്പരാഗത കർഷകരും കൈത്തൊഴിലുകാരും മറ്റും മൂലധനസേവ ചെയ്യാതെതന്നെ ജീവിക്കാൻ കഴിവുള്ള സംവർഗ്ഗങ്ങളാണ്. മൂലധനം പക്ഷേ അവരെ അധിനിവേശപ്പെടുത്തി കൊള്ളയടിക്കുന്നു. നിസ്വരും പരാശ്രിതരുമാക്കുന്നു. അവസാനം വലിച്ചെറിഞ്ഞു വംശഹത്യ പോലും നടത്തുന്നു. ഇക്കാര്യത്തിൽ മുതലാളിത്തപൂർവ്വ ആഭ്യന്തര അധിനിവേശകരുമായി കൈകോർക്കുകയും ചെയ്യുന്നു. എന്തുകൊണ്ടും മൂലധനത്തിന്റെ യഥാർത്ഥ ഇരകളും ശത്രുക്കളും കീഴാളജനതയാണ്. മിച്ചമൂല്യത്തിന്റെ പ്രാഥമിക സ്രോതസ്സും അവരാണ്. തൊഴിലാളിവർഗ്ഗമല്ല.
ജനതകൾക്കിടയിലെ വൈജാത്യങ്ങളും വ്യത്യസ്തതകളും ഒഴിവാക്കി സർവ്വരേയും തൊഴിലാളിയെന്ന ഏകവിളത്തോട്ടത്തിലേക്ക് ആനയിക്കലല്ല ജാതി ഉന്മൂലനം. ജന്മനാ ആരോപിതമായ അധികാര ശ്രേണികളെ ഒഴിവാക്കലാണത്. കീഴാള സ്വത്വങ്ങളുടെ ആത്മാഭിമാനപരമായ ചെറുത്തുനിൽപ്പുകളിലൂടെ മാത്രമേ ഇത് സാധ്യമാവൂ. കക്ഷിരാഷ്ട്രീയതലത്തിൽ സംഘപരിവാറുമായി അധികാരമത്സരം നടത്തുന്നത് അധികാരധ്രുവീകരണമല്ലാതെ ജാതി ഉന്മൂലനം സാധ്യമാക്കില്ല.
സ്വത്വരാഷ്ട്രീയം ഇനിയും പൂർണ്ണമായി മറികടന്നിട്ടില്ലാത്ത ഒരു മേഖലയാണ് അധികാരരാഷ്ട്രീയവുമായുള്ള ബന്ധവിച്ഛേദങ്ങളുടേത്. പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗം ഭരണകൂടാധികാരത്തിലെ വിഹിതം നേടിയെടുക്കലാണെന്നു കരുതുന്നവർ ഈ രംഗത്ത് ഇപ്പോഴുമുണ്ട്. മായാവതിയെപ്പോലുള്ളവർ. എന്നാൽ തിരഞ്ഞെടുപ്പുരാഷ്ട്രീയമല്ല തങ്ങളുടെ മാർഗ്ഗമെന്നു കതരുതുന്നവരാണ് കൂടുതലും. കീഴാള സൂക്ഷ്മ രാഷ്ട്രീയം മുറുകെ പിടിക്കുന്നവർ. സ്ഥൂലത്തിന്റെ സൂക്ഷ്മരൂപമല്ലിത്. വ്യക്തിപരമായതിന്റെ സമൂലവും സമൂർത്തവുമായ രാഷ്ട്രീയമാണിത്. ചെറുത്തുനില്പാണവരുടെ സമരായുധം. വെട്ടിപ്പിടിക്കലോ തച്ചുടക്കലോ അല്ല. ഒരു ഫാസിസത്തെ കൂടുതൽ ശക്തമായ മറ്റൊരു ഫാസിസം കൊണ്ട് കീഴ്പ്പെടുത്തൽ ഒരിക്കലുമാവില്ല.
അധികാരം എവിടെയും സ്ത്രീ വിരുദ്ധമാകുന്നു. ഇന്ത്യനവസ്ഥയിൽ അത് സവർണ്ണവുമാണ്. പാരമ്പര്യമായി കൈമാറാവുന്നത്. അങ്ങനെയാണ് ‘ഗാന്ധി’ മാരുടെ ശൃംഖലയിൽ നിന്ന് കോൺഗസിന് മോചനമില്ലാതായത്. ഇന്ദിരാഗാന്ധി തന്റെ മന്ത്രിസഭയിലെ ഒരേയൊരു ‘പുരുഷൻ’ ആയി അറിയപ്പെട്ടത്. അതുകൊണ്ടുതന്നെ, സംവരണോദ്ദേശ്യം അധികാരത്തിലെ, വികസനത്തിലെ, പങ്കാളിത്തം ആവുക സാധ്യമല്ല. അവർണ്ണവും പ്രത്യുൽപ്പാദനപരവുമായ അധികാര പ്രയോഗമാണ് കീഴാള പക്ഷത്തുനിന്നുള്ള വിവക്ഷിത സംവരണലക്ഷ്യം. അധികാരത്തിന്റെ അപനിർമ്മാണമാണിത്. സ്വത്വരാഷ്ട്രീയത്തിന്റെ പിൻബലം ഇതിനു കൂടിയേ തീരൂ.
അധികാരം പിടിച്ചെടുക്കാനല്ലാതെ അതിനെ ‘സ്ത്രൈണ’മോ അവർണ്ണമോ ആയി അപനിർമ്മിക്കാൻ തൊഴിലാളിവർഗ്ഗത്തിനാവില്ല. അതിന്റെ ദല്ലാൾ സ്വഭാവം അതനുവദിക്കില്ല. സാമ്പത്തികസംവരണ വാദം കമ്മ്യൂണിസ്റ്റുകൾക്കു പ്രിയപ്പെട്ടതാകുന്നത് അതുകൊണ്ടാണ്. പുരുഷനെ മാനദണ്ഡമാക്കിയുള്ള സ്ത്രീശാക്തീകരണവും സവർണ്ണ ഫെമിനിസവും അധികാരത്തിന്റെ അപനിർമ്മാണം ലക്ഷ്യമാക്കിയുള്ളവയല്ല. സ്ത്രീസംവരണബില്ല് നേരിടുന്ന പ്രതിസന്ധിയും മറ്റൊന്നല്ല.
തൊഴിലാളിവർഗ്ഗത്തിന്റെ ദല്ലാൾ സ്വഭാവം പക്ഷേ പരിസ്ഥിതിവിജ്ഞാനവുമായി ഒത്തുപോകാൻ സഹായകമല്ല. മൂലധനത്തിന്റെ ഉത്പന്നവും ഉപകരണവുമാണല്ലോ ‘തൊഴിലാളി’. കീഴാളസ്വത്വങ്ങളെ, അവയുടെ ഉർവ്വരതയെ, ആശ്രയിച്ചാണ് തങ്ങൾ യഥാർത്ഥത്തിൽ നിലനിൽക്കുന്നതെന്ന തിരിച്ചറിവും അതിന്റെ വിനയവുമാണ് തൊഴിലാളികൾക്കുണ്ടാകേണ്ടത്. ഇതുണ്ടായാലേ നേതൃത്വമോഹം വെടിഞ്ഞു കീഴാളപക്ഷം ചേരാൻ തൊഴിലാളിവർഗ്ഗം തയ്യാറാവൂ. അപ്പോൾ മാത്രമേ അതിന് മൂലധനവിരുദ്ധമാകാനാവൂ; അധികാര വിരുദ്ധവും അവർണ്ണവുമാകാനാവൂ. ലിംഗനീതിയും അപ്പോഴാണ് സാധ്യമാവുക.
ഹിന്ദുത്വസ്വത്വവും തൊഴിലാളിവർഗ്ഗസ്വത്വവും അധികാരരാഷ്ട്രീയത്തിൽ ഊന്നിനിൽക്കുന്നവയെന്ന നിലയിൽ സമാനതകളുള്ളവയാണ്. മതരാഷ്ട്രവും തൊഴിലാളിവർഗ്ഗരാഷ്ട്രവും ഫലത്തിൽ സ്വേച്ഛാധിപത്യങ്ങൾ തന്നെ. കീഴാള സ്വത്വരാഷ്ട്രീയവുമായി ഇവയ്ക്ക് യാതൊരുവിധ സമാനതകളുമില്ല. മൗലികമായി, മൂലധനവിരുദ്ധവും അധികാരവിരുദ്ധവുമാണ് കീഴാളസ്വത്വരാഷ്ട്രീയം. അതിനാകട്ടെ പരിസ്ഥിതി വിജ്ഞാനം മുൻനിർത്താതെ മുന്നോട്ടു പോകാനുമാവില്ല. തിരശ്ചീന ശാസ്ത്രം (Horizontal science) എന്നനിലയിൽ അതാണതിന്റെ വഴികാട്ടി. ഈ ശാസ്ത്രത്തിന്റെ അവലംബമില്ലെങ്കിൽ വികസന ഗോപുരങ്ങൾ തകർന്നടിയുമെന്നുറപ്പ്.